കഥാസാരം :
താമരശ്ശേരി കുടുംബത്തിലെ അംഗങ്ങളാണു് രവിയും, വത്സലയും, അപ്പുവും. വത്സലയുടെ വിവാഹമുഹൂര്‍ത്തത്തില്‍ വരനായ വിജയന് ഒരു കൊലപാതക്കുറ്റം ചുമത്തി അറസ്റ്റു ചെയ്യപ്പെട്ടു.
അച്ഛന്റെ മരണവും സഹോദരിയുടെ വിവാഹത്തിനുള്ള ഒരുക്കങ്ങളും കാരണം സ്വത്തുക്കള്‍ നശിച്ച കുടുംബം പുലര്‍ത്തേണ്ട ചുമതല മൂത്തയാളായ രവിയിലാണു് നിക്ഷിപ്തമായതു്. വളരെ പരിശ്രമിച്ചിട്ടും ജോലി ഒന്നും കിട്ടായ്കയാല്‍ നിരാശനായ രവി അന്ധനായ അപ്പുവിന്റെയും ഭര്ത്തൃവിരഹയായ വത്സലയുടെയും നിര്‍ബന്ധപൂര്‍വ്വമായ അപേക്ഷ സ്വീകരിച്ചു് ജോലി തേടി മദ്രാസിനു പുറപ്പട്ടു. താമരശ്ശേരി കുടുംബത്തിന്റെ സഹായത്താല്‍ പഠിച്ചു വലിയവനായിത്തീര്ന്ന ഡോക്ടര്‍ ഈശ്വരപിള്ള മദ്രാസില്‍ പ്രതാപവാനായി കഴിയുകയാണു്. രവി ഈശ്വരപിള്ളയെ സമീപിച്ചു. പക്ഷെ അയാള്‍ രിവയെ അവിടെ നിന്നും ആട്ടിയോടിക്കുകയാണു് ചെയ്തതു്. എങ്കിലും ഡോക്ടറുടെ മരുമകളായ കാഞ്ചന രവിയുടെ ആകാരസുഷമയില്മയങ്ങി മദ്രാസിലെ ഒരു വലിയ സ്ഥാപനമായ ലളിതാബാങ്കില് ഒരു ഉദ്യോഗം സമ്പാദിച്ചു കൊടുത്തു. അപ്പുവും വത്സലയും നാട്ടില്‍ ശങ്കക്കുറുപ്പിന്റെ കുടെ താമസമുറപ്പിച്ചു.
ഡോക്ടറുടെ സ്വത്തു് കരസ്ഥമാക്കുന്നതിനു ശ്രമിച്ചുകൊണ്ടിരുന്ന ഒരു വിടകേസരിയാണു് മോഹനന്. സിനിമാനടിയാക്കാമെന്നു പറഞ്ഞു് വ്യാമോഹിപ്പിച്ചു് വാഹിനി എന്നൊരു യുവതിയെ മദ്രാസില്‍ കൊണ്ടുവന്നു് മോഹനന് ഡോക്ടര്‍ക്കു പരിചയപ്പെടുത്തിക്കൊടുത്തു. വാഹിനിയുടെ സൗന്ദര്യത്തില്‍ മതിമയങ്ങിയ ഡോക്ടര്‍ അവളുടെ ആജ്ഞാനുവര്‍ത്തിയായി തീര്‍ന്നു.
കാഞ്ചനയും രവിയുമായുള്ള സ്നേഹബന്ധത്തെ തകര്‍ത്തു് കാഞ്ചനയെ മോഹനനു് വിവാഹം ചെയ്തുകൊടുത്തു് ഡോക്ടറുടെ സ്വത്തു് മുഴുവന്‍ കരസ്ഥമാക്കുവാന്‍ വാഹിനി പ്ലാനിട്ടു. രവിയുടേതെന്നു് പറഞ്ഞു ഒരു കൃത്രിമ കത്തു മുഖാന്തിരം അപ്പുവിനേയും വത്സലയേയും ശങ്കരക്കുറുപ്പിനെയും അവള് മദ്രാസില്‍ വരുത്തി.
യഥാര്‍ത്ഥ കുറ്റവാളിയെ കണ്ടുപിടിക്കുവാനായി വിജയന് ജയില്‍ ചാടി മോഹനനെ പിന്തുടര്ന്നു. മദ്രാസിലെത്തിയ അപ്പുവിനെയും കുറുപ്പിനെയും ഒരു ഹോട്ടലിലിരുത്തി വത്സലയെയും കൊണ്ടു മോഹന്‍ കടന്നുകളഞ്ഞു. ഡോക്ടറെ വശീകരിക്കാന്‍ വത്സലയെ കരുവാക്കാന്‍ മോഹനന് തീര്‍ച്ചയാക്കി. വത്സലയെ ഒരു മുറിയിലിട്ടു് പൂട്ടി ഡോക്ടറെ മുറിയിലേക്കയച്ചു. പക്ഷെ എവിടെ നിന്നോ പ്രത്യക്ഷപ്പെട്ട ഒരു മുഖംമൂടി വത്സലയെ രക്ഷിച്ചു. സത്യം എങ്ങിനെയെങ്കിലും വെളിപ്പെടുത്തുമെന്ന ശപഥത്തോടെ വത്സല നീങ്ങി.
