നായിക മിസ്സ് കുമാരി.
മറ്റു അഭിനേതാക്കള്‍ മുത്തയ്യ,കൊട്ടാരക്കര, നാണുകുട്ടന്,പങ്കജ വല്ലി, അടൂര്‍ പങ്കജം,
അമ്പലപുഴ മീനാക്ഷി, അമ്പലപുഴ രാജമ്മ, വഞ്ചിയൂര്‍ രാധ എന്നിവര്‍.
സുദീര്‍ഘമായ കോടതി രംഗങ്ങള്‍ ഈ ചിത്രത്തിലുണ്ടായിരുന്നു എന്നറിയുന്നു.
സി.എസ്.രാധാദേവിയുടെ ആദ്യ ഗാനം ഈ ചിത്രത്തിലാണ്.
ചന്ദ്രശേഖരന്തമ്പി മലയായിലെ ഒരു വലിയ വ്യാപാരിയായിരുന്നു. നാട്ടില്‍ സ്വത്തുക്കളുണ്ടാക്കണമെന്ന ഉദ്ദേശത്തോടുകൂടി മലയായില്‍ നിന്നും ധാരാളം പണം അളിയനായ തൃവിക്രമന്തമ്പിക്കയച്ചുകൊടുത്തു. അതുകൊണ്ടു് തൃവിക്രമന്തമ്പി ചന്ദ്രഭവനംബംഗ്ലാവും അതോടുചേര്‍ന്നു വമ്പിച്ച സ്വത്തുക്കളും സമ്പാദിച്ചു.
അവിചാരിതമായി ചന്ദ്രശേഖരന്തമ്പി മരണമടഞ്ഞു. അദ്ദേഹത്തിന്റെ ഭാര്യ കല്ല്യാണിയമ്മയും പിഞ്ചുപുത്രനും കൂടി ചന്ദ്രഭവനത്തിലെത്തി. അവരുടെ വരവു് തൃവിക്രമന്തമ്പുയുടെ ഭാര്യയ്ക്ക് രസിച്ചില്ല. കല്ല്യാണിയമ്മയെ മാധവി കണക്കിലധികം കഷ്ടപ്പെടുത്തി. സമ്പാദിച്ച സ്വത്തുക്കളെല്ലാം പൊയ്പോകുമെന്ന ഭീതി തൃവിക്രമനേയും മാധവിയേയും വല്ലാതെ അലട്ടി. ചന്ദ്രശേഖരന്തമ്പിയുടെ പുത്രനെ വധിക്കുവാനും തന്മൂലം സ്വത്തിനുള്ള ഏക അവകാശിയെ ഒഴിവാക്കാനും അവര്‍ തീര്‍ച്ചപ്പെടുത്തി. കാര്യസ്ഥനായ കുറുപ്പിനേയും ഇക്കാര്യത്തില്‍ അവര്‍ പങ്കാളിയാക്കി. ഭൃത്യനായ രുദ്രനെ കുട്ടിയെ വധിക്കുവാനായി ഏര്‍പ്പെടുത്തി.
മൂര്‍ച്ചയേറിയ കഠാരിയുമായി തൊട്ടിലില്‍ കിടക്കുന്ന ശിശുവിനെ വധിക്കുവാനാണഞ്ഞ രുദ്രന് പിഞ്ചുകുഞ്ഞിന്റെ ഓമനപുഞ്ചിരിയില് മയങ്ങി. അവന് കുട്ടിയെയും എടുത്തു് മറഞ്ഞു. നേരം വെളുത്തപ്പോള്‍ കുഞ്ഞിനെ വധിച്ചുവെന്നു് തമ്പിയെ ബോദ്ധ്യപ്പെടുത്തി. തമ്പിയില്‍ നിന്നും വിലപിടിപ്പുള്ള സമ്മാനങ്ങളും വാങ്ങി ഭാര്യയായ ലക്ഷ്മിയോടും തന്റെ പുത്രനോടും കല്ല്യാണിയമ്മയുടെ കുഞ്ഞിനോടുംകൂടി രുദ്രന് കാട്ടുപ്രദേശത്തേക്കു് താമസം മാറ്റി. തന്റെ മകനായ ചന്ദ്രനെപ്പോലെത്തന്നെ ചന്ദ്രഭവനത്തിലെ കുഞ്ഞിനേയും അവന് വളര്‍ത്തി. വിജയന് എന്നു് ആ കുട്ടിക്കു് നാമകരണം ചെയ്തു. ചന്ദ്രഭവനത്തിലെ ഏക അവകാശി ഒഴിവായികിട്ടിയതില് തൃവിക്രമന്തമ്പിയും മാധവിയും സന്തോഷാധിക്യത്താല്‍ തുള്ളിച്ചാടി. പുത്രന് നഷ്ടപ്പെട്ട കല്ല്യാണിയമ്മയെ ഒന്നുമറിയാത്തമട്ടില്‍ അവര്‍ സാന്ത്വനപ്പെടുത്തി.
