നാല്പതിനൊടടുത്ത പ്രായം. നല്ല തടിച്ച ശരീരം. ഒരു ചട്ടമ്പിയുടെ ഭാവഹവങ്ങൾ - അവിവാഹിതൻ - വിദ്യാഹീനൻ - ഇതാണ് ശങ്കരച്ചാർ.നാട്ടുകാരുടെ ഏതാവശ്യത്തിനും ഉപകരിക്കുന്ന കാഴ്ചയിൽ മുട്ടാളനായ നല്ലവനായ ആ മനുഷ്യൻ നിശയുടെ ഏകാന്തതയിൽ ആലപിക്കുന്ന മാരൻ പാട്ടിൽ അയൽ വാസിയായ കമലമ്മ അലിഞ്ഞു ചേർന്നു.
അവിചാരിതമായിട്ടാണത് സംഭവിച്ചത്. നാട്ടുകാർ ഒന്നടങ്കം ഞെട്ടിപ്പോയി.കമലമ്മ ടീച്ചർ കാട്ടുമാടൻ ശങ്കരച്ചാരെ വിവാഹം ചെയ്തു.വക്കീൽ മനോമോഹനൻ പിള്ള രോഷം കൊണ്ടു തുള്ളിച്ചാടി.കമലമ്മയും ഒരു സ്ത്രീയാണെന്നും പ്രായം കടന്നു പോയെങ്കിലും ഭാര്യയാകാനും അമ്മയാകാനും അവളുടെ ഹൃദയവും ആഗ്രഹിക്കുമെന്നും ആരും ഓർത്തില്ല.കരുണാർദ്രനെങ്കിലും മുട്ടാളനായ ശങ്കരച്ചാരെ പരിഷ്കരിച്ചെടുക്കാൻ കമലമ്മ പെട്ട പാടത്രയും പാഴിലായി.ഏറെക്കഴിയുന്നതിനു മുൻപു തന്നെ ആ ദമ്പതികൾ കലഹിച്ചു. ഗർഭിണിയായ കമലത്തെ ഉപേക്ഷിച്ച് ഒരു രാത്രി സ്ഥലം വിട്ട ശങ്കരച്ചാരെപ്പറ്റി അദ്ദേശക്കാരാരും പിന്നൊന്നും കേട്ടില്ല.
വർഷങ്ങൾ പലതു കഴിഞ്ഞു. കമലമ്മയുടെ മകൻ രഘു വളർന്നു. ഇന്നവനൊരു സബ് ഇൻസ്പെക്ടറാണ്. സരസമ്മയുടെ മകൾ റാണി - പ്രേമലേഖനം അയക്കുക തൊഴിലാക്കിക്കഴിയുന്ന പ്രേം ചന്ദിന്റെ അനുരാഗക്കുടുക്കിൽ കഴിയുന്നു.
ദേശിംഗനാട്ടു റാണിയുടെ കാലത്ത് വനത്തിലെവിടെയോ മറച്ചു വെച്ചിരുന്ന നിധി തേടിപ്പിടിക്കാൻ അതിന്റെ പ്ലാനുമായി വനത്തിൽ താമസമാക്കിയിരിക്കുന്ന ഫോറസ്റ്റ് ഓഫീസർക്ക് ഒരു സുന്ദരിയായ മകളുണ്ട്, ശ്രീകല.നാട്ടിൽ ഭയങ്കരമായ കൊള്ള നടത്തുന്ന ആശാനെന്ന അക്രമിയെയും കൂട്ടരെയും പിടിക്കാൻ ഉത്തരവു കിട്ടിയ സബ് ഇൻസ്പെക്ടർ രഘു അവരുടെ സങ്കേതം തേടി വനത്തിലെത്തുന്നു.രഘുവും ശ്രീകലയും തമ്മിൽ പരിചയപ്പെട്ടു. പരിചയം ക്രമേണ പരിണയ ലക്ഷ്യമായ പ്രേമബന്ധത്തിൽ എത്തുന്നു.
