നല്ല പ്രസരിപ്പും തളരാത്ത താരുണ്യവുമുള്ള അന്നക്കുട്ടി തനിക്കിഷ്ടപ്പെട്ടവരോടെല്ലാമോത്തു രമിച്ചു പോന്നു. അങ്ങിനെ പ്രസിദ്ധയായ അന്നക്കുട്ടിക്കു തന്റെ നാട്ടിനു പുറത്തു നിന്നും പല കാമിതാക്കളുമുണ്ടായി. അവള് ധനാഢ്യനും, പ്രതാപവാനും, എസ്റ്റേറ്റ് ഉടമയും വലിയ മുതലാളിയുമായ പൊന്മുടി അച്ചായനുമായി പരിചയപ്പെട്ടു. സ്ത്രീലമ്പടനായ അച്ചായന് അന്നക്കുട്ടിയുടെ സ്ഥിരം വേഴ്ച്ചക്കാരനായി. ആവശ്യത്തിനു പണവും മദ്യവും അവള്‍ക്കു ലഭിച്ചുപോന്നു.
അന്നക്കുട്ടി ഗര്‍ഭിണിയായി. അവള് പ്രസവിച്ചു. തന്റെ കുട്ടിയുടെ പിതാവ് പൊന്മുടി അച്ചായനല്ലാതെ മറ്റാരുമല്ലെന്ന് അവള്‍ക്കു തീര്‍ച്ചയായിരുന്നു. അന്നക്കുട്ടിയില്‍ ആദ്യമാദ്യം അച്ചായന് നല്ല താല്പര്യമുണ്ടായിരുന്നു എങ്കിലും പ്രസവാനന്തരം അവളില്നിന്നകലാനാണ് അയാള്‍ ഇഷ്ടപ്പെട്ടത്. അയാളുടെ നോട്ടം അന്നക്കുട്ടിയുടെ മകള്‍ കുഞ്ഞമ്മയില്‍ പതിഞ്ഞു.
അന്നക്കുട്ടി മുതലാളിയുടെ ഡാഫറിന്റെ വലയില്‍ കുടുങ്ങി. വലിയ ഒരു സംഖ്യ മുതലാളിയില്‍ നിന്നും ആവശ്യപ്പെടുവാന്‍ ഉള്ള അയാളുടെ ഉപദേശം അവള് ചെവിക്കൊണ്ടു. കുട്ടിയുമായി അവള് പൊന്മുടി അച്ചായന്റെ വസതിയിലെത്തി. തന്ത്രജ്ഞനായ മുതലാളി സ്ഥലത്തെ പള്ളിവികാരിയുടെ മദ്ധ്യസ്ഥതയില്‍ കാര്യം ഒരുവിധത്തില്‍ ഒത്തുതീര്‍പ്പിലെത്തിച്ചു.
.
അന്നക്കുട്ടിക്കു ചില സഹായങ്ങള്‍ അച്ചനില്‍ നിന്നും ഉണ്ടായിക്കൊണ്ടിരുന്നു. കുഞ്ഞമ്മക്ക് അസുഖം വന്നപ്പോള്‍ അച്ചനാണ് അവള്‍ക്കു സഹായമെത്തിച്ചത്.
മുതലാളിയില്‍ തനിക്കുണ്ടായ കുട്ടിക്ക് പൊന്മല സ്വത്തിന്റെ വീതം കിട്ടണമെന്ന് അന്നക്കുട്ടി ശഠിച്ചു തുടങ്ങി. മുതലാളി കുഴങ്ങി. പശ്ചാത്താപത്തിനെന്ന ഭാവേന മുതലാളി അച്ചന്റെ അടുത്ത് കുമ്പസാരം നടത്തി. കുമ്പസാരത്തിന്റെ രഹസ്യം ഭദ്രമായി സൂക്ഷിക്കേണ്ട ആളാണല്ലോ വൈദികന്.
അന്നക്കുട്ടിയുടെ ശല്യം സഹിക്കവയ്യാതായ മുതലാളി തന്റെ മാനം കാക്കുവാന്‍ അവളെ വകവരുത്തുവാന്‍ തീരുമാനിച്ചു. തന്റെ വിശ്വസ്തന് പരിചാരകനായ പോത്തനെ അയാള്‍ ആ കൃത്യത്തിനു ചുമതലപ്പെടുത്തി.
ഒരു ദിവസം മാടത്തരുവി എന്നാ സ്ഥലത്ത് രൂപഭേദം വന്ന ഒരു ജഡം കിടക്കുന്നതായി ജനങ്ങള്‍ കണ്ടു. അത് അന്നക്കുട്ടിയുടേതാണെന്ന് തിരിച്ചറിഞ്ഞു. ഭയങ്കരമായ ഈ കൊലപാതകം തെളിയിക്കണമെന്ന് നാട്ടുകാരും പത്രങ്ങളും ഒരുപോലെ ശബ്ദമുയര്‍ത്തി.