വര്‍ഷങ്ങള്‍ പലതു് കഴിഞ്ഞു. ചന്ദ്രനും വിജയനും നല്ല യോദ്ധാക്കളായി വളര്‍ന്നുവലുതായി. കുടികിടപ്പുകാരേയും കര്‍ഷകരേയും തമ്പി പലവിധത്തില്‍ ദ്രോഹിച്ചുപോന്നു. ഇതിനെല്ലാം കാര്യസ്ഥനായ കുറുപ്പും മാനേജരായ പ്രതാപനും കൂട്ടു നിന്നു. പ്രതാപന് മാധവിയുടെ സഹോദരപുത്രനാണു്. തങ്ങളുടെ മകളായ കുമാരിയെ പ്രതാപനു് വിവാഹം ചെയ്തുകൊടുക്കുവാന്‍ തമ്പിയും മാധവിയും കൂടി തീരുമാനിച്ചു. പക്ഷെ കുമാരിക്കു് പ്രതാപനെ അത്ര തൃപ്തിയായില്ല.
തമ്പിയുടെ വക വാടകവീട്ടില്‍ താമസക്കാരായ മാര്‍ത്താണ്ഡനും മന്മഥനും ജീവിക്കുവാന്‍ നിവൃത്തിയില്ലാതെ പട്ടാളത്തില്‍ ചേരുവാന്‍ തീരുമാനിച്ചു. തങ്ങളുടെ ഭാര്യമാരായ ശീലാവതിയോടും പാര്‍വ്വതിയോടും യാത്രപറഞ്ഞു് അവര്‍ പുറപ്പെട്ടു. പക്ഷെ പട്ടണത്തിലെത്തി അവിടെ മുന്‍സിപ്പാലിറ്റിയില്‍ ജോലിക്കു് ചേര്‍ന്നു. വികൃതിത്തരം കാരണം ജോലിയില്‍ നിന്നും പിരിച്ചുവിടപ്പെട്ട അവര്‍ തിരിച്ചു് വീട്ടിലെത്തി. വാടക കൊടുക്കാത്ത കാരണം കാര്യസ്ഥന് കുറുപ്പു് ഭാര്യമാരെ വീട്ടില്‍ നിന്നും ഇറക്കിവിട്ടതറിഞ്ഞു് സങ്കടപ്പെട്ട അവര്‍ ശീലാവതിയേയും പാര്‍വ്വതിയേയും തിരക്കി പുറപ്പെട്ടു.
യാദൃശ്ചികമായി ഒരപകടത്തില്‍ പെട്ടു് രുദ്രന് മരിച്ചു. മരിക്കുന്നതിനു് മുമ്പു് വിജയനെക്കുറിച്ചുള്ള പരമാര്‍ത്ഥങ്ങള്‍ അവനെ അറിയിച്ചു. തനിക്കവകാശപ്പെട്ട സ്വത്തു് മുഴുവന്‍ തിരിച്ചുവാങ്ങുമെന്നു വിജയന് ശപഥം ചെയ്തു.
ഭാര്യമാരെ തേടി അലഞ്ഞുതിരിഞ്ഞ മാര്‍ത്താണ്ഡനും മന്മഥനും വിജയന്റെ സുഹൃത്തുക്കളായി. അവര്‍ മൂവരും ചേര്‍ന്നു ചന്ദ്രഭവനത്തിലേക്കു് തിരിച്ചു. വഴിമദ്ധ്യേ ഒരു വണ്ടിയപകടത്തില്‍ പെട്ട കുമാരിയെ വിജയന് രക്ഷിച്ചു. കുമാരി വിജയനെ തന്റെ ഭവനത്തിലേക്കു് ക്ഷണിച്ചു. അങ്ങിനെ ചന്ദ്രഭവനം കാണുവാന്‍ വിജയനു് അവസരം ലഭിച്ചു.
