കഥാസാരം
ഗോവയിലെ ഒരു ദരിദ്രകുടുംബത്തിന്റെ തലവനായ ഗോപാല്‍ ഭാര്യ ശാരദയും മാല, സുശീല്‍, ഗീത എന്നീ മക്കളുമൊത്തു് സന്തോഷകരമായ ജീവിതം നയിച്ചുപോന്നു. കുട്ടികളെ സംഗീതം അഭ്യസിപ്പിച്ചാണു് ഗോപാല്‍ കുടുംബത്തെ പോറ്റിവന്നതു്. വലിയ കല്‍ക്കരിഖനി ഉടമസ്ഥനായ വിജയബാബുവിന്റെ വിവാഹാഭ്യർത്ഥന നിരസിച്ചു് ശാലീനയും സൌന്ദര്യവതിയുമായ ശാരദ ഗോപാലിന്റെ ഭാര്യയായിത്തീര്ന്നതു്, അദ്ദേഹത്തിനുള്ള മാനുഷികമായ ശീലഗുണങ്ങൾക്കുവേണ്ടി മാത്രമായിരുന്നു.
കൂടുതല്‍ വരുമാനത്തിനു വേണ്ടി ഗോപാല്‍ ഒരു കപ്പല്‍ ജോലിക്കാരനായിത്തീര്ന്നു. ഭാര്യയേയും മക്കളേയും വീട്ടിലാക്കി ഗോപാല്‍ പുറപ്പെട്ടു. ഗോപാല്‍ പുറപ്പെട്ട കപ്പല്‍ വിധി വൈപരീത്യത്താല്‍ അപകടത്തില്‍പ്പെട്ടു് പുറംകടലില്‍ വെച്ചു് മുങ്ങിപ്പോയി. കാണാതായവരുടെ ലിസ്റ്റില്‍ ഗോപാലിന്റെ പേരും ഉണ്ടെന്നറിഞ്ഞ ശാരദ ഹൃദയവേദനയില്‍ മുങ്ങി. വിജയബാബു തന്റെ വിവാഹാഭ്യർത്ഥനയുമായി വീണ്ടും ശാരദയെ സമീപിച്ചു. കുടുംബം പട്ടിണിയിലാണ്ടിട്ടും ശാരദ ആ അഭ്യർത്ഥന ആദ്യം നിരസിച്ചു.പക്ഷെ തന്റെ പ്രിയമക്കളുടെ ശോചനീയാവസ്ഥ കണ്ടു വേദനപ്പെട്ട ശാരദ അവസാനം വിജയബാബുവിന്റെ ഭാര്യാപദത്തിലേറുവാന് തയ്യാറായി.
വര്‍ഷങ്ങള്‍ പലതു കടന്നുപോയി. കപ്പല്‍ മുങ്ങിയെങ്കിലും ഗോപാല്‍ മരിക്കാതെ രക്ഷപ്പെട്ടിരുന്നു. ഓര്‍മ്മ നഷ്ടപ്പെട്ടു് ആഫ്രിക്കന്‍
കടല്‍ത്തീരത്തെത്തിയ അയാളെ ഒരു മലയാളി സംരക്ഷിച്ചു. ആ നല്ലമനുഷ്യന്റെ മൂന്നു കുട്ടികള്‍ അയാളുടെ ഉറ്റസുഹൃത്തുക്കളായി മാറി. ഒരുദിവസം കളിച്ചുകൊണ്ടിരുന്ന ഒരുകുട്ടി തന്റെ പന്തു നഷ്ട്ടപ്പെട്ടു് പുല്ലിന്റെ ഇടയില്‍ നിന്നും എടുക്കുവാന്‍ പോയ അവസരത്തില്‍ ഒരു പാമ്പു ചീറ്റിവരുന്നതുകണ്ടു് ‘ഗീതേ’ എന്നു വിളിച്ചുകൊണ്ടു് ഗോപാല്‍ ഓടിയെത്തി ആ കുട്ടിയെ വാരിയെടുത്തു. എങ്കിലും ഗീത ആരാണെന്നും മറ്റും അയാള്‍ക്കു് ഓര്‍മ്മിക്കുവാന്‍ കഴിഞ്ഞില്ല.
