കഥാസാരം
ആദർശധീരനും സത്യസന്ധനുമായ ഒരു ഉത്തമ അദ്ധ്യാപകനായിരുന്നു രാമൻ പിള്ള സാർ. പാമ്പാടിയിലെ ഒരു അപ്പർ പ്രൈമറി സ്ക്കൂളിൽ ഹെഡ് മാസ്റ്ററായി വന്ന അദ്ദേഹം സ്ക്കൂൾ മാനേജരുടെ കുചേഷ്ടിതങ്ങളോട് പൊരുതി സ്ക്കൂൾ നല്ലനിലയിൽ പ്രവർത്തിക്കുന്നുണ്ടെങ്കിലും അദ്ദേഹത്തിന്റെ കുടുംബം യാതനയുടെയും സാമ്പത്തിക ക്ലേശങ്ങളുടെയും കേന്ദ്രമായിരുന്നു. മുരളി, അനിയൻ, വാസന്തി എന്നീ മൂന്ന് കുട്ടികൾ ആണദ്ദേഹത്തിനുണ്ടായിരുന്നത്.കടം വാങ്ങിയും കിടപ്പാടം പണയപ്പെടുത്തിയും അദ്ദേഹം അവരെ പഠിപ്പിച്ചു.രാമൻ പിള്ള സാറിന്റെ ശ്രമഫലമായി പ്രസ്തുത വിദ്യാലയം ഹൈസ്കൂളായി ഉയർന്നു.പക്ഷേ തന്റെ സേവനം അവസാനിപ്പിച്ച് പെൻഷൻ വാങ്ങിപ്പിരിയാൻ അദ്ദേഹം നിർബന്ധിതനായി. വൃദ്ധയായ ഭാര്യ, അവിവാഹിതയായ പുത്രി, താങ്ങാനാവാത്ത കടം, ജീവിത സന്ധാരണത്തിനു മുഴുക്കാത്ത തുച്ഛമായ വരവ് ഈ ജീവിത യാഥാർത്ഥ്യങ്ങളുടെ മുന്നിൽ ഭാവി തലമുറക്ക് വേണ്ടി നല്ല നാളുകൾ മുഴുവൻ ത്യാഗം ചെയ്ത അദ്ധ്യാപകൻ പകച്ചു നിന്നു പോയി.ഒരു വിധത്തിൽ കടം വാങ്ങി മകളുടെ വിവാഹം നടത്തി.പക്ഷേ ആ കടം വീട്ടാൻ കഴിയാതെ വലഞ്ഞപ്പോൾ വീടും പുരയിടവും ജപ്തി ചെയ്യുമെന്ന് ഉത്തമർണ്ണന്റെ നോട്ടീസ് വന്നു.ആണ്മക്കൾ രണ്ടുപേരും നല്ല നിലയിൽ കഴിഞ്ഞു വന്നിരുന്നതിനാൽ കുടുംബത്തിന്റെ കട നിവാരണത്തിനെപ്പറ്റി സംസാരിക്കുന്നതിനു അവരെ രണ്ടു പേരെയും അമ്മ കത്തയച്ചു വരുത്തി. വസ്തുവിന്റെ വിലയേക്കാൾ കൂടുതൽ കടമുള്ളതു കൊണ്ട് അതുപേക്ഷിച്ച് അച്ഛനമ്മമാർ തങ്ങളുടെ കൂടെ ത്മസിച്ചാൽ മതിയെന്ന് അവർ തീരുമാനിച്ചു.അങ്ങനെ മാതാവിനെയും പിതാവിനെയും അവർ പങ്കു വെച്ചു. ജ്യേഷ്ഠന്റെ കൂടെ അച്ഛനും അനുജന്റെ കൂടെ അമ്മയും പോയി.എല്ലാവിധ സുഖസൗകര്യങ്ങളും മക്കളുടെ വീട്ടിൽ ഉണ്ടായിരുന്നിട്ടും ആ വൃദ്ധ ദമ്പതിമാരുടെ മനസ്സ് ഉരുകി. വൃദ്ധനും രോഗിയുമായ ഭർത്താവിനെ അടുത്തിരുത്തി ശുശ്രൂഷിക്കാതിരിക്കുവാൻ ആ മാതാവിനു കഴിഞ്ഞില്ല.പരസ്പരം നിശ്ചയിച്ചു കൊണ്ടല്ലെങ്കിലും രാമൻ പിള്ള മൂത്ത മകന്റെ വീട്ടിൽ നിന്നും ഭാര്യ ഇളയമകന്റെ വീട്ടിൽ നിന്നും ഇറങ്ങിത്തിരിച്ചു.അദ്ധ്യാപകന്റെ കാലത്ത്, വഴി തെറ്റി നീങ്ങിയ ജോണിയെ രാമൻ പിള്ള സാർ ഉപദേശിച്ച് നേർവഴിയ്ക്ക്നടത്തിയിരുന്നു.പോലീസ്ഇൻസ്പെക്ടറായിക്കഴിയുന്ന ആ ഗുരുഭക്തൻ രാമൻ പിള്ള സാറിന്റെ വീടു ലേലത്തിൽ പിടിച്ചു.ട്രെയിൻ കയറാനെത്തിയ മാസ്റ്റർ വീണു പരുക്കു പറ്റിയപ്പോൾ അവിടെ നിന്നും അദ്ദേഹത്തെ കൂട്ടിക്കൊണ്ടുപോയി പഴയ വീട്ടിൽ താമസിപ്പിച്ചു. നാടിനെയും നാട്ടുകാരെയും സ്നേഹിച്ച ആ നല്ല മനുഷ്യനെ സമുദായം കൈവെടിഞ്ഞില്ല. മാസ്റ്റർ പണ്ടു തനിക്കു സമ്മാനിച്ച പേന കോണ്ടു തന്നെ “ ഇനി ഇവിടം വിട്ടു പോവില്ല “ എന്ന് എഴുതി വാങ്ങി ആ ഉത്തമശിഷ്യൻ തന്റെ ഗുരുദക്ഷിണ യഥാസമയം സമർപ്പിച്ചു.
എഴുതിയത് : ജിജാ സുബ്രമണ്യന്‍
അവലംബം: സിനിമാ ഡയറക്ട്ടറി
കടപ്പാട് : ബി വിജയകുമാര്‍