വസന്തം വീണ്ടും തളിര്പൊടിയുമ്പോള്
ഡോ. എം. സജീഷ്
"Our sweetest songs are those that tell of saddest thoughts'' -Percy Bysshe Shelley
ജീവജാലങ്ങളുടെ ഏറ്റവും അടിസ്ഥാന വികാരം ദുഃഖമത്രെ! ജനനത്തിലും മരണത്തിലും നമുക്ക് കൂട്ട് കരച്ചില്‍തന്നെ. പക്ഷിമൃഗാദികളുടെ ശബ്ദത്തെ നാം കരച്ചിലായിട്ടാണ് കണക്കാക്കാറ്. തീവ്രമായ ഏകാന്തതകളിലും തീക്ഷ്ണമായ വൈകാരിക മുഹൂര്ത്തങ്ങളിലുമൊക്കെ നാം കരഞ്ഞു പോകാറാണ് പതിവ്. വിശ്വോത്തരകലാസാഹിത്യ രചനകളിലും കോമഡികളേക്കാള്‍ മികച്ച് നില്ക്കുന്നതു ട്രാജഡികളാണെന്ന് നാം കണ്ടിട്ടുണ്ട്. ലോക സിനിമകളിലും ദുഃഖ സിനിമകള്‍ എണ്ണിയാലൊടുങ്ങില്ല. Titanic, The Green Mile, The Note Book, Schindler’s list, The Graveof fire flies, A Walk to Remember, Marley and Me, The Elephantman, Saving Private Ryan, Life is Beautiful, I am Sam, The Last Song, American Beauty, The Box, The Myst, The Road, Philadelphia,Hide and Seek അങ്ങനെ നീളുന്നു. ആ പട്ടിക. ഇങ്ങനെയൊക്കെയാണെങ്കിലും ദുഃഖപര്യവസായിയായ ചലച്ചിത്രങ്ങളെടുത്ത് വിജയിപ്പിക്കാനുള്ള ധൈര്യം നമ്മുടെ സംവിധായകര്‍ക്ക് വളരെ കുറവാണ്. 1928 ല്‍ വിഗതകുമാരനില്‍ തുടങ്ങിയ നമ്മുടെ ചലച്ചിത്ര ചരിത്രം 2013ൽ അതിന്റെ ന്യു ജെനെറേഷനിൽ എത്തിനില്ക്കുമ്പോള്, ഇന്ത്യൻ സിനിമ അതിന്റെ നൂറാം വർഷം ആഘോഷിക്കുമ്പോൾ നമുക്കെടുത്തുവെയ്ക്കാൻ എണ്ണം പറഞ്ഞ ദുഃഖകഥകള്‍ ചുരുക്കംമാത്രം. അതേ സമയം സിനിമകളുടെ ബോക്സോഫീസ് ദുരന്തകഥകൾ കൂടിവരുന്നുമുണ്ട്. ഈ ചരിത്രമുഹൂര്‍ത്തത്തിലാണ് മലയാള സാഹിത്യത്തിലെ എക്കാലത്തെയും മികച്ച ദുരന്തകഥ സിനിമയാകുന്നത് - ബാല്യകാലസഖി. വൈക്കം മുഹമ്മദ് ബഷീറിന്റെ ആദ്യ കഥയായ 'തങ്കം' ഹ്രസ്വചിത്രമാക്കി ഏറെ അംഗീകാരങ്ങള്‍ നേടിയ പ്രമോദ് പയ്യന്നൂര്‍ തന്റെ പ്രഥമ ഫീച്ചര്‍ സിനിമയ്ക്കായി ഈ ബഷീറിയന്‍ ക്ലാസ്സിക്ക് തെരഞ്ഞെടുത്തത് ഒരു കാവ്യ നീതി പോലെ തോന്നുന്നു.