ഒരു ദിവസം ഒരു ക്ലബ്ബിൽ നിന്നും സുന്ദരമായ ഒരു ഗാനം ആരോ ആലപിക്കുന്നതു് ഗോപാല്‍ കേള്‍ക്കുവാനിടയായി. തനിക്കു് ഏറ്റവും ഇഷ്ടപ്പെട്ട ആ ഗാനം ഗോപാല്‍ ഗീതയെ പഠിപ്പിച്ചിരുന്നതാണു്. ഗാനം കേട്ട ഗോപാലിനു് തന്റെ ഓര്‍മ്മശക്തി തിരിച്ചുകിട്ടി. ക്ലബ്ബിലേക്കു് ഓടിച്ചെന്ന ഗോപാല്‍ താന്‍ ഗോവക്കാരനാണെന്നും മറ്റുമുള്ള വിവരം അധികാരികളെ ധരിപ്പിച്ചു. ഗോപാല്‍ കേട്ട ഗാനം പാടിയ യുവതിയെ അതുപഠിപ്പിച്ചതു് മറ്റാരുമല്ല, ഗീതയായിരുന്നു.
ഓര്‍മ്മശക്തി വീണ്ടുകിട്ടിയ ഗോപാല്‍, ഗോവയില്‍ തിരിച്ചെത്തി. പക്ഷെ തന്റെ വീടു് ഇടിഞ്ഞുപോളിഞ്ഞിരിക്കുന്നു. ശൂന്യവുമാണു്. സ്വന്തം ഭാര്യ ശാരദ, വിജയബാബുവിനെ വിവാഹം കഴിച്ചിരിക്കുന്നു. മക്കളെല്ലാം വളര്‍ന്നുവലുതായി, സമ്പന്നരായി ഉല്ലാസത്തോടെ ജീവിക്കുന്നു. അവരുടെ ജീവിതത്തിലേക്കു് ഇനി കടന്നു ചെല്ലേണ്ടന്നു് തകര്‍ന്ന ഹൃദയത്തോടെ ഗോപാല്‍ തീരുമാനിച്ചു.
വിധിയുടെ ചക്രം ഒരിക്കല്‍ക്കൂടി തിരിഞ്ഞു. വളര്‍ന്നു സൌന്ദര്യവതിയായിത്തീര്ന്ന ഗീത, ഗോപാല്‍ തന്റെ അച്ഛനാണെന്ന സത്യം അറിയാതെ അയാളുമായി ഇഷ്ടത്തിലായി. ഒരിക്കൽ ഒരു തെമ്മാടിയാല്‍ ആക്രമിക്കപ്പെട്ട ഗീതയെ ഗോപാല്‍ രക്ഷിച്ചു. അതോടുകൂടി ഗീതയുടെ വീട്ടില്‍ ഗോപാല്‍ പ്രസിദ്ധനായിത്തീര്‍ന്നു.എങ്കിലും ശാരദ തന്നെ കണ്ടാല്‍ മനസ്സിലാക്കുമെന്നും അതു കുഴപ്പങ്ങൾക്കിടയാക്കുമെന്നും അറിയാമായിരുന്ന ഗോപാല്‍ ശാരദയുടെ കണ്ണില്‍പ്പെടാതെ കഴിച്ചുകൂട്ടി.എന്നാല്‍ ഒരു ദിവസം മകളെ തേടിച്ചെന്ന ശാരദ, ഗോപാലിനെ യാദൃച്ഛികമായി കണ്ടു മുട്ടി. മരിച്ചുപോയി എന്നു കരുതിയിരുന്ന സ്വഭര്‍ത്താവിനെ വീണ്ടും കാണുവാന്‍ സാധിച്ചതിലുള്ള സന്തോഷംകൊണ്ടു മതിമറന്നെങ്കിലും തന്റെ പുതിയ പരിതഃസ്ഥിതിയോര്ത്തു് ശാരദ അത്യന്തം ദുഃഖിതയായിത്തീര്‍ന്നു.
