കഥാസാരം
വേണ്ടത്ര വിദ്യാഭ്യാസമില്ലെങ്കിലും ധാരാളം പണമുള്ള നാട്ടുപ്രമാണിയാണ് അവുക്കുരു ഹാജിയാർ. മൂന്നു സ്ത്രീകളെ വിവാഹം കഴിച്ചു മൊഴി ചൊല്ലിക്കഴിഞ്ഞ വിദ്വാനാണ് ഹാജിയാർ. ഹാജിയാർ വീണ്ടും നിക്കാഹ് കഴിക്കാനുള്ള മോഹത്തിൽ കഴിയുമ്പോഴാണ് ഇബ്രാഹിം കാക്കയുടെ മകളായ ഐഷയെ കണ്ടു മുട്ടിയത്. ഐഷയുടെ മാദകമായ സൗന്ദര്യം ഹാജിയാരെ വല്ലാതാകർഷിച്ചു.തന്റെ കണക്കപ്പിള്ളയായ വട്ടത്തിൽ കുറുപ്പിന്റെ സഹായത്തോടു കൂടി ഇബ്രാഹിം കാക്കയെ വളച്ച് ഹാജിയാർ ഐഷയെ വിവാഹം കഴിച്ചു.ഹാജിയാരുടെ ഉമ്മ പാത്തുമ്മബീവിയും അകന്ന ബന്ധത്തിൽ പെട്ട എട്ടും പൊട്ടും തിരിയാത്ത മഠയനായ ചുമ്മാമമ്മൂഞ്ഞുമാണ് ഹാജിയാരുടെ കുടുംബാംഗങ്ങൾ
മാസങ്ങൾ ചിലത് കഴിഞ്ഞു. ഐഷാ ഒരു പെൺ കുഞ്ഞിനെ പ്രസവിച്ചു. അവൾക്ക് സൈനബാ എന്നു പേരിട്ടു. ഐഷായിലുള്ള താല്പര്യം കുറഞ്ഞു വന്ന ഹാജിയാർ പ്രസവശുശ്രൂഷയ്ക്കു വന്ന ഖദീജ എന്ന നേഴ്സിൽ കണ്ണു നട്ടു.പരിഷ്കൃതയും മദാലസയുമായ ഖദീജയെ സ്വീകരിച്ച ഹാജിയാർ നാല്പതു തികയാത്ത കൈക്കുഞ്ഞുമായി ഐഷയെ മൊഴി ചൊല്ലി പുറത്താക്കി വിട്ടു. വിവരമറിഞ്ഞ ഇബ്രാഹിം കാക്ക വിഷമിച്ചു.മകളെയും കുഞ്ഞിനെയും പാടുപെട്ടു അയാൾ സംരക്ഷിച്ചു.ഇബ്രാഹിം കാക്കയുടെ അയൽ വാസിയായ അന്നമ്മച്ചേടത്തിയും മകൾ റോസിയും ഐഷയ്ക്കു ആശ്വാസം നൽകി.
സൈനബ വളർന്നു. അവൾ ഹൈസ്ക്കൂൾ വിദ്യാർത്ഥിനിയായി.ചന്തക്കച്ചവടക്കാരനായ ഖാദറിന്റെ മകൻ സത്സ്വഭാവിയായ ഹമീദ് സൈനബയുടെ സഹപാഠിയും ഇഷ്ട തോഴനുമാണ്. ഹൈസ്ക്കൂൾ വാർഷികത്തിൽ സൈനബയും ഹമീദും വേഷമിട്ട് ഒരുമിച്ച് ഒരു നാടകത്തിലഭിനയിച്ചു. അതുകണ്ട ഹാജിയാർ കലിതുള്ളി . തന്റെ മകളെ വീട്ടിലേയ്ക്കു കൂട്ടിക്കൊണ്ടു പോകണമെന്ന് അയാൾ തീരുമാനിച്ചു.പക്ഷേ ഇബ്രാഹിം കാക്കയും ഐഷയും അതിനെ എതിർത്തു.ഹാജിയാർക്ക് അക്കാരണത്താൽ അവരോട് ഒടുങ്ങാത്ത പകയുണ്ടായി.
