പത്മരാജന്റെ കോവളം മയക്കുമരുന്ന് സിനിമ സീസൺ. 1989 മാർച്ച് 31 നാണ് മോഹൻലാൽ മുഖ്യവേഷത്തിൽ അഭിനയിച്ച ഈ ചിത്രം പ്രദർശനത്തിനെത്തിയത്. നിർമ്മാണം പന്തളം ഗോപിനാഥ്. പഞ്ചാഗ്നി, ഒരു മിന്നാമിനുങ്ങിനെ നുറുങ്ങുവെട്ടം എന്നീ ചിത്രങ്ങളുടെ നിർമ്മാണ പങ്കാളിയായിരുന്നു ഗോപിനാഥ്. സംഭാഷണങ്ങളേക്കാൾ ദൃശ്യങ്ങൾ കൂടുതൽ സംസാരിക്കുന്ന സീസണിന്റെ കാമറ വേണു. ബ്ലെസ്സി സംവിധാനസഹായി. ആറ് വിദേശികൾ ചിത്രത്തിൽ അഭിനയിച്ചു
കോവളം കടപ്പുറത്ത് എൺപതുകളിൽ നടക്കുന്ന കഥയാണ്. ഫോറിൻ ഗുഡ്സ് വിൽക്കുന്ന മോഹൻലാൽ, ബ്രൗൺ ഷുഗർ വിൽക്കുന്ന അശോകൻ, മണിയൻപിള്ള. ഗാവിൻ സായിപ്പും മലയാളി ഗേൾഫ്രണ്ടും അവിടെ കറങ്ങി നടപ്പുണ്ട്. സായിപ്പുമായി ബ്രൗൺ ഷുഗർ കച്ചവടം നടത്തുന്നു മണിയൻപിള്ളയും അശോകനും. കാശ് കൈപ്പറ്റിയ ഉടനെ സായിപ്പ് കാശ് തിരിച്ച് തരാൻ പറഞ്ഞ് അശോകനെ വെടി വച്ച് കൊന്നു.
ഇതിനിടെ മോഹൻലാൽ വീട്ടിൽ ഒളിപ്പിച്ചിരുന്ന കാശ് സായിപ്പിന്റെ കാമുകി അടിച്ചു മാറ്റി. കാശ് കണ്ടപ്പോൾ സായിപ്പ് അവളെ ഉപേക്ഷിച്ച് രക്ഷപെട്ടു. സായിപ്പിനെ പിൻതുടർന്ന മണിയൻപിള്ളയെയും അയാൾ കൊന്ന് കടന്നു. ലാലിൻറെ കാറാണ് മണിയൻപിള്ള ഉപയോഗിച്ചിരുന്നത് എന്നതിനാൽ ലാലിനെ പോലീസ് അറസ്റ്റ് ചെയ്തു.
ശിക്ഷയുടെ കാലാവധി പൂർത്തിയാക്കാൻ നേരമാണ് സായിപ്പ് ജയിലിൽ വരുന്നത്. സായിപ്പിനെ ജയിലിൽ നിന്നിറക്കി പ്രതികാരം ചെയ്യലാണ് ഇനി ശേഷിക്കുന്നത്. അതും നിർവ്വഹിച്ച് അണ്ണൻ വീണ്ടും ജയിലിലേയ്ക്ക്.
ശ്രീകുമാരൻ തമ്പി-ഇളയരാജ ടീമാണ് ഗാനവിഭാഗം. പോയ് വരൂ എന്നീ രണ്ട് വാക്കുകൾ മാത്രമാണ് ഒരു പാട്ട് (ജയചന്ദ്രൻ). പാട്ടിനിടയ്ക്ക് പത്മരാജൻ പറയുന്ന ഗദ്യകവിതാശകലങ്ങൾ. മലയാളത്തിലെ അപൂർവമായ റാപ് പാട്ടാണിത്.