മലയാള സിനിമ കണ്ട മികച്ച രണ്ടു കലാകാരൻമാരായ ഭരതനും പത്മരാജനും തങ്ങളുടെ സിനിമ ജീവിതം തുടങ്ങുന്നത് ഒരുമിച്ചായിരുന്നു.വർഷം 1975, അന്ന് പത്മരാജൻ എഴുതിയ പ്രയാണം എന്ന ചിത്രം ഭരതൻ സംവിധാനം ചെയ്തുകൊണ്ടാണ് ഇരുവരും നമ്മുടെ മുന്നിലേക്കെത്തുന്നത്.അന്നുവരെയുള്ള സിനിമയിലെ ചട്ടക്കൂടുകൾ പൊളിച്ചടുക്കിയ രചനയായിരുന്നുപടത്തിന്റേത്. ഭരതൻ തന്നെയായിരുന്നു പടത്തിന്റെ നിർമാണവും ഏറ്റെടുത്തത്.
ഇല്ലത്തിന്റെ കഷ്ടതയിൽ നിന്നും ഒരു മകളെ രക്ഷിക്കാൻ അവിടുത്തെ നമ്പൂതിരി കണ്ട മാർഗം തന്റെ ശിഷ്യനെകൊണ്ട് അവളെ വിവാഹം കഴിപ്പിക്കലായിരുന്നു.അയാൾക്ക് അല്പം പ്രായകൂടുതൽ ഉണ്ട്, വിഭാര്യനും ഒരു കുട്ടിയുടെ പിതാവുമാണ്. എങ്കിലും ഒരമ്പലത്തിലെ ശാന്തികാരനായ ആ നമ്പൂതിരി (കൊട്ടാരക്കര ശ്രീധരൻ നായർ )യുമായുള്ള വിവാഹത്തിന് യുവതിയായ സാവിത്രി (ലക്ഷ്മി )സമ്മതിക്കുകയാണ്. അവൾ അയാളുടെ മകനെ (മാസ്റ്റർ രഘു )സ്വന്തം മകനെ പോലെ നോക്കി. നല്ല രീതിയിൽ ആ ദാമ്പത്യം വളർന്നു. അന്നേരമാണ് ആ ഗ്രാമത്തിലേക്ക് അരവിന്ദൻ(മോഹൻ ) വരുന്നത്.വർത്തമാനകാലത്തിലെ നിരവധി വിഷാദങ്ങൾ പേറി അയാൾ തന്റെ തറവാട്ടിലേക്ക് തിരിച്ചു വന്നതാണ്.ഒരിക്കൽ സാവിത്രിയും അരവിന്ദനും അമ്പലത്തിൽ വച്ച് കണ്ടുമുട്ടുന്നു. പിന്നീട് പലപ്പോഴും അത് സംഭവിക്കുന്നു. അവർക്കുള്ളിൽ ഒരു പ്രേമബന്ധം ഉത്ഭവിക്കുന്നു. യൗവനത്തിന്റെ തീഷ്ണമായ തൃഷ്ണകളുടെ വേലിയേറ്റത്തിനൊടുവിൽ അവരുടെ മനസും ശരീരവും ഒന്നിക്കുകയാണ്....
ആക്കാലത്തുണ്ടായിരുന്ന സിനിമയിലെ പൊതുവായ ചിന്താധാരകളെ മാറ്റിമറിച്ച എഴുത്തായിരുന്നു പപ്പേട്ടൻ ഇതിലൂടെ കാണിച്ചത്.അതിന്റെ പുതുമ ഒട്ടും ചോരാതെ ഉൾക്കൊണ്ടു പടം ചെയ്യാൻ ഭരതേട്ടനും സാധിച്ചു. സാവിത്രിയായി ലക്ഷ്മി അസാധ്യ അഭിനയവും കാഴ്ചവച്ചു.
ഇതെക്കെയാണ് ഈ പടം ഇന്നും മികച്ചൊരു ക്ലാസ്സ് ചിത്രം എന്ന പേരിൽ അറിയപ്പെടാൻ കാരണം.ബ്ലാക്ക് &വൈറ്റിൽ എടുത്തതായിട്ടുകൂടി ലക്ഷ്മിയുടെ അഭൗമസൗന്ദര്യവും ആ ഗ്രാമഭംഗിയും ഒപ്പിയെടുക്കാൻ ക്യാമറമാൻ ബാലുമഹേന്ദ്രക്കായി. എം ബി ശ്രീനിവാസൻ പടത്തിൽ മികവുറ്റ സംഗീതവും നിർവഹിച്ചു.
മികച്ച ക്യാമറമാനായി ബാലുമഹേന്ദ്രയും ബാലതാരമായി മാസ്റ്റർ രഘുവും കലാസംവിധായകനായി ഭരതനും ആ വർഷത്തെ സംസ്ഥാന പുരസ്കാരങ്ങൾ നേടുകയുണ്ടായി.1980 ൽ ഭരതൻ ഈ ചിത്രം തമിഴിൽ സാവിത്രി എന്ന പേരിൽ മേനകയെ ടൈറ്റിൽ റോളിൽ അഭിനയിപ്പിച്ചു റീമേക്ക് ചെയ്തു. പക്ഷെ അവിടെ പടം വലിയ ശ്രദ്ധ നേടിയില്ല.1975 ജൂൺ 20ന് റിലീസ് ചെയ്തു