ശ്രീ തിക്കുറിശ്ശി സുകുമരൻ നായർ, ടി കെ ബാലചന്ദ്രൻ , കൊട്ടാരക്കര ശ്രീധരൻ നായർ , എസ് പി പിള്ള , ബഹദൂർ , എൻ ഗോവിന്ദൻ കുട്ടി , എം ആർ ഭരതൻ, സോമൻ , കുമാരി , അംബിക ,ആറന്മുള പൊന്നമ്മ , പങ്കജവല്ലി , അടൂർ പങ്കജം, കണ്ണമ്മ എന്നിവർ അഭിനയിച്ച ഈ ചിത്രത്തിനു വേണ്ടി ശ്രീ പി ഭാസ്കരൻ ഗാനങ്ങൾ എഴുതി.ബ്രദർ ലക്ഷ്മണൻ സംഗീത സംവിധാനം നിർവഹിച്ച പ്രസ്തുത ചിത്രത്തിന്റെ കഥ ടി എൻ ഗോപിനാഥൻ നായരും സംഭാഷണം മുട്ടത്തു വർക്കിയും എഴുതി.
ച്ഛായാഗ്രഹണം എൻ എസ് മണിയും നൃത്ത സംവിധാനം തങ്കപ്പനും നിർവഹിച്ച ക്രിസ്തുമസ് രാത്രി വിതരണം ചെയ്തത് കുമാരസ്വാമി ആൻഡ് കമ്പനിയാണ്.
കഥാസാരം
ക്രിസ്തുമസ് രാത്രി നൂറ്റാണ്ടുകൾക്കപ്പുറത്ത് കാലിത്തൊഴുത്തിൽ പിറന്ന ക്രിസ്തുദേവന്റെ ജന്മദിനം ലോകം മുഴുവൻ ആഹ്ലാദത്തിന്റെ പൂത്തിരികൾ കത്തിച്ച് ആനന്ദത്തിൽ വിതുമ്പി നിൽക്കുന്നു. അയൽ വീട്ടിലെ കൊച്ചുകുട്ടികൾ പടക്കം പൊട്ടിച്ചും പൊട്ടിച്ചിരിച്ചും ഉല്ലസിക്കുന്ന കാഴ്ച കാണുന്ന അഡ്വക്കേറ്റ് ജോർജ്ജും ഭാര്യ ആനിയും പൂവണിയാത്ത അവരുടെ ദാമ്പത്യ ജീവിതത്തിലെ കുറവിൽ മനം നൊന്തു കഴിഞ്ഞു. കൃത്യശതബഹുലതയും ഹൃദയോല്ലാസ വിഹീനതയും ജോർജ്ജിനെ ഒരു ഹൃദയരോഗിയാക്കിത്തീർത്തു.
ധനവാനും ഉദാരമതിയുമായ വല്യേടത്തു വറീച്ചന്റെ സഹായത്താൽ യൂറോപ്പിൽ ഉപരിപഠനം നടത്തി തിരിച്ചെത്തിയ ഡോക്ടർ മാത്യു , ജോർജ്ജിന്റെ ഒരു പ്രിയ സുഹൃത്താണ്.വറീച്ചൻ മാത്യുവിനെ ഉന്നതബിരുദധാരിയാക്കിയത് തന്റെ മകൾ ഗ്രേസിയ്ക്ക് പ്രസ്തുത യോഗ്യതയുള്ള ഒരു ഭർത്താവുണ്ടാകട്ടെ എന്ന ലക്ഷ്യത്തോടു കൂടിയായിരുന്നു.മാത്യുവും ഗ്രേസിയും പ്രേമബദ്ധരായിക്കഴിഞ്ഞതുകൊണ്ട് വറീച്ചന്റെ ആഗ്രഹ നിർവഹണത്തിനു തടസ്സങ്ങളും ഉണ്ടായിരുന്നില്ല.പക്ഷേ പ്രാക്ടീസ് ആരംഭിച്ചതിനു ശേഷമേ വിവാഹം ചെയ്യുകയുള്ളൂ എന്ന് മാത്യു തീരുമാനിച്ചിരുന്നു.തന്റെ പിതാവ് അകാലചരമം അടയുവാൻ ഇടയാക്കിയ മാരകമായ പാമ്പുവിഷത്തിനു ഒരു പ്രത്യൗഷധം കണ്ടു പിടിക്കുന്നതിനു റിസേർച്ചാരംഭിക്കുവാനുള്ള മാത്യുവിന്റെ ആഗ്രഹാനുസരണം വറീച്ചൻ ആ സൗകര്യങ്ങളും ചെയ്തു കൊടുത്തു.
അഡ്വക്കേറ്റ് ജോർജ്ജിന്റെ നാട്ടിൽ മാത്യു തന്റെ പുതിയ ഡിസ്പെൻസറി ആരംഭിച്ചു. വർഷങ്ങൾക്കു ശേഷം കണ്ടുമുട്ടിയ ആ പഴയ സുഹൃത്തുക്കൾ മാഞ്ഞു പോകാത്ത സൗഹൃദം പുതുക്കി ഉല്ലസിച്ചു. തന്റെ ഭർത്താവിനെ ചികിത്സിച്ചു സുഖപ്പെടുത്തുവാൻ അറിവും കഴിവുമുള്ള ഒരു ഡോക്ടറെ സമീപത്തുകിട്ടിയതിൽ ആനി ഹൃദയപൂർവം ആശ്വസിച്ചു.