രഘുവിന്റെ സഹായി ഹെഡ് കോൺസ്റ്റബിൾ വേലുപ്പിള്ള എടുത്തു വളർത്തിയ വിക്രമൻ ഇന്നു ഒരു ഭയങ്കര കൊള്ളക്കാരനാണ്.വേലുപ്പിള്ളയും രഘുവും കൊള്ളസങ്കേതമായ പഴയ ഒരു ക്ഷേത്രം സ്ഥിതി ചെയ്യുന്ന മലയുടെ മുകളിൽ എത്തി. കൊള്ളത്തലവനായ ആശാൻ ആയുധം വെച്ച് കീഴടങ്ങി. വിഷം കഴിച്ചിരുന്ന ആശാൻ തന്റെ കഥ പറഞ്ഞു തീർന്നപ്പോൾ ബോധമറ്റു രഘുവിന്റെ കൈകളിൽ വീണു.സ്വന്തം അച്ഛനായ ശങ്കരച്ചാരുടേ ജഡവും കൊണ്ട് രഘു അമ്മയുടെ സമീപത്തെത്തി.
വിക്രമൻ എന്ന നാഥൻ ശ്രീകലയുടെ സഹോദരനാണെന്ന സത്യവും ഇതിനകം തെളിയുന്നു.ശ്രീകലയുടെ ഹൃദയനാഥനായ രഘുവിനെ കതിർമണ്ഡപത്തിൽ വെച്ചു കണ്ടു മുട്ടി.കമലമ്മ ശങ്കരച്ചാരുടെ സ്മരണയെ പൂജിച്ചു കഴിയുന്നു.ഇതാണ് പത്മാ പിക്ചേഴ്സ് അവതരിപ്പിച്ച അച്ഛനും മകനും എന്ന ചിത്രത്തിന്റെ കഥ.
ഇതിലെ സംഭാഷണമെഴുതിയത് ജഗതി എൻ കെ ആചാരിയാണ്.തിരുനയിനാർ കുറിച്ചി, തിരുനെല്ലൂർ കരുണാകരൻ, പി ഭാസ്കരൻ എന്നിവർ രചിച്ച 11 ഗാനങ്ങൾക്ക് വിമൽ സംഗീത സംവിധാനം നിർവഹിച്ചു. ജിക്കി, റാണി , സ്റ്റെല്ല , എ എം രാജ , ശാന്താ പി നായർ, എന്നിവർ ഇതിൽ പിന്നണിയിൽ പാടി.തങ്കപ്പൻ സംവിധാനം ചെയ്ത നൃത്തങ്ങളുള്ള പ്രസ്തുത ചിത്രത്തിൽ തിക്കുറിശ്ശി സുകുമാരൻ നായർ, സത്യൻ , മുത്തയ്യ, മുതുകുളം, എസ് പി പിള്ള , ബഹദൂർ, ജി കെ പിള്ള, ഏബ്രാഹം ജോസഫ്, കാലായ്ക്കൽ , കുഞ്ഞിക്കുട്ടൻ, കുട്ടൻ പിള്ള , ബി എസ് സരോജ , കുമാരി തങ്കം , ശാന്തി എന്നിവർ കഥാപാത്രങ്ങളെ അറിയിച്ചു.ശ്രീ. വാസുദേബ് കർണ്ണാടക്കി ച്ഛായാഗ്രഹണവും ശ്രീ എ അപ്പു എഡിറ്റിഗും നിർവഹിച്ച ഈ ചിത്രം ശ്രീ.വിമൽകുമാർ സംവിധാനം ചെയ്തു.ശിവകൃഷ്ണാ ഫിലിം കമ്പനി വിതരണം നടത്തിയ പ്രസ്തുത ചിത്രം 26.4.1957 ൽ റിലീസായി
അവലംബം : മലയാള സിനിമാ ഡയറക്ടറി , 1970
എഴുതിയത് : ജിജാ സുബ്രമണ്യന്
കടപ്പാട് : ബി വിജയകുമാര്