കഥാസാരം
പറയനായ ഇട്ടിത്തറക്കാളിയുടെ ചന്തമുള്ള കിടാത്തിയാണ് ചിരുത.പറയ യുവാക്കന്മാരുടെ ഹൃദയത്തിലെല്ലാം അവളൊരു മായാത്ത മഴവില്ലായ് തീർന്നു.അക്കൂട്ടത്തിൽ കോരനും ചാത്തനുമായിരുന്നു മുൻ പന്തിയിൽ.അവരിരുവരും ഉറ്റ ചങ്ങാതിമാരുമാണ്.രണ്ടു പേരും ഒരു പോലെ ചിരുതയെ സ്നേഹിച്ചു പോന്നു.
ചിരുതയുടെ തന്തയാണെങ്കിൽ പണത്തിനു ഭ്രാന്തെടുത്തിരിക്കുന്നവനാണ്.കൂടുതൽ പെൺ പണം കൊടുക്കുന്ന ഏതൊരു കോന്തനും ചിരുതയെ കൊടുക്കുവാൻ അവൻ തയ്യാറാണ്.പണത്തിന്റെ അത്യാർത്തി കാരണം ചിരുതയ്ക്കു വന്ന പല കല്യാണ ആലോചനകളും അലസിപ്പോയി.മകളെ ചാത്തനു കൊടുത്താൽ കൊള്ളാമെന്നാണ് അവളുടെ തള്ളയുടെ മോഹം.പക്ഷേ ചിരുതയ്ക്കു കൂടുതൽ ഇഷ്ടം കോരനോടാണ്.
കോരന്റെ തന്ത വെളുത്തയ്ക്ക് മകൻ പണപ്പേയായ കാളിയുടെ മകളെ കെട്ടുന്നതിഷ്ടമില്ല.കോരനും ചാത്തനും പെൺ പണം നേടുവാനായി പുറപ്പെട്ടു.
പുഷ്പവേലിൽ ഔസേപ്പിന്റെ പാടത്ത് കോരനു ഓണപ്പണി കിട്ടി.20 പറ നെല്ലും അൻപതു രൂപയും മുൻ കൂറു വാങ്ങി കാളിയ്ക്കു കൊടുത്തു കോരൻ ചിരുതയെ കെട്ടി.കല്യാണ ചടങ്ങിൽ വെച്ച് തമ്പുരാൻ പണത്തിനു വേണ്ടി കശപിശയുണ്ടാക്കി കോരന്റെ ആൾക്കാർ കലമ്പി പിരിഞ്ഞു. ചാത്തൻ മാത്രം കോരനു കൂട്ടു നിന്നു.
കോരനും ചിരുതയും ഭാര്യാഭർത്താക്കന്മാരായി വീട്ടിലെത്തി. നിഷേധിയും പണക്കൊതിയനുമായ കാളിയുടെ മകളെ തന്റെ മരുമകളായി സ്വീകരിക്കുവാൻ വെളുത്ത കൂട്ടാക്കിയില്ല.കോരൻ അക്കാരണത്താൽ ചിരുതയെയും കൂട്ടി കൈനകരിയിലെത്തി.കുഞ്ഞപ്പിയുടെ തറയിൽ കൂടി.
കുഞ്ഞപ്പിയാണ് കോരനെ ഒഔസേപ്പുമായി പരിചയപ്പെടുത്തി ജോലി വനഗ്ങിക്കൊടുത്തത്.പണസഞ്ചിയും പത്തായവും ഒരു പോലെ വീർപ്പിക്കുവാൻ പാടത്ത് പാടുപെട്ട് പണിയെടുക്കുന്ന പാവപ്പെട്ട പുലയനെയും പറയനെയും പട്ടിണിക്കിടുന്ന പരമദ്രോഹിയാണ് ഔസേപ്പ്.കുഞ്ഞപ്പിയും, ചമയലും, ചേന്നനും എല്ലാം ഔസേപ്പിന്റെ അടിയാന്മാരാണ്.
കോരൻ ചോരയും നീരും കൊടുത്തു പാടത്ത് പണി തുടങ്ങി.അവന്റെ കണ്ടത്തിലെ കൃഷി മൂപ്പെത്തി കൊയ്തു തുടങ്ങി.ആണാളും പെണ്ണാളൂം നിര നിരയായി നിന്നു നെല്ലു കൊയ്യുകയാണ്. ഒരു കതിരു പാടത്ത് വീണുപോയാൽ കോരൻ സഹിക്കുകയില്ല.
