കഥാസാരം
ഗ്രാമത്തിലെ അയൽ വീട്ടുകാരായ കുട്ടപ്പക്കുറുപ്പും പൈതൽ നായരും ബദ്ധ വൈരികളാണ്.രണ്ടു പേരും ഹോട്ടൽ നടത്തി ജീവിതം കഴിച്ചു വരുന്നവരുമാണ്.
കള്ളക്കേസുകളും വ്യവഹാരങ്ങളും മന്ത്രവാദവും കൊണ്ട് അന്യോന്യം നശിപ്പിക്കാൻ രണ്ടു പേരും ശ്രമിച്ചിട്ടുണ്ട്.പൈതൽ നായർ ദൈവഭക്തനായി മാറി.ഭാര്യ കല്യാണിയമ്മ മൂത്ത മകൾ തങ്കം ഇളയ രണ്ടു കുട്ടികൾ ഇവരൊന്നിച്ചു അടങ്ങിയൊതുങ്ങി തന്റെ ഹോട്ടൽ വ്യാപാരവുമായി ജീവിക്കാൻ ഒരുങ്ങിയ കാലഘട്ടത്തിലാണ് പെനിൻസുല സർക്കസ് കമ്പനി അനേകം വന്യമൃഗങ്ങളും ട്രപ്പീസു കളിക്കാരനായ ചന്ദ്രനും, ചന്തു , കേശു തുടങ്ങിയ കോമാളികളുമടക്കം ഗ്രാമത്തിൽ പ്രദർശനത്തിനെത്തിയത്.
പൈതൽ നായരുടെ ലാളനയിൽ തങ്കവുമായി ബാല്യകാലത്തു കളിച്ചു വളർന്നു വന്ന ചന്ദ്രൻ ആ ഗ്രാമവാസിയായതും കൊണ്ടും കൂടിയാണ് കമ്പനി പ്രൊപ്രൈറ്റർ ഗംഗാധരൻ ആ ഗ്രാമം തിരഞ്ഞെടുത്തത്.
കൈക്കൂലി മുതലായ കുറ്റങ്ങൾക്ക് പണി പോയ ഹെഡ് കോൺസ്റ്റബിൾ ഗോപി ആ ഗ്രാമത്തിലെ ഒരു റൗഡിയാണ്. തങ്കത്തിന്റെ നിഗൂഢാരാധകനും.ഗോപിയുടേ ഉപദേശപ്രകാരം നായർ സർക്കസ് കമ്പനിയിലുള്ളവർക്കെല്ലാം ഊണും കാപ്പിയും കൊടുക്കുന്നതിനുള്ള കോൺട്രാക്ടിനായി ഗംഗാധരനെ സമീപിച്ചു. ഇതേ ആവശ്യത്തിനു കുട്ടപ്പക്കുറുപ്പും എത്തിയിട്ടുണ്ട്.
കുറുപ്പിനു ഒരേ ഒരു സന്താനമേയുള്ളൂ. സ്വല്പം കഥകളി ഭ്രമവും പ്രേമത്തിന്റെ ഉപദ്രവവുമായി നടക്കുന്ന കിറുക്കൻ കൊച്ചുണ്ണി.ചന്ദ്രന്റെ സ്വാധീനത്താൽ കോൺട്രാക്ട് പൈതൽ നായർക്കു കിട്ടി.തന്റെ ഹോട്ടലിൽ സ്ഥല സൗകര്യമില്ലാത്തതിനാലും വീടു വലുതായിരുന്നതിനാലും നായർ സർക്കസ്സുകാരെ ഊണിനും കാപ്പിയ്ക്കും വീട്ടിലേയ്ക്ക് ക്ഷണിച്ചു.ചന്ദ്രനും തങ്കവുമായി അടുക്കുന്നതിനു ഇതു സഹായകരമായി തീർന്നു.അവരുടെ അടുപ്പം പ്രേമബന്ധത്തിലേയ്ക്ക് പ്രവേശിച്ചു.
ഗോപിയ്ക്ക് ഇതുമൂലം ചന്ദ്രനോടും സർക്കസ്സു കമ്പനിയോടും വിരോധമായി. ഗോപിയും ചന്ദ്രനുമായി ചില ഏറ്റുമുട്ടലുകളും നടന്നു..സർക്കസ്സുകാരും അതോടുകൂടി പൈതൽനായരും നശിക്കുന്നത് കാണാൻ ആഗ്രഹിച്ച ഗോപി കുട്ടപ്പക്കുറുപ്പുമായി രഹസ്യധാരണയിലെത്തി.
തങ്കത്തിനെ തനിക്കു വിവാഹം കഴിച്ചു തരണമെന്ന് പൈതൽ നായരോട് ഗോപി ആവശ്യപ്പെട്ടു.കല്യാണിയമ്മയ്ക്ക് ആ ബന്ധം ഇഷ്ടമാണ്. പക്ഷേ നായർക്കും തങ്കത്തിനും അതിനോട് ഭയങ്കര വിരോധമാണുള്ളത്.