ബഷീറിന്റെ ജീവിതവേദനകളുടെ ഉലയില്‍ ഊതിക്കാച്ചിയ പൊന്നാണ് ബാല്യകാലസഖി. മജീദ് ...ബഷീര്‍ തന്നെയാണ്. പത്രപ്രവര്‍ത്തകനും, സ്വാതന്ത്ര്യസമരസേനാനിയും, കൈനോട്ടക്കാരനും, മാജിക്ക്കാരനും, ഔഷധക്കടയിലെ ജോലിക്കാരനും, ഹിപ്നോട്ടിസ്റ്റും, സന്യാസിയും, സ്പോര്‍ട്സ് സാധനങ്ങളുടെ വില്പനക്കാരനും, മുച്ചീട്ടുകളിക്കാരനും, പുസ്തകകച്ചവടക്കാരനും, എഴുത്തുകാരനും, മാനസികരോഗിയും, ബേപ്പൂര്‍ സുല്ത്താനുമൊക്കെയായി ജീവിച്ച ബഷീര്‍! വൈക്കത്തെ തലയോലപ്പറമ്പില്‍ നിന്നാരംഭിച്ച്, കോഴിക്കോട്ടും, എറണാകുളത്തും, കണ്ണൂരും, കൂര്‍ഗിലും, ഗോവയിലും, കോലാപൂരിലും, പൂനയിലും, ബോംബെയിലും, ലാഹോറിലും, ഡല്‍ഹിയിലും, കാശ്മീരിലും, സിയാല്‍കോട്ടിലും, മദിരാശിയിലും, പേര്‍ഷ്യയിലും, ആഫ്രിക്കയും, കല്‍ക്കത്തയിലും, എല്ലാത്തിനും പുറമെ പല ജയിലുകളിലുമൊക്കെയായി കഴിച്ചുകൂട്ടിയ അനുഭവസംപൂര്ണ്ണമായ ബഷീറിയന്‍ ജീവിതം.
സമരം, പ്രണയം, പ്രവാസം, ദാരിദ്ര്യം, രോഗം എല്ലാം നിറഞ്ഞ സങ്കീര്‍ണ്ണമായ ആ ജീവിതത്തില്‍നിന്നും ചീന്തിയ ഒരു ഏടിന്റെ വക്കില്‍ സ്വാഭാവികമായും രക്തം പുരണ്ടിരിക്കുമല്ലോ. പച്ച ജീവിതത്തിന്റെ ഉറവുകളും, മുറിവുകളും, നിറവുകളുമാണ് ബാല്യകാലസഖി ചലച്ചിത്രമാവുമ്പോള്‍ ആവിഷ്കരിക്കപ്പെടുന്നത്. ബാല്യ-കാല-സഖി! ജീവിതം-സമയം-പ്രണയം എന്നിങ്ങനെ മൂന്ന് ഘടകങ്ങളാണ് ഈ കഥയില്‍ വികസിക്കുന്നത്. 1910 മുതല്‍ 1946 വരെയുള്ള കാലഘട്ടത്തില്‍ രാഷ്ട്രീയം തൊടാതെ മറ്റൊന്നും പറയാനാവില്ലല്ലോ. അതുകൊണ്ടുതന്നെ കഥയുടെ പശ്ചാത്തലം അന്നത്തെ രാഷ്ട്രീയ സാമുദായിക ചുറ്റുപാടിലാണ് വളരുന്നത്. ബഷീറിന്റെ ജീവിതം ഏതുകാലത്തും യൗവനതീക്ഷ്ണവും, ഹൃദയം പ്രണയസുരഭിലവുമായിരുന്നു. മജീദ് - സുഹറമാരുടെ ജീവിതകഥയും അങ്ങനെതന്നെയായിരുന്നു.
ബഷീര്‍ ഒരു ഭയങ്കര സംഗീത പ്രേമിയായിരുന്നു. ഗ്രാമഫോണില്‍ വലിയ ഗായകരുടെ പാട്ടുകള്‍ കേള്‍ക്കുക അദ്ദേഹത്തിന് ഹരമായിരുന്നു. പങ്കജ്മല്ലിക്, സൈഗാള്‍, കെ.സി. ഡെ (കൃഷ്ണചന്ദ്ര ഡെ) എന്നിവരെയാണ് അദ്ദേഹം ഏറ്റവും ഇഷ്ടപ്പെട്ടത്. ഗസലുകളും, ഇംഗ്ലീഷ് ഗാനങ്ങളും വാദ്യസംഗീതവും അദ്ദേഹത്തിനിഷ്ടമായിരുന്നു. ''ആത്മാവിന്റെ പോഷകാഹാര''മായിരുന്നു ബഷീറിന് സംഗീതം. ഏകാന്തതയും, വിരസതയും, വിരഹവും, ദുഃഖവും വിസ്മൃതമാക്കുവാന് പ്രാപ്തമായ പാട്ടുകളെ പ്രണയിച്ചിരുന്ന ബഷീറിന്റെ സാഹിത്യവും രാഗ-താള-ലയ സമന്വയമാണെന്ന് സൂക്ഷ്മദൃക്കുകള്‍ക്ക് മനസ്സിലാക്കാവുന്നതാണ്.
