മിസ്സിസ്സ് മുന്നാസ് തയ്യാറാക്കിയ കഥയ്ക്ക് തിക്കുറിശ്ശി സുകുമാരൻ നായർ ഗാനങ്ങളും സംഭാഷണവുമെഴുതി.മൊത്തം 25 പാട്ടുകളുണ്ട്. ശ്രീ എൻ നമ്പ്യാർ സംവിധാനം ചെയ്തു.
കഥാസാരം
ഇന്ദ്രസദസ്സിൽ വെച്ച് ഇന്ദ്രനും ശങ്കുപാലനും തമ്മിൽ ദേവന്മാരുടെയും മനുഷ്യരുടെയും സാമർത്ഥ്യത്തെക്കുറിച്ച് സംവാദം നടന്നു.മനുഷ്യരെക്കാൾ എല്ലാ വിധത്തിലും മേന്മയും ശക്തിയുമുള്ളവരാണ് ദേവന്മാരെന്നായിരുന്നു ശങ്കുപാലന്റെ പക്ഷം. മനുഷ്യർ ദേവന്മാരെക്കാൾ ഒട്ടും പിന്നോക്കമല്ലെന്ന് ഇന്ദ്രനും സമർത്ഥിച്ചു.രണ്ടഭിപ്രായങ്ങളെയും പറ്റി ഒരു പരീക്ഷണം നടത്തുവാനായി ഇരുവരും കൂടി വേഷ പ്രച്ഛന്നരായി ഭൂമിയിലെത്തി ഒരു ശില്പകലാ വിദഗ്ധന്റെ വീട്ടിൽ താമസമാക്കി.
മഗധരാജ്യത്തെ ചക്രവർത്തിയായ മഹിപാലനുള്ള കപ്പവുമായി അദ്ദേഹത്തിന്റെ സാമന്ത രാജാവായ ചന്ദ്രപുരി മാർത്താണ്ഡന്റെ മന്ത്രി ഗുണശീലൻ മഗധയിലെത്തി.രാജസന്നിധിയിൽ വെച്ച് മഗധ രാജകുമാരനായ പ്രതാപൻ മാർത്താണ്ഡന്റെ മകളായ ദേവസുന്ദരിയെ വിവാഹം കഴിക്കുവാനുള്ള ആഗ്രഹം അറിയിച്ചു.
പ്രതാപന്റെ ആഗ്രഹത്തെ മാർത്താണ്ഡനും ദേവസുന്ദരിയും തിരസ്കരിച്ചു.ഇതറിഞ്ഞ പ്രതാപൻ ദേവസുന്ദരിയെ നേരിൽക്കണ്ടു വിവാഹാഭ്യർത്ഥന നടത്തുവാനായി ചന്ദ്രപുരിയിലേക്കു പുറപ്പെട്ടു,
ദേവസുന്ദരി വസന്ത മണ്ഡപത്തിലേയ്ക്ക് പുറപ്പെട്ട സമയം കുമാരിക്കു വേണ്ടി എല്ലാവരും വഴി മാറിക്കൊടുക്കുവാൻ ആജ്ഞാപിക്കപ്പെട്ടു. പക്ഷേ കുതിരപ്പുറത്തു വരികയായിരുന്ന പ്രതാപൻ വഴി മാറിക്കൊടുക്കുവാൻ വിസമ്മതിച്ചു. ശങ്കുപാലന്റെ അപേക്ഷയുണ്ടായിട്ടും കൂട്ടാക്കാതിരുന്ന പ്രതാപനെ തന്റെ ദൈവിക ശക്തിയാൽ ശങ്കുപാലൻ നിർജ്ജീവമാക്കി.രാജകുമാരിയെ സ്തുതിച്ചു ശങ്കുപാലൻ പാടുന്നതു കേട്ട ദേവസുന്ദരി അയാളിൽ ആകൃഷ്ടനായി.
ശങ്കുപാലന്റെ പിടിയിൽ നിന്നും രക്ഷപെട്ട പ്രതാപൻ ദേവസുന്ദരിയെ സമീപിച്ച് തന്റെ അഭിലാഷം അറിയിച്ചു.പക്ഷേ കുമാരി പ്രതാപന്റെ അഭ്യർത്ഥന നിരസിച്ചു. ഇതിൽ കോപാകുലനായ പ്രതാപൻ ദേവസുന്ദരിയെയും അവളുടെ വംശത്തെയും നശിപ്പിച്ചേ അടങ്ങൂ എന്ന ശപഥവുമായി മഗധരാജ്യത്തേയ്ക്കു മടങ്ങി.