സർക്കസ്സിലെ തന്നെ അഭ്യാസിയായ യുവസുന്ദരി ലളിത വർഷങ്ങളായി ചന്ദ്രനെ ആശിച്ചു കഴിയുന്നവളാണ്.
ആഴ്ചകൾ രണ്ടു മൂന്നു കഴിഞ്ഞു.ഗോപിയുടെയും കുറുപ്പിന്റെയും എതിർ പ്രചരണവും തുടർച്ചയായുണ്ടായ മഴയും കാരണം ഉദ്ദേശിച്ച പിരിവു കിട്ടാത്ര് സർക്കസ് ഉടമ കഴിഞ്ഞു.ഒരു ദിവസം രാത്രിയിൽ ഗോപിയുടെ ചില പിണിയാളുകൾ ചന്ദ്രനെ ആക്രമിച്ചു.അക്രമികളെ തുരത്തിയെങ്കിലും സംഘട്ടനത്തിനിടയിൽ ചന്ദ്രന്റെ ഒരു കൈയ്യ് ഒടിഞ്ഞു
അന്നു മുതൽ ചന്ദ്രൻ പങ്കെടുത്തു പോന്ന ചില അഭ്യാസങ്ങൾ വേണ്ടെന്നു വെയ്ക്കുവാൻ ഉടമയായ ഗംഗാധരൻ നിർബന്ധിതനായി.കൈയ്യൊടിഞ്ഞ് ശയ്യാവലംബിയായ ചന്ദ്രനെ ലളിത ശുശ്രൂഷിച്ചു.
ചന്ദ്രന്റെ അഭാവവും തുടർച്ചയായുള്ള മഴയും കാരണം സർക്കസ്സ് മറ്റൊരു പട്ടണത്തിലേയ്ക്ക് മാറ്റുവാൻ ഗംഗാധരൻ തീരുമാനിച്ചു.കമ്പനിയിലെ ആളുകൾക്ക് ഊണു കൊടുത്ത വകയിൽ പൈതൽ നായർക്ക് രണ്ടായിരത്തില്‍പ്പരം രൂപാ കൊടുക്കുവാനുണ്ട്.അതിനായി രണ്ടാഴ്ചത്തെ അവധി ഗംഗാധരൻ ആവശ്യപ്പെട്ടു.കല്യാണിയമ്മ തയ്യാറായില്ല.ശുദ്ധനായ നായരും ലഹളക്കൊരുങ്ങി. ഗത്യന്തരമില്ലാതെ തന്റെ അമൂല്യ സമ്പത്തുകളായ വന്യമൃഗങ്ങളെ രണ്ടാഴ്ചക്കാലത്തേയ്ക്ക് ജാമ്യമെന്ന നിലയിൽ തന്റെ ഇഷ്ടത്തിനെതിരെ അവിടെ നിർത്തുവാൻ ഗംഗാധരൻ സമ്മതിച്ചു.
മറ്റൊരു പട്ടണത്തിലെത്തിയ സർക്കസ്സ് ചന്ദ്രന്റെ അഭ്യാസങ്ങളോ വന്യമൃഗങ്ങളോ ഇല്ലാതെ നഷ്ടത്തിൽ കലാശിച്ചു.പറഞ്ഞ അവധിയ്ക്കു പൈതൽ നായരുടെ പണം കൊടുക്കുവാൻ തരപ്പെടാതെ ഗംഗാധരൻ വിഷമിച്ചു.കടക്കാർ നായരെ ശല്യപ്പെടുത്തിത്തുടങ്ങി.നരി സിംഹം കരടി , ആന മുതലായ മൃഗങ്ങളെ പോറ്റേണ്ടതായും വന്നു കൂടി.ഗ്രാമവാസികൾക്ക് ശല്യമായേക്കുമെന്ന് ഭയന്ന് വന്യമൃഗങ്ങളെ ഉടൻ അവിടെ നിന്നും മാറ്റണമെന്നുള്ള അധികാരികളുടെ ആജ്ഞയും.ആകെ കുഴങ്ങിയ നായർ, ഈയവസരത്തിൽ ഗോപി കൂടി തന്നെ ഉപദ്രവിക്കാനൊരുങ്ങിയാലുള്ള സ്ഥിതിയോർത്ത് തങ്കത്തിനെ അവനു വിവാഹം ചെയ്തു കൊടുക്കാമെന്നേറ്റു.
ഹൃദയം തകർന്ന തങ്കം വിവരം ദൂതൻ മുഖേന ചന്ദ്രനെ അറിയിച്ചു. ഈ ഏടാകൂടത്തിൽ നിന്നും തന്നെ രക്ഷിച്ചില്ലെങ്കിൽ തന്റെ ശവം മാത്രമായിരിക്കും ബാക്കി എന്നാണവൾ ചന്ദ്രനെ അറിയിച്ചത്.
