അലീനയുടെയും ദീപമോളുടെയും വീട്ടിലെ ഒരു ഫോണിന്റെ ആത്മകഥയാണ് ഈ സിനിമ. കരയുകയും ചിരിക്കുകയും ചെയ്യുന്ന ഒരു ഫോൺ ആയിരുന്നു അത്. ജോസ് എന്ന വെസ്റ്റേൺ ക്ലാസ്സിക്കൽ സംഗീത അദ്ധ്യാപകൻ എത്ര തിരഞ്ഞാണെന്നോ അങ്ങനെയൊരു ഫോൺ കണ്ടെത്തിയത്. അലീനയുടെയും പപ്പായുടെയും ദീപമോളുടെയും സന്തോഷം അധിക നാൾ നീണ്ടു നിന്നില്ല. നിനച്ചിരിക്കാതെ വന്ന ഹാർട്ട് അറ്റാക്ക് എന്ന ഭീകരൻ കാരണം അലീനയെയും ദീപമോളെയും തനിച്ചാക്കി കല്ലറയിൽ ഉറങ്ങാൻ ജോസിനു പോകേണ്ടി വന്നു.അലീനയും ദീപമോളും ഇപ്പോൾ തനിച്ചാണ്. ആളൊഴിഞ്ഞ മുറികൾ ഏറെയുള്ള വീട്ടിൽ ആ അമ്മയും മകളും ഏകരാണ്. കാണാലോകത്തേയ്ക്കു പോയ പപ്പയെ വിളിക്കാൻ തോന്നിയ നമ്പറുകൾ ഡയൽ ചെയ്യുന്ന ദീപമോളൂടെ കാതിലേയ്ക്ക് യാദൃച്ഛികമായി ഒരു ദിവസം അയാൾ എത്തുന്നു. ചിരികളും കളികളുമായി തുടരെ തുടരെയുള്ള വിളികളിലൂടെ അയാൾ അവൾക്ക് ടെലഫോൺ അങ്കിൾ ആവുന്നു. ദീപമോളുടെ ഈ ടെലഫോൺ ചങ്ങാത്തം ആദ്യം അലീന എതിർത്തെങ്കിലും പിന്നീട് അവൾ അനുവദിച്ചു കൊടുക്കുന്നു. ടെലഫോൺ അങ്കിളിന്റെ ഫോൺ വിളികൾക്കായി ദീപമോൾ കാത്തിരിക്കാൻ തുടങ്ങി, ഒപ്പം അറിഞ്ഞോ അറിയാതെയോ അലീനയും. ഏകാന്തത കനം കെട്ടിയ ആ വീടിനുള്ളിൽ ടെലഫോൺ മണികൾ ഇമ്പമുള്ള സംഗീതമായി, സ്നേഹമായി, അറിയാതെ അലീനയിൽ അത് ഒരു പ്രണയമായി വളരുന്നു. പലപ്പോഴും ദീപമോൾക്കൊപ്പം അവളും കാത്തിരുന്നു അയാളുടെ ഫോൺവിളികൾക്കു വേണ്ടി. ചില നേരങ്ങളിൽ അയാളെ കുറിച്ചു കൂടുതൽ അറിയാൻ അവൾ ശ്രമിക്കുന്നുണ്ട്, അപ്പോഴൊക്കെ അവളുടെ ചോദ്യങ്ങൾക്ക് ഉത്തരം നല്കാതെ അയാൾ ഒഴിഞ്ഞു മാറുന്നു. ഒരിക്കലും ദീപമോളുമായിട്ടുള്ള ഒരു സൗഹൃദത്തിനപ്പുറം അയാൾ ഒന്നും ആഗ്രഹിക്കുന്നില്ല. അലീനയുമായുള്ള ഒരു ബന്ധത്തിനും അയാൾ താൽപര്യം കാണിക്കുന്നില്ല. എങ്കിലും അലീന എന്ന യുവ വിധവയ്ക്കു മനസ്സിലാവുന്നു. താനും അയാളുടെ സ്വരത്തിനായി കാത്തിരിക്കുകയാണെന്ന്.