ഒരു ചെറിയ കറ്റ കോരനെടുത്തത് ദുഷ്ടനായ മുതലാളിയ്ക്ക് സഹിച്ചില്ല.തമ്പ്രാൻ അവനെ പിടിച്ചു നിർത്തി.കറ്റ അവന്റെ കൈയ്യിൽ നിന്നും പിടിച്ചു വാങ്ങി.കോരന്റെ ഹൃദയം വല്ലാതെ നൊന്തു.
ഔസേപ്പിനു ഒരു മകനുണ്ട്.ചാക്കോ. മദ്യപാനവും വ്യഭുചാരവുമായി കഴിയുന്ന അവന്റെ കണ്ണുകൾ ചിരുതയിൽ പതിച്ചു.ചാക്കോയുടെ സകല ദുഷ്പ്രവൃത്തികൾക്കും കൂട്ടു നിന്നു പോന്ന അവന്റെ ശിങ്കിടിയാണ് പൈലി.
ഔസേപ്പ് കൂലിക്കാർക്ക് നെല്ലു കൊടുക്കുകയില്ല.നെല്ലു മുഴുവൻ വിറ്റു കാശാക്കും.പാവപ്പെട്ട പറയനും പുലയനും അറും പട്ടിണി കിടന്നു.കോരൻ മാത്രം ഔസേപ്പിനോട് കണക്കു പറഞ്ഞു.
കോരന്റെ തന്ത വെളുത്ത നന്നേ കുഴഞ്ഞു.കാറ്റിലും മഴയിലും പെട്ട് അവന്റെ മാടം താഴെ വീണു.അവൻ കോരനെത്തേടി കൈനകരിയിലെത്തി.കോരനും ചിരുതയ്ക്കും വലിയ സന്തോഷമായി.
വാടിക്കരിഞ്ഞ തന്റെ തന്തയ്ക്ക് കഞ്ഞി വെച്ചു കൊടുക്കുവാൻ കോരൻ ഔസേപ്പിനോട് രണ്ടിടങ്ങഴി നെല്ലു യാചിച്ചു.ഔസേപ്പ് കൊടുത്തില്ല.കോരനെ അതു വല്ലാതെ വേദനിപ്പിച്ചു.അവന്റെ ചിന്തകൾക്ക് ചിറകു വെച്ചു.അവൻ പറയരെയും പുലയരെയും സംഘടിപ്പിച്ച് യൂണിയനുണ്ടാക്കി.തങ്ങളുടെ അവകാശങ്ങൾ പിടിച്ചു പറ്റുവാൻ അവർ പണി മുടക്കി.കൃഷിയുടമകൾ കുഴഞ്ഞു.ഒത്തു തീർപ്പു സംഭാഷണമായി.
ഇതിനിടയിൽ വെളുത്ത മരിച്ചു. മൃതദേഹം മറവു ചെയ്യുവാൻ ആറടി മണ്ണു വേണം.കോരനും മറ്റു പറയരും തമ്പ്രാക്കന്മാരോടിരന്നു.അവരുടെ പ്രയത്നം കൊണ്ട് കായലിൽ നിന്നും മുങ്ങിപ്പൊക്കിയ ഒരു തറയിലും ആ പാവങ്ങൾക്ക് ഇടം കിട്ടിയില്ല.
ഔസേപ്പ് കരിഞ്ചന്തയിൽ വിറ്റ നെല്ല് നടുപ്പാതിരയ്ക്ക് കടത്തിക്കൊണ്ടു പോകുന്നത് കോരനും ചാത്തനും തടഞ്ഞു.സംഘട്ടനമായി.
ചാക്കോയും പൈലിയും കൂടി തനതാവശ്യങ്ങൾക്കായി അറ കുത്തിത്തുറന്നു കുറച്ചു നെല്ലെടുത്തു വിറ്റു.മോഷണം കോരനിൽ ചുമത്തപ്പെട്ടു. പോലീസ് കോരനെ തിരക്കി. അവൻ പിടി കൊടുക്കാതെ ഒഴിഞ്ഞു.
