കഷ്ടപ്പാടും വേദനയും രോഗങ്ങളുമെല്ലാം അവൾക്ക് വെറുപ്പുള്ള കാര്യങ്ങളാണ്.വൃത്തിയും വെടിപ്പും അവളുടെ ജീവശ്വാസമാണ്.ദുഃഖം എന്നൊരു വികാരത്തെപ്പറ്റി അവൾക്ക് അറിവുണ്ടായിരുന്നില്ല.സിന്ധുവിന്റെ ജീവിതത്തിലേക്ക് കദനത്തിന്റെ ഒരു കരിനിഴൽ പോലും കടന്നു വരരുത് എന്ന കാര്യത്തിൽ രാജേന്ദ്രനു നിർബന്ധമായിരുന്നു.
ജയദേവൻ ഡിഗ്രിയെടുത്ത ശേഷം ജോലിക്കു വേണ്ടി അലഞ്ഞു മടുത്ത ഒരു പാവപ്പെട്ട ചെറുപ്പക്കാരനാണ്.ഒരു ഗായകൻ കൂടിയായ ജയനു റേഡിയോയിൽ പാടാൻ അവസരം ലഭിച്ചു.ആ ഗാനം കേൾക്കാനിടയായ സിന്ധു ജയനിൽ ആകൃഷ്ടയായി. അവൾ അയാൾക്കൊരു പ്രേമലേഖനമെഴുതി.അമ്മയെ ദൈവത്തെ പോലെ കരുതിയിരുന്ന ജയൻ അവർ പറഞ്ഞതനുസരിച്ച് ഉപദേശരൂപേണ സിന്ധുവിനൊരു മറുപടി അയച്ചു.
ജയന്റെ സഹോദരി ഗീത സിന്ധുവിന്റെ വീട്ടിലെ പരിചാരികയാണ്.തൊഴിലില്ലായ്മ പൊറുതി മുട്ടിച്ചതു കാരണം ജയനും ആ വീട്ടിലെ ഡ്രൈവറായി തീരുന്നു.താൻ സ്നേഹിച്ച ചെറുപ്പക്കാരൻ ആണെന്നറിയാതെ സിന്ധു അയാളുമായി ഇടയുന്നെങ്കിലും ഒടുവിൽ ആളെ മനസ്സിലാക്കുമ്പോൾ അവൾ പ്രേമനിർഭരയായി തീരുന്നു.ഇതിനിടയിൽ ഒരു ബിരുദധാരിയാണെന്ന വാസ്തവം മനസ്സിലാക്കിയ രാജേന്ദ്രൻ അയാൾക്ക് കമ്പനിയിലെ സെക്ഷൻ മാനേജരായി ഉദ്യോഗ കയറ്റം നൽകി.പക്ഷേ സിന്ധു അയാളെ സ്നേഹിക്കുന്നെന്നറിഞ്ഞപ്പോൾ രാജേന്ദ്രനു സഹിക്കാൻ കഴിഞ്ഞില്ല.ജയനും അയാളുടെ വീട്ടുകാർക്കും ആ വലിയേടത്തെ ബന്ധം സമ്മതമായിരുന്നില്ല.കാരണം ജയന്റെ വിവാഹശേഷം സഹോദരി ഗീതയ്ക്ക് അതേ നിലവാരത്തിലുള്ള ഒരു ബന്ധം കിട്ടുകയില്ലെന്ന കാര്യം തീർച്ചയാണ്.അവർ സാധുക്കളാണല്ലോ. പക്ഷേ കൂടപ്പിറപ്പിനു വേണ്ടി ജീവിതം ഉഴിഞ്ഞു വെച്ചിരുന്ന രാജേന്ദ്രൻ ഒരു മാറ്റക്കല്യാണത്തിനു തയ്യാരായി.ഗീതയെ അദ്ദേഹം വിവാഹം ചെയ്തു.