ഒരു ബഷീർ ക്ലാസ്സിക് കൃതി സിനിമയാകുമ്പോൾ , അതിന്റെ വിഷയം പ്രണയവും വിരഹവും മാത്രമാകുമ്പോൾ ആ സിനിമയുടെ സുപ്രധാനമായ ഘടകം സംഗീതം തന്നെയാവുകയാണ്. ലിവിൻ ആർട്ട് ഫിലിം ഫാക്ടറിയുടെ ബാനറിൽ പ്രൊഡ്യുസർമാരായ മൊഹ്സിൻ എം.ബി, സജീബ് ഹാഷിം എന്നിവർ ചേർന്ന് ഈ ചലച്ചിത്രം നിർമ്മിക്കാൻ ആലോചിച്ചു തുടങ്ങുമ്പോൾ തന്നെ ഉയർന്നു വന്ന ആദ്യത്തെ ചോദ്യം സംഗീത സംവിധായകൻ ആരായിരിക്കണം എന്നതായിരുന്നു. അങ്ങനെയാണ് തന്റെ പ്രിയ ശിഷ്യൻ വി.ടി.മുരളിയുടെയും, സംവിധായകൻൻ പ്രമോദ് പയ്യന്നൂരിന്റെയും സ്നേഹപൂർണമായ നിർബന്ധത്തിനു വഴങ്ങി, മലയാള സിനിമാഗാനങ്ങളുടെ തലമൂത്ത കാരണവരും ജീവിക്കുന്ന ഇതിഹാസവുമായ ശ്രീ. കെ.രാഘവൻ മാസ്റ്റർ ആ ചുമതല ഏറ്റെടുക്കുന്നത്. ഈ വർഷം കഴിയുന്നതോടെ രാഘവൻ മാഷിനു നൂറു വയസ്സ് തികയേണ്ടതായിരുന്നു....ഇന്ത്യൻ സിനിമയ്ക്കും...! പക്ഷേ തന്റെ പാട്ടുകളുടെ വസന്തകാലം നമുക്കായി ബാക്കി വച്ചിട്ട് രാഘവൻ മാഷ് മഹാമൌനസംഗീതത്തിന്റെ അനന്ത വിഹായസ്സിലേക്ക് പറന്നു പോയി...
പാട്ടിന്റെ പഞ്ചവര്‍ണ്ണങ്ങള്‍
ബാല്യകാലസഖിയില്‍ 5 പാട്ടുകളാണുള്ളത്. പഞ്ചവർണ്ണം പോലെ... അത് അന്വര്‍ത്ഥമാക്കുന്ന രീതിയില്‍ നമ്മുടെ സിനിമാസംഗീത ശാഖയുടെ കൈവഴികളില്‍ ഈ ഗാനങ്ങള്‍ അത്യന്തം സുന്ദരവും സുഭദ്രവുമായിരിക്കും തീർച്ച .
''താമരപൂങ്കാവനത്തില് താമസിക്കുന്നോളെ
പഞ്ചവര്‍ണ്ണ പൈങ്കിളിയില് പങ്ക് റങ്കുള്ളോളെ...''
എന്ന പഴയൊരു മാപ്പിളപ്പാട്ടിന്റെ വരികള്‍ ബാല്യകാലസഖിയില്‍ ബഷീര്‍ തന്നെ സൂചിപ്പിക്കുന്നുണ്ട്. ഈ വരികള്‍ക്ക് തുടര്‍വരികള്‍ എഴുതിയത് ബഷീറിന്റെ സമകാലികനും കേരളത്തിലെ നാടക സാഹിത്യ സംവിധാനരംഗത്തെ അഗ്രഗണ്യനുമായ ശ്രീ. കെ.ടി. മുഹമ്മദാണ്.