നായരുടെ കടം വീട്ടാനുള്ള തുക ഉണ്ടാക്കാനായി താഴെ രക്ഷാവലയമില്ലാതെ ട്രപ്പീസു കളിക്കാൻ ചന്ദ്രൻ തയ്യാറായി.അസൂയയും നിരാശയും ബാധിച്ച ലളിത ട്രപ്പീസിന്റെ കയർ മുറിച്ചു വെച്ചിരുന്നത് കാരണം ചന്ദ്രൻ അഭ്യാസത്തിനിടയിൽ നിലം പതിച്ചു.പക്ഷേ താഴെയുണ്ടായിരുന്ന ഒരു കമ്പക്കയറിൽ തട്ടി ചന്ദ്രൻ പരുക്കുകളേൽക്കാതെ രക്ഷപ്പെട്ടു. ഈ ചതി ചെയ്തത് ആരാണെന്ന് അന്വേഷിച്ചറിയാൻ ചന്ദ്രൻ ഒരുമ്പെട്ടു.പരിഭ്രാന്തയായ ലളിത ആത്മഹത്യ ചെയ്തു..
കൊടുക്കുവാനുള്ള തുകയുമായി ചന്ദ്രനും ഗംഗാധരനും കൂടി നായരുടെ വീട്ടിലെത്തി .അവിടെ ഗോപിയും തങ്കവുമായുള്ള വിവാഹത്തിന്റെ ബഹളമാണ്. ഗോപി തന്നെ വഞ്ചിച്ചു എന്നു ബോദ്ധ്യമായ കൊച്ചുണ്ണി ബഹളത്തിനിടയിൽ കൂട്ടിൽ നിന്നും ഒരു നരിയെ തുറന്നു വിട്ടു.ആളുകൾ ഭയന്നു നാലുപാടും ഓടി.ഭയചകിതനായ ഗോപി നരിയിറങ്ങിപ്പോയ കൂട്ടിൽ അഭയം തേടി.
ചന്ദ്രൻ നരിയെ നേരിട്ടു. അതിനെ കൂട്ടിലാക്കി.അപ്പോഴാണ് ഗോപി അതിനുള്ളിലുള്ള വിവരമറിഞ്ഞത്.നരി ഇതിനകം ഗോപിയെ കൊന്നു കഴിഞ്ഞിരുന്നു.ചന്ദ്രൻ കൂട്ടിൽ കയറി നരിയുടെ കഴുത്തു ഞെക്കിക്കൊന്നു.മല്‍പ്പിടുത്തത്തിൽ ചന്ദ്രനും പരിക്കേറ്റു
പോലീസ് സ്ഥലത്തെത്തി.ഭ്രാന്തനായി മാറിക്കഴിഞ്ഞിരുന്ന കൊച്ചുണ്ണി സിംഹത്തിന്റെ കൂടു തുറക്കുവാനുള്ള ശ്രമത്തിലാണ്.അവസാനം തങ്കത്തിന്റെ കൊഞ്ചിക്കുഴഞ്ഞുള്ള അപേക്ഷ അവൻ സ്വീകരിച്ചു.ആ ഉദ്യമത്തിൽ നിന്നും വിരമിച്ചു. പോലീസ് അവനെ കസ്റ്റഡിയിലെടുത്തു.തങ്കവും ചന്ദ്രനും ഒന്നു ചേർന്നു.അവരുടെ വിവാഹവും നടന്നു.
സത്യൻ, രാഗിണി, പ്രേമ, പങ്കജവല്ലി, മുത്തയ്യ, മുതുകുളം രാഘവൻ പിള്ള , എസ് പി പിള്ള, ബഹദൂർ , ജി കെ പിള്ള, ടി എൻ ഗോപിനാഥൻ നായർ, കൊച്ചപ്പന്ം കുഞ്ഞാവ എന്നിവരാണ് അഭിനേതാക്കൾ
പി ഭാസ്കരൻ രചിച്ച 7 ഗാനങ്ങൾക്ക് കെ രാഘവൻ സംഗീതം പകർന്നു. പി ലീല, എച്ച്. മെഹബൂബ്, ഉദയഭാനു എന്നിവരാണ് പിന്നണിയിൽ പാടിയത്,
യു രാജഗോപാൽ ച്ഛായാഗ്രഹണവും വി ബി സി മേനോൻ ശബ്ദലേഖനവും, എം എസ് മണി ചിത്ര സംയോജനവും. ആർ ബി എസ് മണി രംഗ സംവിധാനവും, കെ രാമൻ മേയ്ക്കപ്പും, ഡി ഗണേശൻ വേഷവിധാനവും നിർവഹിച്ചു.
അസോഷിയേറ്റഡ് പിക്ചേഴ്സും ഫിലിം ഡിസ്ട്രിബ്യൂട്ടിംഗ് കമ്പനിയും ചേർന്നു വിതരണം നടത്തിയ നായരു പിടിച്ച പുലിവാല് 14.2.1958 ൽ റിലീസായി.
അവലംബം : മലയാള സിനിമാ ഡയറക്ടറി , 1970
എഴുതിയത് : ജിജാ സുബ്രമണ്യന്‍
കടപ്പാട് : ബി വിജയകുമാര്‍