കഥാസാരം
മംഗലശ്ശേരി കര്‍ത്താവിന്റെ മകളായ രാധ കാറില്‍ വീട്ടിലേക്കു പോയ വഴി ഒരു അപകടം സംഭവിച്ചു. കാര്‍ ഒരു വൃദ്ധയുടെ ദേഹത്തുമുട്ടി. പ്രസിദ്ധ ഡിറ്റക്ടീവ് നോവലെഴുത്തുകാരിയായ ചമ്പക്കുളം ലക്ഷ്മിയമ്മയാണു് താനെന്നു വൃദ്ധ രാധയെ ധരിപ്പിച്ചു. ലക്ഷ്മിയമ്മയെ കാറില്‍ കയറ്റി രാധ മംഗലശ്ശേരിയിൽ എത്തി. പക്ഷെ അന്നുരാത്രി രാധ കിടക്കറയില്വെച്ചു് വധിക്കപ്പെട്ടു.
കൊലപാതകരഹസ്യം കണ്ടുപിടിക്കാനെത്തിയ പോലീസിനു രാധയുടെ മുറിയില്‍ നിന്നും കിട്ടിയതു് ഒരു ടോർച്ചു് ലൈറ്റ് മാത്രമാണു്.
രാധയുടെ മരണവാര്ത്തയറിഞ്ഞു് സഹോദരി ലതയും, ലതയുടെ ഭര്‍ത്താവും ഒരു ഉയര്‍ന്ന പോലീസുദ്യോഗസ്ഥനുമായ വേണുവും മംഗലശ്ശേരിയിൽ എത്തി. ലക്ഷ്മിയമ്മയെപ്പറ്റി സംശയമുണ്ടായ വേണു അന്വേഷണത്തില്‍ ചമ്പക്കുളത്തു താമസക്കാരിയായ ഡിറ്റക്ടീവ്
നോവലെഴുത്തുകാരിയായ ലക്ഷ്മിയമ്മയല്ല രാധയുടെ വധദിവസം മംഗലശ്ശേരിയില്‍ ഉണ്ടായിരുന്ന സ്ത്രീ എന്നുമനസ്സിലാക്കി. രാധയുടെ മുറിയില്‍ നിന്നും ലഭിച്ച ടോർച്ചിനെപ്പറ്റി അന്വേഷിക്കാന്‍ പ്രസിദ്ധ ടോർച്ചുമേക്കറും മ്യൂസിക്കൽ ബാർബർഷോപ്പിന്റെ ഉടമസ്ഥനുമായ സരസപ്പനെ പോലീസ് വിചാരണ ചെയ്തു. സിംഗപ്പൂരില്‍ നിന്നും അടുത്തകാലത്തു നാട്ടിലെത്തിയ സരസപ്പൻ
നിരപരാധിയാണെന്നും, എന്നുതന്നെയല്ല അയാളുടെ സഹോദരിയെ കാണ്മാനില്ലെന്നും പോലീസിനു വിചാരണയില്‍ മനസ്സിലായി.
സ്ത്രീകള്‍ക്കുമാത്രം ആവശ്യമുള്ള സാധനങ്ങള്‍ വില്‍ക്കുകയും സ്ത്രീകള്‍ക്കു ജോലി വാങ്ങിക്കൊടുക്കുകയും ചെയ്യുന്ന സ്ഥാപനമാണു് ‘ലേഡീസ് പാരഡൈസ്’. അതിന്റെ ഉടമയായ മീന ഉള്‍നാട്ടില്‍ നിന്നും പട്ടണത്തിലേക്കു കൊണ്ടുവന്ന കൊച്ചു സുന്ദരിയായ സരോജയ്ക്കു് ബോംബെയില്‍ പ്രൊഫസര്‍ ദാസിന്റെ ഉടമസ്ഥതയില്‍ നടത്തുന്ന എക്സ്പോര്‍ട്ട് കമ്പനിയുടെ ശാഖയില്‍ ജോലി വാങ്ങിക്കൊടുത്തു. സരോജ ബോംബയ്ക്കു പോകുന്ന വിവരമറിഞ്ഞ സരസപ്പന്‍ തന്റെ കാണാതായ സഹോദരിയെപ്പറ്റി കൂടി ഒന്നു തിരക്കണമെന്നു് അവളോടു് അപേക്ഷിച്ചു. പക്ഷെ അടുത്ത ദിവസം സരസപ്പന്‍ കണ്ടതു്, കയ്യും വായും മൂടിക്കെട്ടിയ സരോജയെ ആരോ
രണ്ടുമൂന്നുപേര് കാറില്‍ കയറ്റി കൊണ്ടുപോകുന്നതാണു്. ഈ വിവരം ഉടന്‍തന്നെ സരസപ്പന്‍ വേണുവിനെ അറിയിച്ചു. വേണു ലേഡീസ് പാരഡൈസില്‍ പോയി മീനയോടു് സരോജയെക്കുറിച്ചു് അന്വേഷിച്ചെങ്കിലും അവിടെ നിന്നും ഒരു വിവരവും കിട്ടിയില്ല. മീനയില്‍ സംശയം ജനിച്ച വേണു, സരസപ്പനോടു് മീനയുടെ അടുക്കൽ പറ്റിക്കൂടി എങ്ങനെയെങ്കിലും വിവരങ്ങള്‍ ശേഖരിച്ചു തന്നെ
അറിയിക്കണമെന്നു് ആവശ്യപ്പെട്ടു. സരസപ്പന്‍ അങ്ങനെ മീനയുടെ കാമുകനായിത്തീര്ന്നു.