''പൂനിലാവ് വന്ന് പൂവിതറുന്നുണ്ട്
പൂക്കളില്‍ റാണിയായി പൂത്തുനില്‍ക്കുന്നോളെ...''
എന്ന വരികള്‍ തുടരുന്നതിങ്ങനെയാണ്,
''കാത്തിരുന്നു കാത്തിരുന്നു കാല്തരിച്ചുപോയി
കണ്മണിയെ കാണുവാനായി കണ്കൊതിച്ചുപോയി
കണ്ണുകളാല്‍ ഖല്ബുകളില് കല്ലെറിയുന്നോളെ.''
(കണ്ണുകളാല്‍ ഖല്ബുകളില് കല്ലെറിയാന്‍ ബഷീറിന്റെ സുഹറയ്ക്കല്ലാതെ മറ്റാര്‍ക്കാണ് കഴിയുക!)
''അന്നൊരുനാള്‍ അമ്പിളിമാന്‍ വമ്പനായി വന്നു
വന്നു നിന്നെ കണ്ടതോടെ അമ്പരന്നു നിന്നു
കണ്ണുകളാല്‍ ഖല്ബുകളില് കല്ലെറിയുന്നോളെ...''
ബാല്യകാലസഖിക്കായി എന്ന പോലെ എഴുതിവച്ച ഈ വരികള്‍ പിന്നീട് ചലച്ചിത്രത്തിലേക്ക് തെരഞ്ഞെടുക്കപ്പെടുകയാണുണ്ടായത്. ഗാനം ചിട്ടപ്പെടുത്തിയതോ...? തെളിമയാര്‍ന്ന സംഗീതത്തിന്റെ കായലരികത്ത് മലയാണ്മയുള്ള ഈണങ്ങളുടെ വലയെറിഞ്ഞ ശ്രീ. കെ. രാഘവന് മാസ്റ്റര്‍! അത്യപൂർവമായ മനുഷ്യജന്മങ്ങൾക്ക് മാത്രം വരദാനമായിക്കിട്ടുന്ന നൂറു വർഷമെന്ന ആയൂർഭാഗ്യത്തിലും കർമ്മ നിരതമാകുന്ന ഈ അദ്ഭുത പ്രതിഭാശാലി, തന്റെ പാട്ടുകള്‍ക്ക് നൈര്‍മല്യമാര്‍ന്ന ഈണത്തിന്റെ ഈറന്‍ ഉടുപ്പിക്കന്നതു കാണുമ്പോള്‍ പുതിയ കാലത്തെ സംഗീതജ്ഞരെല്ലാം അത്ഭുതാദരവിനാല് എഴുന്നേറ്റ് നമ്രശിരസ്കരായി കൈകൂപ്പിനിന്നുപോകും. അപ്പോഴും നമ്മേക്കാള്‍ വിനയത്തോടെ വാത്സല്യത്തോടെ ആ മഹാന് നല്കന്ന മനോഹരമായ ചിരിയില്‍ നമ്മളാ സംഗീതവിശുദ്ധിയെ തിരിച്ചറിയും. 21 വര്‍ഷങ്ങള്‍ക്കുശേഷം ഗാനഗന്ധര്വന് കെ.ജെ. യേശുദാസ് രാഘവന്മാസ്റ്ററുടെ പാട്ട് വീണ്ടും പാടുകയാണ്. 1963 ല്‍ 'അമ്മയെ കാണാന്‍' എന്ന ചിത്രത്തിനുവേണ്ടി ആദ്യമായി രാഘവന് മാസ്റ്ററിന്റെ ഈണത്തില്‍ പാടിയ യേശുദാസ് ഇപ്പോള്‍ വീണ്ടും പാടുമ്പോള്‍ മഹാസമുദ്രങ്ങളുടെ ഒരു സംഗമം പോലെ ബഷീര്‍ - കെ. രാഘവന് - കെ.