സിന്ധു ആഹ്ലാദഗംഗയിൽ മുഴുകിയെങ്കിലും വളരെ വേഗം അവൾക്ക് ആ ജീവിതത്തോട് മടുപ്പു തോന്നി.ജയന്റെ അമ്മയുടെ ആസ്തമാ രോഗം അവളുടെ വെറുപ്പ് വർദ്ധിപ്പിച്ചു.ഭർത്താവിന്റെ അസാന്നിദ്ധ്യത്തിൽ ജയന്റെ അമ്മയെ ക്ഷയരോഗിയാണെന്ന് ആരോപിച്ച് സിന്ധു ആശുപത്രിയിലാക്കി. ഡൽഹിയിൽ നിന്നു തിരിച്ചെത്തിയ ജയൻ അമ്മയെ തിരിച്ചു കൊണ്ടു വന്നു.അവന്റെ അമ്മയോട് സിന്ധു മാപ്പു ചോദിക്കണമെന്ന് അയാൾക്ക് നിർബന്ധമായിരുന്നു. സിന്ധുവിന്റെ ദുരഭിമാനം അതിനു സമ്മതിച്ചില്ല.മാപ്പു ചോദിക്കാൻ പറ്റില്ലെന്നവൾ തീർത്തു പറഞ്ഞു.ജയനു അതു സഹിക്കാനായില്ല.അയാൾ അവളെ അടിച്ചു പുറത്താക്കി.
തന്റെ സഹോദരി അപമാനിതയായി തിരിച്ചു വന്നപ്പോൾ രാജേന്ദ്രൻ ജ്വലിച്ചു.കാരണം ചോദിക്കാൻ ജയന്റെ വീട്ടിലെത്തിയ അദ്ദേഹത്തിനു തെറ്റ് ആരുടെ പക്കലാണെന്ന് മനസ്സിലായി.പൊട്ടിപ്പോയ ആ ദാമ്പത്യത്തിന്റെ ഇഴകൾ വീണ്ടും തുന്നിച്ചേർക്കാൻ അദ്ദേഹം തുടിച്ചു.പക്ഷേ സിന്ധു അമ്മയോട് മാപ്പു ചോദിച്ചേ പറ്റൂ എന്ന് ജയനു നിർബന്ധമായിരുന്നു.
സിന്ധു വഴങ്ങിയില്ല. ജയന്റെ കോപം ആറിത്തണുക്കുമെന്നും അയാൾ തന്നെ അന്വേഷിച്ചു വരുമെന്നുമുള്ള അഹന്തയായിരുന്നു സിന്ധുവിന് !!
പക്ഷേ ജയൻ മടങ്ങി വന്നില്ല. മാത്രമല്ല അയാൾ ഇനിയൊരിക്കലും മടങ്ങി വരികയില്ല എന്നും സിന്ധുവിനു ബോദ്ധ്യമായി.പിന്നെ പിടിച്ചു നിൽക്കാനായി അവളുടെ ശ്രമം.കൂടപ്പിറപ്പിന്റെ താളം തെറ്റിയ ജീവിതം വീണ്ടും സ്വരപ്പെടുത്തുന്നതെങ്ങനെയെന്ന് തുള്ളിത്തുടിച്ച സഹോദരനോട് തന്റെ ബുദ്ധിയിലുദിച്ച ഒരേയൊരു മാർഗ്ഗം സിന്ധു ഒടുവിൽ വെളിപ്പെടുത്തി. രാജേന്ദ്രൻ നടുങ്ങിപ്പോയി.സൗരയൂഥം മുഴുവൻ തന്റെ മുന്നിൽ നുറുങ്ങി തകർന്നു വീഴുകയാണെന്നയാൾ സംശയിച്ചു.
സിന്ധു ഉപദേശിച്ച മാർഗ്ഗം എന്താണ് ? അവളുടെ പ്രശ്നം എങ്ങനെ പരിഹരിക്കപ്പെട്ടു..? സിന്ധുവിന്റെ ജീവിതം വീണ്ടും പുഷ്പിച്ചുവോ ..? ഈ ചോദ്യങ്ങൾക്കെല്ലാം വെള്ളിത്തിര തന്നെ ഉത്തരം പറയും.