ഈ ചിത്രം 1968 മാര്‍ച്ച് 29-നു റിലീസായി.
കഥാസാരം
ലിറ്റില്‍ഫ്ലവര്‍ മിഷ്യന് ഹോസ്പിറ്റലിലെ ഡോക്ടറായി സേവനമനുഷ്ടിക്കുന്ന കുഞ്ഞുമോള്‍ മലമ്പനിബാധിതപ്രദേശമായ മുല്ലശ്ശേരി റബ്ബര്‍ എസ്റ്റേറ്റില്‍ ഒരു ആശുപത്രി പണിയിക്കുന്നതിനും രോഗികളെ സന്ദര്‍ശിക്കുന്നതിനുമായി അവിടെ എത്തുന്നു. ആ സ്ഥലം കണ്ടുകഴിഞ്ഞപ്പോള്‍ പൂർവ്വകാലസ്മരണകളുടെ വർണ്ണഭംഗി നിറഞ്ഞ ചിത്രങ്ങള്‍ മനസ്സില്‍ തെളിഞ്ഞു തെളിഞ്ഞു വന്നു.
എട്ടു വർഷങ്ങൾക്കുമുമ്പു് ബി.എസ്.സി വിദ്യാര്‍ത്ഥിനിയായിരുന്ന കുഞ്ഞുമോള്‍ ആ തോട്ടത്തില്‍ വന്നിരുന്നു. നിശയില്‍ മനം കവരുന്ന ഒരു ഗാനം അവള് കേട്ടു. അടുത്ത രാത്രിയിലും ആ നാദസുഖം അനുഭവപ്പെട്ടപ്പോള്‍ അവള് ആ ഗാനഗന്ധര്‍വ്വനെ തേടിപ്പിടിച്ചു. ശോകാകുലനും സുന്ദരനുമായ ബാലുവിനെ അവള് കണ്ടുമുട്ടി. അവനൊരു കൂട്ടുകാരിയുണ്ടായിരുന്നു - കണ്മണി. അവർ തമ്മിലുള്ള അടുപ്പത്തിന്റെ ശരിയായ രൂപം അവള് തിരക്കിയറിഞ്ഞു. അകാലചരമമടഞ്ഞ തന്റെ സഹോദരിക്കു പകരം കിട്ടിയ പെങ്ങളാണു് തുള്ളിച്ചാടിനടക്കുന്ന കണ്മണി എന്നവന് കുഞ്ഞുമോളോടു പറഞ്ഞു.
കുഞ്ഞുമോളും ബാലുവും എന്നും കണ്ടുമുട്ടിയിരുന്നു. ഒരു പൊളിഞ്ഞ വീടു് അവരുടെ പ്രേമസങ്കേതമായി മാറ്റി. ബാലുവിന്റെ ഗാനധാരയില്‍
അലിഞ്ഞുചേര്‍ന്ന കുഞ്ഞുമോള്‍ അവനെ തന്റെ ഹൃദയശ്രീകോവിലില്‍ പ്രതിഷ്ഠിച്ചുറപ്പിച്ചു കഴിഞ്ഞു. ഒഴിവുകാലം കഴിഞ്ഞു തിരിച്ചുപോകേണ്ട ദിവസം വന്നു. വിരഹവേദനയില്‍ വിഷമിച്ചു്, കുഞ്ഞുമോള്‍ തന്റെ വിരലില്‍ കിടന്ന നീലരത്നനഖചിതമായ സ്വര്‍ണ്ണമോതിരം ബാലുവിന്റെ വിരലിലണിയിച്ചു. 'യാത്രക്കാരീ നീ വരുവോളം കാത്തിരുന്നിടും ഒരു ഹൃദയ' മെന്നു് നനഞ്ഞ നയനങ്ങളോടെ പാടിക്കൊണ്ടു് ബാലു അവളെ യാത്രയാക്കി. വീണ്ടും വരാമെന്നു വാക്കു പറഞ്ഞു് കുഞ്ഞുമോള്‍ പിരിഞ്ഞു.
കുഞ്ഞുമോള്‍ ബി.എസ്.സി പാസ്സായി. ഉപരിപഠനത്തിനു താല്പ്പര്യമില്ലെന്നു് അവള് രക്ഷകർത്താക്കളെ അറിയിച്ചു. എങ്കില്‍ വിവാഹം നടത്താമെന്നായി മൂത്ത സഹോദരന്. അതിനും അവള് അനുകൂലിച്ചില്ല. സഹോദരന് തന്ത്രപൂര്‍വ്വം അവളുടെ ഹൃദയരഹസ്യം ചോര്‍ത്തിയെടുത്തു. അന്യമതസ്ഥനാണു് ബാലു എന്നൊരു കുറ്റം മാത്രമേ അയാള്‍ കുഞ്ഞുമോളുടെ കമിതാവില്‍ കണ്ടുള്ളു. ഇന്നത്തെക്കാലത്തു് ജാതിമതഭേദങ്ങള്‍ കണക്കിലെടുക്കാനില്ലെന്ന പുരോഗമനാശയം പ്രകടിപ്പിച്ച അവര്‍ ബാലുവിനെ കൂട്ടിക്കൊണ്ടുവരാമെന്നും പറഞ്ഞു് എസ്റ്റേറ്റിലേക്കു പോയി. തേന്‍ കനിയുന്ന പൊന്കിനാക്കളുമായി കുഞ്ഞുമോള്‍ കാത്തിരുന്നു.