രോഗിയെ നിത്യം സന്ദർശിച്ച് ചികിത്സിക്കുന്ന ഡോക്ടറും ആനിയുമായുള്ള പെരുമാറ്റം സ്വാതത്ര്യത്തിന്റെയും ശാലീനതയുടെയും അതിർവരമ്പുകൾ കടന്നു പോകുന്നതായി സംശയം തോന്നിയ ജോർജ്ജ് മാത്യുവിനെ വെറുത്തു തുടങ്ങി. ആ ഹതഭാഗ്യന്റെ ഹൃദയത്തിൽ സംശയത്തിന്റെ സംശയത്തിന്റെ കരിധൂമം വന്നു നിറഞ്ഞ് അയാൾക്ക് ജീവിതം വേദന നിറഞ്ഞ തീച്ചൂളയായി തോന്നിത്തുടങ്ങി.
മാത്യുവിന്റെ പരീക്ഷണം പുരോഗമിച്ചു കൊണ്ടിരുന്നു.ജന്തുക്കളിൽ ഫലം തൃപ്തികരമായി തെളിഞ്ഞു കണ്ടപ്പോൾ ഒരു മനുഷ്യ ശരീരത്തിൽ അതു പരീക്ഷിക്കുവാൻ അയാൾ തയ്യാറായി.
തന്റെ വിജയലക്ഷ്യത്തിലേയ്ക്കു കുതിച്ചു പായാൻ വെമ്പൽ കൊണ്ടു കഴിഞ്ഞിരുന്ന മാത്യുവിൽ കണ്ട ദീർഘമായ മൗനം തെറ്റിദ്ധരിച്ച വറീച്ചൻ ഗ്രേസിയ്ക്കായി മറ്റൊരു വിവാഹം നിഴ്ചയിച്ചു. മാത്യുവിന്റെ രൂപം മനസിൽ പ്രതിഷ്ഠിച്ച് ആരാധിച്ചു കഴിഞ്ഞിരുന്ന ഗ്രേസി തന്റെ പിതാവിന്റെ തീരുമാനത്തിൽ നിന്നും രക്ഷപ്പെടുവാൻ നാടു വിട്ടോടി.
മാത്യുവിന്റെ പരീക്ഷണങ്ങൾ പൂർത്തിയായി. മറ്റു ഡോക്ടറന്മാരുടെ വെല്ലുവിളിയെ സ്വീകരിച്ചുകൊണ്ട് ക്രിസ്തുമസ് രാത്രി ദിവസം മനുഷ്യ ശരീരത്തിൽ വിഷം കടത്തി താൻ കണ്ടു പിടിച്ച മറുമരുന്നു കൊണ്ട് രക്ഷിച്ചു കാട്ടാൻ അയാൾ തയ്യാറായി. പൊതുജനങ്ങളുടെ സാന്നിദ്ധ്യത്തിൽ അതു നടത്താൻ അയാൾ എല്ലാ ഒരുക്കങ്ങളും ചെയ്തു.ദുശ്ശങ്കയുടെ നൂലാമാലയിൽ കുടുങ്ങി മറ്റൊരു മനുഷ്യനായി തീർന്ന ജോർജ്ജ് തന്റെ കുടുംബജീവിതത്തിന്റെ ശാന്തതയും സംതൃപ്തിയും നശിപ്പിച്ച സ്നേഹവഞ്ചകനായ മാത്യുവിന്റെ ഉയർച്ചയിൽ അസൂയ തോന്നി പ്രതികാരം ചെയ്യുവാൻ ആസന്ദർഭം ഉപയോഗിച്ചു.പക്ഷേ ആനിയുടെ ഹൃദയശുദ്ധിയുടെ ശരിയായ രൂപം മനസ്സിലാക്കുവാൻ അയാൾക്കു കഴിഞ്ഞു. ഗ്രേസിയുടെ തിരിച്ചു വരവും കൂടി ആയപ്പോൾ സംശയങ്ങളുടെ മായാവലകൾ പൊട്ടിച്ചെറിഞ്ഞ് രണ്ടു സ്നേഹിതന്മാരും പഴയ പടി സൗഹൃദത്തിന്റെ കളിയോടത്തിൽ യാത്ര ആരംഭിച്ചു.
ഈ ചിത്രത്തിലുള്ള 10 ഗാനങ്ങളും വടക്കൻ പാട്ടിന്റെ ഈരടികളും പി ലീല, കുമരേശൻ, എ പി കോമളം, കമുകറ പുരുഷോത്തമൻ , പി ബി ശ്രീനിവാസൻ എന്നിവർ കൂടി പിന്നണിയിൽ പാടി.
അവലംബം : മലയാള സിനിമാ ഡയറക്ടറി , 1970
എഴുതിയത് : ജിജാ സുബ്രമണ്യന്
കടപ്പാട് : ബി വിജയകുമാര്