സൈനബായും ഹമീദുമായുള്ള വിവാഹം തീരുമാനിക്കപ്പെട്ടു. ബാപ്പയെക്കൂടാതെ മകളുടെ നിക്കാഹ് നടത്തിക്കൂടെന്ന സമുദായ മര്യാദയെ ലംഘിച്ചതു കൊണ്ട് വിവാഹ സദസ്സിൽ സമുദായാംഗങ്ങൾ പ്രതിഷേധ ശബ്ദമുയർത്തി.കാക്കയും ഐഷയും ഹാജിയാരുടെ കാൽക്കൽ വീണപേക്ഷിച്ചു. ഹാജിയാർ വിവാഹ സദസ്സിൽ വന്നു.പക്ഷേ നിക്കാഹ് നടന്നില്ല. ഈ സംഭവം ഇബ്രാഹിം കാക്കയെയും ഹമീദിനെയും വല്ലാതെ ബാധിച്ചു.കാക്ക രോഗബാധിതനായി. ഹമീദു നാടുവിട്ടു. സൈനബയുടെ ഭാവിയെ ചിന്തിച്ച് വിഷമിച്ചിരുന്ന കാക്ക അവസാനം അവളെ ഹാജിയാരുടെ വീട്ടിൽ കൊണ്ടാക്കി.ഖദീജയുടെ ക്രൂരമായ പെരുമാറ്റം സൈനബായെ അസഹ്യപ്പെടുത്തി.പക്ഷേ പാത്തുമ്മ അവൾക്കൊരു താങ്ങും തണലുമായി വർത്തിച്ചു.
ഇബ്രാഹിം കാക്കയുടെ രോഗം മൂർച്ഛിച്ചു.സൈനബയെ ഒന്നു കാണണമെന്നുള്ള അയാളുടെ അവസാന ആഗ്രഹം അന്നമ്മച്ചേടത്തിയുടെ മകൾ റോസി അവളെ അറിയിച്ചു.പക്ഷേ സൈനബ പോകുന്നതിനെ മനുഷ്യത്വം നശിച്ച ഹാജിയാർ എതിർത്തു.സൈനബയെക്കാണാതെ ഇബ്രാഹിം കാക്ക മരണമടഞ്ഞു.ഖദീജയുടെ വക്രബുദ്ധിയും ദുഷ്ടപ്രവർത്തികളും ഒളിപ്പോരുകളും ഹാജിയാർക്കു മനസ്സിലായി തുടങ്ങി.
ആയിടെ ബോംബേയിലെ ഒരു പ്രസിദ്ധ സ്വർണ്ണവ്യാപാരിയായ മുഹമ്മദ് യൂസഫ് ഒരു ബ്രാഞ്ചു തുറക്കുവാനായി ആ നാട്ടിലെത്തി. ഹാജിയാരുടെ കെട്ടിടമാണ് അയാൾ വാടകക്കെടുത്തത്. അവിവാഹിതനായ യൂസഫിനു സൈനബയെ വിവാഹം കഴിച്ചു കൊടുക്കുവാൻ ഹാജിയാർ ഇഷ്ടപ്പെട്ടു.യൂസഫിനും അതു സമ്മതമായിരുന്നു.വിവാഹത്തിനു മുഹൂർത്തം കുറിച്ചു.പക്ഷേ സൈനബയുടെ മനസ്സ് ഹമീദിലായിരുന്നു.അവൾ യൂസഫുമായുള്ള ബന്ധം വെറുത്തിരുന്നു.
കല്യാണം ഗംഭീരതോതിൽ നടത്തുവാൻ ഹാജിയാർ ഉറച്ചു. പക്ഷേ കരഞ്ഞു മുഖം വീർത്തിരുന്ന സൈനബയെക്കണ്ട ഹാജിയാരുടെ മനസ്സ് മാറി. ഇതിനിടയിൽ ഹമീദും സ്ഥലത്തെത്തിയിരുന്നു.മനസ്സു മാറി നല്ലവനായി തീർന്ന ഹാജിയാർ സൈനബയെ ഹമീദിനു വിവാഹം ചെയ്തു കൊടുത്തു.
ബി എസ് സരോജ, തിക്കുറിശ്ശി സുകുമാരൻ നായർ ,രാജകുമാരി , സ്നേഹജാൻ (കെ പി ഉമ്മർ ) സദാനന്ദൻ, കാഞ്ചന, എസ് പി പിള്ള, ബഹദൂർ ,എൽ പൊന്നമ്മ , രാജമ്മ, നിർമ്മലാദേവി, തങ്കം , റ്റി വി മാത്യു , എസ് ജെ ദേവ്, കൃഷ്ണകുമാരി, പുഷ്പം , അലക്സ്, പി ബി പിള്ള, ബോബൻ കുഞ്ചാക്കോ എന്നിവരഭിനയിച്ച പ്രസ്തുത ചിത്രം ആലപ്പുഴ എക്സൽ പ്രൊഡക്ഷൻസാണു കേരളത്തിലെത്തിച്ചത്.21.3.1960 ലാണ് ചിത്രം പ്രദർശനമാരംഭിച്ചത്.