ടി - യേശുദാസ് കൂട്ടുകെട്ട്! പിറവിയെടുത്തത് തെളിനീര്പോലൊരു സുന്ദരഗാനം. ദാഹിച്ച് വലയുന്ന സംഗീത പ്രേമികള്‍ക്ക് വേണ്ടുവോളം കുടിക്കാം. കെട്ടുകാഴ്ച്ചകളിലും, വികലാനുകരണങ്ങളിലും പെട്ട് ജീർണ്ണിച്ച് ഊര്‍ധ്വന്‍ വലിക്കുന്ന പൊട്ടപ്പാട്ടുകള്ക്ക് ഉദകക്രിയയുമാകാം. രാഘവന് മാസ്റ്റര്‍ പറഞ്ഞുകൊടുത്ത ഈണം ശ്രീ. വി.ടി. മുരളി പാടിക്കേള്‍പ്പിച്ചപ്പോള്‍ അത് പഠിക്കാനായി യേശുദാസ് വടകരയിലെ മാസ്റ്ററുടെ വീട്ടില്‍ എത്തിയത് അപൂര്‍വ്വമായ അനുഭവമായിരുന്നുവെന്ന് മാധ്യമങ്ങള്‍ എഴുതി. ദാസേട്ടന്റെ ഗന്ധര്വ്വസ്വരത്തിലൂടെ ഈ ഗാനം നമ്മള് കേള്‍ക്കുന്നതോടൊപ്പം തന്നെ, പ്രതിഭാധനനായ യുവഗായിക സിതാരയും ഇതേഗാനം ആലപിക്കുന്നുണ്ട്. അങ്ങനെ തലമുറകളിലൂടെ രാഘവസംഗീതം ഒഴുകുകയാണ്.
'ഭാര്‍ഗ്ഗവീനിലയ'ത്തിനുശേഷം വീണ്ടും ബഷീര്‍ - പി. ഭാസ്കരന് കൂട്ടുകെട്ട്
'പോവുകയാണു ഞാന്‍, ഭാവിയെന് മാര്‍ഗ്ഗത്തില്‍
പൂവിരിച്ചീടിലുമില്ലെന്നാലും
ഇങ്ങെഴുമിക്കൊച്ചു പുല്ലിന് കൊടികളും
മങ്ങിക്കിടക്കുന്ന മണ്തരിയും
ജീവിതത്തിന് വഴിത്താരയില്‍ നിത്യവും
രാവും പകലുമായ് മാറി മാറി....'
യാത്ര! സ്വപ്നങ്ങളും പ്രതീക്ഷകളുമായുള്ള മജീദിന്റെ യാത്ര. ഭാഷകളും, വേഷങ്ങളും, ജീവിതങ്ങളും താണ്ടി മണ്ണും, മണലും, കരയും, കടലും കടന്ന് വര്‍ഷങ്ങളോളം നീണ്ട അയനത്തിലാണ് മജീദ്. ആ യാത്രയുടെ വൈകാരികവും ചിന്താപരവുമായ ദിശാമാനങ്ങള്‍ ചോര്‍ന്നുപോകാതെയാണ് ബാല്യകാലസഖിയുടെ അവതരണഗാനം തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്.
പി. ഭാസ്ക്കരന്‍ മാസ്റ്ററുടെ 'എന്റെ തൂലിക' എന്ന കവിതയിലെ വരികളില്‍ നിന്നാണ് ഈ ഗാനം പിറക്കുന്നത്. ബഷീറിന്റെ അടുത്ത സുഹൃത്തുകൂടിയായ ഭാസ്ക്കരന്‍ മാഷിന്റെ വരികള്‍ ബാല്യകാലസഖിയില്‍ ഗാനമായി പിറവിയെടുക്കുമ്പോൾ ആ കൂട്ടുകെട്ട് പുനര്‍ജനിക്കുകയാണ്. 'ഭാര്‍ഗ്ഗവീനിലയത്തിനു'ശേഷം.
