സത്യൻ, മധു, തിക്കുറിശ്ശി സുകുമാരന്‍ നായര്‍, പി.ജെ. ആന്റണി, ടി. എസ്. മുത്തയ്യ, അടൂര്‍ ഭാസി, ബഹദൂര്‍, നെല്ലിക്കോടു ഭാസ്ക്കരൻ, ജി.കെ.പിള്ള, ലത്തീഫ്, പഞ്ചാബി, ഷാജി, കെ. ആര്. വിജയ, വിജയനിര്‍മ്മല, കവിയൂര്‍ പൊന്നമ്മ, ആറന്മുള പൊന്നമ്മ, മാവേലിക്കര എല്‍. പൊന്നമ്മ, മീന, ശാന്താദേവി, സുകുമാരി, കോട്ടയം ശാന്ത, സി. ആര്. ലക്ഷ്മി, ശാരദ, സുപ്രഭ, ജ്യോതി, ബേബി ഷീല, ബേബി കൌസല്യ എന്നിവര്‍ ഈ ചിത്രത്തില്‍ അഭിനയിച്ചു.
സത്യാ, പ്രസാദ്, ഭരണി, വാസു, വിക്രം, പ്രകാശ്, എന്നീ സ്റ്റുഡിയോകളിൽ നിര്‍മ്മാണം പൂര്‍ത്തിയാക്കി. ഇ. എന്‍. ബാലകൃഷ്ണന് (ഛായാഗ്രഹണം), വെങ്കിട്ടരാമന്, ദാസ്( ചിത്രസംയോജനം), ജോസഫ് കൃഷ്ണ(നൃത്തസംവിധാനം), കണ്ണന് (ശബ്ദലേഖനം), എസ്. കൊന്നനാട്ട്(കലാസംവിധാനം), പത്മനാഭന് (മേക്കപ്പ് ), മുത്തു, ഗോവിന്ദരാജ് (വസ്ത്രാലങ്കാരം), നടരാജന് (നിശ്ചലഛായാഗ്രഹണം) എന്നിവരാണു് സാങ്കേതിക രംഗത്തു് പ്രവര്‍ത്തിച്ചവര്‍.
കൊല്ലം പ്രതാപ് ഫിലിംസ് വിതരണം നടത്തി. 8- 9-1967- ൽ 'അന്വേഷിച്ചു കണ്ടെത്തിയില്ല' പ്രദര്‍ശനശാലകളില്‍ എത്തി.
കഥാസാരം
പുതുമടിശ്ശീലക്കാരനായ കളിയിക്കല്‍ ഉമ്മച്ചന്റെ മൂത്തമകള്‍ സൂസമ്മയ്ക്കു് ആറു വയസ്സായപ്പോള്‍ അവളുടെ അമ്മ മരിച്ചു. അവളുടെ അനുജന് കുഞ്ഞുമോനു് അന്നു മൂന്നു വയസ്സു പ്രായമുണ്ടായിരുന്നു. സൂസമ്മയെ എട്ടാം മാസത്തില്‍ പ്രസവിച്ചതുകാരണം അവളെ തന്റെ മകളായി സ്വീകരിക്കുവാന്‍ ഉമ്മച്ചന് തയ്യാറല്ല. അമ്മയുടെ മരണശേഷം സൂസമ്മ ഒരു അനാഥയെപ്പോലെയാണു് വളര്‍ന്നുവന്നതു്. ഉമ്മച്ചന് രണ്ടാമതു വിവാഹം കഴിച്ചു. കൊച്ചമ്മ സൂസമ്മയെ വെറും വീട്ടുവേലക്കാരിയെപ്പോലെ കണക്കാക്കി.
പുത്തന്‍ ഭാര്യയുടെ നിര്‍ബ്ബന്ധപ്രകാരം സൂസമ്മയുടെ പഠിത്തം നിര്‍ത്തി. അവള് മരിച്ചുപോയ തന്റെ അമ്മയെക്കുറിച്ചോർത്തു് കണ്ണുനീര് പൊഴിച്ചു. ദൈവത്തോടു് അവള് ഉള്ളഴിഞ്ഞു പ്രാർത്ഥിച്ചു. ആ പ്രാർത്ഥന പാഴിലായില്ല. സൂസമ്മയുടെ അമ്മാവന് വക്കീല്‍ ഗുമസ്ഥനായ ഉണ്ണൂണ്ണി അവളെ തന്റെ വീട്ടിലേക്കു കൂട്ടിക്കൊണ്ടുപോയി.നല്ലവളായ അമ്മായി ആനിയെന്ന അവരുടെ മകളോടൊപ്പം സൂസമ്മയേയും സ്നേഹിച്ചു വളര്‍ത്തി. രണ്ടുപേരും ഒരുമിച്ചു പഠിച്ചു. സ്ക്കൂള് ഫൈനല്‍ ക്ലാസ്സില്‍ എത്തി.