ദേവസുന്ദരിയുടെ സ്വയം വരം പ്രഖ്യാപിക്കപ്പെട്ടു.പ്രതാപൻ ഉൾപ്പെടെ പല രാജകുമാരന്മാരും വന്നു ചേർന്നു.പക്ഷേ മണ്ഡപത്തിലെത്തിയ ദേവസുന്ദരി ശങ്കുപാലനെ അവിടെയെങ്ങും കാണാതെ വിഷമിച്ചു.തത്സമയം ചക്രപാലൻ എന്ന ശില്പിയുടെ സഹായത്തോടേ പറക്കുന്ന ഒരു സിംഹത്തിന്റെ പുറത്തേറി അവിടെയെത്തിയ ശങ്കുപാലനെ ദേവസുന്ദരി വരണമാല്യം ചാർത്തി.
ഇതു കണ്ടു രോഷാകുലനായ പ്രതാപൻ തന്റെ ഭടന്മാരുമായി മാർത്താണ്ഡനോട് യുദ്ധത്തിനൊരുങ്ങി.ശങ്കുപാലൻ തന്റെ അത്ഭുത വാഹനത്തിൽ കയറി പ്രതാപന്റെ ഭടന്മാരെ ഭയപ്പെടുത്തി ഓടിച്ചു.
വളരെ താമസിയാതെ തന്നെ ശങ്കുപാലന്റെ സിംഹവാഹനത്തിന്റെ ഉള്ളുകള്ളികൾ മനസ്സിലാക്കിയ മാർത്താൺദൻ അയാളൊരു തട്ടിപ്പുകാരനാണേന്ന് തീർച്ചപ്പെടുത്തി.
മഗധരാജ്യത്തെ മഹിപാലൻ ശങ്കുപാലനെ പിടിച്ചുകെട്ടാൻ സൈന്യാധിപനോടാജ്ഞാപിച്ചു.പക്ഷേ ശങ്കുപാലനു പകരം അവർക്കു പിടി കിട്ടിയത് നിരപരാധിയായ ചക്രപാലൻ എന്ന ശില്പിയെ ആണ്.തനിക്ക് ഒരു “ ജിന്നിൽ “ നിന്നും കിട്ടിയ ഓടക്കുഴലൂതി ചക്രപാലൻ രക്ഷപ്പെട്ടു.
ഇതിനിടെ പ്രതാപൻ ദേവസുന്ദരിയെ തട്ടി തന്റെ കോട്ടയിലേക്കു കൊണ്ടു പോയി.അവൾ പ്രതാപനോടു പോരാടി.മാസ്മരശക്തിയാൽ അവൾ പ്രതാപന്റെ ദേഹത്തിൽ പ്രവേശിച്ച് അയാളെക്കൊണ്ട് പല വിക്രിയകളും കാട്ടിക്കൂട്ടി.
തന്റെ സ്നേഹിതനായ ശില്പിയെ രക്ഷിക്കാനായി പോയിരുന്ന ശങ്കുപാലൻ ഈ വിവരങ്ങളൊന്നും അറിയുന്നില്ല.ചക്രപാലൻ രക്ഷപ്പെട്ട വിവരം പോലും ശങ്കുപാലൻ വളരെ താമസിച്ചാണറിയുന്നത്.
മനുഷ്യരുടെയിടയിലെ ചതിയും വഞ്ചനയും സ്വാർത്ഥതയും അവരുടെ ചില അന്യാദൃശ കഴിവുകളും നേരിൽ കണ്ടു ബോദ്ധ്യപ്പെട്ട ശങ്കുപാലൻ ഇന്ദ്ര സന്നിധിയിലെത്തി. അദ്ദേഹം ഇന്ദ്രനോട് പരാജയം സമ്മതിച്ചു.
ശങ്കുപാലൻ മറഞ്ഞു കഴിഞ്ഞപ്പോൾ ദുഃഖിതയായ ദേവസുന്ദരി ഇന്ദ്രനെ തപസ്സു ചെയ്തു. തത്ഫലമായി ശങ്കുപാലനെ വീണ്ടും ദേവസുന്ദരിക്കു ഭർത്താവായി ലഭിച്ചു.
കുമാരി തങ്കം, സത്യൻ, പ്രേം നസീർ, ടി എസ് മുത്തയ്യ , എസ് പി പിള്ള, ജി കെ പിള്ള ,അടൂർ പങ്കജം ,വിജയൻ ം ജോൺസൺ , ജോസ് പ്രകാശ് എന്നിവരാണ് ചിത്രത്തിലെ മുഖ്യ അഭിനേതാക്കൾ.
തത്സമയം അഞ്ച് ഭാഷകളിൽ നിർമ്മിച്ച് അക്കാലത്തെ ഒരു റികാർഡ് സ്ഥാപിച്ച ചിത്രമായിരുന്നു ദേവസുന്ദരി.
ഫിലിം ഡിസ്ട്രിബ്യൂട്ടിംഗ് കമ്പനി കേരളത്തിൽ വിതരണം നടത്തിയ ദേവസുന്ദരി 1957 ഡിസംബർ 25 മുതൽ പ്രദർശനമാരംഭിച്ചു.
അവലംബം : മലയാള സിനിമാ ഡയറക്ടറി , 1970
എഴുതിയത് : ജിജാ സുബ്രമണ്യന്
കടപ്പാട് : ബി വിജയകുമാര്