കഥാസാരം
കൊടിയാട്ടു കുടുംബത്തിലെ കാരണവരായ കുറുപ്പിനു രണ്ടു പുത്രന്മാരാണ് ഉണ്ടായിരുന്നത്. അവരിൽ മൂത്തവൻ രാജൻ, അനുജൻ വേണു, ജ്യേഷ്ഠന്റെ പ്രേരണക്കു വഴങ്ങി ഒരു ദിവസം അച്ഛന്റെ മേശയിൽ നിന്നും വേണു കുറച്ചു പണം മോഷ്ടിച്ചു. തൊണ്ടി സഹിതം വേണു പിടിക്കപ്പെട്ടു.ക്രുദ്ധനായ കുറുപ്പ് കുട്ടിയെ നിർദ്ദയമായി പ്രഹരിച്ചു.ജലപാനം പോലും നൽകാതെ മുറിയിലിട്ടു പൂട്ടി.ഉച്ചയ്ക്ക് മുറി തുറന്നു നോക്കിയപ്പോൾ വേണു അതിലുണ്ടായിരുന്നില്ല.കാലം കഴിഞ്ഞു.കുറുപ്പിന്റെ അനുസരനയിൽ വളർന്ന രാജൻ അച്ഛന്റെ അനന്തിരവളെ വിവാഹം ചെയ്തു വീട്ടിൽ കഴിഞ്ഞു വന്നു. കുറുപ്പിന്റെ ഒരു സ്നേഹിതൻ രാജനു മദ്രാസിൽ ഒരു ജോലി തേടിക്കൊടുത്തു.അച്ഛനെ പരിചരിക്കുവാൻ മറ്റാരും ഇല്ലാതിരുന്നതിനാൽ രാജൻ ഒറ്റയ്ക്കാണ് ജോലിസ്ഥലത്തു പോയത്.സ്വന്തം സർക്കസ് കമ്പനി പൊളിഞ്ഞതിനു ശേഷം കവലകളിൽ ചില്ലറ വേലത്തരങ്ങൾ പ്രദർശിപ്പിച്ചു നാൾ നീക്കിപ്പോന്ന ടൈഗർ ആശാൻ തന്റെ മകൾ രാധക്ക് തന്റേടക്കാരനും വീരനുമായ മിന്നൽ രാമുവിനെ വരനായി അംഗീകരിച്ചു. കുറുപ്പിന്റെ മകൻ വേണുവാണ് പോക്കറ്റടി കൊണ്ട് ജീവിതം നയിച്ചു വന്ന ഭയങ്കരനായ മിന്നൽ രാമുവെന്ന് ആരും അറിഞ്ഞിരുന്നില്ല. സ്വസഹോദരിയുടെ മാദക സൗന്ദര്യത്തിനു വില വാങ്ങി ആളായിക്കഴിയുന്ന മാധവൻ രാജനെയും അവളുടെ കൺകോണിൽ കുരുക്കിയെടുക്കാൻ അവസരമുണ്ടാക്കി മുതലെടുത്തു.കുറുപ്പിന്റെ മരണശേഷം രാജന്റെ ഭാര്യ ലക്ഷ്മി കുട്ടിയുമായി മദ്രാസിലെത്തി.വാസന്തിയെന്ന വേശ്യയുടെ വശ്യതയിൽ മയങ്ങിക്കഴിഞ്ഞിരുന്ന രാജൻ അവരെ നിരാകരിച്ചു.ഗതി മുട്ടിയ ലക്ഷ്മി കുഞ്ഞിനെയും കൂട്ടി വാസന്തിയുടെ വീട്ടിൽ വേലക്കാരിയായി കൂടി.വാസന്തിയുടെ ക്രൂരത നിറഞ്ഞ പെരുമാറ്റത്താൽ ഒരു ദിവസം ആ ബാലകൻ കോണിപ്പടിയിൽ നിന്നു താഴെ വീണു മാരകമായ പരുക്കു പറ്റി മയങ്ങി.ഈ ദാരുണ സംഭവം രാജന്റെ മനസ്സിനെ ഇളക്കി.പക്ഷേ മാധവൻ കൈത്തോക്കുമായി രംഗപ്രവേശം ചെയ്തു. മിന്നൽ രാമു തക്കസമയത്ത് എത്തിച്ചേർന്നുവെങ്കിലും മാധവൻ തോക്കിന്റെ നിറയൊഴിച്ചു.കളങ്കിനിയായ വാസന്തി നൊടിയിടയിൽ രാജന്റെ മുന്നിലേക്ക് ചാടി വെടിയുണ്ട സ്വയം ഏറ്റ് രക്തം കൊണ്ട് തന്റെ പാപങ്ങൾ കഴുകിക്കളഞ്ഞ് ത്യാഗ സുരഭിലമായി മാറി.രാജന്റെ കുടുംബജീവിതം കലങ്ങിത്തെളിഞ്ഞു.മാത്രമല്ല അവനു സ്നേഹസമ്പന്നനായ അനുജനെയും വീണ്ടു കിട്ടി.വേണുവിനു സ്നേഹശീലയും സുമുഖിയുമായ രാധയ്ക്ക് പുറമേ നഷ്ടപ്പെട്ട വീടും ജ്യേഷ്ഠനും വാത്സല്യ നിധിയായ ജ്യേഷ്ഠത്തിയമ്മയും കൊച്ചു മോനും മറ്റുള്ള ഇമ്പം നിറഞ്ഞ പുതുലോകമാണു കൈവന്നത്.അങ്ങനെ എല്ലാവരുടെയും ജീവിത യാത്രകൾ ശുഭമായി കലാശിച്ചു.
എഴുതിയത് : ജിജാ സുബ്രഹ്മണ്യൻ
അവലംബം : മലയാള സിനിമാ ഡയറക്ടറി
കടപ്പാട് : ബി വിജയകുമാര്