പ്രേംനസീര്‍ , തിക്കുറിശ്ശി, മുത്തയ്യാ, ബാലചന്ദ്രന്, എസ്. പി. പിള്ള, ബഹദൂര്‍, ഷീല, മീന, ആറന്മുള പൊന്നമ്മ, വിജയശ്രീ, രാധാദേവി, ഖദീജ എന്നിവര്‍ അഭിനയിച്ചു. ഈ ചിത്രം 18- 7-1969- ൽ പ്രദര്‍ശനം ആരംഭിച്ചു. കെ.എസ്. ഗോപാലകൃഷ്ണൻ അവതരിപ്പിച്ച പൂജാപുഷ്പം സെന്‍ട്രല്‍ പിൿച്ചേഴ്സ് വിതരണം ചെയ്തു.
കഥാസാരം
തിരുവനന്തപുരത്തു് ഒരു ട്യൂട്ടോറിയൽ കോളേജിലെ ലക്ചറർ ആയ ചന്ദ്രൻ, അമ്മയും സഹോദരി രമയുമൊത്തു് ചുരുങ്ങിയ വരുമാനംകൊണ്ടു് സംതൃപ്തിയോടെ കഴിഞ്ഞു വന്നു. രമ ജോലിചെയ്യുന്ന കമ്പനിയുടെ ഉടമസ്ഥന്റെ പുത്രന് കുട്ടപ്പനുമായി സ്നേഹബന്ധത്തിലാണു്. ചന്ദ്രനു് കോഴിക്കോട്ടു് ശാരദാ കോളേജില്‍ മലയാളം ലക്ചറർ ആയി ജോലികിട്ടി അവിടെ താമസമാക്കി.
ശാരദാ കോളേജിന്റെ സ്ഥാപകനും ധനാഢ്യനുമായ വൈകുണ്ഠം ശങ്കുണ്ണിമേനോന്റെ ഏക പുത്രി ശാരദ യുവാവായ ചന്ദ്രനില്‍ അനുരക്തയായി. ആ വിവരമറിഞ്ഞ മേനോന് തന്റെ മകള്‍ ഒരു നിർദ്ധനായ അദ്ധ്യാപകനെ ജീവിതപങ്കാളിയാക്കാന്‍ കൊതിച്ചതില്‍ രോഷാകുലനായി. എന്നാല്‍ ശാരദ തന്റെ തീരുമാനത്തില്‍ ഉറച്ചു നിന്നു. ഒരു പാതിരാത്രിയില്‍ ശാരദ വീടുവിട്ടിറങ്ങി ചന്ദ്രന്റെ വസതിയിലെത്തി. അയാള്‍ അമ്പരന്നുപോയെങ്കിലും ഒരു ചാഞ്ചല്യവുമില്ലാതെ അവള് അവിടെ കഴിഞ്ഞു.
പ്രിന്‍സിപ്പല്‍ നമ്പ്യാരുടെ നയപരമായ സമീപനം കൊണ്ടു് ശങ്കുണ്ണിമേനോനെ അനുകൂലിപ്പിച്ചു് അനാര്ഭാടപരമായി ശാരദയും ചന്ദ്രനും തമ്മിലുള്ള വിവാഹം നടത്തി. അച്ഛന്റെ വക ആഭരണമൊന്നും കൂടാതെ ശാരദ ഭര്‍തൃഗൃഹത്തിലേക്കു പോയി. അവര്‍ തിരുവനന്തപുരത്തെത്തിയ ഉടന്‍ തന്നെ അവിടുത്തെ വിവേകാനന്ദാകോളേജില് ജോലി നല്കിക്കൊണ്ടു് ചന്ദ്രനു് ഓർഡർ കിട്ടി. അന്നുതന്നെ ചാര്‍ജ് എടുക്കേണ്ട അത്യാവശ്യം ഉണ്ടായിരുന്നതുകൊണ്ടു് ശാരദയോടു് ഒരുവാക്കു തനിച്ചു സംസാരിക്കുവാന്‍ പോലും ഇടം ലഭിക്കാതെ പ്രിന്‍സിപ്പലിന്റെ നിര്‍ബ്ബന്ധപ്രകാരം ചന്ദ്രന് പോയി.