രണ്ടു ദിവസങ്ങള്‍ക്കുശേഷം ബാലു ഏതോ ഒരു നാടന്പെണ്ണുമായി നാടുവിട്ടുപോയി എന്ന വാർത്തയുമായിട്ടാണവര് തിരിച്ചെത്തിയതു്. കുഞ്ഞുമോള്‍ വിശ്വസിച്ചില്ല. ബാലു തന്നെ വഞ്ചിക്കുകയാണോ? അവള്‍ക്കതു ഭാവനയില്‍ പോലും കാണാന്‍ കഴിഞ്ഞില്ല. അവള് അവനെ വിളിച്ചു കരഞ്ഞു. അവള് ബാലുവിനെ തേടിപ്പോയി. കണ്മണിയുടെ കുടിലിലെത്തി. അവളുടെ അച്ഛനായ ചിന്നനോടു് വിവരം തിരക്കി. അവനും പോയി, അവളും പോയി എന്നാണയാള്‍ പറഞ്ഞു വിലപിച്ചതു്. താന്‍ വഞ്ചിക്കപ്പെട്ടു എന്നു കുഞ്ഞുമോള്ക്കു വിശ്വാസമായി.
ഐഹികാനന്ദത്തിൽ വിരക്തിതോന്നിയ കുഞ്ഞുമോള്‍ ആതുരസേവനത്തിനുപകരിക്കുന്ന പഠനത്തിനായി മെഡിക്കല്‍ കോളേജില്‍ ചേര്‍ന്നു. വര്‍ഷങ്ങള്‍ പറന്നു പോയി. കുഞ്ഞുമോള്‍ ഒരു ഡോക്ടറായിക്കഴിഞ്ഞു. അങ്ങിനെ മിഷ്യന് ഹോസ്പ്പിറ്റലിന്റെ നിർദ്ദേശപ്രകാരം പഴയ രാഗവായ്പ്പിന്റെ കളിത്തട്ടായ മുല്ലശ്ശേരിയില് എത്തിയതാണവൾ. ആ എസ്റ്റേറ്റിന്റെ ആവശ്യത്തിനായി ആശുപത്രി പണിയുന്നതിനു് ആ പൊളിഞ്ഞ തറ ഇളക്കിമാറ്റി ജോലിക്കാര്‍ സ്ഥലമൊരുക്കുകയായിരുന്നു. മണ്ണു നീക്കിവന്നപ്പോള് ഒരു തലയോടും അസ്ഥിഖണ്ഡങ്ങളും അതോടൊപ്പം ഒരു സ്വര്‍ണ്ണമോതിരവും തൊഴിലാളികള്‍ മാന്തിയെടുത്തു. അതു് കുഞ്ഞുമോള്‍ കണ്ടു. അവള് ബാലുവിനു നല്കിയ പ്രേമോപഹാരം. അതെങ്ങിനെ അവിടെ വന്നു? ആ സന്ദര്‍ഭത്തില്‍ ചിന്നന് ഭയന്നോടി.
കുഞ്ഞുമോളെ വിവാഹം ചെയ്യുവാന്‍ ആഗ്രഹിച്ചുകഴിയുന്ന സെബാസ്റ്റ്യനും അവിടുണ്ടായിരുന്നു. അവള് ചിന്നനെ തേടിപ്പിടിച്ചു. ചിന്നന് കഥ പറഞ്ഞു. കുഞ്ഞുമോളുടെ സഹോദരന് ബാലുവിനെ തിരക്കിവന്നതു് അവനെ നിഗ്രഹിക്കുവാനായിരുന്നു. ചിന്നനെക്കൊണ്ടു് അവനെ വെടിവെപ്പിച്ചു കുഴിച്ചു മൂടി. ആ സംഭവം കണ്ട കണ്മണി ഭ്രാന്തിയായി ഓടിമറഞ്ഞു. അങ്ങനെ കുഞ്ഞുമോളെ വഞ്ചിച്ചതു ബാലുവല്ല, അവളുടെ സഹോദരനാണെന്നറിഞ്ഞ അവൾ നിശ്ചലയായി. തന്റെ മോഹനസ്വപ്നങ്ങളുടെ ശ്മശാനഭൂവിലേക്കു് കുഞ്ഞുമോൾ നോക്കി നിന്നുപോയി.
എഴുതിയതു് : കല്യാണി
അവലംബം: മലയാള സിനിമാ ഡയറക്ടറി
കടപ്പാടു് : ബി. വിജയകുമാര്‍