ബഷീറിന്റെ സങ്കല്പചിത്രങ്ങള്ക്ക് ചായം പൂശുവാന്‍ തെരഞ്ഞെടുത്ത തൂലിക പി. ഭാസ്ക്കരന്‍ മാഷിന്റേതാകുന്നതിങ്ങനെയൊക്കെയാണ് -
''പൂത്തു തളിര്‍ക്കും നികുഞ്ജവും കാന്തിയെ
കാത്തുകിടക്കും നിഴല്‍ നിരയും
അപ്പാദമുദ്രകള്ക്കുള്ളില് കിലുക്കുന്നോ-
രല്ഭുത ജീവചൈതന്യങ്ങളും...'' ഒന്നും വിടാതെ ചിത്രീകരിക്കപ്പെടുന്നു; ഉപയോഗിക്കുന്നതോ കണ്ണീര് കലരുന്ന ചായക്കൂട്ടും! ഒരേസമയം ദാര്‍ശനികവും എന്നാല്‍ ഭാവസാന്ദ്രവുമായ ഈ ഈണം സാമ്യപ്പെടുത്തുന്നത് ബഷീറിന് ഏറ്റവും പ്രിയപ്പെട്ട സൂഫി സംഗീതത്തോടാണ്.
"ഹലീ ഹലീയോ ഹലീ ഹുലാലോ..."
''ആ നമ്മള് കണ്ടീലെന്നാ...
ആരോരുമിതറിയില്ലെന്നാ...
പൂങ്കോഴീം, പെടയും തമ്മില്‍
ശിങ്കാരം, കിന്നാരം - അമ്പടി അവളുടെ നാമൂസ്...''
ബഷീറിന് മാത്രം സാധ്യമായ പ്രത്യേകതരം നാടന്‍ പദപ്രയോഗങ്ങള്‍ ചേര്‍ത്ത് വച്ച്, നര്‍മ്മത്തിന്റെ മേമ്പൊടി ചാലിച്ച് ഈ ഗാനമൊരുക്കിയിരിക്കുന്നത് നാടകാചാര്യനും, നാട്ടുപാട്ടുകളുടെ രചയിതാവുമായ ശ്രീ കാവാലം നാരായണപ്പണിക്കരാണ്. ഗ്രാമീണതയുടെ നന്മയും, നേര്‍മ്മയുമുള്ള രചനകളാണ് കാവാലത്തിന്റേത്. ബഷീറിന്റെ ആത്മംശമുള്ള കഥാപാത്രമാണ് 'ബാല്യകാലസഖി'യിലെ മജീദ്. അതുകൊണ്ടുതന്നെ മജീദിന്റെ ഗ്രാമീണര്‍ ബഷീറിന്റെ ജീവിതാംശമുള്ള കഥാപ്രപഞ്ചത്തിലെ ഗ്രാമീണരുമാണ്. ഈ കണ്ടെത്തലില്‍ നിന്നും വിചിത്ര വിശേഷികളായ ബഷീറിയന്‍ കഥാപാത്രങ്ങള്‍ ബാല്യകാലസഖിയുടെ ചലച്ചിത്രാവിഷ്ക്കാരത്തില്‍ വിരുന്നെത്തുന്നുണ്ട്. രംഗകലകളിലെ കഴിവുള്ള അഭിനേതാക്കളെ കേരളത്തിനകത്തും പുറത്തും നടന്ന 4 ഓഡീഷൻ ക്യാമ്പുകളിൽ നിന്നായി മൂന്ന് യൂനിവേഴ്സിറ്റി യൂണിയന്റെ സഹകരണത്തോടെ കണ്ടെത്തി ചലച്ചിത്രാഭിനയകളരിയിലൂടെ 35-ഓളം കഥാപാത്രങ്ങളാക്കി വാര്‍ത്തെടുത്ത് അവതരിപ്പിക്കുന്ന ഒരു ഗാനരംഗം എന്ന രീതിയിലും "ഹലീ ഹലീയോ "നമ്മുടെ ചലച്ചിത്ര പ്രതീക്ഷകളില്‍ പിന്നെയും വസന്തം നിറയ്ക്കുകയാണ്. ഹലീ ഹലീയോ ഹലീഹുലാലോ എന്ന ബഷീറിയന്‍ പ്രയോഗം അതേപടി ഉപയോഗിച്ചിട്ടുള്ള ആ പാട്ട് ഷഹബാസ് അമനും കൂട്ടുകാരും ചേർന്നു പാടുമ്പോൾ കൊച്ചുകുട്ടികള്‍പോലും ഏറ്റുപാടും എന്നത് തീര്‍ച്ച.
