ആശാ ഫിലിംസ് അവതരിപ്പിച്ച ചാരുചിത്രയുടെ ഓളവും തീരവും പി എ ബക്കർ നിർമ്മിച്ചതാണ്. എം ടി വാസുദേവൻ നായരുടെ കഥക്ക് അദ്ദേഹം തന്നെ സംഭാഷണം രചിച്ചു. ഈ ചിത്രം സംവിധാനം ചെയ്തത് പി എൻ മേനോൻ ആണ്. പി ഭാസ്കരൻ എഴുതിയ നാലു ഗാനങ്ങൾക്ക് സംഗീതം പകർന്നത് ബാബുരാജ് ആണ്. യേശുദാസ്, പി ലീല, വാസന്തി , സി എ അബുബക്കർ , എസ് ജാനകി എന്നിവരായിരുന്നു പിന്നണിഗായകർ. മധു, ഉഷ, ജോസ് പ്രകാശ് ,നെല്ലിക്കോട് ഭാസ്കരൻ,പറവൂർ ഭരതൻ,കുഞ്ഞാവ ,നിലമ്പൂർ ബാലൻ, ആലും മൂട്, അബ്ബാസ് ,പരിയാനം പറ്റ,ആലി, ഫിലോമിന,മാല , നിലമ്പൂർ ആയിഷ എന്നിവർ പ്രധാന ഭാഗങ്ങൾ അഭിനയിച്ചു.ഛായാഗ്രഹണം രവിവർമ്മയും ചിത്ര സംയോജനം രവിയും നിർവഹിച്ചു.കോട്ടയം വിമലാ ഫിലിംസ് വിതരണം ചെയ്ത ഈ ചിത്രം 27.2.1970 ൽ കേരളത്തിൽ പ്രദർശനം ആരംഭിച്ചു.
കഥാസാരം
ഓളത്തിൽ പൊങ്ങുതടി പോലെ ഒഴുകി നടക്കുന്നതായിരുന്നു ബാപ്പുട്ടിയുടെ ജീവിതം.മരിച്ചു പോയ ചങ്ങാതി അബ്ദുവിന്റെ മയ്യത്ത് ഏല്പിക്കാനായി വാഴക്കടവത്ത് എത്തുന്ന ബാപ്പുട്ടി പിഴച്ചവളായ ബീവാത്തുമ്മയുടെ കുടുംബവുമായി അടുത്തു.ഒരു മകനോടെന്ന വണ്ണം അവർ സ്വന്തം കഥകൾ ബാപ്പുട്ടിയെ പറഞ്ഞു കേൾപ്പിച്ചു.അതോടെ അവരുടേ മകൾ നബീസുവിന്റെ രൂപം അയാളുടെ ഹൃദയത്തിൽ ശക്തിയായ ചലനം സൃഷ്ടിച്ചു.ആ യുവമിഥുനങ്ങൾ തമ്മിൽ അടുത്തു.നിക്കാഹിനുള്ള പണം സമ്പാദിക്കാനായി ബാപ്പുട്ടി യാത്രയായി.ഓരോ നിമിഷവും ബാപ്പുട്ടിയുടെ വരവും കാത്ത് നബീസു കഴിഞ്ഞു.ആ സന്ദർഭത്തിലായിരുന്നു പുതുപ്പണക്കാരൻ കുഞ്ഞാലിയുടെ തിരിച്ചു വരവ്.അയാളുടെ വേഷം, സംസാരം, കീശയിലെ കാശ് എല്ലാം ആ നാട്ടുകാരെ വിസ്മയാതീതരാക്കുക തന്നെ ചെയ്തു.കുഞ്ഞാലിയുടെ കൂടേക്കൂടെയുള്ള സന്ദർശനം ബീവാത്തുമ്മക്ക് ഇഷ്ടമായിരുന്നു.കുഞ്ഞാലിയെ തന്റെ മരുമകനായി ലഭിക്കുവാൻ അവർ ആശിച്ചു.ഒരു ദിവസം അതു തുറന്നു പറയുകയും ചെയ്തു.നബീസു നടുങ്ങി.അവളുടെ ഹൃദയം മുഴുവൻ മറ്റൊരു രൂപം നിറഞ്ഞു നിൽക്കുകയായിരുന്നു. ബാപ്പുട്ടി !.പക്ഷേ അവളുടെ ആകെക്കൂടിയുള്ള ചങ്ങാതിയായ കാളിക്കുട്ടിയുടെ കല്യാണത്തോടെ നബീസു ഏകയായി.