പ്രേം നസീർ. കൊട്ടാരക്കര ശ്രീധരൻ നായർ, എസ് പി പിള്ള , മുത്തയ്യാ, ജോസ് പ്രകാശ് , ജി കെ പിള്ള, മുട്ടത്തറ സോമൻ , ബഹദൂർ, ശ്രീകണ്ഠൻ നായർ, മാസ്റ്റർ ഹരി, മിസ് കുമാരി , കുമാരി തങ്കം, ആറന്മുള പൊന്നമ്മ , അടൂർ പങ്കജം, എൽ പൊന്നമ്മ എന്നിവർ ഈ ചിത്രത്തിൽ അഭിനയിച്ചു.ഈ ചിത്രം സംവിധാനം ചെയ്തത് ശ്രീ. കെ. സുബ്രഹ്മണ്യമാണ്. വിതരണം നടത്തിയത് കുമാരസ്വാമി ആൻഡ് കമ്പനിയും ഫിലംകോയും കൂടിയാണ്.സ്റ്റുഡിയോ മെരിലാൻഡ്.
കഥാസാരം
മഹാമാന്ത്രികനായ മഹേന്ദ്രന്റെ മോഹം ലോക ചക്രവർത്തിയാകുവാനാണ്.അതിനായി നടത്തുന്ന യജ്ഞത്തിനു 101 ലക്ഷണയുക്തകളായ രാജകുമാരിമാരെ കാപാലകുണ്ഡലയായ കൊടും കാളിയ്ക്ക് കുരുതി കൊടുക്കണം. നൂറെണ്ണത്തിനെയും നൽകിക്കഴിഞ്ഞു. ഒന്നു കൂടി വേണം.മാന്ത്രികക്കണ്ണാടിയിൽക്കൂടി നോക്കിയപ്പോൾ കാണുന്നത് വീര വർമ്മനെയും രാജ്ഞി കാന്തിമതിയെയും കൊച്ചുമകൾ മല്ലികയെയുമാണ്.മല്ലിക ബാലികയാണെങ്കിലും ലക്ഷണ യുക്തയെന്ന് കണ്ട് അവളെ അപഹരിക്കുവാൻ വീരവർമ്മനെ തേടി കാട്ടിലേയ്ക്ക് പോകുന്നു.
വീരവർമ്മൻ പരിചാരകരുടെ അകമ്പടി കൂടാതെ വനത്തിൽ കൂടി യാത്ര ചെയ്തപ്പോൾ ആയുധപാണികളായ അനേകം തസ്കരന്മാർ മുന്നിൽ ചാടി വീണു. താപസവേഷത്തിൽ അവിടെ എത്തുന്ന മഹേന്ദ്രൻ കള്ളന്മാരെ വിരട്ടി ഓടിക്കുന്നു.കൃതജ്ഞതാ നിർഭരമായ ഹൃദയത്തൊടേ വീരവർമ്മൻ മഹേന്ദ്രനു പ്രത്യുപകാരമായി എന്തും നൽകാമെന്ന് വാഗ്ദാനം ചെയ്യുന്നു.ബാലികയായ മല്ലിക പൂർണ്ണ യൗവന പ്രായത്തിലെത്തുമ്പോൾ തന്നെ ഏല്പിക്കണം എന്നയാൾ ആവശ്യപ്പെട്ടു. സത്യം പാലിക്കുവാൻ വേണ്ടി ഹൃദയവേദനയോടേ വീരവർമ്മൻ സമ്മതിക്കുന്നു.
ഈ സമയത്ത് പ്രഭാകരവർമ്മൻ എന്ന രാജാവിന്റെ ദേശത്ത് പട്ടിണിയാൽ വീർപ്പു മുട്ടിയ ജനങ്ങൾ കൊട്ടാരമാക്രമിച്ചു.പ്രഭാകർവർമ്മൻ അതിനിടയിൽ പെട്ട് മരണമടഞ്ഞു.രമണിയും കൊച്ചു രാജകുമാരനും ഒരു വിശ്വസ്തസേവകന്റെ പുത്രനും മാത്രം എങ്ങനെയോ രക്ഷപെട്ട് രഹസ്യമാർഗ്ഗങ്ങളിലൂടെ വനാന്തരങ്ങളിലെത്തി.അങ്ങനെ സുശീലാ രാജ്ഞിയും യുവരാജാവായ പ്രിയകുമാരനും സേവകപുത്രനായ വിനയനും വനവാസം ആരംഭിച്ചു.