വീണ്ടും തളിര്പൊടിയുന്ന പ്രണയഗാനം
മലയാളത്തിലെ പ്രണയഗാനങ്ങളുടെ തമ്പുരാന്, കവി ശ്രീകുമാരന്‍ തമ്പിയാണ് ബാല്യകാലസഖിയിലെ ഏറ്റവും സുപ്രധാനമായ മറ്റൊരു ഗാനം രചിച്ചിട്ടുള്ളത്.
''വീണ്ടും തളിര്പൊടിഞ്ഞുവോ ഋതുഭേദം-
പുല്കിടാതെ വരളും ഹൃദയശാഖിയില്‍...
വീണ്ടും മൂളിയെന്നോ, ഇരുളില്‍-
തകര്‍ന്നടിയും നിനവിന് പുല്ലാങ്കുഴല്‍...''
ഒന്നും ഒന്നും കൂട്ടിയാല്‍ ഉമ്മിണി വല്യ ഒന്നാണെന്ന പ്രപഞ്ചസത്യം പ്രണയത്തിലൂടെ വരച്ചുകാട്ടിയവര്‍ - മജീദും സുഹറയും. കഷ്ടപ്പാടുകള്‍ക്കും കാത്തിരിപ്പിനും ശേഷം,വിലക്കുകളെയും വിമര്‍ശനങ്ങളെയും അതിജീവിച്ച് അവര്‍ ഉമ്മിണി വല്യ ഒന്നാകാന്‍ തീരുമാനിക്കുമ്പോള്‍.. അവരുടെ സിരകളില്‍ ഓരോ പുതു കുളിര്തെന്നലിലും നവനവചലനങ്ങള് അലയടിക്കുകയാണ്. ''നിജമാണോ, ഭ്രമമാണോ'' എന്നറിയാതെ തെളിഞ്ഞു മായുന്ന അവരുടെ പകല്‍ക്കിനാവുകള്‍ വാക്കുകളില്‍ കൊത്തിയെടുത്ത ശില്പങ്ങളാവുന്നു. വാനിന്റെ ഈ പുതിയ നീല നിറം, വെണ്മുകിലിന്റെ വെഞ്ചാമരം, ശലഭച്ചിറകിന്റെ മലരിളകും വര്‍ണ്ണങ്ങള്‍... കവി ചോദിക്കുന്നു - ഇവയൊക്കെ ''കഥയാണോ, കടമാണോ അതോ വ്യഥയില്‍ പൂത്ത സുഖമാണോ...?''
ഈ യുഗ്മഗാനം പാടിയിരിക്കുന്നത് നമ്മുടെ സ്വന്തം വാനമ്പാടി ശ്രീമതി കെ.എസ്. ചിത്രയും, ശ്രീ. വിജയ് യേശുദാസും ചേര്‍ന്നാണ്.
ഈ മൂന്ന് ഗാനങ്ങള്‍ക്കും അതിമനോഹരമായ ഈണങ്ങള്‍ നല്‍കിയിരിക്കുന്നത് ഗസല്‍ ഗായകന് കൂടിയായ ഷഹബാസ് അമനാണ്.
താരാട്ടിന്റെയും നാട്ടുപാട്ടിന്റെയും നന്മ
ബാല്യകാലസഖി സിനിമയുടെ തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീ. പ്രമോദ് പയ്യന്നൂര്‍ എഴുതിയ ഒരു താരാട്ടുപാട്ട് കൂടിയുണ്ടിതില്‍. ഗ്രാമത്തിന്റെ നന്മയും നേര്‍മയുള്ള ഈ ഗാനം തുടങ്ങുന്നതിങ്ങനെയാണ്...
''കാലം പറക്കണ മാരി പിറക്കണ രാവ് തണുക്കണനേരം
അതിരില്ലാ കിസ്സേടെ കിളിവാതില്‍ ചാരത്ത് രാക്കഥ മുളുവതാരോ...''
