കഥാസാരം
ബി എൽ പരീക്ഷയും കഴിഞ്ഞ് അവധിക്കാലം ചിലവഴിക്കാൻ ചന്ദ്രൻ മദ്ധ്യ കേരളത്തിലുള്ള പ്രകൃതിസുന്ദരമായ ഒരു തുരുത്തിൽ സ്ഥിതി ചെയ്യുന്ന ബംഗ്ലാവിലെത്തി. അവിടെ വെച്ച് അതിസുന്ദരിയായ ഒരു യുവതിയെ കണ്ടുമുട്ടി.അവൾ തോണിക്കാരൻ കുട്ടായിയുടേ മകൾ മാധവിയാണെന്ന് ബംഗ്ലാവു സൂക്ഷിപ്പുകാരൻ വറീതിൽ നിന്നും ചന്ദ്രൻ മനസ്സിലാക്കി. മാധവിയും ചന്ദ്രനുമായി പരിചയപ്പെട്ടു. പരിചയം ക്രമേണ പ്രേമമായി മാറി.ഒരു ദിവസം ഏകാന്തതയിൽ അവർ സമ്മേളിച്ചു. സംഭവിക്കേണ്ടത് സംഭവിച്ചു.തന്റെ മകനെ ബാരിസ്റ്റർ പരീക്ഷയ്ക്കു പഠിക്കുവാൻ ലണ്ടനിലേയ്ക്കയക്കുവാനായി ബാരിസ്റ്റർ പണിക്കർ അവിടെയെത്തി.പുറപ്പെടുന്നതിനു മുൻപ് മാധവിയ്ക്കു കൊടുക്കാൻ ഒരു കുറിപ്പ് വറീതിനെ ഏല്പിച്ചിട്ട് ചന്ദ്രൻ അച്ഛന്റെ കൂടെ സ്ഥലം വിട്ടു. തന്റെ കാമുകനെ കാണാൻ എത്തിയ മാധവി കണ്ടത് ഒഴിഞ്ഞു കിടക്കുന്ന ബംഗ്ലാവാണ്.ഗർഭിണിയായ മാധവി തന്റെ നിസ്സഹായാവസ്ഥ കുട്ടായിയെ അറിയിച്ചു. അപമാന ഭാരം താങ്ങാനാവാതെ അയാൾ ഹൃദയം പൊട്ടി മരിച്ചു. നാട്ടുകാരുടെ പരിഹാസത്തിനു പാത്രമായ മാധവി നാടുവിട്ടു.മാധവി ഒരു പെൺ കുഞ്ഞിനെ പ്രസവിച്ചു.തന്റെ കുഞ്ഞെങ്കിലും സുഖമായി വളരണമെന്ന ആഗ്രഹത്തോടു കൂടി അവളെ ഒരു അനാഥാലയത്തിന്റെ മുൻപിൽ ഉപേക്ഷിച്ചിട്ട് മാധവി ഓടി മറഞ്ഞു. ആത്മഹത്യയ്ക്ക് ഒരുമ്പെട്ട മാധവിയെ പാർവതിയമ്മ എന്ന ഒരു സ്ത്രീ രക്ഷിച്ചു.അവളെ അവരുടെ വീട്ടിലേയ്ക്കു കൂട്ടിക്കൊണ്ടു പോയി.ചന്ദ്രന്റെ വരവും കാത്തിരുന്ന രമയാണു അനാഥാലയത്തിലെ ഹെഡ് മിസ്ട്രസ്സ്.ഇംഗ്ലണ്ടിൽ നിന്നും മടങ്ങിയെത്തിയ ചന്ദ്രൻ മാധവിയെ കണ്ടു പിടിക്കാൻ നടത്തിയ ശ്രമങ്ങളെല്ലാം വിഫലമായി.കൊല്ലങ്ങൾ ചിലതു കഴിഞ്ഞു.സെഷൻസ് ജഡ്ജിയായിക്കഴിഞ്ഞ ചന്ദ്രൻ അനാഥാലയത്തിന്റെ വാർഷികത്തിനു അദ്ധ്യക്ഷം വഹിക്കുവാനെത്തി.സുഹാസിനിയെന്ന ഒരു പെൺകുട്ടി ചന്ദ്രനെ അത്യധികം ആകർഷിച്ചു.തന്റെ രക്തത്തിൽ മാധവിയ്ക്കു പിറന്ന കുഞ്ഞാണ് അവൾ എന്ന് ചന്ദ്രൻ മനസ്സിലാക്കി.