ആ സമയത്താണു് രണ്ടാം ലോകമഹായുദ്ധം പൊട്ടിപ്പുറപ്പെട്ടതു്.ഭക്ഷ്യ ധാന്യങ്ങള്‍ക്കും മറ്റു നിത്യോപയോഗസാധനങ്ങള്‍ക്കും തീപിടിച്ച വിലയായി. പട്ടിണിയും വറുതിയും അരക്ഷിതാവസ്ഥയും എങ്ങും പടര്‍ന്നുപിടിച്ചു. രോഗിയായിത്തീര്‍ന്ന ഉണ്ണൂണ്ണി ആകെ തളര്‍ന്നു. കുടുംബം തകര്‍ച്ചയുടെ വക്കിലെത്തി. കുടുംബത്തെ രക്ഷിക്കുവാന്‍ സൂസമ്മ പട്ടാളത്തില്‍ നേഴ്സായി ചേര്‍ന്നു.
ആശ്വാസത്തിന്റെയും സ്നേഹത്തിന്റെയും കണികയ്ക്കുവേണ്ടി ദാഹിക്കുന്ന മുറിവേറ്റ പടയാളികള്ക്കു് സൂസമ്മ ഒരു അമ്മയും സഹോദരിയും എല്ലാമായിത്തീര്‍ന്നു. അവള് അവരുടെ കണ്ണുനീര് തുടച്ചു. ഒപ്പംതന്നെ അമ്മാച്ചന്റെ കുടുംബത്തെയും സംരക്ഷിച്ചുപോന്നു.
സ്നേഹിക്കുവാനും സ്നേഹിക്കപ്പെടുവാനുംവേണ്ടി സൂസമ്മ ദാഹിച്ചു. ഒരു ഗസ്റ്റ് നൈറ്റ് പാര്‍ട്ടിയില്‍ വെച്ചു് അപമാനിക്കുവാന്‍ ശ്രമിച്ച ഒരു ഇംഗ്ലീഷ് പട്ടാള ഉദ്യോഗസ്തനില് നിന്നും തന്നെ രക്ഷിച്ച ക്യാപ്റ്റന്‍ തോമസ് എന്ന ചെറുപ്പക്കാരനുമായി സൂസമ്മ അടുത്തു. അവര്‍ പലതവണ കണ്ടുമുട്ടി. ഹൃദയങ്ങള്‍ കൈമാറി. അവരുടെ പ്രേമകഥ കൂട്ടുകാരികളുടെ ഇടയില്‍ ചര്‍ച്ചാവിഷയമായി.
അങ്ങനെയിരിക്കെ സൂസമ്മയുടെ ചങ്ങാതിയായ സാവിത്രി അവളോടു് ഒരു സംഭവ കഥ പറഞ്ഞു. പാവനപ്രേമത്തിന്റെ മൂടുപടം ധരിച്ച ഒരാള്‍ സാവിത്രിയുടെ ചാരിത്ര്യം അപഹരിച്ച കഥ. അപഹരിച്ചതു മറ്റാരുമല്ല ക്യാപ്റ്റന്‍ തോമസ്. സൂസമ്മ നടുങ്ങിപ്പോയി. അന്നു വൈകുന്നേരം തന്നെ കാണുവാനെത്തിയ ക്യാപ്റ്റനോടു് താന്‍ അയാളുടെ കയ്യില്‍ ഒരു കൌതുകവസ്തുവായിരിക്കുവാന് തയ്യാറല്ല എന്നു സൂസമ്മ പറഞ്ഞു. മേലാല്‍ തന്നെ കാണുവാന്‍ വേണ്ടി മിനക്കെടരുതെന്നു് ഒരു താക്കീതും നല്കി.
