മാറ്റങ്ങളുടെ തുടക്കം:
അൻപതുകളിലെ സിനിമകൾ പരിശോധിച്ചാൽ അതിൽ പ്രമേയവ്യതസ്തത കൊണ്ടും, സാമൂഹ്യസത്യങ്ങൾ നിറഞ്ഞ കഥകളുടെ സവിശേഷത കൊണ്ടും, പരീക്ഷണോന്മുഖത കൊണ്ടും നാഴികക്കല്ലുകൾ എന്നോ ശ്രദ്ധേയം എന്നോ വിശേഷിപ്പിക്കാവുന്ന ചലച്ചിത്രങ്ങളുടെ കൂട്ടത്തിൽ ജീവിതനൌക (1951), നവലോകം (1951), നീലക്കുയിൽ (1954), ന്യൂസ്പേപ്പർ ബോയ് (1955), രണ്ടിടങ്ങഴി (1958) എന്നിവ പെടുന്നു. അതിൽ ‘നീലക്കുയിൽ’ ആണു് അഖിലേന്ത്യാതലത്തിൽ അംഗീകരിക്കപ്പെട്ട ആദ്യമലയാളചിത്രം. രാഷ്ട്രപതിയുടെ വെള്ളിമെഡൽ നേടിയ ആ ചിത്രത്തിന്റെ പിന്നിൽ പിൽക്കാലത്തു് തങ്ങളുടേതായ മണ്ഡലങ്ങളിൽ അതികായന്മാരായി മാറിയ ഉറൂബ്, പി. ഭാസ്കരൻ, രാമു കാര്യാട്ടു്, കെ. രാഘവൻ എന്നിവർ ഉണ്ടായിരുന്നു. ‘ചന്ദ്രതാര’ പ്രൊഡൿഷൻസിന്റെ ബാനറിൽ ശ്രീ റ്റി.കെ. പരീക്കുട്ടി ആയിരുന്നു ‘നീലക്കുയി‘ലിന്റെ നിർമ്മാണത്തിനു പിന്നിൽ. നവീനത കലർന്ന പ്രമേയം കൊണ്ടും, കൌതുകകരമായ പ്രതിപാദനം കൊണ്ടും, ‘കായലരികത്തു വലയെറിഞ്ഞപ്പോൾ’ തുടങ്ങി തനതു നാടൻ ശൈലിയിലുള്ള ഗാനങ്ങളാലും, ശക്തമായ അഭിനയമികവിനാലും അഭിനന്ദനാർഹമായ ഒരു ഉദ്യമമായിരുന്നു നീലക്കുയിൽ. യുക്തിഭദ്രമായ പ്രമേയങ്ങളിലേക്കുള്ള ഒരു ചുവടുമാറ്റം അതിൽ പ്രകടമായിരുന്നു. നീലക്കുയിലിനു ശേഷം പല ചലച്ചിത്രങ്ങളിലും ഇത്തരം യുക്തിഭദ്രമായ കഥാതന്തുക്കളും പ്രമേയങ്ങളും കാണാനായി എന്നതു് ശുഭോദർക്കമായ ഒരു പരിണാമം ആയിരുന്നു.
K Raghavan
|
TK Parekutty
|
ന്യൂസ്പേപ്പർ ബോയ് മലയാളത്തിലെ ആദ്യത്തെ ‘റിയലിസ്റ്റിക്’ സിനിമ ആയിരുന്നു. അന്നത്തെ കാലത്തു് സാഹസികമായ ഒരു പരീക്ഷണം തന്നെ ആയിരുന്നു അതു്. പ്രേക്ഷകരുടെ ആസ്വാദനക്ഷമത അത്തരം റിയലിസ്റ്റിക് സിനിമകൾ സ്വീകരിക്കാൻ തക്കവണ്ണം വളരുന്നതിനും പരിപക്വമാകുന്നതിനും മുമ്പു് എത്തിപ്പോയ ഒരു സിനിമ. രണ്ടിഴങ്ങഴിയാണെങ്കിൽ പുരോഗമനാശയം നിറഞ്ഞ പ്രശസ്തരചനകളുടെ ചലച്ചിത്രഭാഷ്യം നിർമ്മിക്കുക എന്ന വിഷമകരമായ പ്രവൃത്തിയുടെ തുടക്കം എന്നുവേണമെങ്കിൽ പറയാം. പലതരത്തിലുള്ള ചലച്ചിത്രാസ്വാദകരുടെ മുന്നിൽ എത്തപ്പെടുന്ന സിനിമയിൽ അവരുടെ അഭിരുചികൾ, താൽപ്പര്യങ്ങൾ, ആഗ്രഹങ്ങൾ, ഇഷ്ടാനിഷ്ടങ്ങൾ ഇവയൊക്കെ മനസ്സിലാക്കിവേണം സിനിമാസൃഷ്ടി നടത്തേണ്ടതു് എന്ന കാര്യം നിർമ്മാതാക്കളും സംവിധായരുമൊക്കെ മനസ്സിലാക്കിത്തുടങ്ങിയതു് ഈ കാലഘട്ടത്തിലാണു്. ഒരേ തരത്തിലുള്ള ചിത്രങ്ങളല്ല, പ്രമേയവൈവിദ്ധ്യതയുള്ള മനുഷ്യജീവിതഗന്ധികളായ ചിത്രങ്ങളാണു് വേണ്ടതെന്ന തിരിച്ചറിവു് എല്ലാ സിനിമാപ്രവർത്തകർക്കും വന്നു തുടങ്ങി. സാങ്കേതികമേന്മയുടെ കാര്യത്തിൽ ശ്രദ്ധിക്കുക എന്നൊരു നിഷ്ടയും കൈവന്നു. നിർമ്മാതാക്കൾ കഥയുണ്ടാക്കുന്ന പ്രവണത മാറി സർഗ്ഗധനരായ കഥാകാരന്മാരുടെ സൃഷ്ടികൾ സിനിമാരൂപത്തിലാക്കാനുള്ള ഒരു മനോഭാവം പൊതുവെ അംഗീകരിച്ചുതുടങ്ങി. നിർമ്മാതാക്കൾ പറയുന്ന വാക്കുകൾ കുത്തിനിറച്ചു് ഗാനസൃഷ്ടി നടത്തുക എന്ന ഗതികേടിനും ഒരു അറുതി വന്നു. കവികൾ തന്നെ ഗാനരചന നിർവ്വഹിച്ചുതുടങ്ങിയപ്പോഴും, അഗാധമായ സംഗീതജ്ഞാനമുള്ള സംഗീതസംവിധായകർ മൌലികങ്ങളായ ഈണങ്ങൾ ഒരുക്കാൻതുടങ്ങിയപ്പോഴും ഗാനങ്ങളുടെ മുഖഛായ തന്നെ മാറിത്തുടങ്ങി. മാറ്റങ്ങളുടെ കാറ്റു് മെല്ലെമെല്ലെ വീശിത്തുടങ്ങിയതോടെ മലയാളചലച്ചിത്രത്തിന്റെ താരുണ്യഭംഗി മെല്ലെമെല്ലെ അനാവൃതമായിത്തുടങ്ങി..
എഴുതിയത് : കല്യാണി
അവലംബം : മലയാള സിനിമാ ഡയറക്ടറി
കടപ്പാട് : ബി വിജയകുമാര്