വിജയന്റെ സ്നേഹിതനായ ചന്ദ്രന് ചന്ദ്രഭവനത്തില്‍ പൊട്ടനായി നടിച്ചു് ഒരു വേലക്കാരനായി. വിജയനും കുമാരിയും തമ്മില്‍ ആകര്‍ഷിക്കപ്പെട്ടു. അവര്‍ പരസ്പരം ഹൃദയം തുറന്നു സംസാരിച്ചു.
മാധവിയുടെ നിര്‍ദ്ദയമായ പെരുമാറ്റത്തില്‍ കല്ല്യാണിയമ്മ വിഷമിച്ചു ജീവിക്കുകയാണു്. കുമാരി മാത്രമാണു് അവര്‍ക്കു് ആശ്വാസം. മകന് ജീവിച്ചിരിപ്പുണ്ടോ എന്നറിയില്ലെങ്കിലും അവന് എന്നെങ്കിലും വരുമെന്നു് അവര്‍ക്കു് ഒരാശയുണ്ടു്.
വിജയന്റേയും കുമാരിയുടേയും രഹസ്യബന്ധങ്ങള്‍ അറിഞ്ഞ തമ്പിയും മാധവിയും അവളെ ശകാരിച്ചു. പ്രയോജനമില്ലെന്നു കണ്ട തമ്പി മകളെ അറയിലിട്ടു് പൂട്ടുവാന്‍ കല്പനയിട്ടു.
അജ്ഞാതനായ ഒരു ബന്ധു ഈ വിവരം വിജയനെ ധിരിപ്പിച്ചു. കുമാരിയെ രക്ഷിക്കാനെത്തിയ വിജയനെ പ്രതാപന് ബന്ധനത്തിലാക്കി. തമ്പിയും പ്രതാപനും കൂടി വിജയനെ ക്രൂരമായി മര്‍ദ്ദിച്ചു. അവനെ കൊന്നുകളയുവാന്‍ അവര്‍ തീരുമാനിച്ചു.
അന്നത്തെ രാത്രി വിജയനെ ഒരു തൂണില്‍ കെട്ടിയിട്ടു ചുട്ടുപഴുപ്പിച്ച കുന്തങ്ങളുമായി ഭൃത്യന്മാര് വിജയനെ സമീപിച്ചു. കുമാരി വാവിട്ടു നിലവിളിച്ചു. നിസ്സാഹനായ പൊട്ടന് ചന്ദ്രന് വിരണ്ടോടി. അജ്ഞാതനായ ബന്ധു പ്രത്യക്ഷപ്പെട്ടു വെടിപൊട്ടിച്ചു. തമ്പിയും പ്രതാപനും ഭയന്നോടി. കുമാരിയും വിജയനും രക്ഷപെട്ടു.
സന്തോഷത്തോടെ ചാടിഉല്ലസിച്ചുപോയ്ക്കൊണ്ടിരുന്ന അവരെ പ്രതാപനും കൂട്ടരും പിടികൂടി. വിജയനും കുമാരിയും വീണ്ടും ബന്ധനത്തിലായി. വീജയനെ ഒരൊഴിഞ്ഞ വീട്ടിനുള്ളിലാക്കി വീടിനു തീവയ്ക്കുവാന്‍ പ്രതാപന് ഏര്‍പ്പാടു് ചെയ്തു. ബന്ധനത്തില്‍ നിന്നും രക്ഷപെട്ട കുമാരി അവിടെ ഓടിയുമെത്തി. അജ്ഞാതനായ ബന്ധു അവിടെയുമെത്തി. കുമാരിയേയും വിജയനേയും കൊണ്ടു് അയാള്‍ ഓടി മറഞ്ഞു.
പ്രതികാര ക്രുദ്ധനായ പ്രതാപന് വിജയനെ അന്വേഷിച്ചു് പുറപ്പെട്ടു. കാട്ടില്വച്ചു് വിജയനുമായി ഏറ്റുമുട്ടി. വജയനെ അടിച്ചുവീഴ്ത്തി കുമാരിയുമായി പ്രതാപന് ചന്ദ്രഭവനത്തിലെത്തി.
