കഥാസാരം
പെരുന്നാളും വങ്കേന്തിയും നടത്തി പെരുമ നേടുന്ന സ്വഭാവക്കാരനായ തികച്ചും യാഥാസ്ഥിതികനായ സത്യ കൃസ്ത്യാനി മാനത്തിന്മേൽ തൊമ്മൻ തന്നെയാണ് സഹോദരിയുടെ കുടുംബമായ നെല്ലിശ്ശേരി കൂടി ഭരിക്കുന്നത്.ലൂക്കായും മകൾ ബേബിയും കൂടി നെല്ലിശ്ശേരിയിൽ വെച്ചു നടക്കുന്ന ചവിട്ടു നാടകം കാണാനെത്തി. നാടകം കഴിഞ്ഞു മടങ്ങുന്നതിനിടയിൽ അല്പം മദ്യത്തിന്റെ ലഹരിയിൽ തൊമ്മന്റെ അനന്തിരവനായ പീറ്ററും ലൂക്കായുടെ മകൾ ബേബിയും തമ്മിലുള്ള വിവാഹം തീരുമാനിച്ചു. പീറ്ററും ബേബിയും തമ്മിൽ മുൻപ് കണ്ടിട്ടു പോലുമില്ലാത്തവരാണ്.പെട്ടെന്നുണ്ടായ ലൂക്കായുടെ മരണം അയാളുടെ കുടുംബത്തിന്റെ സാമ്പത്തിക ഭദ്രത തകർത്തു കളഞ്ഞു. ബേബിയുടെ വിവാഹം നടത്തുക എന്നുള്ളത് സഹോദരനായ ജോണിനു ഒരു വലിയ പ്രശ്നമായി തീർന്നു.ജോണിന്റെ ഭാര്യ ലീല , എന്തു ത്യാഗം സഹിച്ചും വിവാഹം നടത്തണമെന്ന് ജോണിനോടപേക്ഷിച്ചു.ബേബിയുടെ ഹൃദയത്തിൽ പീറ്ററുമായുള്ള വിവാഹ നിശ്ചയം ഒരു കൊടുങ്കാറ്റുണ്ടാക്കി. തന്റെ ഇഷ്ട തോഴനായി തീരുമാനിച്ചു കഴിഞ്ഞിരുന്ന ലോറൻസിനെ അവൾക്ക് മറക്കുവാൻ കഴിഞ്ഞില്ല.ബന്ധുക്കൾ തന്റെ ജീവിതത്തിനു വിധിയെഴുതുവാൻ വേണ്ടി ബദ്ധപ്പെടുന്നതു കണ്ട് അതിനെതിരായി വാദിക്കുകയും അപേക്ഷിക്കുകയും പ്രത്യക്ഷമായി എതിർക്കുകയുമാണ് ബേബി ചെയ്തത്.പക്ഷേ വ്യക്തമായ ഒരു കാരണം ചൂണ്ടിക്കാണിക്കുവാൻ അവൾക്കു സാധിച്ചില്ല.നിശബ്ദനായി എല്ലാം നോക്കി കണ്ടു നിന്ന ലോറൻസിനും തന്റെ ഏറ്റവും അടുത്ത സുഹൃത്തായ ജോണിനോട് കാര്യങ്ങൾ തുറന്നു പറയുവാനുള്ള ധൈര്യമുണ്ടായില്ല.നെല്ലിശ്ശേരി കുടുംബവുമായുള്ള ബന്ധം ജോണിയുടെ വീടിന്റെ ഭാവിയ്ക്കു നല്ലതാണെന്നും , അതിനു വേണ്ടി തന്നാൽ കഴിയുന്ന സഹായങ്ങളും ആനുകൂല്യങ്ങളും ചെയ്തു കൊടുക്കുകയാണ് വേണ്ടതെന്നും ഒരു നല്ല സ്നേഹിതന്റെ കർത്തവ്യം ആണെന്നും ലോറൻസ് ബലമായി വിശ്വസിച്ചു. തകർന്നു പോയ തന്റെ മോഹനസ്വപ്നങ്ങളെ അയവിറക്കിക്കൊണ്ട് വേദനയോടെ നെടുവീർപ്പിട്ട് ലോരൻസ് ബേബിയ്ക്ക് എല്ലാ മംഗളങ്ങളും നേർന്നു. വിവാഹസമ്മാനമായി അയാൾ ബേബിയ്ക്കൊരു മോതിരവും സമ്മാനിച്ചു.