കഥാസാരം
ദരിദ്രനും അന്ധനുമായ മത്തായിയുടെ ഏകമകളാണു് അച്ചാമ്മ. തന്റെ അന്ധതയുടെ മുന്നില്‍ സുന്ദരിയായി വളര്‍ന്നു നില്ക്കുന്ന മകളെക്കുറിച്ച് അയാൾക്കു് അതീവ ഉൽക്കണ്ഠയുണ്ടു്. കയര്‍ സൊസൈറ്റിയില്‍ നിന്നും ചീഞ്ഞ മടല് വാങ്ങി തല്ലിപ്പിരിച്ചു കിട്ടുന്നതു കൊണ്ടാണു് അച്ചാമ്മ ദൈനംദിനകാര്യങ്ങള്‍ നടത്തിക്കൊണ്ടു പോകുന്നതു്. കണ്ണില്ലെങ്കിലും മത്തായി ബീഡി തെറുക്കും. ഈ തൊഴിലില്‍ അയാളെ സഹായിച്ചിരുന്നതു് ശിഷ്യനായ ചാക്കോയാണു്. മകളെ കല്യാണം ചെയ്തയക്കാന്‍ വേണ്ട പണത്തെപ്പറ്റി അയാൾക്കു് ചിന്തിക്കുവാന്‍ പോലും സാദ്ധ്യമായിരുന്നില്ല. തന്റെ അയല്‍വാസിയും നല്ലവനുമായ ആലിയാരുകാക്കയോടു് മത്തായി ഇടയ്ക്കിടയ്ക്കു് മകളുടെ കാര്യം പറഞ്ഞു ദുഃഖിക്കാറുണ്ടു്.
ചാക്കോ അച്ചാമ്മയുടെ ചുറ്റും പ്രതീക്ഷകളുടെ മണിക്കോട്ടകള് പടുത്തുയര്‍ത്തി. അവന് അച്ചാമ്മയെ വിവാഹം ചെയ്യുമെന്നു് സ്വയം തീരുമാനിച്ചു. അവളോ മത്തായിയോ ഈ വിവരം അറിഞ്ഞിരുന്നില്ല.
അച്ചാമ്മ ചൂതാടും മിഴികളും ചുരുണ്ട മുടിയുമുള്ള കോമളനായ സൊസൈറ്റി സെക്രട്ടറി ബാബുവിന്റെ പാദങ്ങളില്‍ ഹൃദയം സമര്‍പ്പിച്ചു കഴിഞ്ഞിരിക്കയാണു്. അച്ചാമ്മയുടെ കരം ഗ്രഹിച്ചുകൊണ്ടു് അവളെ താന്‍ വിവാഹം കഴിക്കുമെന്നു് ബാബു പ്രതിജ്ഞ ചെയ്തു. ആ പ്രതീക്ഷയുടെ തണലില്‍ അച്ചാമ്മയുടെ മനസ്സു് അനുഭൂതിയോടെ നൃത്തം ചെയ്തു.
അച്ചാമ്മയുടെ കൂട്ടുകാരി സൈനബയും അവളുടെ കാമുകനും സൊസൈറ്റിയിലെ കയര്‍ തൂക്കുകാരനുമായ ഉമ്മുക്കായും ഈ വിവരം അറിഞ്ഞു. അവരാരും രഹസ്യമായ ഈ വസ്തുത ആലിയാരു കാക്കയോടു പറഞ്ഞതുമില്ല. ചാക്കോ ഈ വിവരം എങ്ങനെയോ മനസ്സിലാക്കി. കൂട്ടുകാരനായ അന്തപ്പനുമായി ആലോചിച്ചു് ബാബു അച്ചാമ്മയെ ചതിക്കുവാന്‍ ശ്രമിക്കുകയാണെന്ന തീരുമാനത്തില്‍ അവരെത്തി. അച്ചാമ്മയെ വിവാഹം കഴിക്കുവാന്‍ താനാഗ്രഹിക്കുന്നു എന്നു് മത്തായിയോടു് തുറന്നു പറയുവാന്‍ ചാക്കോ തയ്യാറെടുത്തു.