ഒരിക്കൽ അവൾ ദീപമോളോട് ചോദിക്കുന്നു ടെലിഫോൺ അങ്കിളിനെ മോൾക്ക് പപ്പയെപ്പോലെ കാണാൻ പറ്റുമോ എന്ന് . തമ്മിൽ കാണാനുള്ള ഒരു സാഹചര്യവും അയാൾ ഒരുക്കുന്നില്ല. എങ്കിലും ഒരിക്കൽ ആശുപത്രിയിലെ ഒരു ചുമരിനപ്പുറത്ത് അയാളുടെ ശബ്ദവും സാന്നിധ്യവും അവൾ അറിയുന്നുണ്ട്. ഒരു നിമിഷം കൊണ്ട് അവൾ ഓടിയെത്തുമ്പോഴേക്കും അയാൾ അപ്രത്യക്ഷനായി പോവുന്നു. ഒരു നോക്കു കാണാൻ, അടുത്തറിയാൻ ദീപമോളും അലീനയും പലപ്പോഴും അയാളെ നിർബന്ധിക്കുന്നു. നേരിൽ കാണാനുള്ള ആവശ്യം എന്നും അയാൾ അവർക്ക് മുന്നിൽ നിരാകരിക്കുന്നുവെങ്കിലും ദീപമോളുടെയും അവളുടെയും ഒരുപാട് ആഗ്രഹങ്ങൾക്കൊടുവിൽ മോളുടെ പിറന്നാളിന് അയാൾ അവരറിയാതെ ഓർഡർ ചെയ്യുന്ന കേക്കിൽ “അങ്കിൾ വരും, തീർച്ചയായും വരും” എന്നൊരു തുണ്ട് പേപ്പറിൽ എഴുതി വെച്ച് സമ്മാനിക്കുന്നു. അവിടം മുതൽ അലീനയും ദീപമോളും അയാളെ കാത്തിരിക്കുകയാണ്
ദീപമോളുടെ നാലാം പിറന്നാളിനു അലീന ഒരു കല്യാണപ്പെണ്ണിനേപ്പോലെ ഒരുങ്ങി അയാളെ കാത്തിരുന്നു. ഒരിക്കൽ പോലും തമിൽ കണ്ടിട്ടില്ലെങ്കിലും ഫോൺ സ്വരത്തിന്റെ ഓർമ്മയിതളുകൾ കൊണ്ടു മാത്രം അലീന വരച്ച തന്റെ ആ ചിത്രം അയാൾ കൈയ്യിലെടുത്തു.ചിത്രത്തിലെ സ്വന്തം മുഖം കണ്ട് അയാൾ അതിശയിച്ചു.
