ശ്രീ എ.വിൻസന്റു് സംവിധാനം ചെയ്ത ഈ ചിത്രത്തില്‍ സത്യൻ, പ്രേംനസീര്‍, മധു, ഷീല, ഇന്ദിരാ തമ്പി, സുകുമാരി, പി.ജെ. ആന്റണി, അടൂര്‍ ഭാസി, ബഹദൂര്‍,കാമ്പിശ്ശേരി കരുണാകരന്,ജി.കെ.പിള്ള, ടി.ആർ. ഓമന എന്നിവരാണു് അഭിനയിച്ചതു്.
ആലപ്പുഴ എക്സല്‍ പ്രൊഡൿഷൻസാണു് അശ്വമേധം കേരളത്തില്‍ വിതരണം നടത്തിയതു്.15-9-1967- ൽ വിവിധ സിനിമാശാലകളില്‍ ഈ ചിത്രം പ്രദര്‍ശനം ആരംഭിച്ചു.
കഥാസാരം
നെറ്റി നിറയെ ഭസ്മവും, കഴുത്തില്‍ രുദ്രാക്ഷവും, ചുണ്ടില്‍ ഭഗവാന്റെ നാമവും, അവിരാമമായ സന്താനോല്‍പ്പാദന പ്രവര്‍ത്തനവുമായി കഴിയുന്ന കേശവസ്വാമിയുടേയും ഭാര്യ ലക്ഷ്മിയുടേയും മൂത്ത മകളാണു് സരോജ. ലക്ഷ്മിയമ്മ ഒന്‍പതു പ്രസവിച്ചെങ്കിലും നിലവിലുള്ളതു് നാലു പെണ്ണും രണ്ടാണും മാത്രമാണു്. പത്താമത്തേതു് ഗർഭത്തിലിരിക്കുന്ന ചുറ്റുപാടിലാണു് മകള്‍ സരോജവും മോഹനനും പ്രേമബദ്ധരായതു്.
നല്ല സ്വത്തും പ്രതാപവുമുള്ള ഒരു തറവാട്ടിലെ ഏക പുത്രനാണു് മോഹനന്. കേശവസ്വാമിക്കു് സ്വത്തില്ല. മൂത്തമകന് സദാനന്ദന് ബോംബെയിലെവിടെയോ ജോലിചെയ്തു അയയ്ക്കുന്ന കാശുകൊണ്ടാണു് ദരിദ്രമായ ആ കുടുംബം ജീവിച്ചു പോരുന്നതു്. മോഹനന്റെ മാതാപിതാക്കള്‍ക്കു് കേശവസ്വാമിയുമായുള്ള ബന്ധം തീരെ ഇഷ്ടപ്പെട്ടില്ല.പക്ഷെ മോഹനന് താനാശിക്കുന്ന പെണ്ണിനെത്തന്നെ കെട്ടുമെന്നു് ഉഗ്രശപഥം ചെയ്തു.അവളുടെ സ്വത്തോ, ശരീരസൗന്ദര്യം പോലുമോ അവനു പ്രശ്നമല്ല.അവന്റേതു് ദിവ്യമായ പ്രേമമാണത്രേ! തറവാട്ടുസ്വത്തില്‍നിന്നും കാല് കാശിന്റെ വകപോലും അവനു കൊടുക്കുകയില്ലെന്നു് അച്ഛന് താക്കീതുചെയ്തു. പക്ഷെ മോഹനന് വഴിപ്പെടാന്‍ തയ്യാറായില്ല.എന്നുതന്നെയല്ല സരോജവുമായുള്ള വിവാഹം നിശ്ചയിച്ചു ക്ഷണക്കത്തുപോലും സ്വന്തം പേരുവെച്ചു് അച്ചടിപ്പിച്ചു. അച്ഛനും അമ്മയും അനുകൂലിക്കുവാന്‍ നിര്‍ബ്ബന്ധിതരായി. രണ്ടു കുടുംബങ്ങളിലും ആഹ്ലാദം തിരതല്ലി.
