ശ്രീദേവി ഡോ.മേനോന്റെ മകളായിരുന്നു.വീട്ടിൽ തിരിച്ചെത്തിയ മോഹൻ വിവരങ്ങളെല്ലാം അമ്മയോട് തുറന്നു പറഞ്ഞു. സ്നേഹനിധിയായ അമ്മയും അനിയത്തിയും അതു കേട്ടു ഞെട്ടി.മോഹൻ പൊട്ടിച്ചിരിക്കുമ്പോൾ , തമാശ പറയുമ്പോൾ , താലോലിക്കുന്ന മോഹങ്ങളെ കുറിച്ച് ആവേശത്തോടെ സംസാരിക്കുമ്പോൾ അവരാകെ തകരുകയായിരുന്നു….
മാരകമായ ലുക്കേമിയ എന്ന രോഗം മോഹന്റെ ശരീരത്തെ കാർന്നു തിന്നു കൊണ്ടിരിക്കുകയാണെന്ന് അവർക്കറിയാമായിരുന്നു. മോഹൻ മാത്രം ആ ഭീകര സത്യം അറിഞ്ഞില്ല.
ഏതു നിമിഷവും മരിച്ചേക്കാം. കൂടിയാൽ ആറു മാസം ജീവിച്ചേക്കാം.
പക്ഷേ മോഹൻ സന്തോഷവാനായിരുന്നു. അയാൾ ഡോ മേനോന്റെ വീട്ടിലെ നിത്യ സന്ദർശകനായി മാറി.
ഒരു ദിവസം മോഹൻ തന്റെ ആഗ്രഹം ശ്രീദേവിയെ അറിയിച്ചു. എല്ലാം അറിഞ്ഞു കഴിഞ്ഞിരുന്ന ശ്രീദേവി ഒന്നു ഞെട്ടി.
ശ്രീദേവിയെ വിവാഹം കഴിക്കാൻ തയ്യാറായി ഒരാൾ കാത്തിരിക്കുന്നുണ്ടായിരുന്നു.സുരേഷ്. ഡോക്ടർക്കും ഇഷ്ടപ്പെട്ട ബന്ധമായിരുന്നു അത്.
വിവാഹത്തിനു വേണ്ട ഒരുക്കങ്ങളോടെ സുരേഷ് വിദേശത്തു നിന്നും മടങ്ങിവന്നു.
ശ്രീദേവി ഡോക്ടറോടും സുരേഷിനോടും മോഹന്റെ ആഗ്രഹത്തെക്കുറിച്ചു പറഞ്ഞു.മരിച്ചു കൊണ്ടിരിക്കുന്ന ഒരു ചെറുപ്പക്കാരൻ. ഏറിയാൽ ആറു മാസത്തെ ജീവിതം. അവർക്കൊക്കെ അയാളോട് സഹതാപമായിരുന്നു.
ഡോക്ടറുടെയും സുരേഷിന്റെയും അനുവാദത്തോടെ ശ്രീദേവി മോഹനെ സ്നേഹിക്കുന്നതായി അഭിനയിച്ചു. വിവാഹത്തിനു ഒരു വർഷമെങ്കിലും കാത്തിരിക്കണമെന്ന് അവൾ അയാളോട് പറഞ്ഞു.
ശ്രീദേവിയെ സ്വന്തമാക്കാൻ എത്ര നാൾ വേണമെങ്കിലും കാത്തിരിക്കാൻ മോഹൻ തയ്യാറായിരുന്നു.
ആറു മാസം കഴിഞ്ഞു.ഒരു വർഷം കഴിഞ്ഞു.മോഹൻ മരിച്ചില്ല. !!!
ശ്രീദേവിയുടെ മനസ്സിലും സ്നേഹത്തിന്റെ നാമ്പുകൾ ഉണരാൻ തുടങ്ങിയിരുന്നു.
ഇതെല്ലാം കണ്ട്, ഒന്നും കണ്ടില്ലെന്നു നടിച്ച് സ്വന്തം സ്വപ്നങ്ങളുമായി സുരേഷ് കഴിഞ്ഞു കൂടി.
ഒരു ദിവസം , തനിക്കിനി ഒരു നിമിഷം പോലും കാത്തിരിക്കാനാവില്ലെന്നും വിവാഹം ഉടൻ നടത്തിത്തരാൻ അച്ഛനോട് പറയണമെന്നും മോഹൻ ശ്രീദേവിയോട് പറഞ്ഞു.” വിവാഹം എന്ന ചടങ്ങു നടന്നില്ലെങ്കിലും ഞാൻ എപ്പൊഴും അങ്ങയുടേതല്ലേ ??? ശ്രീദേവി ചോദിച്ചു. “ കത്തുന്ന നിലവിളക്കിനെ സാക്ഷി നിർത്തി, ഞാൻ നിന്റെ നെറ്റിയിൽ സിന്ദൂരമണിയിക്കുന്നുവോ അന്നേ നീ എന്റേതാകുകയുള്ളൂ “ – മോഹന്റെ മറുപടി കേട്ട് അവൾ നിശ്ശബ്ദയായി.
അവളുടെ സ്വഭാവത്തിൽ വന്ന മാറ്റങ്ങൾ ഡോക്ടർ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. അയാൾക്ക് ഭയം തോന്നിത്തുടങ്ങി.സ്നേഹസമ്പന്നനായ ഒരു പിതാവിനു മകളെക്കുറിച്ചുണ്ടാകാവുന്ന ഉത്കണ്ഠ.
ഒരു ദിവസം ഡോക്ടർ മോഹനെ തന്റെ മുറിയിലേക്ക് വിളിച്ചു.ദുഃഖത്തോടെയാണെങ്കിലും അയാൾ വിവരങ്ങളെല്ലാം മോഹനോട് തുറന്നു പറഞ്ഞു.
മോഹൻ ഞെട്ടിപ്പോയി !!
അതൊരു പുതിയ അദ്ധ്യായത്തിന്റെ ആരംഭമായിരുന്നു.സ്നേഹത്തിന്റെയും ത്യാഗത്തിന്റെയും മുഖപടങ്ങൾ അനാവരണം ചെയ്യപ്പെടുന്നതിന്റെ ആരംഭം
കടപ്പാട്: പാട്ടുപുസ്തകം