മെരിലാൻഡിൽ ഷൂട്ടിംഗ് നടത്തിയ ഈ ചിത്രത്തിൽ പ്രേം നസീർ , മുത്തയ്യ, കൊട്ടാരക്കര ശ്രീധരൻ നായർ, ടി എൻ ഗോപിനാഥൻ നായർ, എസ് പി പിള്ള,കാലായ്ക്കൽ , വാണക്കുറ്റി, കുമാരി, ശാന്ത, പങ്കജവല്ലി, ആറന്മുള പൊന്നമ്മ ,അടൂർ പങ്കജം , ബഹദൂർ എന്നിവർ അഭിനയിച്ചു.
കഥാസാരം
കൈതപ്പൂക്കളും കാക്കത്തമ്പുരാട്ടികളും കപ്പപ്പുരയിടങ്ങളും മൺകൂരകളും തൊപ്പിപ്പാളക്കാരായ കർഷകരും ഉൾക്കൊള്ളുന്ന കേരളത്തിലെ ഒരു നാട്ടുമ്പുറത്ത് വാദ്ധ്യാരുദ്യോഗവും ദാരിദ്ര്യവും കൊണ്ട് നാൾ നീക്കി വന്ന ലൂക്കോസാറിന്റെയും ഭാര്യ കൊച്ചേലിയുടെയും ഏക പുത്രിയാണ് ചിന്നമ്മ.പ്രായം തികഞ്ഞ മകളെ കെട്ടിച്ചയക്കുവാൻ പണമില്ലാത്ത നട്ടം തിരിയുകയാണ് ലൂക്കോസാർ.
സ്ഥലത്ത് ഭേദപ്പെട്ട ഒരു ജന്മിയാണ് വെണ്ടർകുട്ടി.ആ നാട്ടിലെ പ്രധാന മുതലാളിയായ മലേലേ തങ്കച്ചനെ കൊണ്ട് തന്റെ മകൾ ലൂസിയെ കെട്ടിക്കണമെന്നാണ് അയാളുടെ മോഹം.ലൂസിയ്ക്ക് സുന്ദരനും പണക്കാരനുമായ തങ്കച്ചനോട് പ്രേമവുമാണ്.
സന്ദർഭങ്ങൾ തങ്കച്ചനെയും പാവപ്പെട്ടവളെങ്കിലും സുന്ദരിയായ ചിന്നമ്മയെയും തമ്മിൽ പ്രേമ ബന്ധത്തിൽ കുടുക്കുന്നു.വിവാഹ ദല്ലാളായ പീലി ചിന്നമ്മയ്ക്ക് ഒരാലോചന കൊണ്ടു വന്നു.ബീഡി തെറുപ്പുകാരൻ ചക്കരവക്കൻ.വക്കനു സുന്ദരിയായ ചിന്നമ്മയിൽ അടക്കാനാവാത്ത അഭിനിവേശമാണ്.
ലൂക്കോസാറിന്റെ അയൽക്കാരനാണ് വെണ്ടർ.പക്ഷേ ജീവിതഭാരം താങ്ങാനാവാത്ത സാറിനെ എല്ലാ വിധത്തിലും ബുദ്ധിമുട്ടിക്കുവാൻ ആ ഹൃദയരഹിതൻ എപ്പോഴും പോംവഴി കണ്ടു കൊണ്ടിരിക്കും.ചിന്നമ്മയും ലൂസിയും സ്നേഹിതമാരാണെങ്കിലും വീട്ടുകാർ നിത്യം കലഹിക്കുകയാണ്.മോട്ടോർ സൈക്കിളിൽ നിന്നു വീണ തങ്കച്ചന്റെ മുറിവു കെട്ടാൻ മേൽ മുണ്ടു കീറിക്കൊടുത്ത ചിന്നമ്മയുടെ വിരൽ കപ്പയരിയുമ്പോൾ മുറിഞ്ഞത് മരുന്നു വെച്ചു കെട്ടിയത് തങ്കച്ചനാണ്.സാമ്പത്തികമായി ധ്രുവങ്ങളോളം അകലത്തിൽ കഴിയുന്ന അവരുടെ ഹൃദയങ്ങൾ ഒന്നായിക്കഴിഞ്ഞിരുന്നു.