സന്ദർഭമുണ്ടാക്കി ചാക്കോ അവന്റെ ആഗ്രഹത്തെക്കുറിച്ചു പറഞ്ഞപ്പോള്‍ മത്തായി അത്ഭുതം കൊണ്ടു് മിഴിച്ചിരുന്നുപോയി. അയാളുടെ ഇഷ്ടവും അതുതന്നെയായിരുന്നു.ഇതറിഞ്ഞ ചാക്കോയ്ക്കു് സ്വര്‍ഗ്ഗരാജ്യം ലഭിച്ച സംതൃപ്തിയുണ്ടായി. ബാബു അച്ചാമ്മയെ വഞ്ചിച്ചേക്കുമെന്നു കൂടി മത്തായിയെ വിശ്വസിപ്പിക്കുവാന്‍ ചാക്കോയ്ക്കു സാധിച്ചു. അപ്പന്റെ തീരുമാനം അറിഞ്ഞ മകള്‍ നടുങ്ങിപ്പോയി. അവള് പൊട്ടിക്കരഞ്ഞു. അച്ചാമ്മയ്ക്കു് പറയുവാനുള്ളതു കേള്‍ക്കുവാനുള്ള അവസരം പോലും മത്തായി കൊടുത്തില്ല.
ബാബുവിന്റെ പിതാവായ വര്‍ക്കി തന്റെ നിലയ്ക്കും വിലയ്ക്കും അനുസരണമായിത്തന്നെ മകനുവേണ്ടി ഒരു കല്യാണം നിശ്ചയിച്ചു. അച്ചാമ്മയും ചാക്കോയും തമ്മിലുള്ള മനസ്സമ്മതം നിശ്ചയിക്കപ്പെട്ടു.പക്ഷേ വൈദികന്റെ ചോദ്യത്തിനുത്തരമായി താന്‍ ചാക്കോയെ
വിവാഹം കഴിക്കുവാന്‍ ഇഷ്ടപ്പെടുന്നില്ലെന്നു് അച്ചാമ്മ ദൃഢസ്വരത്തില്‍ പറഞ്ഞു. അതൊരു പൊട്ടിത്തെറിക്കലായിരുന്നു. അപമാനവും നിരാശയും ചാക്കോയുടെ ജീവിതത്തിന്റെ മുഖഛായ തന്നെ മാറ്റിക്കളഞ്ഞു. കോപവും ദുഃഖവും കൊണ്ടു് വീര്‍പ്പുമുട്ടിയ മത്തായി ശാപവും ശകാരവര്‍ഷങ്ങളും കൊണ്ടു് അച്ചാമ്മയെ ശ്വാസം മുട്ടിപ്പിച്ചു.
ഉഗ്രമൂര്‍ത്തിയായ വര്‍ക്കിയുടെ നിശ്ചയദാർഢ്യതയുടെ മുന്നില്‍ ബാബു നിസ്സഹായനായി. അവന്റെ മനസ്സുചോദ്യത്തിനു തീയതി
നിശ്ചയിക്കപ്പെട്ടപ്പോഴാണു് അച്ചാമ്മയെപ്പറ്റിയുള്ള വിവരങ്ങള്‍ ബാബു അറിയുന്നതു്. തന്റെ വാക്കു വിശ്വസിച്ചു ചാക്കോയെ തള്ളിപ്പറഞ്ഞു് വേദനയും കണ്ണീരുമായി കഴിയുന്ന അച്ചാമ്മയെ രക്ഷിക്കാനുള്ള ചുമതല തനിക്കുണ്ടെന്നു നിശ്ചയിച്ച ബാബു അപ്പനറിയാതെ അവളുടെ വീട്ടിലെത്തി. അവനു് അച്ചാമ്മയെ കാണുവാന്‍ കഴിഞ്ഞില്ല. മാത്രമല്ല മത്തായി ബാബുവിനെ കണക്കറ്റു ശകാരിക്കുകയും ചെയ്തു.