അമ്മാവനോളം പ്രായമുള്ള ഒരു മലയാളി സേനാനിയെ ശുശ്രൂഷകൊണ്ടു് രക്ഷപെടുത്തിയ ചാരിതാര്ദ്ധ്യത്തോടുകൂടി രാത്രി ക്വാര്‍ട്ടേർസില്‍ മടങ്ങിയെത്തിയ സൂസമ്മയെ ഉണ്ണൂണ്ണിയുടെ മരണവാര്ത്തയുമായുള്ള കമ്പിസന്ദേശമാണു് സ്വീകരിച്ചതു്. ഉടന്‍ തന്നെ അവധിയെടുത്തു് അവള് നാട്ടിലെത്തി. അമ്മായിയെ സമാശ്വസിപ്പിച്ചു. മടങ്ങിപ്പോകുന്നതിനുമുമ്പു് ആനിയുടെ വിവാഹവും നടത്തി.
ക്യാമ്പില്‍ മടങ്ങിയെത്തിയ സൂസമ്മയ്ക്കു് പരിചരിക്കേണ്ടിവന്ന ആദ്യത്തെ രോഗി ഒരു മോട്ടോര്‍ സൈക്കിള്‍ അപകടത്തില്‍പ്പെട്ടു പരിക്കുകളേറ്റ ക്യാപ്റ്റന്‍ തോമസ് ആയിരുന്നു. താന്‍ പലരേയും വഞ്ചിച്ചിട്ടുണ്ടെന്നും നല്ലവനാകാന്‍ ആഗ്രഹിച്ച തനിക്കു് സൂസമ്മ ഒരു അവസരം നല്‍കിയില്ലെന്നും അയാള്‍ സങ്കടപ്പെട്ടു. അത്യാസന്നനിലയില്‍ എത്തിയ ക്യാപ്റ്റന്‍ സൂസമ്മയുടെ മുന്നില്‍വെച്ചു് അന്ത്യശ്വാസം വലിച്ചു.
ദീർഘനാളത്തെ സൈനികസേവനത്തിനുശേഷം സൂസമ്മ നാട്ടില്‍ തിരിച്ചെത്തി. വിശ്വസ്തയായ ഒരു ഭാര്യയും, സ്നേഹമയിയായ ഒരു മാതാവും ആകാനുള്ള ആഗ്രഹം അപ്പോഴും അവള് ഹൃദയത്തില്‍ സൂക്ഷിച്ചിരുന്നു. പക്ഷെ സദാചാരത്തിന്റെ കാവല്ക്കാര് അവളെ അപഹസിച്ചു. ജീവിതകാലം മുഴുവനും പാവനമായി സൂക്ഷിച്ച അവളുടെ ആത്മാവു് പൊതുജനങ്ങളുടെ ജല്പനങ്ങള് കേട്ടു് ഞെട്ടിവിറച്ചു.
അവിടെയും ഒരാള്‍ അവളെ ആശ്വസിപ്പിക്കാന്‍ എത്തി. ആന്റണി. സൂസമ്മയുടെ വേദനിപ്പിക്കുന്ന ആത്മാവിനെ കണ്ടെത്തിയതുപോലെ ആന്റണി അവളെ ആശ്വസിപ്പിച്ചു. അവളുടെ വിശ്വാസം ആന്റണി നിഷ്പ്രയാസം പിടിച്ചുപറ്റി. ഒന്നിച്ചു ജീവിക്കുവാനുള്ള തീരുമാനം അവരിരുവരും എടുത്തു. പക്ഷെ അവളില്‍നിന്നും അനുഭവിക്കുവാനും നേടാനുമുള്ളതെല്ലാം കിട്ടിക്കഴിഞ്ഞപ്പോള്‍ ആന്റണിയും അവളെ കയ്യൊഴിഞ്ഞു.
അന്വേഷിച്ച വാതിലെല്ലാം അവളുടെ മുന്നില്‍ കൊട്ടിയടയ്ക്കപ്പെട്ടു.അവസാനം താന്‍ അന്വേഷിച്ചതു കണ്ടെത്താതെ സൂസമ്മ സേവനത്തിന്റെ പാതയിലേക്കുതന്നെ തിരിച്ചുപോയി.
എഴുതിയതു് : കല്യാണി
അവലംബം: മലയാള സിനിമാ ഡയറക്ടറി
കടപ്പാടു് : ബി. വിജയകുമാര്‍