കഥാസാരം
കൈവണ്ടി വലിച്ചു , ചുമടെടുത്തു ജീവിതം കഴിച്ചു പോന്ന ബസ് സ്റ്റാൻഡിലെ പോർട്ടറാണു കുഞ്ഞാലി. കൊച്ചു രാമനെന്ന അനാഥബാലനെ എടുത്തു വളർത്തി തന്റെ കുടുംബത്തിലെ ഒരംഗം പോലെ കരുതി വന്നു കുഞ്ഞാലി. രണ്ടാം ലോക മഹായുദ്ധം പൊട്ടിപ്പുറപ്പെട്ടു. തന്റെ കൈവണ്ടിയും തന്റെ കുടുംബത്തെയും കൊച്ചു രാമനെ ഏല്പിച്ചിട്ട് കുഞ്ഞാലി പട്ടാള സേവനത്തിനു പോയി. കൊച്ചു രാമൻ പോർട്ടർ ജോലിയെടുത്ത് കുറേശ്ശെ പണമുണ്ടാക്കി.കുഞ്ഞാലി പട്ടാളത്തിൽ നിന്നും അയച്ചിരുന്ന പണവും വീട്ടിൽ ഏല്പ്പിക്കാതെ സ്വന്തമാക്കി. അവൻ ഡ്രൈവിംഗ് പഠിച്ചു. ആദ്യമേ ടാക്സി ഒരെണ്ണം വാങ്ങി. പിന്നീട് നാലഞ്ചു ലോറികളും . യുദ്ധകാലത്തെ പരിതസ്ഥിതിയിൽ അവൻ വളർന്ന് 47 ബസുകളുടെ ഉടമയായി.അങ്ങിനെ കൊച്ചു രാമൻ മുതലാളിയുമായി.കുഞ്ഞാലിയുടെ വീട്ടിൽ അമ്മ കുഞ്ഞു പാത്തുമ്മയും സഹോദരി അമീനയും മാത്രമേ അംഗങ്ങൾ ആയുള്ളൂ. കൊച്ചു രാമനിൽ നിന്നും അവർക്ക് യാതൊരു സഹായവും ലഭിച്ചില്ല. പലപ്പോഴായി കൊടുത്ത മുന്നൂറു രൂപയ്ക്ക് അവൻ ഉമ്മയോട് പുരയിടം പണയമെഴുതി വാങ്ങിക്കുകയും ചെയ്തു. മുട്ട വിറ്റും കയറു പിരിച്ചുമാണ് ഉമ്മയും അമീനയും ജീവിച്ചു പോന്നത്.ഒരിക്കൽ മലമ്പനി പിടിച്ച് അവശനായി പരീത് എന്നൊരു ചെറുപ്പക്കാരൻ ആ വീട്ടിൽ വന്നു. ആരുമില്ലാത്ത പരീതിനെ ഉമ്മ ശുശ്രൂഷിച്ചു. ആ നന്ദി കൊണ്ടു സുഖക്കേടു മാറിയിട്ടും പരീത് ആ വീട്ടിൽ തന്നെ താമസമാക്കി. പരീതിനു ജോലി ചെയ്തു കിട്ടുന്ന പണം മുഴുവൻ ഉമ്മയെ ഏല്പിച്ചു.അവിടുന്നു കിട്ടുന്ന ആഹാരം കഴിച്ചും അവൻ വീട്ടിന്റെ ഇറയത്തു കിടന്നുറങ്ങും.പരീത് അങ്ങനെ ആ കുടുംബത്തിനു വലിയ ഒരാശ്വാസമായി തീർന്നു.അമീനയെ പരീതിനു ഇഷ്ടമായിരുന്നു. അവളുടെ കഴുത്തിൽ താലി കെട്ടുന്ന കിനാവു കണ്ടു കൊണ്ട് അവൻ കഴിഞ്ഞു പോന്നു. അയൽപക്കത്തെ ഹോമിയോ ഡോക്ടറായ സാലിയുമായി അമീന സ്നേഹത്തിലായിരുന്ന വിവരം പരീത് അറിഞ്ഞിരുന്നതേയില്ല.യുദ്ധം കഴിഞ്ഞു. സൈന്യസേവനത്തിനു പോയവരെല്ലാം തിരിച്ചു വന്നു.കുഞ്ഞാലി ജപ്പാന്റെ തടവുകാരനായിരുന്നതിനാൽ 10 വർഷത്തിനു ശേഷമേ മടങ്ങി വരാൻ സാധിച്ചുള്ളൂ.