കഥാസാരം
പണവും പ്രതാപവും പ്രശസ്തിയുമുള്ള ഒരു ഉൾനാടൻ കുടുംബത്തിലെ അംഗങ്ങളാണു കബീറും സുഹറയും.മരിച്ചു പോയ അവരുടെ പിതാവിന്റെ ആഗ്രഹമനുസരിച്ച് ഉന്നത വിദ്യാഭ്യാസത്തിനായി കുട്ടികളെ അവരുടെ മാതാവായ കുഞ്ഞാത്തുമ്മ മദിരാശിയിലേക്കയച്ചു.പിതാവ് വളരെ കഷ്ടപ്പെട്ടു പഠിക്കുവാനായി മദിരാശിയിലേക്കയച്ച ഖാദറുമായി കബീർ പരിചയപ്പെട്ടു. അവർ അടുത്ത സുഹൃത്തുക്കളായി.ഖാദറും സുഹറയുമായി കൂടെക്കൂടെ കാണാറുണ്ട്. അങ്ങനെ അവർ പ്രേമബദ്ധരായി. ഈ വിവരം കബീർ അറിഞ്ഞപ്പോൾ രോഗശയ്യയിലായ തങ്ങളുടെ ഉമ്മയുടെ ജീവഹാനിക്കു വേണ്ടി വഴി തെളിച്ചേക്കാമെന്ന കാരണത്താൽ ഈ ബന്ധം ഉപേക്ഷിക്കുവാൻ സുഹറയെ നിർബന്ധിച്ചു.പക്ഷേ ഖാദറിനെയല്ലാതെ നിക്കാഹ് കഴിക്കുകയില്ലെന്നും അതിനു വിപരീതമായി വല്ലതും സംഭവിച്ചാൽ താൻ ജീവിച്ചിരിക്കുകയില്ലെന്നും സുഹറ കബീറിനോട് തുറന്നു പറഞ്ഞു.ഖാദറുമായുള്ള വിവാഹം ഉടൻ നടത്തിക്കൊടുക്കണമെന്നും അവൾ അപേക്ഷിച്ചു.സഹോദരിക്കു വേണ്ടി ജീവൻ പോലും ബലിയർപ്പിക്കാൻ തയ്യാറായിരുന്ന കബീർ നാട്ടുകാരും വീട്ടുകാരുമറിയാതെ അവരുടെ വിവാഹം നടത്തി. മാസങ്ങൾ ചിലതു കഴിഞ്ഞു. ഖാദർ ഒരു അപകടത്തില്‍പെട്ടു മൃതിയടഞ്ഞു.വിവരമറിഞ്ഞു ബോധശൂന്യയായ സുഹറയെ പരിശോധിച്ച ഡോക്ടർ അവൾ ഗർഭിണിയാണെന്ന് കബീറിനെ ധരിപ്പിച്ചു. സുഹറയുടെ വിവാഹം നടന്നത് ആരുമറിയാതെ ആയിരുന്നു എന്ന കാരണത്താൽ കബീർ വിഷമത്തിലായി.സുഹറ ഒരാൺകുട്ടിയെ പ്രസവിച്ചു. അവൾ അതിനു താജു എന്നു പേരിട്ടു. ഉമ്മക്കു തീരെ സുഖമില്ലെന്ന് വിവരം കിട്ടിയ കബീർ നാട്ടിലേക്ക് മടങ്ങാൻ സുഹറയെ നിർബന്ധിച്ചു.നാട്ടിൽ ചെന്നാൽ കള്ളി വെളിച്ചത്താകുമെന്ന് സംശയമുണ്ടായിരുന്ന അവർ കുട്ടിയെ കബീറിന്റെ സുഹൃത്തായ ജോണിയെ ഏല്‍പ്പിക്കുവാൻ തീരുമാനിച്ചു.ജോണിക്ക് ഇഷ്ടമുണ്ടായിരുന്നില്ലെങ്കിലും അയാളുടെ ഭാര്യയുടെ താല്പര്യ പ്രകാരം അവസാനം അതിനു സമതിച്ചു. കബീറും സുഹറയും നാട്ടിലെത്തി. മരണശയ്യയിലായിരുന്ന ഉമ്മയുടെ ആഗ്രഹപ്രകാരം സുഹറയെ ജമാലിനു കെട്ടിച്ചു കൊടുത്തു. കബീറിന്റെ വിവാഹവും അതോടൊപ്പം നടന്നു. സുഹറ ജമാലുമൊത്ത് യാത്ര പുറപ്പെട്ടു.ഇതിനിടയിൽ താജുവിനു പനി പിടിച്ചു. വിവരം അറിഞ്ഞ കബീർ ജോണിയുടെ വീട്ടിലെത്തി. രാത്രി മുഴുവൻ ജോണിയുടെ വീട്ടിൽ കഴിഞ്ഞു കൂടിയ കബീറിനെ അയാളുടെ ധർമ്മപത്നി സംശയിച്ചു.