500 രൂപാ സ്ത്രീധനത്തിൽ ചിന്നമ്മയെ കെട്ടാമെന്ന് വക്കൻ സമ്മതിച്ചു. ആ വിവാഹം മുടക്കണമെന്നാണ് വെണ്ടർ കുട്ടിയും ഭാര്യയും ആഗ്രഹിക്കുന്നത്.അയൽ വീട്ടിൽ പെണ്ണു പുര നിറഞ്ഞു നിൽക്കുന്നത് അവർക്ക് ഒരാനന്ദമാണ്. അന്യരുടെ വേദന എന്തെന്നറിയാത്ത അവർ ആ വിവാഹം മുടക്കുവാൻ പല പണികളും ചെയ്തു. ഭാര്യ കൊച്ചേലിയുടെ നിർബന്ധപ്രകാരം സ്ത്രീധനം കൊടുക്കുന്നതിന് അല്പം സഹായം തേടി അളിയനായ പോത്തച്ചനെ സമീപിച്ചു. അളിയന്റെ മൂശേട്ടയായ ഭാര്യ ആ സാധുവിനെ അപമാനിച്ചിറക്കി വിട്ടു. നിരാശയോടേ മഴയും നനഞ്ഞു വീട്ടിൽ എത്തിയ ലൂക്കോ സാർ രോഗാതുരനായി കിടപ്പിലായി.
കടം വാങ്ങിയും സ്വന്തം ആട്ടിൻ കുട്ടിയെ വിറ്റും ചിന്നമ്മ അപ്പനെ ചികിത്സിച്ചു. രോഗം കുറയാഞ്ഞപ്പോൾ ആസ്പത്രി ഡോക്ടർ വില പിടിച്ച ഒരു മരുന്നിനു കുറിച്ചു കൊടുത്തു.24 രൂപ വിലയുള്ള ആ മരുന്നു വാങ്ങാൻ വേറേ വഴി കാണാതെ കാറ്റും മഴയും ഏറ്റ് മലേക്കാരുടെ മാളികയിൽ ആ അർദ്ധരാത്രിയിൽ ചിന്നമ്മ പോയി മരുന്നു വാങ്ങി പിതാവിനെ മരണത്തിൽ നിന്നും രക്ഷിച്ചു. എന്നാൽ ആ സംഭവം അറിയാനിട വന്ന ലൂക്കോസാർ തന്റെ വിശുദ്ധയായ മകളെ തെറ്റിദ്ധരിച്ചു.അവളോടു പിണങ്ങി അയാൾ അവളോടൊന്നും സംസാരിക്കാതെ കഴിഞ്ഞുവെങ്കിലും വിവാഹം നടത്തുന്നതിനുള്ള ഒരുക്കങ്ങൾ നടത്തിക്കൊണ്ടും ഇരുന്നു.
ഈശ്വരപിള്ള എന്ന ഒരു സ്നേഹിതൻ സാറിനു രൂപാ കൊടുക്കാമെന്ന് സമ്മതിച്ചു. പക്ഷേ ബാക്കി കൊടുക്കുവാനുള്ള ഇരുനൂറു രൂപാ സമയത്ത് പള്ളിയിൽ കെട്ടു ദിവസം എത്തിക്കാമെന്നേറ്റിരുന്നത് വെണ്ടറുടെ ചതി കൊണ്ട് സമയത്ത് കൊടുക്കുവാൻ കഴിഞ്ഞില്ല.പണ്മ കിട്ടാതെ വിവാഹം നടത്തുവാൻ വികാരി അച്ചനും തങ്കച്ചൻ ലൂസിമാരുടെ മനസ്സു ചോദ്യത്തിനു അന്നു പള്ളിയിലെത്തിയ പല മാന്യന്മാരും ജാമ്യം നിൽക്കാമെന്നു പറഞ്ഞിട്ടും വക്കന്റെ അപ്പൻ മത്തായി സമ്മതിച്ചില്ല. തങ്കച്ചൻ പോലും മത്തായിയുടെ ദയയ്ക്കായി കെഞ്ചി നോക്കി.രക്ഷയില്ലെന്നു കണ്ടു തങ്കച്ചൻ തന്റെ കാമുകിയായ ചിന്നമ്മയുടെ ഹൃദയ വേദന മാറ്റാൻ ലൂസിയോട് മാപ്പു ചോദിച്ച് താൻ തന്നെ ചിന്നമ്മയെ കെട്ടാനുറച്ച വിവരം അച്ചനെ അറിയിച്ചു. കാര്യം അവതാളത്തിലായതു കണ്ട വെണ്ടർ ഇരുനൂറു രൂപ മത്തായിക്കു കൊടുത്ത് തങ്കച്ചനെ വീണ്ടെടുക്കാൻ ഒരു ശ്രമം നടത്തി.പക്ഷേ തങ്കച്ചൻ വഴങ്ങിയില്ല.ചിന്നമ്മയുടെ മോഹകുസുമം വികസിച്ചു. തങ്കച്ചൻ അവളെ വിവാഹം കഴിച്ചു. ലൂസി കന്യാസ്ത്രീ മഠത്തിൽ ചേരുകയും ചെയ്തു.
കുമാരസ്വാമി ആൻഡ് കമ്പനിയും ജയാ ഫിലിംസും കൂടി ഈ ചിത്രം വിതരണം ചെയ്തു.
അവലംബം : മലയാള സിനിമാ ഡയറക്ടറി , 1970
എഴുതിയത് : ജിജാ സുബ്രമണ്യന്
കടപ്പാട് : ബി വിജയകുമാര്