മകന്റെ വരവിൽ ഉമ്മ ആഹ്ലാദിച്ചു. അമീനയ്ക്കും സന്തോഷമായി. കുഞ്ഞാലിയും പരീതുമായി പരിചയപ്പെട്ടു. ഉമ്മയിൽ നിന്നും എല്ലാ വിവരവും മനസ്സിലാക്കിയ കുഞ്ഞാലി കൊച്ചു രാമനെ കാണാൻ അയാളുടെ ബംഗ്ലാവിലെത്തി. പക്ഷേ മുതലാളിയായി കഴിഞ്ഞിരുന്ന കൊച്ചുരാമൻ കുഞ്ഞാലിയെ അധിക്ഷേപിച്ചു പുറത്താക്കി.കുഞ്ഞാലി വീണ്ടും പോർട്ടർ പണിയിൽ ഏർപ്പെട്ടു. ഒരു ദിവസം ബസ് സ്റ്റാൻഡിൽ നിന്ന ഒരു പിച്ചച്ചെറുക്കനെ കൊച്ചുരാമൻ മുതലാളിയുടെ സൂപ്രണ്ടായ കേശവപിള്ള തല്ലുന്നതു കണ്ട് കുഞ്ഞാലി കേശവപിള്ളയുടെ കരണത്തടിച്ചു.മുതലാളി പോലീസിൽ അറിയിച്ചു. കുഞ്ഞാലി ഒളിവിൽ പോയി.സ്ഥലത്തെ ലേഡി ഡോക്ടറും കൊച്ചുരാമന്റെ ഭാര്യയുമായ ഭാനുമതി ഇടപെട്ടു കുഴപ്പങ്ങൾ ഒതുക്കി തീർത്തു. കൊച്ചുരാമന്റെ ദുഷ്പ്രവൃത്തികളിൽ മനം നൊന്തു കഴിയുന്ന നല്ല സ്ത്രീ ആണു ഭാനുമതി.ബിസിനസ് സംബന്ധമായി ഏഴെട്ടു കൊല്ലങ്ങൾക്കു മുൻപ് തിരുവന്നതപുരത്ത് പോയപ്പോൾ കൊച്ചുരാമൻ മാധവിയെന്ന് പേരുള്ള ഒരു സ്ത്രീയുമായി പരിചയപ്പെട്ടു.അവളെ പറഞ്ഞു മയക്കി കൊച്ചുരാമൻ അവളുടെ ചാരിത്ര്യം അപഹരിച്ചു.അവൾ ഗർഭിണിയായി പ്രസവിച്ചു. ആ കുട്ടിയാണു ഗോപി. ഗോപി വളർന്നു വന്നപ്പോൾ അവനു അച്ഛനെ കാണണം.മാധവി ഗോപിയെയും കൂട്ടി കൊച്ചു രാമനെ അന്വേഷിച്ചു പുറപ്പെട്ടു.ഗോപിയാണു സൂപ്രണ്ടു കേശവപിള്ളയുടെ അടി കൊണ്ട തെരുവുപയ്യൻ. ഒരു ദിവസം കാറിൽ പോകുന്ന കൊച്ചു രാമനെ മാധവി കണ്ടു.അവൾ അന്വേഷിച്ചു ബംഗ്ലാവിൽ ചെന്നു. ആദ്യമേ കൊച്ചു രാമൻ മാധവിയെ അറിയില്ലെന്ന് പറഞ്ഞ് ഒഴിയാൻ നോക്കിയെങ്കിലും ചുറ്റുപാടു മനസ്സിലാക്കി അടവു മാറ്റിയ മുതലാളി വിവരം കേശവപിള്ളയെ വിളീച്ചു പറഞ്ഞു.രണ്ടു റൗഡികളുടെ സഹായത്തോടു കൂടി അവളെ വധിക്കാൻ ഏർപ്പാടു ചെയ്തു വേണ്ട പണവും നൽകി.അർദ്ധരാത്രി റൗഡികൾ മാധവിയെ പിടിച്ചു കൊണ്ടു പോയി ഒരു പാലത്തിൽ നിന്നും താഴേക്കെറിഞ്ഞു.യാദൃശ്ചികമായി ആ വഴി വന്ന കുഞ്ഞാലി മാധവിയെ രക്ഷിച്ചു. മാധവിയും ഗോപിയും കുഞ്ഞാലിയുടെ വീട്ടിൽ താമസമാക്കി. ഡോക്ടറും അമീനയുമായുള്ള സ്നേഹബന്ധമറിഞ്ഞ കുഞ്ഞാലി അമീനയെ താക്കീതു ചെയ്തു.