വിവാഹരാത്രിയിൽ നല്ല പ്രതീക്ഷകളുമായി മണിയറയ്ക്കുള്ളിൽ കടന്ന പീറ്റർ നാണം കുണുങ്ങി നിൽക്കുന്ന ഒരു നവവധുവിനു പകരം തേങ്ങിക്കരഞ്ഞു കൊണ്ടിരുന്ന ബേബിയെയാണ് കണ്ടത്.അയാൾ കാരണമൊന്നും അന്വേഷിച്ചില്ല.അറിയേണ്ട വിവരങ്ങളെല്ലാം ബേബിയുടെ കഴുത്തിലെ മാലയിൽ കോർത്തിട്ടിരുന്ന ലോറൻസിന്റെ മോതിരം പറഞ്ഞു കൊടുത്തു. പീറ്റർ പിന്നീട് ഒരു നിമിഷവും അവിടെ നിന്നില്ല.വിവാഹാവശ്യത്തിനായി കടം വാങ്ങിയ ആഭരണങ്ങൾ തിരിച്ചു കൊടുക്കാഞ്ഞതിൽ പിള്ളയും ഭാര്യയും ജോണിന്റെ ശത്രുക്കളായി.സ്ത്രീധനത്തിൽ ബാക്കി കൊടുക്കുവാനുള്ള തുക കൊടുക്കാതെ ആഭരണങ്ങൾ മടക്കിക്കൊടുക്കുകയില്ലെന്ന് തൊമ്മൻ മുതലാളിയുടെ ശാഠ്യം കാരണം ജോണും ലീലയും കുഴങ്ങി. ആ സന്ദർഭത്തിലാണ് ബാലിശമായ ഏതോ കാര്യത്തിനു പിള്ളയും തൊമ്മൻ മുതലാളിയും തമ്മിൽ വഴക്കുണ്ടായതും അവർ ബദ്ധ വൈരികളായി തീർന്നതും. ബേബി അണിഞ്ഞിരിക്കുന്ന ആഭരണങ്ങൾ പിള്ളയുടേതാണെന്നറിഞ്ഞു കൊണ്ടു തന്നെ അവ എടുത്തു വിൽക്കുവാൻ തൊമ്മൻ മടിച്ചില്ല. വിവരമറിഞ്ഞ പിള്ള ആളുകളെ അയച്ചു ജോണിനെ ശരിക്കും മർദ്ദിപ്പിച്ചു.അഭിമാനത്തിനു ക്ഷതം പറ്റിയ ജോൺ നാടു വിട്ടു.തന്റെ നന്മയ്ക്കായി എല്ലാവരും ചേർന്നു നിർമ്മിച്ച സ്വർഗ്ഗത്തിന്റെ ഭാരം ചുമക്കുവാൻ സാധിക്കുകയില്ലെന്ന് ബേബിയ്ക്കു മനസ്സിലായി.ആ സ്വർഗ്ഗത്തിൽ മനുഷ്യത്വത്തിന്റെയോ സ്നേഹത്തിന്റെയോ ഒരു ചെറു കണികയ്ക്കു വേണ്ടി അവളുടെ ആത്മാവു ദാഹിച്ചു. ശ്വാസം മുട്ടിക്കുന്ന ഭർതൃ ഗൃഹാന്തരീക്ഷത്തിൽ നിന്നും തന്റെ സഹോദരന്റെ കൊച്ചു കുടിലിലേയ്ക്ക് അവൾ ഓടി രക്ഷപ്പെട്ടു.