മലയാളത്തിലെ ഏറ്റവും വലിയ കാശുവാരി കണ്ണീർപ്പടം 'ആകാശദൂത്' പ്രദർശനത്തിനെത്തിയത് 1993 ഫെബ്രുവരി 12 ന്. അതിനും പത്ത് വർഷം മുൻപിറങ്ങിയ ഹോളിവുഡ് ചിത്രം 'ഹൂ വിൽ ലവ് മൈ ചിൽഡ്രൻ' സ്വാധീനിച്ച ചിത്രമാണ് 'ആകാശദൂത്'. തെലുഗു, കന്നഡ, മറാത്തി, ഹിന്ദി ഭാഷകളിൽ 'ആകാശദൂത്' റീമേയ്ക്ക് ചെയ്യപ്പെട്ടു.
രക്താർബുദം ബാധിച്ച വിധവ, മക്കളെ അനാഥരാക്കാതെ ദത്തെടുക്കലിന് വിട്ട് കൊടുത്ത കഥയാണ് 'ആകാശദൂതി'ന്റെത്. സിനിമയുടെ തുടർച്ചയായി ടിവി സീരിയൽ വന്നു. അതിൽ ദത്തെടുക്കപ്പെട്ട കുട്ടികൾ വർഷങ്ങൾക്ക് ശേഷം ഒരുമിച്ച് ചേരുന്നതായാണ് സംവിധായകൻ ആദിത്യൻ വിഭാവനം ചെയ്തത്. സിനിമയിലെ മൂത്ത കുട്ടിക്ക് (സീന ആന്റണി) 16 വയസ്സുള്ളപ്പോഴാണ് സീരിയലിന്റെ കഥ തുടങ്ങുന്നത്. മൂത്ത കുട്ടിയായി നടി ചിപ്പി അഭിനയിച്ചു. സീരിയലിന്റെ നിർമ്മാണം ചിപ്പിയുടെ ഭർത്താവ് രഞ്ജിത്തായിരുന്നു.
സിനിമയിൽ പ്രധാന കഥാപാത്രമായ അമ്മയെ അവതരിപ്പിക്കാൻ സിബി മലയിൽ പല നടിമാരെ സമീപിച്ചെങ്കിലും അവരൊക്കെ ഒഴിവായി. തിരക്കില്ലാതിരുന്ന നടി മാധവിക്ക് ആ വേഷം കിട്ടി. മികച്ച രണ്ടാമത്തെ നടിക്കുള്ള സംസ്ഥാന അവാർഡ് മാധവി നേടി. സിനിമയിലെ കുട്ടികൾ കോട്ടയത്തെ ഗിരിദീപം, കോർപ്പസ് ക്രിസ്റ്റി സ്കൂളുകളിലെ വിദ്യാർത്ഥികളായിരുന്നു.
'ജോണിവാക്കറി'ന് ശേഷം പ്രേംപ്രകാശ് മറ്റൊരു നിർമ്മാതാവുമായി ചേർന്ന് നിർമ്മിച്ച ചിത്രമാണ് 'ആകാശദൂത്'. ചിത്രം വിതരണത്തിനെടുത്ത സെഞ്ച്വറി ഫിലിംസ് ചില തിയറ്ററുകളിൽ തൂവാല കൊടുത്തത് വൻ പബ്ളിസിറ്റി നേടി. കന്യാസ്ത്രീകൾ കൂട്ടമായി തിയറ്ററിൽ സിനിമയ്ക്ക് പോകുന്ന കാഴ്ചയും ഈ സിനിമ സമ്മാനിച്ചു.
ഓഎൻവി-ഔസേപ്പച്ചൻ ടീമിന്റെ 3 ഗാനങ്ങൾ (രാപ്പാടി, കാട്ടിലെ മൈനയെ, ശുഭയാത്ര ഗീതങ്ങൾ) സിനിമയോളം തന്നെ സൂപ്പർഹിറ്റായി.