ഈ തക്കം നോക്കി ചാക്കോ ചിരുതയുടെ കുടിലിൽ കയറി.ബലാത്സംഗത്തിനായിട്ട്.ചിരുതയുടെ കരച്ചിൽ ഇരുളിന്റെ നിശ്ശബ്ദതയെ ഭേദിച്ചു.ഒളിവിൽ പോയ കോരൻ ചിരുതയെ കാണാൻ കായൽ നീന്തുകയാണ്. ചിരുതയുടെ നിലവിളി അവന്റെ കർണ്ണങ്ങളിലുമെത്തി.കോരൻ നീന്തിക്കയറി കുടിലിലെത്തി.ചിരുതയെ രക്ഷിക്കുവാനുള്ള ശ്രമത്തിൽ കോരന്റെ കത്തി ചാക്കോയുടെ മാറിൽത്തറച്ചു. തന്റെ ചിരുതയെയും അവളുടെ ഗർഭത്തിൽ കിടക്കുന്ന തന്റെ ശിശുവിനെയും ആത്മ മിത്രമായ ചാത്തനെ ഏല്പിച്ചു കോരൻ ഓടി മറഞ്ഞു.
ഉഴറി നടന്ന പോലീസ് കോരനെ പിടിച്ചു.അവൻ ജയിലിലായി.കർഷകത്തൊഴിലാളി യൂണിയൻ കോരന്റെ കേസു നടത്തുവാൻ പണം പിരിച്ചുണ്ടാക്കി.
ചാത്തനും ചിരുതയും കൂടി ആലപ്പുഴ ജയിലിൽ ചെന്നു കോരനെ കണ്ടു.കോരൻ ശിക്ഷിക്കപ്പെട്ടു.ചിരുതയെ സ്വസഹോദരിയെപ്പോലെ കരുതി ചാത്തൻ സംരക്ഷിച്ചു. ജയിൽ ശിക്ഷ കഴിഞ്ഞു വന്ന കോരന്റെ കൈയ്യിൽ ചിരുതയെ ഏല്പിച്ചു ചാത്തൻ കൃതാർത്ഥനായി.
ശ്രീ. തകഴി ശിവശങ്കരപ്പിള്ളയുടെ വിഖ്യാതമായ നോവലിനു അദ്ദേഹം തന്നെ തിരക്കഥയും സംഭാഷണവുമെഴുതി.തിരുനയനാർ കുറിച്ചു മാധവൻ നായർ രചിച്ച 9 ഗാനങ്ങൾക്ക് ബ്രദർ ലക്ഷ്മണൻ ഈണം പകർന്നു.കമുകറ പുരുഷോത്തമൻ, മീന,സുലോചന, സി എസ് രാധാദേവി എന്നിവർ പിന്നണിയിൽ പാടി.
കൃഷ്ണ ഇളമൺ ശബ്ദലേഖനവും എൻ എസ് മണി ച്ഛായാഗ്രഹണവും, എം പി കൊച്ചാപ്പു കലാസംവിധാനവും ബാലകൃഷ്ണൻ നായർ മേയ്ക്കപ്പും, കെ നാരായണൻ വസ്ത്രാലങ്കാരവും കെ ഡി ജോർജ്ജ് ചിത്ര സംയോജനവും നിർവഹിച്ചു.
നീലാ പ്രൊഡക്ഷൻസിന്റെ ബാനറിൽ മെരിലാൻഡ് സ്റ്റുഡിയോയിൽ ശ്രീ പി സുബ്രഹ്മണ്യം നിർമ്മിച്ച രണ്ടിടങ്ങഴി അദ്ദേഹം തന്നെ സംവിധാനം ചെയ്തു.
കുമാരി , പി ജെ ആന്റണി, ടി എസ് മുത്തയ്യ , തിക്കുറിശ്ശി സുകുമാരൻ നായർ, കൊട്ടാരക്കര ശ്രീധരൻ നായർ, എസ് പി പിള്ള, ബഹദൂർ,അടൂർ പങ്കജം , മുട്ടത്തറ സോമൻ, ആനന്ദ് എന്നിവരാണ് അഭിനയിച്ചത്.
കുമാരസ്വാമി ആൻഡ് കമ്പനി വിതരണം ചെയ്ത ഈ ചിത്രം 24.8.1958 മുതൽ പ്രദർശനമാരംഭിച്ചു.
അവലംബം : മലയാള സിനിമാ ഡയറക്ടറി , 1970
എഴുതിയത് : ജിജാ സുബ്രമണ്യന്
കടപ്പാട് : ബി വിജയകുമാര്