വിവാഹദിവസത്തിനു് ഇനി ഏഴു ദിവസങ്ങളേ ബാക്കിയുള്ളൂ. അപ്പോഴാണു് ചായയും കാപ്പിയും കുടിക്കാത്ത,പാലു മാത്രമേ കുടിക്കൂ എന്നു നിര്‍ബ്ബന്ധമുള്ള പുകവലിക്കാത്ത ഒരു ഹെല്ത്തുവിസിറ്റര് സരോജത്തിന്റെ വീട്ടിലേക്കു കടന്നുചെന്നതു്. ആ നിര്വ്വികാരബ്രഹ്മം ഒരു വാര്‍ത്ത പറഞ്ഞു. 'സരോജത്തിനു കുഷ്ഠരോഗമുണ്ടു്'. പ്രപഞ്ചമാകെ തന്റെ മുമ്പില്‍ പൂക്കുലപോലെ വിറയ്ക്കുന്നതായി സരോജത്തിനു തോന്നി. അവള് അടിമുടി ഞെട്ടിപ്പോയി. മഞ്ഞുവെള്ളത്തില്‍ വിടർന്നുവരുന്ന റോസാപ്പൂവുപോലുള്ള ആ പെൺകിടാവിനു് കുഷ്ഠരോഗമുണ്ടെന്നുള്ളതു് ഉഗ്രസത്യമായിരുന്നു.അവളുടെ വിവാഹം മുടങ്ങി. വീട്ടില്‍ സന്താപത്തിന്റെ കരിനിഴല്‍ വീശി.സ്വമനസ്സാലെ ചികിത്സാർത്ഥം ലെപ്രസി സാനിട്ടോറിയത്തിലേക്കു് പോകുവാന്‍ സരോജം തയ്യാറെടുത്തു.
മോഹനന് വിഷാദ നിമഗ്നനായി. കല്യാണപ്പന്തലില്‍ ഉടുക്കുവാന്‍ പുടവയുമായി ബോംബെയില്നിന്നെത്തിയ സഹോദരന് മിഴിച്ചുനിന്നു. കേശവസ്വാമി ക്രിയകളും മന്ത്രവാദങ്ങളും തുടങ്ങി. സഹായത്തിനു് നിത്യസന്ദര്‍ശകനായ മന്ത്രവാദിയും കൂടി.
തികച്ചും വ്യത്യസ്തമായ ഒരു ലോകത്തേക്കാണു് സരോജം കടന്നുചെന്നതു്. കറുത്ത ചക്രവാളമതിലുകളാല് ചുറ്റപ്പെട്ട കാരാഗൃഹമാണു് ഈ ഭൂമിയെന്നവള്ക്കു മനസ്സിലായി. പക്ഷെ ആ കാരാഗൃഹത്തിലും ഒരാശാകിരണം ഉദിച്ചു നിന്നിരുന്നു. സാനിട്ടോറിയത്തിലെ ഡോക്ടറായ തോമസ്. ശാസ്ത്രബോധമുള്ള ആ മനുഷ്യന് കുഷ്ഠരോഗത്തിനെതിരായി വിട്ടുവീഴ്ചയില്ലാത്ത സമരം പ്രഖ്യാപിച്ചിട്ടുള്ള ആളാണു്. പക്ഷെ ഡോക്ടറുടെ ഭാര്യ ഗേളിക്കു രോഗികളെ പുച്ഛമാണു്. ഒരു സൊസൈറ്റിലേഡിയായ ഭാര്യ കാരണം നല്ലവനായ ഡോക്ടര്ക്കു് വീട്ടില്‍ സ്വൈര്യമില്ലാതായി.
കുഷ്ഠരോഗികളുടെ മനോഭാവവും ഡോക്ടര്ക്കെതിരായിരുന്നു.രോഗം ഭേദമാവുകയില്ലെന്നാണു് അവരുടെ വിശ്വാസം. തങ്ങളോടുള്ള സ്നേഹംകൊണ്ടല്ല മറ്റുള്ളവര്‍ക്കു രോഗം പകരാതിരിക്കുവാനാണു് സാനിട്ടോറിയത്തിന്റെ മതില്ക്കെട്ടുകള്ക്കുള്ളില് ഇട്ടിരിക്കുന്നതെന്നാണു് അവരുടെ വിശ്വാസം. അവരുടെ നേതാവാണു് ഗോവിന്ദന്. രോഗികളുടെ വിശ്വാസം ഡോക്ടറെ കയ്യേറ്റം ചെയ്യുന്നതില്‍വരെ അവരെ എത്തിച്ചു. എങ്കില്‍ക്കൂടി ഗോവിന്ദന്റെ അറയ്ക്കുന്ന രൂപത്തിനുള്ളിലും മൃദുലമായ ഒരു ഹൃദയമുണ്ടായിരുന്നു. വിദഗ്ദ്ധനായ ഡോക്ടര്ക്കു് അതു മനസ്സിലാക്കുവാന്‍ കഴിഞ്ഞില്ല. പക്ഷെ സരോജം അതു കണ്ടുപിടിച്ചു.