വിജയബാബുവും കാര്യങ്ങള്‍ മനസ്സിലാക്കി. ശാരദ തനിക്കു നഷ്ടപ്പെടുമോ എന്നുള്ള ഭയം അയാളെ വല്ലാതെ അലട്ടി. ഗോപാലിനെ വധിച്ചുകളയാം എന്ന തീരുമാനത്തില്‍ അയാളെത്തി. അതിനായി നല്ലൊരു പദ്ധതിയും ആസൂത്രണം ചെയ്തു. നല്ല ഒരു ജോലി കൊടുക്കാമെന്ന വ്യാജേന വിജയബാബു ഗോപാലിനെക്കൂടി തന്റെ ഖനിയിലേക്കു് കൊണ്ടുപോയി. കൂടെയുണ്ടായിരുന്ന മക്കളെ വീട്ടിലേക്കു പറഞ്ഞയച്ചു. എന്തോ അളവെടുക്കാനെന്നു പറഞ്ഞു് ഗോപാലിനെ ആഴമേറിയ ഖനിയിലേക്കു് ഒരു കയര്‍ ഏണിവഴി ഇറക്കി. ഏണി പെട്ടെന്നു വലിച്ചു മുകളില്കയറ്റി. അയാള്‍ തന്റെ വിജയത്തില്‍ ആഹ്ലാദിച്ചു് അട്ടഹാസങ്ങള്‍ മുഴക്കി. തുടര്‍ന്നു് കാലേകൂട്ടി ഖനിക്കു ചുറ്റും വെച്ചിരുന്ന ഡൈനാമിറ്റ് പൊട്ടിക്കാന്‍ തയ്യാറെടുത്തു.
വീട്ടിലെത്തിയ കുട്ടികള്‍ വിജയബാബു ഖനിയിലേക്കു കൂട്ടിക്കൊണ്ടുപോയ ആള് തങ്ങളുടെ അച്ഛനാണെന്നു് ശാരദയില്‍ നിന്നും മനസ്സിലാക്കി. അവര്‍ മൂവരും ഖനിയിലോടിയെത്തി ഏണിയെറിഞ്ഞുകൊടുത്തു് കുഴിയില്‍ നിന്നും അച്ഛനെ കരയ്ക്കു കയറ്റി. ഇതൊന്നുമറിയാതെ ഡൈനാമിറ്റ് പൊട്ടിക്കുവാന്‍ ബദ്ധശ്രദ്ധാലുവായിരുന്ന വിജയബാബു, സ്ഫോടനത്തിനിടയില്പ്പെട്ടു് മരണമടഞ്ഞു. ശാരദയും,ഗോപാലും, മക്കളും വീണ്ടും ഒന്നിച്ചുചേര്‍ന്നു.
നരിമാന് എ. ഇറാനി ഛായാഗ്രഹണവും, എച്ച്.വി. മഹാരുദ്രയ്യാ കലാസംവിധാനവും, സി.പി. ജംബുലിംഗം ചിത്രസംയോജനവും നിര്‍വ്വഹിച്ച 'വിധി' രാജശ്രീ പിൿച്ചേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് കേരളത്തില്‍ വിതരണം നടത്തി. 29-3-1968 - ൽ ചിത്രം പ്രദര്‍ശനം ആരംഭിച്ചു.
എഴുതിയതു് : കല്യാണി
അവലംബം: മലയാള സിനിമാ ഡയറക്ടറി
കടപ്പാടു് : ബി. വിജയകുമാര്‍