ഗോപാലൻ നായരുടെ കഥയും മറ്റൊന്നല്ല.
ഒരു ഫാക്ടറിത്തൊഴിലാളിയായ ഗോപാലൻ നായർ രാപ്പകൽ കഷ്ടപ്പെട്ടാണ് അമ്മയില്ലാത്ത തന്റെ കൊച്ചു കുട്ടികളെ വളർത്തുന്നത്. പത്തു വയസ്സു തികയാത്ത മൂത്ത മകൾ ലക്ഷ്മിയാണ് അനുജന്മാരായ രവിയെയും കൊച്ചനുജനെയും നോക്കുന്നതും പാചകം നടത്തുന്നതുമെല്ലാം.തൊട്ടടുത്ത വീട്ടിലെ പത്രോസു മുതലാളി വലിയ ക്രൂരനാണെങ്കിലും ഭാര്യ മറിയാമ്മ അയാളറിയാതെ ആ കുട്ടികളെ സഹായിക്കാറുണ്ട്.
ഒരു ദിവസം ഫാക്ടറിയിൽ വെൽഡ് ചെയ്തു കൊണ്ടിരിക്കെ തീപ്പൊരി തെറിച്ചു വീണ് ഗോപാലൻ നായരുടെ കണ്ണുകൾക്ക് കാഴ്ച നഷ്ടപ്പെടുന്നു. അന്ധനായ താൻ കുഞ്ഞുങ്ങൾക്ക് ഒരു ഭാരമായിരിക്കുമെന്ന് കരുതി അയാൾ നാടു വിടുന്നു..സഹായത്തിനാരുമില്ലാതെ കഷ്ടപ്പെടുന്ന ലക്ഷ്മി ഒരു ദിവസം അനുജന്മാരെയും കൂട്ടി എങ്ങോട്ടെന്നില്ലാതെ യാത്രയാകുന്നു.ട്രെയിനിൽ വെച്ച് രവി ചേച്ചിയെയും കൊച്ചനിയനെയും പിരിഞ്ഞു പോകുന്നു.അവൻ ചെന്നു പെട്ടത് കുട്ടൻ പിള്ളയുടെ ഡ്രാമാ ട്രൂപ്പിലാണ്.
അനുജനെ പിരിഞ്ഞ ലക്ഷ്മിയും കൊച്ചനുജനും കോരിച്ചൊരിയുന്ന മഴയത്ത് പണക്കാരനും ദുഷ്ടനുമായ പ്രഭാകരക്കൈമളുടെ വീട്ടിൽ ഓടിക്കയറുന്നു. അയാൾ അവരെ ഇറക്കി വിടാൻ തുടങ്ങിയെങ്കിലും കൊച്ചു മകൻ മധുവിന്റെ നിർബന്ധത്തിനു വഴങ്ങി ലക്ഷ്മിയെ അവിടെ ജോലിക്ക് നിർത്തുന്നു.മധുവും അനുജത്തി ലതയും അവരോട് വളരെ അനുഭാവപൂർണ്ണമാണ് പെരുമാറിയിരുന്നത്.മധു തന്റെ പിറന്നാൾ ദിവസം ഒരു സ്വർണ്ണമാല ലക്ഷ്മിയുടെ കൊച്ചനുജന്റെ കഴുത്തിലിടുന്നു. ആ മാലക്കായി കുഞ്ഞിനെ ഒരു കള്ളൻ എടുത്തു കൊണ്ടു പോകുന്നു.വഴിയിൽ വെച്ച് ഒരു മാജിക്കുകാരൻ കുഞ്ഞിനെ മാലയോടു കൂടി രക്ഷിച്ചു വളർത്തുന്നു.
വളർന്നു വലുതാകുന്നതോടു കൂടി മധുവും ലക്ഷ്മിയും പ്രേമബദ്ധരാകുന്നു.