ഇന്‍ഡ്യയില്‍ നിന്നും സുന്ദരികളായ പെണ്‍കുട്ടികളെ തട്ടിയെടുത്തു് വിദേശികള്‍ക്കു വില്‍ക്കുന്ന ഒരു ഗൂഢസംഘം പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നു. അങ്ങിനെ തട്ടിക്കൊണ്ടുപോയ ഒരു പെണ്‍കുട്ടി രക്ഷപ്രാപിച്ചു് വയനാട്ടിലെത്തി. ഈ അറിവുകിട്ടിയ സംഘത്തലവന് അവളെ തിരിച്ചുപിടിച്ചു കൊണ്ടുവരുന്നതിനു് മീനയോടു് ആവശ്യപ്പെട്ടു. മീന അതിനായി വയനാട്ടിലേക്കു പുറപ്പെട്ടു.
ഈ വിവരം സരസപ്പന്‍ വേണുവിനെ അറിയിച്ചു. വേണു മീനയെ പിന്തുടര്ന്നു. സന്ദർഭത്തിനൊത്തു പ്രവര്‍ത്തിച്ച മീന, നബീസ എന്ന പെണ്‍കുട്ടിയെ തിരഞ്ഞു പിടിച്ചു പെട്ടെന്നു മടങ്ങി. വേണുവിനു് എതിര്ത്തുനില്ക്കാനല്ലാതെ കാര്യമായി ഒന്നും ചെയ്യുവാന്‍ സാധിച്ചില്ല.
വിദേശത്തേക്കു് അഞ്ചു സുന്ദരികളെ അയയ്ക്കുവാന് ശ്രമിക്കുന്ന ഗൂഢസംഘത്തിനു് നാലുപേരെ കിട്ടി. ബ്ലൂ ഹെവന്‍ ഹോട്ടലിലെ ടെലിഫോൺ ഓപ്പറേട്ടര്‍ സെലീന, വയനാട്ടില്‍ നിന്നും കൊണ്ടുവന്ന നബീസ, ലേഡീസ് പാരഡൈസിലെ രമ, സരോജ എന്നീ സുന്ദരികളായിരുന്നു അവര്‍. അഞ്ചാമത്തെ സുന്ദരിയെക്കൂടി തിരഞ്ഞുപിടിക്കുവാന്‍ ഗൂഢസംഘം മീനയെ ഏര്‍പ്പെടുത്തി.
അഞ്ചു സുന്ദരികളെ വിദേശത്തേക്കു് അയക്കുന്ന വിവരം അറിഞ്ഞ സരസപ്പന്‍ വേണുവിനെ ഫോണ്‍ ചെയ്യുന്ന അവസരത്തില്‍ മീന അയാളെ ബന്ധിച്ചു . ഇതിനിടയില്‍ മീനയെക്കുറിച്ചും ഗൂഢസംഘത്തെക്കുറിച്ചും കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുന്നതിനുവേണ്ടി രമ, സരോജ, സെലീന എന്നിവരെ നിരാശാകാമുകന്, പൈലറ്റ് ഓഫീസര്‍ എന്നു പല വേഷങ്ങളില്‍ സമീപിച്ചു, അവരുടെ കാമുകനായി നടിച്ചു പരിശ്രമിച്ചു. പക്ഷെ വേണുവിന്റെ എല്ലാ പരിശ്രമങ്ങളും പരാജയപ്പെടുകയാണു ചെയ്തതു്.
നിരാശനായ വേണു അവസാനം തന്റെ ഭാര്യയായ ലതയെ അഞ്ചാമത്തെ സുന്ദരിയായി അയക്കുന്നതിനു തീരുമാനിച്ചു. വേണു ലതയെ മീനയുടെ അടുത്തേക്കയച്ചു. പ്രൊഫസര്‍ ദാസ് മീനയും ലതയും തമ്മില്‍ കൂട്ടിമുട്ടുന്നതിനു് പ്രതിബന്ധങ്ങളുണ്ടാക്കി. എങ്കിലും ലത മീനയുടെ
അടുത്തെത്തി. ഗൂഢസംഘത്തിന്റെ രഹസ്യകേന്ദ്രത്തില്‍ എത്തിച്ചേര്‍ന്ന വേണു സംഘാംഗങ്ങളുമായി ഏറ്റുമുട്ടി. ഇതിനകം പോലീസ് പാര്‍ട്ടിയും സ്ഥലത്തെത്തിച്ചേര്ന്നിരുന്നു. പോലീസിന്റെ സഹായത്തോടുകൂടി വേണു ഗൂഢസംഘത്തെ കീഴടക്കുകയും പെണ്‍കുട്ടികളെ
രക്ഷപെടുത്തുകയും ചെയ്തു.
സെന്‍ട്രല്‍ പിൿച്ചേഴ്സ് വിതരണം നടത്തിയ അഞ്ചു സുന്ദരികള്‍ 1968 ഒക്ടോബര്‍ 11- നു് പ്രദര്‍ശനം ആരംഭിച്ചു.
എഴുതിയതു് : കല്യാണി
അവലംബം: മലയാള സിനിമാ ഡയറക്ടറി
കടപ്പാടു് : ബി. വിജയകുമാര്‍
|