അനാഥാലയത്തിലെ അധികൃതരുടെ അനുവാദത്തോടു കൂടി സുഹാസിനിയെ ചന്ദ്രൻ കൂടെക്കൊണ്ടു പോയി. കുട്ടിയുടെ നിർബന്ധപ്രകാരം രമ സുഹാസിനിയുടെ ട്യൂഷൻ മിസ്ട്രസ്സായി നിയമിക്കപ്പെട്ടു.ചന്ദ്രനോട് തനിക്കുള്ള പ്രേമം രമ ഈ അവസരത്തിൽ വെളിപ്പെടുത്തി രമയെ ഒരു സഹോദരിയെപ്പോലെ മാത്രമേ കാണുവാൻ കഴിയുകയുള്ളൂ എന്നും മാധവിയെ മറക്കുവാൻ തനിക്കു സാധിക്കുകയില്ലെന്നും ചന്ദ്രനിൽ നിന്നറിയുന്നതോടു കൂടി അവൾ സർവസ്വവും ഉപേക്ഷിച്ചു നിരാശയായി സ്വന്തം വീട്ടിലേക്കു മടങ്ങി.രമയുടെ വല്യമ്മയാണ് മാധവിയെ രക്ഷപ്പെടുത്തിയ പാർവതിയമ്മ.രമയുടെ സഹോദരൻ മദ്യപാനിയും ദുർവൃത്തനുമായ സുകുമാരൻ നായരും പാർവതിയമ്മയും ഒരുമിച്ചാണ് താമസം. രമയും അവിടെ എത്തിച്ചേർന്നു.മാധവിയുടെ സൗന്ദര്യത്തിൽ മയങ്ങിയ സുകുമാരൻ നായർ അവളെ ഒരു രാത്രി കടന്നു പിടിച്ചു. മാധവിയുടെ നിലവിളി കേട്ട് ഓടിയെത്തിയ വീട്ടുകാരും നാട്ടുകാരും ചോര പുരണ്ട കത്തിയുമായി നിൽക്കുന്ന മാധവിയെയാണ് കണ്ടത്.കൊലക്കുറ്റത്തിനു അറസ്റ്റു ചെയ്യപ്പെട്ട മാധവി വിസ്തരിക്കപ്പെടുവാൻ ജഡ്ജി ചന്ദ്രന്റെ മുൻപിൽ ഹാജരാക്കപ്പെട്ടു. തടവിൽ ചെന്നു മാധവിയെക്കണ്ട അവൾ നിരപരാധിയാണെന്നും രമ ദൃക്സാക്ഷിയാണെന്നും മനസ്സിലാക്കിയ ചന്ദ്രൻ കേസ് മറ്റൊരു കോടതിയിലേക്കു മാറ്റി.മാധവിയെ രക്ഷിക്കാൻ അയാൾ രമയോട് കേണപേക്ഷിച്ചു. പക്ഷേ പ്രേമ നൈരാശ്യത്താൽ നീറിപ്പുകയുന്ന രമ അതിനു വിസമ്മതിച്ചു. ചന്ദ്രൻ ഒടുവിൽ രമയ്ക്കൊരു കത്തെഴുതി. പക്ഷേ നീതിപാലകനായ താൻ അതു ചെയ്യുന്നത് തെറ്റാണെന്ന് കണ്ട് ചുരുട്ടിക്കൂട്ടിക്കളഞ്ഞ എഴുത്ത് സുഹാസിനി കണ്ടു. അവൾ നേരെ രമയെക്കണ്ടു കോടതിയിൽ കൂട്ടിക്കൊണ്ടു വന്നു. രമയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ മാധവിയെ കോടതി വെറുതെ വിട്ടു. മാധവിയും ചന്ദ്രനും സുഹാസിനിയോടു കൂടി സുഖമായ ദാമ്പത്യ ജീവിതത്തിലേർപ്പെട്ടു.
എഴുതിയത് : ജിജാ സുബ്രമണ്യന്
അവലംബം: സിനിമാ ഡയറക്ട്ടറി
കടപ്പാട് : ബി വിജയകുമാര്