യാമശംഖൊലി വാനിലുയര്‍ന്നൂ
സോമശേഖര ബിംബമുണര്ന്നൂ
പ്രഭാതത്തിന്റെ പ്രശാന്തതയില്‍ രാഗവും താളവും സമന്വയിപ്പിച്ചുകൊണ്ടു് ദേവാലയമുറ്റത്തു് മഞ്ഞുതുള്ളികള്‍ ചാര്‍ത്തി നില്ക്കുന്നു ഉഷസന്ധ്യ. പൊന്‍പുലരിയില്‍ മഞ്ഞലയാല്‍ മുങ്ങിത്തോര്‍ത്തി ക്ഷേത്രദര്‍ശ്ശനവും കഴിഞ്ഞു് ശരീരവും മനസ്സും ശുദ്ധമാക്കി ചുണ്ടില്‍ മന്ത്രങ്ങളും കയ്യില്‍ പൊന്‍ പൂത്താലവുമായി ഒരുങ്ങി നില്ക്കുന്ന മനോഹര തീരം.
സംതൃപ്തിയുടെ ലഹരിയില്‍ സ്നേഹിക്കാനും വിശ്വസിക്കാനും മാത്രം അറിയുന്ന സുകുമാരന്‍കുട്ടി. കുടുംബം സ്വര്‍ഗ്ഗമാണെന്നു കരുതുന്ന ഭര്‍ത്താവിനെ ദൈവത്തെ പോലെ കാണുന്ന ഭാര്യ ശാരദ. പൂമ്പാറ്റകള്‍ കണക്കേ പാറിപ്പറന്നു നടക്കുന്ന കിലുക്കാംപെട്ടികളായ കുട്ടികള്‍ സൗമിയും സന്തോഷും. തലമുറകളായി അനുസരിക്കാനും വേദനിക്കാനും ഒടുവില്‍ സാക്ഷ്യം വഹിക്കാനും വിധിക്കപ്പെട്ട ഡ്രൈവര്‍ മത്തായി. കുടുംബമാകുന്ന മനോഹരതീരത്തിലെ ഉല്ലാസ സഞ്ചാരികളാണു് ഇവര്‍. സന്തോഷത്തിന്റെയും ഐശ്വര്യത്തിന്റെയും വിളനിലമായിരുന്നു അവിടം.
പക്ഷെ ഒരു ദിവസം അതു് സംഭവിച്ചു. താനറിയാതെ സുകുമാരന്‍കുട്ടി ഒരു തെറ്റിലേക്കു് വഴുതി വീണു. ആ തെറ്റു് തിരുത്തുവാന്‍ അയാള്‍ ശ്രമിക്കുന്നെങ്കിലും പെട്ടെന്നു് ആ മോഹനവലയത്തില്‍ നിന്നു് ഊരിപ്പോരാന്‍ അയാള്‍ക്കു് കഴിയുന്നില്ല
മനോഹരതീരത്തു് പെട്ടെന്നാണു് കൊടുങ്കാറ്റും ഇടിമിന്നലുമുണ്ടായതു്. സ്വച്ഛന്ദമായി ഒഴുകിയിരുന്ന സ്നേഹനദിയുടെ ഗതി മാറാന്‍ തുടങ്ങി. ഭര്‍ത്താവു് തന്നില്‍ നിന്നും പലതും മറയ്ക്കുന്നുവെന്നു ഭാര്യയ്ക്കു് തോന്നിത്തുടങ്ങി. പേര്‍ഷ്യയില്‍ നിന്നും അമ്മാമന് കൊണ്ടുവന്ന നക്ലേസ് ഭര്‍ത്താവു് കാമുകിക്കു് നല്കിയെന്നു് ശാരദ മനസ്സിലാക്കുന്നു. ഭാര്‍ത്താവിനെ ദൈവത്തെ പോലെ പൂജിച്ചാരാധിക്കുന്ന ശാരദയില്‍ നിന്നു് സുകുമാരന്‍കുട്ടി അകന്നകന്നു പോകുന്നതായി ശാരദയ്ക്കു് തോന്നി.