കാലം കഴിഞ്ഞു. മല്ലിക യൗവനയുക്തയായ രാജകുമാരിയായി. അവളെ വേളി കഴിക്കുവാൻ എല്ലാ രാജാക്കന്മാരും ആഗ്രഹിച്ചു.ആലോചനക്കാരുടെ ശല്യത്തിൽ നിന്നും രക്ഷ നേടാൻ വീരവർമ്മൻ കുടുംബസമേതം വനവാസത്തിനു പുറപ്പെട്ടു. അവിടെ വെച്ചു മല്ലിക പ്രിയരാജകുമാരനെ കണ്ടു മുട്ടി. സുന്ദരനായ ആ യുവധീരനിൽ അവൾ അനുരക്തയായി. പ്രിയൻ ആരാണെന്നറിയാതെ മകളുടെ രാഗവേഴ്ചയറിഞ്ഞ് വീരവർമ്മൻ കോപാകുലനായെങ്കിലും മരിച്ചു പോയ സ്നേഹിതൻ പ്രഭാകരവർമ്മന്റെ മകനാണെന്നറിഞ്ഞ് അയാൾ ആമോദത്തോടെ വിവാഹം നടത്തുവാൻ നിശ്ചയിക്കുന്നു.
വിവാഹം നിശ്ചയിച്ച വിവരം മന്ത്രവാദി അറിയുന്നു.വിവാഹത്തിനായി പുറപ്പെട്ട പ്രിയകുമാരനെയും വിനയനെയും മന്ത്രശക്തി കൊണ്ട് മാർഗ്ഗമദ്ധ്യേ ഉറക്കിയിട്ട് തന്റെ ശിഷ്യനായ മായാദാസനെയും ഒരു കാട്ടെലിയെയും രൂപാന്തരപ്പെടുത്തി കതിർമണ്ഡപത്തിലേക്കയക്കുന്നു.ഭാഗ്യാതിരേകത്താൽ വിനയനും പ്രിയനും ബോധം തെളിഞ്ഞ് കൊട്ടാരത്തിൽ ഓടിയെത്തുന്നതു കൊണ്ട് അപകടം ഒഴിവായി. പക്ഷേ മുഹൂർത്തം കഴിഞ്ഞു പോയിരുന്നതിനാൽ വിവാഹിതനാകുവാൻ പ്രിയ കുമാരനു സാധിച്ചില്ല.
സ്വശിഷ്യൻ പരാജയപ്പെട്ടതറിഞ്ഞ ഉടൻ മഹേന്ദ്രൻ മല്ലികയെ അപഹരിക്കുവാൻ സ്വയം യാത്ര തിരിക്കുന്നു.ഒരു മയിലിന്റെ രൂപത്തിൽ കൊട്ടാരത്തിൽ കടന്ന് മല്ലികാരാജകുമാരിയെ അപഹരിച്ചു കൊണ്ട് മന്ത്രദ്വീപിലെത്തി.
ഭടന്മാരുടെ അന്വേഷണം പരാജയപ്പെട്ടപ്പോൾ പ്രിയകുമാരൻ തന്റെ ഹൃദയേശ്വരിയെ കണ്ടു പിടിക്കുവാൻ വിനയനുമൊത്ത് പുറപ്പെടുന്നു.അവർ നിത്യകല്യാണിയുടെ നാട്ടിലാണ് ചെന്നു പെട്ടത്.നിത്യം ഓരോ യുവാക്കന്മാരെ വിവാഹം കഴിക്കുകയും ആദ്യരാത്രി തന്നെ സർപ്പ ദംശനമേറ്റ് ആ ഭാഗ്യഹീനന്മാർ മൃതിയടയുകയും ചെയ്യുന്ന ഒരു വിചിത്ര രാജകുമാരിയാണവൾ .പ്രിയ കുമാരൻ ഈ സംഭവത്തിന്റെ സത്യമറിയാൻ തുനിയുന്നു.രാജകുമാരിയുടെ പഴയ കാമുകൻ ശാപം മൂലം പാമ്പായി വന്നു ഈ ഭർത്താക്കന്മാരെ കൊല്ലുന്നു എന്ന രഹസ്യം കണ്ടു പിടിക്കുന്നു.അവിടെ നിന്നും ശബ്ദ വനവും കടന്ന് പ്രിയനും തോഴനും ഒരു കൂട്ടം കൊള്ളക്കാരുടെ സഹായത്താൽ മന്ത്ര ദ്വീപിലെത്തി.ആ മായാജാലക്കാരനെ നിഗ്രഹിച്ച് രാജകുമാരിയെ രക്ഷിച്ചു കൊണ്ട് പോരുന്നു.
അവലംബം : മലയാള സിനിമാ ഡയറക്ടറി , 1970
എഴുതിയത് : ജിജാ സുബ്രമണ്യന്
കടപ്പാട് : ബി വിജയകുമാര്