ഇതിനിടയില്‍ വികാരി അച്ചനെ കൊലപാതകവുമായി ബന്ധപ്പെടുത്തുവാനുതകുന്ന ചില കൈകള്‍ പൊന്മുടി അച്ചായന് പ്രയോഗിച്ചു. പോലിസ് ഊര്‍ജ്ജിതമായ അന്വേഷണം തുടങ്ങി. തെളിവുകളെല്ലാം വികാരി അച്ചനെതിരായി നിരന്നു. അദ്ദേഹം അറസ്റ്റു ചെയ്യപ്പെട്ടു.
കീഴ്ക്കോടതി വികാരി അച്ചനെ തൂക്കിക്കൊല്ലുവാന്‍ വിധിച്ചു. പക്ഷെ സത്യം മാത്രമേ ജയിക്കൂ എന്നറിയാമായിരുന്ന ആ വൈദികന് ഈശ്വരനില്‍ എല്ലാം അര്‍പ്പിച്ചു ജയിലില്‍ കഴിച്ചുകൂട്ടി. സമുദായം ഇതികര്‍ത്തവ്യതാമൂഢമായി നോക്കിനിന്നു.
കേസ് അപ്പീല്‍ കോടതിയിലേക്ക് പോയി. എല്ലാ രേഖകളും തെളിവുകളും സുചിന്തിതമായി പഠിച്ച മേല്‍ക്കോടതി അച്ചന് നിരപരാധി എന്ന് വിധിയെഴുതി. അദ്ദേഹം ജയില്‍ വിമോചിതനായി.
ഈ സാങ്കല്‍പ്പിക കഥയ്ക്ക് തിരനാടകവും സംഭാഷണങ്ങളും ജഗതി എന്‍. കെ. ആചാരി കുറിച്ചു. പി. ഭാസ്ക്കരന്‍ രചിച്ച അഞ്ചു ഗാനങ്ങള്‍ക്ക് ബി. എ. ചിദംബരനാഥ് സംഗീതം പകര്‍ന്നു. യേശുദാസ്, ജയചന്ദ്രന്, പി. ലീല, വസന്ത, ഹേമ, സാവിത്രി, എന്നിവരായിരുന്നു പിന്നണി ഗായകര്‍.
എ. മോഹനന് വേഷവിധാനവും, ഈ. കാസിം വസ്ത്രാലങ്കാരവും, സിലോണ്‍ മണി ചിത്ര സംയോജനവും നിര്‍വ്വഹിച്ച ഈ ചിത്രം ശ്യാമള, തോമ്മസ് എന്നീ സ്റ്റുഡിയോകളില്‍ വച്ച് പി. ബി. മണിയം അഭ്രത്തിലാക്കി.
തോമസ് പിക്ചേഴ്സിന്റെ ബാനറില്‍ പി. എ. തോമസാണ് ചിത്രം നിര്‍മ്മിച്ചത്. സംവിധാനവും തോമസ് തന്നെ നിര്‍വ്വഹിച്ചു.
തിക്കുറുശ്ശി സുകുമാരന്‍ നായര്‍, കെ. പി. ഉമ്മര്‍, സി. ഐ. പോള്‍, അടൂര്‍ഭാസി, മുതുകുളം രാഘവന്‍പിള്ള, വഹാബ് കാശ്മീരി, ചിദംബരനാഥ്, ഓ. രാമദാസ്, എം. ജി. മേനോന്, പ്രതാപചന്ദ്രന്, സീറോബാബു, സാന്ഡോ കൃഷ്ണന്, സ്റ്റണ്ട് ഭാസ്കരന്, പുനലൂര്‍ അലക്സ്, വര്‍ഗീസ് വടകര, പി. എ. കൃഷ്ണന്, സി. എം. എബ്രഹാം, കതിരൂര്‍ ഭരതന്, ചങ്ങനാശ്ശേരി മണി, നന്ദകുമാര്‍, കൊല്ലം മണി, ഈപ്പന്, കമലാദേവി, ഉഷാകുമാരി, ടി. ആര്. ഓമന, സുകുമാരി, ശാന്തി, കലാവതി, കദീജ, സരസ്വതി, ജോയി, ശാന്ത, ഷാജി, കനകശ്രീ, ദിനേഷ്, സുരേഷ് ബാബു, രാഘവമേനോന്‍, എസ്. എല്‍. പുറം കുഞ്ഞന്‍, മുസ്തഫ, വര്‍മ്മ, വെങ്കിടേശ്വരന്, കൃഷ്ണന് എന്നിവര്‍ അഭിനയിച്ച മാടത്തരുവി 10 -6 -1967 - ല്‍ പ്രദര്‍ശനശാലകളിലെത്തി
തോമസ് പിക്ചേഴ്സാണ് വിതരണാവകാശികള്‍.