വാഹിനി കാഞ്ചനയെപ്പറ്റി ഡോക്ടറൊടു് ധാരാളം കുറ്റാരോപണങ്ങള്‍ നടത്തി. അവള് രവിയെ സ്നേഹിക്കുന്നുണ്ടെന്നും അന്തസ്സും ആഭിജാത്യവുമില്ലാത്ത ഒരു നാടോടിക്കു അവളെ വിവാഹം ചെയ്തു കൊടുക്കരുതെന്നും അവള് ഡോക്ടറെ ഉപദേശിച്ചു. മോഹനന്റെയും വാഹിനിയുടെയും ശ്രമഫലമായി രവിക്കു ജോലി നഷ്ടപ്പെട്ടു.
തന്റെ സഹോദരി മലിനയായി കഴിഞ്ഞെന്നും മോഹനന് കാഞ്ചനയെ വിവാഹം കഴിക്കുവാന്‍ തീരുമാനിച്ചെന്നും ധരിച്ച രവി ആത്മഹത്യക്കൊരുങ്ങി. പക്ഷെ ഏതോ ഒരു പുരുഷന് രവിയെ രക്ഷിച്ചു.
മോഹനനും കാഞ്ചനയും തമ്മിലുള്ള ബന്ധത്തിനു കാഞ്ചന വഴങ്ങിയില്ല. ഡോക്ടറുടെ ജോലിക്കാരായ മുഴുവന്റെയും സമ്മതത്തിന്റെയും പ്രയത്നഫലമായി അയാള്‍ക്കു മോഹനനിലും വാഹിനിയിലും സംശയം ജനിച്ചു. വിവരം മണത്തറിഞ്ഞ മോഹനന് ഡോക്ടറെ വധിക്കുവാന്‍ ശ്രമിച്ചു. പക്ഷെ അവിടെയും ഒരു മുഖംമൂടി പ്രത്യക്ഷപ്പെട്ടു ഡോക്ടറെ രക്ഷിച്ചു.
വിജയന് തന്റെ മുഖംമൂടി മാറ്റി പുറത്തു വന്നു. ഡോക്ടര്ക്കു് ഇതിനകം മോഹനന്റെയും വാഹിനിയുടെയും വഞ്ചനകളുടെയും ചതിയുടെയും വിശദമായ ലക്ഷ്യങ്ങളും മറ്റും മനസ്സിലായി. മോഹനനാണു് കൊലയാളി എന്നും കുറ്റം നിരപരാധിയായ വിജയന്റെ മേല്‍ ചുമത്തി രക്ഷപെടുകയാണുണ്ടായതെന്നും വെളിപ്പെട്ടു. മോഹനന് രക്ഷപെടാതെ അധികാരികളുടെ കയ്യിലമര്‍ന്നു. പശ്ചാത്താപനിരതനായ ഡോക്ടര്‍ കാഞ്ചനയും രവിയുമായുള്ള വിവാഹത്തിനേര്പ്പാടു് ചെയ്തു. ജയനും വത്സലയും ഒന്നു ചേര്‍ന്നു.
ചേര്‍ത്തല വാസുദേവക്കുറുപ്പു്, എസു്. ഡി. സുബ്ബയ്യാ, കെ. എസു്. കുട്ടപ്പന് ഭഗാവതര്, വൈക്കം രാജു, എസു്. ജെ. ദേവു്, കാലാക്കല്‍ കുമാരന്, കുഞ്ഞന്‍ ഭാഗവതര്‍, പറവൂര്‍ ഭരതന്, ഭാസ്ക്കരമേനോന്‍, കെ. ബി. സുന്ദരം, എല്‍. പിഷാരടി, ഓമന, സരസ്വതിയമ്മ, മീനാക്ഷിയമ്മ, പത്മിനി, രാജമ്മ, മാലതി എന്നിവര്‍ ചിത്രത്തിലഭിനയിച്ചു.
വേല്സ്വാമികവി സംവിധാനം ചെയ്ത രക്തബന്ധം ചാമ്രിയടാക്ക ഡിസ്ട്രിബ്യൂട്ടേഴ്സു് വിതരണെ ചെയ്തു. 1951 ല്‍ ആണു് ചിത്രം പ്രദര്‍ശനം തുടങ്ങിയതു്.
എഴുതിയതു് : മാധവഭദ്രന്‍
അവലംബം : മലയാള സിനിമ ഡയറക്ടറി
കടപ്പാടു് : ബി. വിജയകുമാര്‍