പരീതിനെ കൊണ്ടു അമീനയെ വിവാഹം കഴിപ്പിക്കുവാൻ അവൻ ഉറച്ചു. അമീന സാലിയെ കണ്ടു വിവരങ്ങൾ ധരിപ്പിച്ചു. സാലിയോട് ആ നാട്ടിൽ നിന്നും പോകുവാൻ അവൾ അപേക്ഷിച്ചു.പരീത് ആ വഴി വന്നപ്പോൾ അവൾ കരഞ്ഞു കൊണ്ടോടി. പരീത് വീട്ടിൽ വന്നു അമീന കരഞ്ഞതിന്റെ കാരണം ആരാഞ്ഞപ്പോൾ അമീന സത്യമെല്ലാം അവനോട് പറഞ്ഞു. പരീത് ഞെട്ടിപ്പോയി.അവൻ കുഞ്ഞാലിയെ സമീപിച്ച് അമീനയെ ഡോക്ടർക്ക് വിവാഹം ചെയ്തു കൊടുക്കണം എന്നാവശ്യപ്പെട്ടപ്പോൾ അവന്റെ ത്യാഗസന്നദ്ധതയിൽ കുഞ്ഞാലി അത്ഭുതപ്പെട്ടു.മാധവി മരിച്ചിട്ടില്ലെന്നറിഞ്ഞ കൊച്ചു രാമൻ കേശവപിള്ളയെ ജോലിയിൽ നിന്നും പിരിച്ചു വിട്ടു. കേശവപിള്ള മുതലാളിക്കെതിരായി വിവരങ്ങൾ എല്ലാം കുഞ്ഞാലിയെ ധരിപ്പിച്ചു.സത്യാവസ്ഥയറിയുവാൻ കുഞ്ഞാലി മാധവിയ്യോട് കാര്യങ്ങൾ ചോദിച്ചു. അവൾ എല്ലാം സമ്മതിച്ചു എങ്കിലും താൻ മൂലം മുതലാലീക്ക് യാതൊരു അപമാനവും ഉണ്ടാകരുതെന്ന് കുഞ്ഞാലിയുടെ കാൽക്കൽ വീണപേക്ഷിച്ചു.ഈ രംഗം കണ്ടു കൊണ്ടാണ് ഉമ്മ വീട്ടിൽ കടന്നു വന്നത്. നേരത്തേ തന്നെ ഉമ്മയ്ക്ക് കുഞ്ഞാലിയെയും മാധവിയെയും സംശയം ഉണ്ടായിരുന്നു. മാധവി ഉടൻ വീടു വിട്ടു പോകണം എന്നവർ ശഠിച്ചു. കുഞ്ഞാലി തടഞ്ഞെങ്കിലും ഉമ്മ സമ്മതിച്ചില്ല. മാധവി പോകുവാൻ തുടങ്ങിയപ്പോഴും കുഞ്ഞാലി തടുത്തു.അന്നുരാത്രി മാധവി ഉറങ്ങിയില്ല. രാത്രി നല്ലവണ്ണം ഇരുട്ടിയപ്പോൾ അവൾ ഇറങ്ങി.നേരെ കിണറ്റിൻ കരയിലേക്ക്പോയി.കുഞ്ഞാലി അതു കണ്ടുവെങ്കിലും അവനു എന്തെങ്കിലും ചെയ്യാൻ കഴിയുന്നതിനു മുൻപ് മാധവി കിണറ്റിൽ ചാടി.കിണറ്റിൽ നിന്നും കരയ്ക്കു കയറ്റിയ മാധവിയെ രക്ഷിക്കുവാൻ ലേഡി ഡോക്ടർ ഭാനുമതി കിണഞ്ഞു ശ്രമിച്ചു.വേവലാതി പൂണ്ടു നിന്ന കുഞ്ഞാലിയിൽ നിന്നും ഭാനുമതി മാധവിയെക്കുറിച്ചുള്ള വിവരങ്ങൾ മനസ്സിലാക്കി.അവൾ മിഴിച്ചു നിന്നു പോയി. രാത്രി തന്നെ ഭാനുമതി കൊച്ചുരാമനെ ആസ്പത്രിയിലേക്കു വിളിച്ചു. തലപൊട്ടി മാധവി മരിച്ചു. എങ്കിലും ഭാനുമതിയുടെ നിർബന്ധ പ്രകാരം കൊച്ചു രാമൻ തന്റെ ചെയ്തികളിൽ പശ്ചാത്തപിച്ചു.ഗോപിയെ അവൻ ഏറ്റു വാങ്ങി.
എഴുതിയത് : ജിജാ സുബ്രമണ്യന്
അവലംബം: മലയാള സിനിമാഡയറക്ടറി
കടപ്പാടു് : ബി വിജയകുമാര്