കഥാസാരം
ഭർത്താവിന്റെ അകാലചരമത്തിൽ ദുഃഖിച്ചു കഴിയുന്ന ദേവകിയമ്മയുടെ മകനാണ് ഗോപി.വിഭാര്യനും രാജൻ, രാധ എന്നീ രണ്ടു കുട്ടികളുടെ അച്ഛനുമായ വാസുദേവൻ വിവാഹാഭ്യർത്ഥനയുമായി ദേവകിയമ്മയെ സമീപിച്ചു. ആ കുടില ഹൃദയനോട് കോപിച്ചു കഴിഞ്ഞു വരവേ ഒരു ദിവസം ഗോപി രാജന്റെയും രാധയുടെയും കൂടെ ഉത്സവം കാണാൻ പോയി തിരിച്ചു വന്നത് വാസുദേവൻ വാങ്ങിക്കൊടുത്ത കളിക്കോപ്പുമായിട്ടാണ്. ക്ഷുഭിതയായ ദേവകിയമ്മ മകനെ കണക്കിലേറേ പ്രഹരിച്ചു.പരിഭവിച്ച് ആ ചെറുബാലൻ നാടുവിട്ടു.ഗോപി ഒരു മാജിക്കുകാരന്റെ ശിഷ്യനായിക്കൂടി.പെരുമാളെന്ന ജാലവിദ്യക്കാരനു റാണിയെന്നൊരു സുന്ദരിയായ പുത്രിയും ഉണ്ടായിരുന്നു. റാണിയോടൊപ്പം അവിടെ വളർന്ന ഗോപി ആശാനെ കവച്ചു വെയ്ക്കുന്ന ശിഷ്യനായി വിലസി.ഗോപി ഒരു അക്രമസംഘത്തിന്റെ തലവനായ മാർത്താണ്ഡനുമായി കൂട്ടുകെട്ടിലായി. സന്ദർഭം കൊള്ളസംഘത്തിലെ പ്രമുഖനാകുവാൻ ഗോപിയ്ക്ക് അവസരമൂണ്ടാക്കി . ഇതിനിടയിൽ പോലീസ് ഇൻസ്പെക്ടറായി കഴിഞ്ഞിരുന്ന രാജൻ അക്രമികളെ അമർച്ച ചെയ്യുവാൻ നിയോഗിക്കപ്പെട്ടു. ധാരാളം പണം സ്വായത്തമാക്കുവാൻ കഴിഞ്ഞ ഗോപി അമ്മയെക്കാണാൻ നാട്ടിലെത്തി. കൈ നിറയെ പണം മാതാവിനും, ഹൃദയം നിരയെ പ്രേമം കോളേജു കുമാരിയായി കഴിഞ്ഞിരുന്ന രാധയ്ക്കും നൽകിയിട്ടാണവൻ തിരിച്ചു പോയത്. ഗോപിയുടെ ഹൃദയം മറ്റൊരാളിലാണു പതിഞ്ഞിരിക്കുന്നതെന്ന് മനസ്സിലാക്കിയ റാണി തന്റെ അനുരാഗം മനസ്സിലൊതുക്കി നിശബ്ദ മോഹവുമായി കഴിഞ്ഞു.ഗോപി റാണിയെ ഒരു സഹോദരിയെപ്പോലെ കരുതി സ്നേഹിച്ചു.രോഗബാധിതനായ വാസുദേവൻ പശ്ചാത്താപഗ്രസ്തനായി ദേവകിയമ്മയോടു മാപ്പിരന്ന് തന്റെ കുട്ടികളെ അവരെ ഏല്പിച്ച് മരണമടഞ്ഞു.കൊള്ളസംഘത്തെ പിടിക്കാൻ പട്ടണത്തിലേയ്ക്കു പോയ രാജൻ രാധയെയും ദേവകിയമ്മയെയും കൂട്ടിക്കൊണ്ടു വന്ന് ഒരു വീട്ടിൽ താമസമാക്കി. യാദൃശ്ചികമായി ഗോപി അവരുടെ വീട്ടിൽ അകപ്പെട്ടു. താൻ അവിടെ കഴിയുന്നത് അപകടമാണെന്ന് കരുതിയ ഗോപി പട്ടണം വിട്ടു പോകാൻ തീരുമാനിച്ചു. പക്ഷേ ഇതിനിടയിൽ ഒരു അപകടത്തിൽ പെട്ട് കാലൊടിഞ്ഞ് അവശനായി കഴിഞ്ഞിരുന്ന പെരുമാളിനെ വിട്ടു പോകാൻ ഗോപിക്കു മനസ്സു വന്നില്ല. മാർത്താണ്ഡനും കൂട്ടരും സംഘമുപേക്ഷിച്ചു പോകാൻ ഒട്ടും അനുവദിച്ചില്ലെന്നല്ല പെരുമാളിനെ കൊന്ന് റാണിയെ തടവിലാക്കി.അവളെ മോചിപ്പിക്കണമെങ്കിൽ അവരുടെ ശത്രുവായ ഇൻസ്പെക്ടർ രാജനെ ഗോപി കൊല്ലണമെന്നും അറിയിച്ചു. ധർമ്മസങ്കടത്തിൽ പെട്ട ഗോപി മാർത്താണ്ഡൻ നൽകിയ കഠാരിയുമായി രാജന്റെ വസതിയിലേയ്ക്ക് തിരിച്ചു.ഗോപി തന്റെ സുഹൃത്തായ രാജനോട് സകല വിവരവും തുറന്നു പറയുന്നു. പോലീസ് കൊള്ളസംഘത്തെ വേട്ടയാടിപ്പിടിച്ചു. ഗതി മുട്ടിയ മാർത്താണ്ഡൻ ഗോപിയുടെ നേർക്ക് എറിഞ്ഞ കഠാരി തത്സമയം ചാടി വീണ റാണിയുടെ മാറിൽ തറച്ചു. അവൾ മരണമടയുന്നു.നല്ലവനായി ഒരു പുതുമനുഷ്യനായി തിരിച്ചു വരുമെന്ന് അമ്മയോടും രാധയോടും പറഞ്ഞിട്ട് സർക്കാരിന്റെ അതിഥിയായി ജയിലറകളിൽ കുറച്ചു നാൾ കഴിയാൻ ഗോപി യാത്രയായി.