വേണു, ജയന്, രാധിക, ഭാരതി, രാജന് തുടങ്ങിയ താരങ്ങളാണു് ചിത്രത്തില്‍ അഭിനയിച്ചതു്.
കഥാസാരം
ധനികനും, സുമുഖനുമായ ഒരു യുവാവാണു് ശ്രീധര്‍. കേശവന് തന്റെ സഹോദരിയായ കല്പനയെ ശ്രീധറിനെക്കൊണ്ടു് വിവാഹം കഴിപ്പിക്കുവാന്‍ ആഗ്രഹിച്ചു. എന്നാല്‍ അവള് കാമുകനായ പ്രസാദിനോടൊപ്പം ഒളിച്ചോടാന്‍ ശ്രമിച്ചു. ക്രുദ്ധനായ കേശവന് പ്രസാദിനെ കുത്തിക്കൊന്നു. ഇതു കണ്ടുകൊണ്ടുനിന്ന കല്പനക്കു് ഭ്രാന്തുപിടിച്ചു. പ്രസാദിന്റെ വിളികേട്ടു് അവിടെ ഓടിയെത്തിയ ശ്രീധറിന്റെ പിതാവില്‍ കുറ്റം ചാരി കേശവന് രക്ഷപെട്ടു. പ്രസാദിനെ വധിച്ചതു് സ്വപിതാവാണെന്നു് ശ്രീധര്‍ പോലും വിശ്വസിച്ചു. ഭൃത്യന് കൃഷ്ണറാവുവിന്റെ സഹായത്തോടുകൂടി ശ്രീധറിന്റെ പിതാവിനെ കേശവന് ബന്ധനസ്ഥനാക്കി. ഭ്രാന്തിയായ കല്പനയെ കേശവന് ശ്രീധറിന്റെ ഔട്ട്ഹൌസില്‍ താമസിപ്പിച്ചു.
ശ്രീധറിന്റെ ബംഗ്ലാവില്‍ വീട്ടുവേലക്കാരായി അഞ്ചു വിഡ്ഢികള്‍ മാത്രമാണുണ്ടായിരുന്നതു്. അവരുടെ എല്ലാ വിക്രിയകളും ശ്രീധര്‍ നിയന്ത്രിച്ചിരുന്നു. അര്‍ദ്ധരാത്രിയായാല്‍ അവരാരും വീടുവിട്ടിറങ്ങുകയോ അവിടെ നടക്കുന്ന സംഭവങ്ങള്‍ ആരേയും അറിയിക്കുകയോ ചെയ്യരുതെന്നു് പ്രത്യേകം ചട്ടം കെട്ടിയിരുന്നു. ഓരോ രാത്രിയിലും പന്ത്രണ്ടു മണിയടിക്കുമ്പോള്‍ തന്റെ വീട്ടിനടുത്തുള്ള ചെറിയ വീട്ടിലേക്കു ശ്രീധര്‍ ഓടിപ്പോകും. വളരെ അവശനിലയില്‍ പുറത്തേക്കു വരും. ഇതു് ഒരു പരമരഹസ്യമായി അയാള്‍ സൂക്ഷിച്ചിരുന്നു.
തന്റെ അമ്മാവിയുടെയും മറ്റു ബന്ധുജനങ്ങളുടെയും ശകാരങ്ങള്‍ സഹിക്കവയ്യാതെ വീടുവിട്ടിറങ്ങിയ, സല്‍സ്വഭാവിയും, സല്‍ഗുണസമ്പന്നയുമായ സരള എന്നൊരു യുവതി യാദൃശ്ചികമായി ശ്രീധരന്റെ കാറിനടിയില്‍ അകപ്പെട്ടു പരിക്കേറ്റു. ശ്രീധര്‍ അവളെ ആശുപത്രിയിലാക്കി. അവളുടെ അസുഖങ്ങള്‍ മാറിയപ്പോള്‍ നിരാശ്രയയായ സരള തന്നെ ചികിത്സിച്ച ഡോക്ടറുടെ ഉപദേശപ്രകാരം ശ്രീധറുടെ വീട്ടില്‍ താമസമാക്കി. സരളയുടെ ആഗമനം ആ വീടിനു് ഒരു പുതിയ ഉണര്‍വ്വു നല്കി.
