കഥാസാരം
പ്രശസ്തമായ കല്ലുപാലത്തിൽ വീട്ടിലെ നല്ലവനായ കറിയാച്ചൻ ആനച്ചാൽ പഞ്ചായത്തു പ്രസിഡണ്ട് ആണ്.കറിയാച്ചന്റെ മൂത്ത മകനാണ് കുഞ്ഞുകുട്ടി.അവൻ പോക്രികളിൽ അഗ്രഗണ്യനാണ്.അവറാൻ, വേലു, പാപ്പി, ദാമോദരൻ, മുതലായ റൗഡികളാണ് കുഞ്ഞുകുട്ടിയുടേ സന്തതസഹചാരികൾ.പെണ്ണു കെട്ടിയാൽ കുഞ്ഞുകുട്ടി നന്നാകുമെന്നാണ് കറിയാച്ചന്റെ ഭാര്യ അന്നമ്മയുടെ അഭിപ്രായം.ആ അഭിപ്രായത്തെ മാനിച്ചു കീരിക്കാട്ടുള്ള കുട്ടിച്ചന്റെ വീട്ടിൽ പോയി പെണ്ണു കണ്ടു വരുവാൻ കറിയാച്ചൻ കുഞ്ഞുകുട്ടിയെ ശട്ടം കെട്ടി.തന്റെ ഉറ്റ തോഴനായ അവറാനെയും കൂട്ടി കുഞ്ഞുകുട്ടി പെണ്ണു കാണാൻ പോയി. അല്പം “ ഒരുങ്ങി” തന്നെയാണ് അവർ കുട്ടിച്ചന്റെ വീട്ടിൽ എത്തിയത്.കുഞ്ഞുകുട്ടിയെ കണ്ട മേരിക്കുട്ടി തനിക്ക് ഈ കല്യാണം ഇഷ്ടമല്ലെന്ന് കുട്ടിച്ചനോട് തീർത്തു പറഞ്ഞു. കുഞ്ഞുകുട്ടിയും അവറാച്ചനും ക്ഷോഭിച്ച് ഇറങ്ങിപ്പോയി.ഇങ്ങനെയിരിക്കേ ഒരു ദിവസം കറിയാച്ചന്റെ വീട്ടിലേയ്ക്ക് അയാളുടെ ഒരു പൂർവകാല സുഹൃത്തായ കുര്യച്ചൻ കടന്നു വന്നു. കുര്യച്ചന്റെ മകൾ ഗ്രേസിക്കുട്ടിയെ കുഞ്ഞുകുട്ടിയ്ക്ക് വിവാഹം ചെയ്തു കൊടുക്കുവാൻ തയ്യാറാണെന്ന് അയാൾ കറിയാച്ചനെ അറിയിച്ചു.കല്യാണം മംഗളമായി നടന്നു.പക്ഷേ കുഞ്ഞു കുട്ടിയുടെ സ്വഭാവത്തിനു മാറ്റമൊന്നും ഉണ്ടായില്ല. ഗ്രേസി ഒരാൺകുഞ്ഞിനെ പ്രസവിച്ചു. കറിയാച്ചനും അന്നമ്മയും അവനെ ഓമനിച്ചു വളർത്തി.ഗ്രേസിയും കുട്ടിയും ഒന്നും കുഞ്ഞുകുട്ടിയ്ക്ക് കാര്യമല്ല.അവൻ തന്റെ തോന്ന്യാസങ്ങൾ തുടർന്നു. തന്നെയുമല്ല തന്റെ ആവശ്യങ്ങൾക്ക് പണം തികയാതെ വന്നപ്പോൾ തടി മോഷണവും തുടങ്ങി. അതിന്റെ ഫലമായി അപ്പനും മകനുമായി പിണങ്ങി. ഗ്രേസിയെയും കുഞ്ഞിനെയും കൂട്ടി കുഞ്ഞുകുട്ടി വീടുവിട്ടു. അടുത്തൊരു കൊച്ചുവീട്ടിൽ താമസമാക്കി.ഇതിനിടയിൽ മേരിക്കുട്ടിക്ക് ഗ്രാമസേവികയായി സെലക്ഷൻ കിട്ടി. പരിശീലനം കഴിഞ്ഞ അവളെ ആനച്ചാലിലേക്കാണ് നിയമിച്ചത്. മാന്യനായ കറിയാച്ചൻ അവളെ തന്റെ വീട്ടിൽ താമസിക്കുവാൻ ക്ഷണിച്ചു.അമ്മയും മേരിക്കുട്ടിയും കൂടി ആനച്ചാൽ ചന്തമുക്കിൽ വണ്ടിയിറങ്ങി.അവരെ കണ്ട അവറാനും കുഞ്ഞുകുട്ടിയും കൂടി തന്റെ പുതിയ വാസസ്ഥലത്തേയ്ക്കു കൊണ്ടു പോയി. മേരിക്കുട്ടിയെ അവിടെ താമസിപ്പിക്കുന്നതിന്റെ ആപത്ത് ഗ്രേസിയെ പാപ്പിയുടെ കെട്ടിയവളായ പെണ്ണുകുഞ്ഞ് പറഞ്ഞു മനസ്സിലാക്കി. ഗ്രേസിയുടെ പെരുമാറ്റത്തിൽ അസുഖം കണ്ട മേരിക്കുട്ടി കറിയാച്ചന്റെ വീട്ടിലേക്ക് താമസം മാറ്റി. ഇതിൽ ക്ഷുഭിതനായ കുഞ്ഞുകുട്ടി മേരിക്കുട്ടിയെ ഒരു പാഠം പഠിപ്പിക്കുവാൻ തീർച്ചയാക്കി.