മാസം ആറു കഴിഞ്ഞു. ലക്ഷ്മിയമ്മ പൂര്‍ണ്ണഗർഭിണിയായി.ദൈവം തരുന്നതു രണ്ടു കയ്യും നീട്ടി വാങ്ങിക്കുവാന്‍ നില്ക്കുകയാണു് കേശവസ്വാമി. സദാനന്ദന് ഈ സമയത്താണു് ബോംബെയിലുള്ള തന്റെ ഒരു കൂട്ടുകാരനെക്കൊണ്ടു് രണ്ടാമത്തെ അനുജത്തിയെ കല്യാണം കഴിപ്പിക്കുവാന്‍ നിശ്ചയിച്ചതു്.സ്വാഭാവികമായും കുഷ്ഠരോഗിയായ ഒരു സഹോദരി തനിക്കുണ്ടെന്നു പറയാതിരിക്കുവാന്‍ അയാള്‍ ശ്രദ്ധിച്ചു.
ഡോക്ടറുടെ വിദഗ്ദ്ധമായ ചികിത്സകൊണ്ടു് സരോജത്തിന്റെ രോഗം നിശ്ശേഷം ഭേദപ്പെട്ടു. അവള് അത്യാഹ്ലാദം കൊണ്ടു ശ്വാസം മുട്ടി.അവളുടെ കാമുകന് ഇന്നും അവളെ ഓര്ത്തു് നിരാശനായി കഴിയുകയാണു്. സരോജം വീട്ടിലേക്കു് ഓടിയെത്തി. ആ പാവപ്പെട്ട പെണ്‍കിടാവു് തന്റെ രോഗം ഭേദമായി എന്നു് സന്തോഷപൂര്‍വ്വം വിളിച്ചുപറഞ്ഞു. അവിടെ അനുജത്തിയുടെ വിവാഹത്തിനുള്ള ഒരുക്കങ്ങള്‍ നടക്കുകയാണു്. സഹോദരനായ സദാനന്ദന് തിരിഞ്ഞുനിന്നു. കേശവസ്വാമി നെറ്റി ചുളിച്ചു.ആരും, സരോജം രോഗവിമുക്തയാണെന്നുള്ള സത്യം വിശ്വസിക്കുവാന്‍ തയ്യാറായില്ല. ഗര്‍ഭിണിയായ ലക്ഷ്മിയമ്മ മാത്രം വിമ്മിപ്പൊട്ടിക്കരഞ്ഞു. ആ കരച്ചില് എന്നന്നേക്കുമായി അവസാനിക്കുകയും ചെയ്തു.
വീട്ടില്‍ നിന്നും അടിച്ചിറക്കപ്പെട്ട സരോജം പതറിപ്പോയി. തന്റെ ജീവിതസർവ്വസ്വമായ കാമുകന്റെ അടുത്തേക്കു് അവള് ഓടി. അവരുടെ പ്രേമം പരിശുദ്ധവും ദിവ്യവുമാണല്ലൊ. പക്ഷെ മോഹനനൊരു സംശയം. കുഷ്ഠം ഭേദപ്പെടുത്താവുന്ന രോഗമാണോ?ഡോക്ടര്‍ തീര്‍ത്തുപറഞ്ഞിട്ടും മോഹനന് സരോജത്തിനെ സ്വീകരിക്കുവാന്‍ തയ്യാറായില്ല.
സംഭവഗതികള്‍ സരോജത്തെ ഒരു യോഗിനിയുടെ ശാലീനതയിലേക്കു തള്ളിവിട്ടു. വീട്ടില്‍നിന്നും പുറത്താക്കപ്പെട്ട, കാമുകനാല്‍ ത്യജിക്കപ്പെട്ട ആ പാവം,ഡോക്ടറുടെ അടുത്തെത്തി.സരോജം തന്റെ ഭാവിജീവിതം ആ സാനിട്ടോറിയത്തിലെ പ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടി ഉഴിഞ്ഞുവെയ്ക്കുവാനുള്ള തീരുമാനത്തില്‍ എത്തിച്ചേര്‍ന്നു.
എഴുതിയതു് : കല്യാണി
അവലംബം: മലയാള സിനിമാ ഡയറക്ടറി
കടപ്പാടു് : ബി. വിജയകുമാര്‍