നാടകക്കമ്പനിയിലെ പ്രധാന നടനായിത്തീർന്ന രവി, മാനേജരുടെ വിരൂപയായ മകളെ വിവാഹം കഴിക്കാൻ അയാൾ നിർബന്ധിച്ചതിനെത്തുടർന്ന് കമ്പനി വിടുന്നു.നാടകത്തിലെ മേക്കപ്പോടെ അവിടെ നിന്നോടിയ രവി ധനാഢ്യനും സരിഗമ കുറുപ്പെന്ന് ജനങ്ങളാൽ വിളിക്കപ്പെടുന്ന സരോജാമില്ലിന്റെ ഉടമയുടെ വീട്ടിൽ കയറി ഒളിച്ചിരിക്കുന്നു.അതേ നാടകം കഴിഞ്ഞ് തിരിച്ചെത്തിയ കുറുപ്പും മകളും രവിയെ കാണുന്നു.സരോജത്തിന്റെ പ്രേരണയാൽ ഒരു സംഗീതപ്രിയനായ കുറുപ്പ് രവിയെ അടുക്കള ജോലിക്ക് നിർത്തുന്നു.
ഉപരിപഠനത്തിനു അമേരിക്കയിലേക്ക് പോകുന്ന മധു ലക്ഷ്മിയുടെ വിരലിൽ തന്റെ മോതിരമണിയിച്ച് വിവാഹവാഗ്ദാനവും നൽകി യാത്ര പറയുന്നു. ഈ രംഗം മറഞ്ഞു നിന്നു കാണാനിടയായ കൈമൾ മധു പോയ ഉടനെ തന്നെ ലക്ഷ്മിയെ അവിടെ നിന്നും അടിച്ചിറക്കുന്നു.ഒരു പച്ചക്കറി വില്പനക്കാരിയുടെ സഹായത്താൽ അവൾക്ക് ഒരു മില്ലിൽ ജോലി കിട്ടുന്നു. അവിടെയും അവളുടെ സൗന്ദര്യം അവളെ പല വിധത്തിൽ അലട്ടിക്കൊണ്ടിരിക്കുന്നു.
സ്വന്തം മകനേപ്പോലെ വളർത്തിയ ശശിയോട് രഹസ്യം തുറന്നു പറഞ്ഞ് ആ മാലയും ഏല്പിച്ച ശേഷം മാജിക്കുകാരൻ അന്ത്യശ്വാസം വലിക്കുന്നു. അതോടെ അനാഥനായ അവൻ ജോലിയന്വേഷിച്ചിറങ്ങുന്നു.കുറെ റൗഡികളുടെയിടയിൽ പെട്ടു പോയ കൈമളുടെ മകൾ ലതയെ അവിചാരിതമായി അതുവഴി വന്ന ശശി രക്ഷപ്പെടുത്തി വീട്ടിലെത്തിക്കുന്നു.ഈ പരിചയം ക്രമേണ പ്രേമത്തിലെത്തുന്നു.ഇതിനിടെ കുറുപ്പിന്റെ ഓഫീസിലെ അക്കൗണ്ടന്റായി കഴിഞ്ഞിരുന്ന രവിയും സരോജവും കൂടുതലടുക്കുന്നു.അവന്റെ സ്വഭാവത്തിൽ മതിപ്പു തോന്നിയ കുറുപ്പ് അവനെ മാനേജരായി നിയമിക്കുന്നു. രവിയും സരോജവുമായുള്ള അടുപ്പമറിഞ്ഞ് നല്ലവനായ അദ്ദേഹം അവരുടെ വിവാഹവും നിശ്ചയിക്കുന്നു.
ഉപരിപഠനം കഴിഞ്ഞ് തിരിച്ചെത്തിയ മധു ലക്ഷ്മിയെ അന്വേഷിക്കുന്നു. അനുജത്തിയിൽ നിന്നും വിവരമെല്ലാം അറിഞ്ഞ മധു അച്ഛനുമായി തെറ്റുന്നു. വെറും ഒരു തെണ്ടിയായ ശശിയെ പ്രേമിച്ചതിനു ലതയും കൈമളുടെ വീട്ടു തടങ്കലിലാണ്.
ഈ എതിർപ്പുകളെല്ലാം തകർത്ത് അവരെല്ലാം ഒന്നാകുന്നിടത്ത് , അകന്നു പോയ ചേച്ചിയും അനുജന്മാരും കണ്ടു മുട്ടുന്നിടത്ത്,അന്ധനായ ഗോപാലൻ നായരുടെ ജീവിതത്തിൽ വീണ്ടും പ്രഭാതം ഉണരുന്നു.
കടപ്പാട് : പാട്ടു പുസ്തകം