അപ്പന് വെറുത്തു. ചാക്കോ വൈരാഗ്യത്തിലുമായി. അച്ചാമ്മ നാട്ടുകാരുടെ മുന്നില്‍ കുറ്റവാളിയായിത്തീര്‍ന്നു. നിസ്സഹായതയുടെ അവ്യക്തമേഖലകളില് അവള് തളര്‍ന്നു വീണു. സ്നിഗ്ദ്ധമായ പ്രേമത്തിന്റെ തകര്‍ച്ച ഒന്നല്ല രണ്ടു കുടുംബങ്ങളുടെ തകര്‍ച്ചയ്ക്കു കാരണമായി. വിധിയുടെ ക്രൂരമായ വിനോദം അവിടം കൊണ്ടവസാനിച്ചില്ല. വേദനിക്കുന്നവരെ കൂടുതൽ വേദനിപ്പിക്കുന്ന ആ നിഷ്ഠൂരത
കണ്ണുനീരിന്റെയും വേദനയുടെയും മദ്ധ്യത്തില്‍ കിടന്നു കൈകാലുകള്‍ അടിക്കുന്ന ശുദ്ധാത്മാവായ അച്ചാമ്മയുടെ ശിരസ്സില്‍ ഒരു മുള്‍ക്കിരീടവും കൂടി വെച്ചുകൊടുത്തു. ആ മുള്‍ക്കിരീടവും ചൂടി ആകുലതയുടെ നിണവുമണിഞ്ഞു് മുകളില്‍ ആകാശവും താഴെ ഭൂമിയും മാത്രം കൈമുതലായുള്ള അച്ചാമ്മ വലിയ ത്യാഗത്തിന്റെ ദീപശിഖയായി മാറി. വനിതാലോകത്തിനു മാതൃകയായ ആ പ്രകാശപ്രകര്ഷം എത്ര ഉജ്ജ്വലത്തായിരുന്നു എന്നു് പിന്നീടുള്ള സംഭവങ്ങള്‍ തെളിയിക്കുന്നു.
അന്ധനായ മത്തായിയുടെ കുടിലിനു തീ പിടിച്ചു. കത്തിജ്ജ്വലിക്കുന്ന അഗ്നിനാളങ്ങളില്‍ നിന്നും മത്തായിയെ രക്ഷിക്കാന്‍ ചാക്കോ എരിയുന്ന തീയിലേക്കെടുത്തു ചാടി. ഗുരുതരമായി പൊള്ളലേറ്റ ഇരുവരും ആശുപത്രിയിലായി. മത്തായി അവിടെ വെച്ചു് അന്ത്യശ്വാസം വലിച്ചു. പക്ഷേ മരിക്കുന്നതിനു മുമ്പു്, തന്നെ രക്ഷിക്കുവാന്‍ ശ്രമിച്ച ചാക്കോയെ രക്ഷിക്കണമെന്നു് മത്തായി തന്റെ ഓമനമകളോടു് അഭ്യർത്ഥിച്ചു. അപ്പന്റെ അന്ത്യാഭിലാഷത്തിനു മുന്നില്‍ അച്ചാമ്മയ്ക്കു് തോല്ക്കേണ്ടതായി വന്നു. ചാക്കോയുടെ ശുശ്രൂഷക്കായി അച്ചാമ്മ മുന്നോട്ടു വന്നു. ബാബുവിനോടു് തന്നെ എന്നന്നേക്കുമായി മറന്നേക്കുവാന് ആ നാടന്‍ പെണ്ണു് ആശ്യപ്പെട്ടു.
ശ്രീ കെ.എസ്. സേതുമാധവന് സംവിധാനം ചെയ്ത ഈ ചിത്രത്തില്‍ സത്യന്, പ്രേംനസീര്‍, ഷീല, തിക്കുറിശ്ശി സുകുമാരന്‍ നായര്‍, ടി. എസ്. മുത്തയ്യ, എസ്. പി. പിള്ള, ബഹദൂര്‍, അടൂര്‍ ഭാസി, ജയഭാരതി, മീന, എന്‍.ഗോവിന്ദന്‍കുട്ടി എന്നിവരാണു് അഭിനയിച്ചതു്. മെല്ലി ഇറാണി ഛായാഗ്രഹണവും ആര്. ബി. എസ്. മണി കലാസംവിധാനവും ഇ. മാധവൻ നൃത്തസംവിധാനവും എം.എസ്. മണി ചിത്രസംയോജനവും നിര്‍വ്വഹിച്ചു. വിമലാ ഫിലിംസ് കേരളത്തില്‍ വിതരണം നടത്തിയ നാടന്‍ പെണ്ണു് 1967 നവംബര്‍ 24നു് പ്രദര്‍ശനത്തിനെത്തി.
എഴുതിയത് : കല്യാണി
അവലംബം: മലയാള സിനിമാ ഡയരക്ടറി
കടപ്പാട് : ബി വിജയകുമാര്‍