നിര്‍ഭാഗ്യവശാല്‍ എങ്ങനെയോ ചന്ദ്രന് കോളേജിന്റെ ഉയര്‍ന്ന മട്ടുപ്പാവില്‍ നിന്നും കാലുതെറ്റി താഴെവീണു. ജീവനു് അപകടം സംഭവിച്ചില്ലെങ്കിലും അയാളുടെ ഹൃദയം തീരെ ദുർബ്ബലമായിപ്പോയി. സ്ത്രീയുമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടാല്‍ മൃത്യുവായിരിക്കും ഫലമെന്നു് ഡോക്ടറന്മാർ താക്കീതും നല്കി.
കുലീനയും ശാലീനയുമായ ശാരദ ഈ വാര്‍ത്തയറിഞ്ഞു. ഒരു കുടുംബിനിയായ തപസ്വിനിയായി അവള് മാദക വികാരങ്ങള്‍ മനസ്സില്‍നിന്നും പരിപൂര്‍ണ്ണമായി ത്യജിച്ചുകൊണ്ടു് ജീവിക്കുവാന്‍ തീരുമാനിച്ചു.
നാളുകള്‍ നീങ്ങിക്കൊണ്ടിരുന്നു. ശാരദയുടെ ദുര്‍വിധിയില്‍ ചന്ദ്രന് മനമുരുകി ജീവനുള്ള ശവമായിക്കഴിഞ്ഞു. ആത്മഹത്യ ചെയ്തു അവളെ രക്ഷിക്കാന്‍ അയാള്‍ ശ്രമിച്ചു. അതിലും അയാള്‍ പരാജയപ്പെട്ടു. ഒടുവില്‍ മറ്റൊരാള്‍ക്കു് അവളെ വിവാഹം ചെയ്തുകൊടുക്കാന്‍ അയാള്‍ തീരുമാനിച്ചു. ആ നിര്‍ദ്ദേശത്തിനെതിരെ ശാരദ ശബ്ദമുയര്‍ത്തി. ഒടുവില്‍ ചന്ദ്രന് തന്നെ ജയിച്ചു. ഗോപിയെന്ന സുഹൃത്തിനെ അവള്‍ക്കു വരനായി അയാള്‍ കണ്ടുപിടിച്ചു.
ശാരദ കതിര്മണ്ഡപത്തിലേക്കു് കല്യാണപ്പെണ്ണിനെപ്പോലെ കടന്നുവന്നു. ഗോപി ഒരു പ്രതിമ പോലെ നിശ്ചലനായി ഇരുന്നു. നാഗസ്വര മേളങ്ങളുടെ അന്തരീക്ഷത്തില്‍ ഹൃദയേശ്വരന്റെ പാദങ്ങളില്‍ നമസ്കരിക്കുവാന്‍ കുനിഞ്ഞ ശാരദ ആ പാദങ്ങളില്‍ വീണു. പിന്നീടവള്‍ എഴുന്നേറ്റില്ല. അവള് കഴിച്ചിരുന്ന വിഷം അവളുടെ ജീവനെ തക്കസമയത്തുതന്നെ അപഹരിച്ചു. മകളെത്തേടിയെത്തിയ ശങ്കുണ്ണിമേനോനു് ശാരദയുടെ ശവമേ കാണാന്‍ കഴിഞ്ഞൊള്ളു. എല്ലാവരുടേയും കണ്ണുകളില്‍ വേദനയുടെ ബിന്ദുക്കള്‍ ഒരുക്കിക്കൊണ്ടു് കഥ അവസാനിച്ചു.
എഴുതിയതു് : കല്യാണി
അവലംബം: മലയാള സിനിമാ ഡയറക്ടറി
കടപ്പാടു് : ബി. വിജയകുമാര്‍
|