ഇരുപത്തിയൊന്നാം വയസ്സിൽ അറിയാതെ ചെയ്തുപോയ ഒരു കൊലക്കുറ്റത്തിന് ജയിൽ ശിക്ഷ അനുഭവിക്കുന്ന ഒരു കൊലപ്പുള്ളിയാണയാൾ എന്ന് അവൾക്കു മുന്നിൽ അയാൾ തുറന്നു പറയുന്നു. ജീവപര്യന്തം ജയിൽ ശിക്ഷ അനുഭവിക്കുന്ന ഒരു കൊലപ്പുള്ളി. പത്തു വർഷങ്ങൾക്കു ശേഷം കിട്ടിയ ഒരു പരോളിൽ പുറത്തിറങ്ങിയതാണ്. ജീവിതം അവസാനിപ്പിക്കണമെന്ന് തോന്നിയ ഏതോ നിമിഷങ്ങളിലാണ് ദീപമോളുടെ ഫോൺ വിളികൾ അയാളെ തേടിയെത്തുന്നത്. മൂന്ന് ദിവസങ്ങൾക്കു മുന്നേ പരോൾ അവസാനിച്ചു. പോലീസ് അയാളെ തേടുന്നുണ്ട്. ദീപമോളുടെ പിറന്നാളിന് എത്താൻ വേണ്ടി മാത്രം ജയിലിലേക്ക് തിരികെ പോവാതെ അയാൾ ഈ ദിവസത്തിനു വേണ്ടി കാത്തിരിക്കുകയായിരുന്നു. “ഞാൻ ദുഷ്ടനല്ല അലീന , നിന്നെയും മോളെയും സ്നേഹിക്കാനുള്ള ജീവിതം എനിക്കിനി ബാക്കിയില്ല, അതൊക്കെ എന്നോ തീർന്നു” എന്ന് മനസ്സിലെ മുഴുവൻ സത്യവും അവളോട് തുറന്നു പറഞ്ഞു വീണ്ടും അയാൾ ജയിലിലേക്ക് പോകാനൊരുങ്ങുന്നു. ഇനി എത്ര വർഷം കൂടി ജയിൽ ശിക്ഷ ബാക്കിയുണ്ടെന്ന് അവൾ ചോദിക്കുമ്പോൾ “നിനക്ക് … നിനക്ക് എന്നെ മാത്രമേ സ്നേഹിക്കാൻ കിട്ടിയുള്ളൂ “എന്നൊരു മറുചോദ്യമാണ് അയാൾ ചോദിക്കുന്നത്. ദീപമോളെയുണർത്തി അലീന അയാളെ വീണ്ടുമൊരിക്കൽ കൂടി സ്വീകരിക്കാൻ വേണ്ടി യാത്രയാക്കാൻ ഒരുങ്ങുമ്പോൾ “ഇനി എപ്പോഴാ അങ്കിൾ വര്വാ” എന്ന് മോൾ ചോദിക്കുന്നുണ്ട്… അതിനുത്തരമായി അയാൾ പറയുന്നത് “ഇത്തവണ നാല് മെഴുകുതിരികൾ അല്ലേ അങ്കിൾ മോൾക്ക് വേണ്ടി കത്തിച്ചത് , അടുത്ത തവണ ഇതിനെക്കാൾ വലിയൊരു കേക്കിൽ അഞ്ചു മെഴുകുതിരികൾ കത്തിക്കണം….” എന്നൊരു പ്രത്യാശ മോൾക്ക് നല്കി, “എന്റെ പൊന്നുമോൾക്ക് എല്ലാം പറഞ്ഞു മനസ്സിലാക്കി കൊടുക്കണം ” എന്നയാൾ അലീനയോടു പറയുന്നതിൽ അയാളുടെയും പ്രത്യാശ വ്യക്തമാണ്. “ഞാന് പോവുകയാണ്.. ഈ നെഞ്ചില് നിന്റെ മുഖമുണ്ട്, ദീപമോളുടെ ചിരിയുണ്ട്, നിന്നെ പിരിയുന്നതിന്റെ വേദനയുണ്ട് ” എന്ന വാക്കുകളിലൂടെ അലീനക്ക് വീണ്ടും കാത്തിരിപ്പിനുള്ള സമ്മതം നല്കി പുറത്തു നിൽക്കുന്ന പോലീസ് ജീപ്പിലേക്കു അയാൾ യാത്രയാവുന്നു. എപ്പോഴും അടക്കുകയും തുറക്കുകയും പിന്നെ തുറക്കുകയും അടക്കുകയും ചെയ്യുന്ന ആളൊഴിഞ്ഞ വീട്ടിൽ വീണ്ടും ആ അമ്മയും കുഞ്ഞും ഒറ്റയ്ക്കാവുകയാണ്. മോളുടെ അടുത്ത പിറന്നാൾ വരെ, അഞ്ചു മെഴുകുതിരികൾ പൂത്തു നിൽക്കുന്ന ആ നല്ല നാൾ വരെ.