അസ്വരസം മൂര്‍ച്ഛിക്കുന്നു. ഭര്‍ത്താവു് വീടു് വിട്ടു് താമസം ഹോട്ടല്‍ കോട്ടേജിലേക്കു് മാറ്റുന്നു. ശാന്തിയുടെയും സ്നേഹത്തിന്റെയും സങ്കേതമായ ലാവണ്യം ഒരഗ്നിപര്‍വ്വതമായി മാറുന്നു. ആ ലാവയുടെ കൂനംകുത്തിയുള്ള ഒഴുക്കില്‍ ആ പിഞ്ചു പൈതങ്ങള് കിടന്നു പിടയുന്നു.
ശാരദയ്ക്കു് ഒരു അനുജത്തിയുണ്ടു്. ഗീത. ചേച്ചിയുടെ തന്ത്രവും സഹതാപവും കൊണ്ടാണു് അവളുടെ കുടുംബജീവിതം പൊട്ടിത്തകരാതെ തുടര്‍ന്നതു്. ഈ കുഴപ്പം പിടിച്ച സന്ദര്‍ഭത്തില്‍ ചേച്ചിയെ രക്ഷിക്കുവാന്‍ അവള് ഓടിപ്പിടഞ്ഞെത്തുന്നു. കുട്ടികളുടെ ഭാവിയെ ചൊല്ലിയെങ്കിലും ചേട്ടനും ചേച്ചിയും തമ്മില്‍ വഴക്കു കൂടരുതെന്നുള്ള അവളുടെ അപേക്ഷയുടെ മുന്പില് ശാരദ കീഴടങ്ങുന്നു. ശാരദയും ഗീതയും ചന്ദ്രനും കൂടി സുകുമാരന്‍കുട്ടി താമസിക്കുന്ന ഹോട്ടലിലേക്കു് പോകുന്നു.
എന്നാല്‍ അവിടെ കണ്ട കാഴ്ച ശാരദയുടെ എല്ലാ നിയന്ത്രണവും തകര്‍ത്തുകളഞ്ഞു. താന്‍ എന്തു കാണരുതെന്നു വിചാരിച്ചുവോ ആ രംഗത്തിനു അവള് സാക്ഷ്യം വഹിക്കേണ്ടി വരുന്നു. അവള് ഈറ്റപ്പുലിയായി ഭര്‍ത്താവിന്റെ നേര്‍ക്കു നീങ്ങി. പിടഞ്ഞെഴുന്നേറ്റ സുകുമാരന്‍ കുട്ടി അവളുടെ മൂര്‍ച്ചയേറിയ ചോദ്യങ്ങളേറ്റു ചൂളിപ്പോയി.
ശാരദ കണ്ട കാഴ്ച എന്തു്? സുകുമാരന്‍ കുട്ടിയുമായി ശാരദയ്ക്കു് ജീവിതം മുന്നോട്ടു് കൊണ്ടുപോകുവാന്‍ ആകുമോ? മക്കളെ ഓര്‍ത്തെങ്കിലും സുകുമാരന്‍കുട്ടി പശ്ചാത്തപിച്ചു് വീട്ടിലേക്കു് തിരികെ പോകുമോ? കാമുകിക്കു് നെക്ലേസ് കൊടുത്തു എന്നതു് സത്യമാണോ? ആണെങ്കില്‍ അതെന്തിനു് കൊടുത്തു? സുകുമാരന്കുട്ടിയെ ഉപേക്ഷിക്കാന്‍ കാമുകി തയ്യാറാവുമോ? ചന്ദ്രനും ഗീതയും വിചാരിച്ചാല്‍ സുകുമാരന്കുട്ടിയുടെയും ശാരദയുടെയും ജീവിതം പഴയതു പോലെ സ്നേഹസമ്പന്നമായി മുന്നോട്ടു് കൊണ്ടുപോകുവാന്‍ ആവുമോ?
കടപ്പാട്: പാട്ടുപുസ്തകം