ശ്രീധറും സരളയും ഒരേ വീട്ടില്‍ താമസമാണെങ്കിലും അവര്‍ പരസ്പരം കാണുകയോ സംസാരിക്കുകയോ ചെയ്തിരുന്നില്ല. പക്ഷെ അവരുടെ ഹൃദയങ്ങള്‍ തമ്മില്‍ കൂട്ടിമുട്ടി. ശ്രീധറുടെ മനോവിഷമങ്ങള്ക്കു് കാരണം എന്തെന്നു് അവള് രഹസ്യമായി തിരക്കി. രാത്രിയില്‍ അവിടെ എന്തൊക്കെയോ നടക്കുന്നുണ്ടെന്നും ശ്രീധറുടെ വ്യഥയുടെ കാരണം ആ സംഭവങ്ങളാണെന്നും അവള് മനസ്സിലാക്കി. സംഭവങ്ങൾ എന്താണെന്നു് സരളയെ ധരിപ്പിച്ചു് അവളെ സ്വന്തമാക്കണമെന്നു് ശ്രീധറിനു് ആഗ്രഹമുണ്ടായിരുന്നെങ്കിലും ആ ഭയങ്കര സംഭവം അറിഞ്ഞാല്‍ സരള തന്നെ സ്വീകരിച്ചില്ലെങ്കിലോ എന്നു ഭയന്നു് അയാള്‍ അതിനു മുതിര്‍ന്നില്ല.
ശ്രീധറിന്റെ ജീവിതരഹസ്യത്തെ മറ പിടിച്ചു കേശവന് ധാരാളം പണം ശ്രീധറില്നിന്നും വാങ്ങിക്കൊണ്ടിരുന്നു. ഒരു കള്ളച്ചീട്ടുകളിക്കാരനായ ഭാസ്ക്കര്‍ റാവുവും അയാളുടെ മകള്‍ മദാലസയായ ചിത്രയും ചേര്‍ന്നു് ശ്രീധറില്നിന്നും പണം തട്ടിയെടുത്തുകൊണ്ടിരുന്നു. സരളയുടെ ആഗമനവും ശ്രീധറുമായുള്ള അവളുടെ അടുപ്പവും കേശവനെ വല്ലാതെ ചൊടിപ്പിച്ചു. അവളെ ഉടന്‍തന്നെ വീട്ടില്‍നിന്നും പുറത്താക്കണമെന്നു് അയാള്‍ ശ്രീധറിനു താക്കീതു നല്കി. ശ്രീധര്‍ അതിനു വഴിപ്പെടുന്നില്ല എന്നുകണ്ട കേശവന് സരളയുമായുള്ള ബന്ധത്തില്‍നിന്നും ശ്രീധറിനെ വേര്‍പെടുത്തി അയാളുടെ സ്വത്തുക്കള്‍ മുഴുവനും തട്ടിയെടുക്കുവാന്‍ തീര്‍ച്ചപ്പെടുത്തി. തന്റെ പദ്ധതികള്‍ക്കു് അയാള്‍ ചിത്രയെ കരുവാക്കി. ചിത്രയുടെ ഏഷണിയില് വിശ്വസിച്ച സരള ശ്രീധറിനെ പിരിഞ്ഞു് വീടുവിട്ടു പോകുവാന്‍ തീരുമാനിച്ചു.
പക്ഷെ എങ്ങിനെയോ കേശവന്റെ കള്ളികളെല്ലാം ഓരോന്നായി പുറത്താകുവാന്‍ തുടങ്ങി. ഇതില്‍ വിറളിപിടിച്ച കേശവന് ശ്രീധറിന്റെ ഔട്ട്ഹൌസിനു തീവച്ചു. തീപിടുത്തത്തില്‍ കല്പനയ്ക്കു് പൊള്ളലേറ്റു. മരിക്കുന്നതിനുമുൻപു് സ്വബോധം തിരിച്ചുകിട്ടിയ കല്പന പ്രസാദിനെ കൊന്നതു് കേശവനാണെന്നു് വെളിപ്പെടുത്തി. കേശവന് അറസ്റ്റു ചെയ്യപ്പെടുകയും ശ്രീധറിന്റെ പിതാവു് രക്ഷപെടുകയും ചെയ്തു. സരള ശ്രീധറെ വിവാഹം ചെയ്തു.
10-7-1969 ലാണു് ഈ ചിത്രം കേരളത്തില്‍ പ്രദര്‍ശനം ആരംഭിച്ചതു്. ജിയോ പിൿച്ചേഴ്സ് (പ്രൈവറ്റ്) ലിമിറ്റഡ് അര്‍ദ്ധരാത്രി കേരളത്തില്‍ വിതരണം നടത്തി.
എഴുതിയതു് : കല്യാണി
അവലംബം: മലയാള സിനിമാ ഡയറക്ടറി
കടപ്പാടു് : ബി. വിജയകുമാര്‍
|