കെസ്സുപാട്ടുകളുടെയും ഇശലുകളുടെയുമൊക്കെ ഈണം. ഓര്‍മ്മിപ്പിക്കുന്ന ഈ ഗാനം മഴയുടെ നൈര്‍മല്യവും മണ്ണിന്റെ ജീവിതഗന്ധവുമുള്ള ശബ്ദത്തില്‍ പാടുന്നത് നാട്ടുപാട്ടുകളിലൂടെ നമുക്കേറെ പരിചിതനായ ശ്രീ. വി.ടി. മുരളിയാണ്. ഏറെ ലളിതമെങ്കിലും ദാര്‍ശനികമായ മറ്റൊരു തലത്തില്‍ നമ്മെ കൊണ്ടു ചെന്നെത്തിക്കുന്ന ഈ പാട്ട് അവസാനിക്കുന്നതിങ്ങനെയാണ്...
''ഓരോരോ തൊട്ടിലും കേക്കണ് നമ്മോട്, എവിടന്നു വരന്നതീ നിങ്ങ...
പിന്നോരോരോ മഞ്ചലും നമ്മോട് കേക്കണ്, എങ്ങോട്ട് പോണതീ നിങ്ങ...''
ലളിതസുഭഗവും, ഭാവതരളിതവുമായ അഞ്ചു ഗാനങ്ങള്‍ കൂടാതെ, സിനിമയിലുടനീളം സംഗീതത്തിന് ഏറെ പ്രാധാന്യം നല്‍കുന്നുണ്ട്. വൈക്കം മുഹമ്മദ് ബഷീറിന് ഏറെ ഇഷ്ടപ്പെട്ട, ടാഗോറിന്റെ 'അമര്ശോനാര് ബംഗ്ല'യുടെ വരികള്‍ രബീന്ദ്ര സംഗീതത്തില്‍ തന്നെ കഥയുടെ പശ്ചാത്തലമായി ഉപയോഗിക്കുന്നുണ്ട്.
കൂടാതെ മലയാളികളുടെ മഹാകവി ശ്രീ.ഓ.എൻ.വി. കുറുപ്പിന്റെ "വാഗ്ദത്തഭൂമി"യിൽ നിന്നുള്ള ചില വരികൾ ബംഗാളിയിൽ തർജമ ചെയ്തു രബീന്ദ്ര സംഗീതത്തിന്റെ ഈണത്തിൽ ആലപിക്കുകയും, ഉടനീളം മാപ്പിളപ്പാട്ടിന്റെ ഇശലുകള്‍ മുതല്‍ ബാവുള്‍ സംഗീതവും, സൂഫി സംഗീതവും സംയോജിതമായി സമജ്ജസിപ്പിച്ചുകൊണ്ട് വികസിക്കുന്ന ഈ ആര്ദ്രകാവ്യം കേരളത്തിലും കല്‍ക്കത്തയിലുമായി ചിത്രീകരിച്ചിരിക്കുന്നു, ബേപ്പൂര്‍ സുല്‍ത്താന്റെ മജീദായി മലയാള സിനിമയുടെ സുല്‍ത്താന്‍ മമ്മൂട്ടി വേഷമിടുമ്പോള്‍ കേരളത്തിനകത്തും പുറത്തുമുള്ള ഏറ്റവും അനുയോജ്യരായ നടീ നടന്മാരെ ശ്രദ്ധാപൂർവ്വം തെരഞ്ഞെടുത്ത് പാത്ര സന്നിവേശം ചെയ്യിക്കുമ്പോൾ മലയാളികള്‍ ആവേശപൂര്‍വ്വം കാത്തിരിക്കുകയാണ് മറ്റൊരു വസന്തത്തിനായി.
രാഘവൻ മാഷ് നമുക്കായി വിതറിയിട്ട പഞ്ചവർണ്ണപ്പൂക്കളുടെ സുഗന്ധവും സൗന്ദര്യവും ആവോളം ആസ്വദിക്കുക... മലയാളികൾ പാട്ടുകേൾക്കുന്നിടത്തോളം കാലം ഈ വസന്തസൗരഭം പരന്നുകൊണ്ടേയിരിക്കും...