ലീല ആ കൊച്ചു വീട്ടിൽ ജീവിതത്തിന്റെ മണലാരണ്യത്തിൽ വെന്തു നിൽക്കുകയായിരുന്നു. അവളുടെ കുട്ടിയ്ക്കു സുഖമില്ല.അപമാനിതനായ ഭർത്താവു നാടു വിട്ടിരിക്കുകയാണ്. സഹായത്തിനോ സഹതാപത്തിനോ മറ്റാരുമില്ല.ആഭരണങ്ങൾ കിട്ടുവാൻ വേണ്ടി പിള്ള പോലീസിൽ പരാതിപ്പെട്ടു. പോലീസ് ജോണിനെ തിരഞ്ഞു തുടങ്ങി. പ്രജ്ഞാശക്തി നശിച്ച ലീല സ്റ്റേഷൻ വാതുക്കൽ ഭർത്താവിനെ കാത്തു നിന്നു.മണിയറയിൽ നിന്നും ഇറങ്ങിപ്പോയി പട്ടാളത്തിൽ ചേർന്ന പീറ്റർ രോഗാതുരനായി പിരിഞ്ഞു പോന്നു.ഒരു ഭാര്യയുടെ ശുശ്രൂഷകളാവശ്യമാണെന്നും മതവിരുദ്ധ ജീവിതം ശരിയല്ലെന്നും അതുകൊണ്ട് നെല്ലിശ്ശേരിയിലേയ്ക്ക് മടങ്ങിപ്പോകണമെന്നും വികാരി അച്ചൻ ഉപദേശിച്ചു. പീറ്റർ നെല്ലിശ്ശേരിയിലെത്തി. ആ തറവാട്ടിലേയ്ക്ക് ബേബി വീണ്ടും കാലെടുത്തു കുത്തിയപ്പോൾ പീറ്റർ അന്ത്യശ്വാസം വലിക്കുകയായിരുന്നു.എല്ലാ വേദനകളും ഉള്ളിലൊതുക്കി നീറിയെരിഞ്ഞവസാനിക്കുന്ന ജീവിതത്തിന്റെ മുന്നിൽ അവൾ നിശ്ശബ്ദയായി നിന്നു കണ്ണുനീർ വാർത്തു.ജോണിന്റെ കുട്ടി അരികിലാരുമില്ലാതെ ആശുപത്രിയിൽ കിടക്കുകയാണ്. കുട്ടിയെ എടുത്തു കൊണ്ട് ബേബി വീട്ടിലേയ്ക്കു പോയി.കോരിച്ചൊരിയുന്ന മഴയത്ത് പോലീസിന്റെ കണ്ണിൽ പെടാതെ ജോൺ രാത്രിയിൽ വീട്ടിലെത്തി.മാലാഖമാരുടെ നാട്ടിലേയ്ക്കു യാത്ര പുറപ്പെട്ടു നിൽക്കുന്ന ഓമനക്കുഞ്ഞിനെ അയാൾ വാരിപ്പുണർന്നു കരഞ്ഞു.തകർന്നു തരിപ്പണമായ ആ കുടുംബത്തെ രക്ഷിക്കാൻ ലോറൻസാണ് മുന്നോട്ട് വന്നത്.നഷ്ടപ്പെട്ട ആഭരണങ്ങൾക്കു പകരം നല്ലൊരു തുക ലോറൻസു പള്ളിയ്ക്കു കൊടുത്തു.ജോണിനെ നിയമത്തിന്റെ പിടിയിൽ നിന്നും വിമുക്തനാക്കി.എല്ലാ പ്രതിബന്ധങ്ങളും നീങ്ങി അന്തരീക്ഷം തെളിഞ്ഞപ്പോൾ ലോറൻസും ബേബിയും ഒന്നിച്ചു ചേർന്നു.
അവലംബം : മലയാള സിനിമാ ഡയറക്ടറി , 1970
എഴുതിയത് : ജിജാ സുബ്രമണ്യന്0
കടപ്പാട് : ബി വിജയകു0