കുമാരിയും പ്രതാപനുമായുള്ള വിവാഹത്തിനൊരുക്കങ്ങള്‍ നടന്നു. കണ്ണുനീരോടെ കുമാരി കതിര്‍മണ്ഡപത്തിലെത്തി. കുറുപ്പും തമ്പിയും അതിഥികളെ സ്വീകരിക്കുന്ന ബഹളത്തിലാണു്. കുമാരി പെട്ടെന്നു തലയുയര്‍ത്തി പുഞ്ചിരിച്ചു. തമ്പി തിരിഞ്ഞു നോക്കി. വിജയന്! കത്തിക്കൊണ്ടിരിക്കുന്ന വിളക്കുകള്‍ അണഞ്ഞു. സര്‍വ്വത്ര ബഹളം. അജ്ഞാതനായ ബന്ധു അവിടെ എത്തി. ഉഗ്രമായ പോരാട്ടത്തിനു ശേഷം തമ്പിയും കുറുപ്പം പ്രതാപനുമെല്ലാം ബന്ധിക്കപ്പെട്ടു. വിജയന് തന്റെ പ്രിയ മാതാവിനെ കണ്ടുമുട്ടി. ചന്ദ്രഭവനത്തിന്റെ യഥാര്‍ത്ഥ അവകാശി ജീവിച്ചിരിക്കുന്നു എന്നറിഞ്ഞു സല്ജനങ്ങള് ആരവം മുഴക്കി. അജ്ഞാതനായ ബന്ധു ചന്ദ്രനാണെന്നു് അപ്പോള്‍ മാത്രമാണു് വിജയന് മനസ്സിലാക്കുന്നതു്. വിജയനും കുമാരിയുമായുള്ള വിവാഹം നടന്നു.
ഈ ചിത്രം നീല പ്രൊഡ്ക്ഷന്‍സിന്റെ ബാനറില്‍ ശ്രീ പി. സുബ്രഹ്മണ്യം മെരിലാന്ഡു് സ്റ്റുഡിയോയില്‍ നിര്‍മ്മിച്ചു. കെ. പി. കൊട്ടാരക്കരയാണു് കഥയും സംഭാഷണവും എഴുതിയതു്. തിരുനായനാര്ക്കുറിച്ചി എഴുതിയ എട്ടു് ഗാനങ്ങള്‍ ബ്രദര്‍ ലക്ഷ്മണന് നല്കിയ ഈണത്തിലും രാഗത്തിലും കമുകറ പുരുഷോത്തമന്, ലളിത, ഗാനസരസ്വതി എന്നിവര്‍ പിന്നണിയില്‍ പാടി. കൃഷ്ണ ഇളമണ്‍ ശബ്ദലേഖനവും, എം. വി. കോച്ചാപ്പു രംഗാസംവിധാനവും, എന്‍. എസു്. മണി ഛായാഗ്രഹണവും സി. ഡി. ജോര്‍ജ്ജു് ചിത്രസംയോജനവും നിര്‍വ്വഹിച്ചു.
പ്രേംനസീര്‍, കൊട്ടാരക്കര ശ്രീധരന്‍നായര്‍, ശ്രീകണ്ഠന്‍നായര്‍, ടി. എസു്. മുത്തയ്യ, എസു്. പി. പിള്ള, നാണുക്കുട്ടന്, മുതുകുളം രാഘവന്‍പിള്ള, മുട്ടത്തറസോമന്, മിസ്സു് കുമാരി, പങ്കജവല്ലി, സേതുലക്ഷ്മി, അടൂര്‍ പങ്കജം, അമ്പലപ്പുഴ മീനാക്ഷി, അമ്പലപ്പുഴ രാജമ്മ എന്നിവരാണു് അഭിനയിച്ചതു്.
ആന്റണി മിത്രദാസു് സംവിധാനം ചെയ്ത അവകാശി 1954 മാര്‍ച്ചു് 16നു പ്രദര്‍ശനമാരംഭിച്ചു.
ഫിലിംഡിവിസ്ട്രിബ്യൂട്ടിംഗു് കമ്പനിയാണു് കേരളത്തില്‍ ഈ ചിത്രം വിതരണം നടത്തിയതു്.
എഴുതിയതു് : മാധവഭദ്രന്‍
അവലംബം : മലയാള സിനിമ ഡയറക്ടറി
കടപ്പാടു് : ബി. വിജയകുമാര്‍
|