നിറഞ്ഞ മിഴികളോടെ കാളിക്കുട്ടിയും ഭർത്താവും കൂടെ ഇറങ്ങിപ്പോകുന്നത് അവൾ നോക്കി നിന്നും.ബാപ്പുട്ടിയുടേ കൂട്ടുകാരനായ മമ്മദിക്കയോട് അവൾ തിരക്കിക്കൊണ്ടേയിരുന്നു. പക്ഷേ സഹായങ്ങളും സാധനസാമഗ്രികളുമായി കുഞ്ഞാലി , ബീവാത്തുമ്മയെ സ്വാധീനിച്ചു കഴിഞ്ഞിരുന്നു.അതിൽ ബീവാത്തുമ്മ സന്തുഷ്ടയും ആയിരുന്നു.ആ സന്ദർഭത്തിൽ ബാപ്പുട്ടി “നെരപ്പം “ തള്ളി നീക്കിക്കൊണ്ട് അകം നിറയെ മോഹനപ്രതീക്ഷകളുമായി വാഴക്കടവിൽ ഓടിയെത്തി.അവനു ചില ലക്ഷ്യങ്ങൾ ഉണ്ടായിരുന്നു.നബീസുവിനെ കാണണം , അവളെ നിക്കാഹ് ചെയ്തു കൊണ്ടു വന്ന് കുടുംബജീവിതം ആരംഭിക്കണം.പക്ഷേ അവനെ എതിരേറ്റത് അവഗണനയുടെ രൂപങ്ങളായിരുന്നു.തുഴ പിടിച്ച് തഴമ്പു വന്ന ആ കൈപ്പത്തികൾ തുടിച്ചു. അവൻ നബീസുവിന്റെ രക്ഷക്കായി ഓടിയെത്തും മുൻപ് ആ മാൻ കുട്ടി ഒരു ചെന്നായയുടെ – കുഞ്ഞാലിയുടെ – വായിൽ അകപ്പെട്ടിരുന്നു.പിറ്റേന്ന് കാലത്ത് വള്ളമൂന്നി സ്ഥലം വിടാൻ നോക്കുമ്പോൾ ബാപ്പുട്ടി കണ്ടത് ഓളം കരക്കടുപ്പിച്ച നബീസുവിന്റെ ശവമായിരുന്നു.ദുഃഖവും നിരാശയും കൊണ്ട് വാടിയ ബാപ്പുട്ടിയിലെ മനുഷ്യൻ ഉയിർത്തെഴുന്നേറ്റു.
പൂര്‍ണ്ണമായും സ്റ്റുഡിയോയ്ക്കു വെളിയിൽ (ഔട്ട്ഡോറിൽ) ചിത്രീകരിച്ച ആദ്യ മലയാള ചിത്രമെന്ന നിലയ്ക്കു് മലയാള സിനിമയുടെ ചരിത്രത്തിലെ ഒരു നാഴികക്കല്ലാണു് ‘ഓളവും തീരവും’ എന്ന ചിത്രം. 1970 ലെ ഏറ്റവും മികച്ച ചിത്രത്തിനുള്ള കേരളസംസ്ഥാന അവാര്‍ഡ് ഈ ചിത്രം കരസ്ഥമാക്കി. ഈ സിനിമയ്ക്കുവേണ്ടി ക്യാമറ ചലിപ്പിച്ച ശ്രീ മങ്കട രവിവർമ്മയ്ക്കു് ഏറ്റവും മികച്ച ഛായാഗ്രാഹകനുള്ള ആ വർഷത്തെ കേരളസംസ്ഥാന അവാര്‍ഡ് നേടിക്കൊടുത്തതും ‘ഓളവും തീരവും‘ ആണു്. ‘ലഭ്യമായ വെളിച്ചം ഉപയോഗിച്ചു്, കറുപ്പിലും വെളുപ്പിലും കിട്ടാവുന്ന എല്ലാ ടോണുകളും ഉൾക്കൊള്ളിച്ചായിരുന്നു ഈ ചിത്രത്തിലെ ഫ്രെയിമുകൾ രൂപകല്പന ചെയ്തതും ചിത്രീകരിച്ചതും’എന്നാണു് അദ്ദേഹം ഈ ചിത്രത്തിന്റെ ചിത്രീകരണത്തെപ്പറ്റി പറയുന്നതു്.
എഴുതിയത് : ജിജാ സുബ്രമണ്യന്‍ , കല്യാണി
അവലംബം : മലയാള സിനിമാ ഡയറക്ടറി
കടപ്പാട് : ബി വിജയകുമാര്‍