ജോണിയുടെ ഭാര്യയുടെ കാമുകൻ ആണ് കബീറെന്ന് അവർ തെറ്റിദ്ധരിച്ചു.സഹോദരിയുടെ മാനം കാക്കാൻ കബീർ കുറ്റം സമ്മതിച്ചു.ഗുണവതിയായ ആ സ്ത്രീ ഭർത്താവിനു മാപ്പു നൽകി താജുവിനെ വളർത്തുവാൻ സമ്മതിച്ചു.കബീറിന്റെ ഭാര്യ ഗർഭിണിയായി. താജു അപസ്മാര രോഗം പിടിപെട്ടു മരിച്ചു. തനിക്ക് ഒരു കുഞ്ഞു പിറക്കുവാൻ പോകുന്നതു കൊണ്ട് താജുവിനെ തന്റെ ഭാര്യ കൊന്നതാണെന്ന് ധരിച്ച കബീർ അവളെ ശകാരിച്ചു. അവൾക്ക് ഭ്രാന്തു പിടിച്ചു. ഭ്രാന്താലയത്തിൽ വെച്ച് അവൾ പ്രസവിച്ച കുട്ടിയെ അവിടുത്തെ ഡോക്ടർ എടുത്തുൻ വളർത്തി. തന്റെ വീട്ടിലും ഒരു കുഞ്ഞിക്കാൽ കാണുവാൻ ആഗ്രഹിച്ച ജമാൽ സുഹരയെ ഒരു വൈദ്യപരിശോധനയ്ക്ത് വിധേയയാക്കുവാൻ തീരുമാനിച്ചു.പരിശോധനയിൽ താൻ ഒന്നു പ്രസവിച്ചതാണെന്ന വിവരം പുറത്താകുമെന്ന് ഭയന്ന സുഹറ ജമാലറിയാതെ വീടു വിട്ടു. ആത്മഹത്യക്കൊരുങ്ങിയ അവളെ ഭ്രാന്താലയത്തിലെ ഡോക്ടർ രക്ഷിച്ചു. അവളുടെ കഥ കേട്ട ഡോക്ടർ കബീറിന്റെ കുട്ടിയെ അവൾക്കു സമ്മാനിച്ചു. സുഹറ ഡോക്ടറുടെ വേലക്കാരിയായി കഴിഞ്ഞു.
നഷ്ടപ്പെട്ട സഹോദരിയെത്തിരക്കി പുറപ്പെട്ട കബീർ പാർക്കിൽ ഇരിക്കുന്ന ഒരു കുട്ടിയെ കന്റു. അവനിൽ ആകൃഷ്ടനായി. കുട്ടിയോടൊപ്പം അവന്റെ വീട്ടിൽ ചെന്ന കബീർ സുഹറയെ കണ്ടു മുട്ടി.സുഹറ വീണ്ടും പിഴച്ചു എന്നു ധരിച്ച കബീറിനെ ഡോക്ടർ വിവരമെല്ലാം ധരിപ്പിച്ചു. സത്യം വെളിപ്പെട്ടതോടു കൂടി കബീർ കുട്ടിയുമായി ഭ്രാന്താസ്പത്രിയിലെത്തി. തന്റെ ഭർത്തവൈനെ കണ്ട കബീറിന്റെ ഭാര്യ മോഹാലസ്യപ്പെട്ടു വീണു. ആ ഷോക്കു കൊണ്ട് അവളുടെ ഭ്രാന്ത് മാറി.
സുഹറയെ വിശാലഹൃദയനായ ജമാൽ സ്വീകരിക്കുവാൻ തയ്യാറായി. പക്ഷേ കുട്ടിയെ വിട്ടു പിരിയുവാൻ സുഹറയ്ക്.ീ സമ്മതമില്ലായിരുന്നു. എങ്കിലും അവർ പിരിയുവാൻ നിർബന്ധിതരായി. കുട്ടിയെ കാണാതെ സുഹറ ദുഃഖാർത്തയയൈ. അവളിൽ രോഗത്തിന്റെയും വല്ലായ്മയുടെയും ലക്ഷണങ്ങൾ കണ്ടു തുടങ്ങി. വിവരമറിഞ്ഞ കബീറും ഭാര്യയും കുട്ടിയുമായി സുഹറയുടെ വീട്ടിലേക്ക് താമസം മാറ്റാൻ തീരുമാനിച്ചു. പക്ഷേ അവർ എത്തിയപ്പോഴേക്കും സുഹറ ഈ ലോകത്തോടു യാത്ര പറഞ്ഞു കഴിഞ്ഞിരുന്നു.
എഴുതിയത് : ജിജാ സുബ്രഹ്മണ്യൻ
അവലംബം : മലയാള സിനിമാ ഡയറക്ടറി
കടപ്പാട് : ബി വിജയകുമാര്‍