കറിയാച്ചന്റെ ഇളയമകൻ പാപ്പച്ചൻ സിംഗപ്പൂരിൽ നിന്നും തിരിച്ചെത്തി. പാപ്പച്ചനും മേരിക്കുട്ടിയും ലോഹ്യത്തിലായി.വീണ്ടും ഗർഭിണിയായ ഗ്രേസിയെ ശ്രദ്ധിക്കാതെ ഒരു വലിയ തടിമോഷണത്തിനു പ്ലാനിട്ട് കുഞ്ഞുകുട്ടി കാട്ടിലേയ്ക്കു പോയി.പൂർണ്ണ ഗർഭിണിയായ ഗ്രേസിയുടെ പരിചരണത്തിനു മേരിക്കുട്ടി തയ്യാറായി. അവൾ ഡോക്ടറെ വരുത്തിയപ്പോഴാണ് ഗ്രേസിയുടെ സ്ഥിതി അപകടകരമാണെന്നും ഉടൻ ആശുപത്രിയിലെത്തിക്കണമെന്നുമുള്ള കാര്യം അറിഞ്ഞത്. ഭർത്താവിനെ ഭയന്നു കറിയാച്ചനെയും പാപ്പച്ചനെയും വിവരമറിയിക്കരുതെന്ന് ഗ്രേസി വാശി പിടിച്ചു. കുഞ്ഞുകുട്ടി എവിടെയാണെന്നറിയില്ല. ഗ്രേസിയുടെ ചികിത്സക്കു പണം വേണം. മേരിക്കുട്ടി തന്റെ ആഭരണം പണയം വെച്ച് പണമുണ്ടാക്കാനായി അടുത്ത ഗ്രാമത്തിലേക്കു പോയി.പിറ്റേ പ്രഭാതത്തിലാണ് മേരിക്കുട്ടി മടങ്ങി വന്നത്.കുഞ്ഞുകുട്ടിയുമൊത്ത് വനത്തിൽ ഒരു കുടിലിൽ രാത്രി കഴിഞ്ഞുവെന്ന് തന്നെക്കുറിച്ചുള്ള ഒരാരോപണം വെളുപ്പിനു തന്നെ പരന്നു കഴിഞ്ഞിരുന്നു.വാസ്തവ സ്ഥിതി പറഞ്ഞിട്ടും മേരിക്കുട്ടിയെ കറിയാച്ചൻ പോലും വിശ്വസിച്ചിട്ടില്ല. മേരിക്കുട്ടി കുഞ്ഞുകുട്ടിയുടെ വീട്ടിലേക്കു താമസം മാറ്റി. ഇത് ആരോപണത്തിനു ശക്തി കൂട്ടി. തന്റെ സ്നേഹിതർ വഞ്ചകരാണെന്ന് മനസ്സിലാക്കിയ കുഞ്ഞുകുട്ടി അവരുമായി ശണ്ഠ കൂടി. തുടർന്നു നടന്ന സംഘട്ടനത്തിൽ മാരകമായ മുറിവു പറ്റിയ അയാളെ പാപ്പച്ചൻ ആശുപത്രിയിലെത്തിച്ചു.രോഗം ഉഗ്രമായി.ഗ്രേസിയുമായി മേരിക്കുട്ടിയും ആശുപത്രിയിലെത്തി.അപകടകരമായ മുറിവേറ്റ കുഞ്ഞുകുട്ടി അബോധാവസ്ഥയിൽ ഗ്രേസിയോടായി പ്രേമാഭ്യർത്ഥനയും ക്ഷമാപണവും നടത്തി. പക്ഷേ അടുത്തു നിന്നത് മേരിക്കുട്ടിയായിരുന്നു.ഈ രംഗം കണ്ട ഗ്രേസിയും കറിയാച്ചനും കുഞ്ഞുകുട്ടിയെയും മേരിക്കുട്ടിയെയും തെറ്റിദ്ധരിച്ചു.ഗ്രേസിക്ക് മരിച്ചാൽ മതിയെന്നായി.കറിയാച്ചൻ കുഞ്ഞുകുട്ടിയെ വെടിവെച്ചു കൊല്ലുവാൻ മുതിർന്നു.ഗ്രേസി അത്ഭുതകരമാം വണ്ണം രോഗവിമുക്തയായി.അവളൊരു പെൺകുഞ്ഞിനെ പ്രസവിച്ചു.നിരാശയായ മേരിക്കുട്ടി നാട്ടിലേക്ക് സ്ഥലം മാറ്റം വാങ്ങി.പക്ഷേ പാപ്പച്ചന്റെ അഭ്യർത്ഥന മേരിക്കുട്ടിക്ക് കൈക്കൊള്ളേണ്ടതായി വന്നു. മേരിക്കുട്ടിയെ കുറിച്ചുള്ള തെറ്റിദ്ധാരണകൾ എല്ലാവർക്കും നീങ്ങി.അവളുടെ സേവനവ്യഗ്രതയെ അവർ വാനോളം പുകഴ്ത്തി. അവളുടെ സാമൂഹ്യസേവനം നിർബാധം മുന്നോട്ട് കൊണ്ടു പോകുവാൻ ഉള്ള അനുമതി നിഷേധിക്കുകയില്ല എന്ന ഒറ്റ വ്യവസ്ഥയിൽ മേരിക്കുട്ടി പാപ്പച്ചനെ വിവാഹം ചെയ്തു.അതോടു കൂടി അവളുടെ നാട്ടിലേക്കുള്ള സ്ഥലം മാറ്റവും റദ്ദാക്കേണ്ടി വന്നു.
എഴുതിയത് : ജിജാ സുബ്രമണ്യന്
അവലംബം: മലയാള സിനിമാ ഡയറക്ടറി
കടപ്പാട് : ബി വിജയകുമാര്