അവലംബം : മലയാള സിനിമാ ഡയറക്ടറി , 1970
എഴുതിയത് : ജിജാ സുബ്രമണ്യന്‍
കടപ്പാട് : ബി വിജയകുമാര്‍
തിരശ്ശീലയ്ക്കു് പിന്നില്‍ -
ഒന്നിനു പുറകെ ഓരോന്നായി പടങ്ങള്‍ സാമ്പത്തികമായി തകര്‍ന്നു കൊണ്ടിരുന്ന അവസരത്തിലാണു് പടിയത്തു് എഴുതിയ ഉമ്മയുടെ നോവലുമായി കുഞ്ചാക്കോയുടെ സുഹൃത്തും അഭ്യുദയകാംക്ഷിയുമായ ഡോ: രാമചന്ദ്രന് ആദ്ദേഹത്തെ സമീപിച്ചതു്. അതു വരെ ഇറങ്ങിയിട്ടുള്ള പടങ്ങളില്‍ നിന്നും വ്യത്യസ്തമായ ഒരു പ്രമേയവും കഥയും ആയിരുന്നു ഉമ്മയുടേതു്. മുസ്ലീം സമുദായത്തിലെ അനാചാരങ്ങള്‍ തുറന്നു കാട്ടുന്ന കഥയുടെ ഇതിവൃത്തം ജനങ്ങള്‍ എങ്ങിനെ സ്വീകരിക്കുമെന്ന ഭയം കുഞ്ചാക്കോയെ പിടികൂടിയെങ്കിലും സുഹൃത്തിന്റെ അപേക്ഷ തള്ളിക്കളയാന്‍ അദ്ദേഹത്തിന്റെ മനസ്സു് അനുവദിച്ചില്ല. അതിനാല്‍ ഉമ്മയുടെ കഥാകൃത്തായ പടിയത്തിനെ വരുത്തി തിരക്കഥ എഴുതിച്ചു. തിരക്കഥ വായിച്ച അദ്ദേഹം തീര്‍ത്തും അസംതൃപ്തനായിരുന്നു. തദവസരത്തില്‍ രംഗത്തുണ്ടായിരുന്ന ശശികുമാറും (സംവിധായകന്) ബാലനും (ഉദയാസ്റ്റുഡിയോ സ്റ്റാഫു്) ക്യാമറാമാന് കൃഷ്ണന്‍കുട്ടിയും ചേര്‍ന്നു് നാടകകൃത്തു് ശാരംഗപാണിയെ സമീപിച്ചു് തിരക്കഥ എഴുതാന്‍ കുഞ്ചാക്കോയെ കാണാന്‍ ഏര്‍പ്പാടാക്കി. ശാരംഗപാണി എഴുതിയ ഉമ്മയുടെ തിരക്കഥ കുഞ്ചാക്കോയ്ക്കു് ബോധിച്ചു. ഒരു സമുദായത്തെ മുഴുവന്‍ പിണക്കുമോ എന്ന ഭയം കുഞ്ചാക്കോയെ വിട്ടുപിരിഞ്ഞില്ലയെങ്കിലും അപ്പച്ചന് (നവോദയ) കൊടുത്ത ധൈര്യത്തിലാണു് പടം പിടിക്കുവാന്‍ തുടങ്ങിയതു്. പ്രതീക്ഷിച്ചതു് പോലെ പലയിടങ്ങളില്‍ നിന്നും വിമര്‍ശനങ്ങള്‍ ഉണ്ടായെങ്കിലും ഉമ്മ എല്ലാം കൊണ്ടും വന്‍ വിജയമായിരുന്നു. ഒരു വന്‍ തകര്‍ച്ചയില്‍ നിന്നും ഉദയായെ രക്ഷിക്കാന്‍ ഈ ചിത്രം കാരണമായി.
എഴുതിയതു് - മാധവഭദ്രന്‍
അവലംബം - ക്യാമറാമാന് കൃഷ്ണന് കുട്ടി