കഥാസാരം
നീലമല എസ്റ്റേറ്റിലെ ഭാസ്കര മേനോന്റെ ഏക സഹോദരിയാണു രമ. അച്ഛൻ മരിച്ച ശേഷം അവളെ പട്ടണത്തിലുള്ള ഒരു ബോർഡിംഗിൽ ചേർത്തു പഠിപ്പിച്ചു.അവൾ പഠിച്ചതും വളർന്നതുമെല്ലാം പട്ടണത്തിലായിരുന്നു.
കാലം രഥചക്രവേഗത്തിൽ പാഞ്ഞു പോയി. ഋതുക്കൾ രമയിൽ യൗവനത്തിന്റെ മാദകത്വം പകർന്നു.അവൾ സുന്ദരിയാണ്, മനോഹരിയാണ്.
ഡിഗ്രി കോഴ്സ് പൂർത്തിയാക്കിയ രമ ബോർഡിംഗിനോടും സഹപാഠികളോടും യാത്ര ചോദിച്ചു നാട്ടിലേക്ക് മടങ്ങി. ജീവിതവും അതിലെ സംഭവവികാസങ്ങളും ആകസ്മികങ്ങളാണല്ലോ.അങ്ങനെയുള്ള ഒരാകസ്മിക സംഭവമാണ് നാട്ടിലേക്ക് മടങ്ങിയ രമയും രാജനും തമ്മിൽ പരിചയപ്പെടാൻ ഇടയായതും.
നീലമലക്കടുത്തുള്ള മറ്റൊരു മനോഹരമായ സ്ഥലമാണ് യക്ഷിപ്പാറ എസ്റ്റേറ്റ്. ആ എസ്റ്റേറ്റു ബംഗ്ലാവ് വിലക്കു വാങ്ങി അതിന്റെ അറ്റകുറ്റപ്പണികൾ തീർക്കാൻ വന്ന സാഹസികനും സുമുഖനുമായ ചെറുപ്പക്കാരനാണു രാജൻ. ബംഗ്ലാവിന്റെ പണികൾ പൂർത്തിയാകുന്നതു വരെ അവിടെയുള്ള ടൂറിസ്റ്റ് ബംഗ്ലാവിൽ താമസിക്കാൻ രാജൻ തീരുമാനിച്ചു.മുത്തശ്ശിക്കഥകളും പ്രേതകഥകളും കെട്ടു പിണഞ്ഞു കിടക്കുന്ന ഒരു പേടിസ്വപ്നമാണ് ഈ ടൂറിസ്റ്റ് ബംഗ്ലാവ്. ആ ബംഗ്ലാവിൽ പ്രേതങ്ങളെയും യക്ഷികളെയും ഭയന്നു കഴിയുന്നവരാണു സൂക്ഷിപ്പുകാരൻ അപ്പുവും ഭാര്യയും. അവർക്ക് ഒത്തിരി അനുഭവങ്ങളുണ്ട്. ആ അനുഭവങ്ങൾ മനുഷ്യ മനസ്സാക്ഷിയെ മരവിപ്പിക്കുവാൻ പര്യാപ്തവുമാണ്. ഇതെല്ലാം കേട്ടപ്പോൾ രാജനു ഒരു രസമാണ് തോന്നിയത്. ആ രസം പകർന്നനുഭവിക്കാൻ സുഹൃത്തും കവിയുമായ ദിനകറിനെ ബംഗ്ലാവിലേക്ക് ക്ഷണിച്ചു വരുത്തി.
യക്ഷിപ്പാറയിൽ ഒട്ടനവധി അപകടങ്ങൾ നടന്നിട്ടുണ്ട്.ആ സ്ഥലം യക്ഷികളുടെയും പ്രേതങ്ങളുടെയും വാസസ്ഥലമാണെന്നാണു നാട്ടിലെ വിശ്വാസം. ഇതെല്ലാം കേവലം കെട്ടുകഥകളും മുത്തശ്ശിക്കഥകളും ആണെന്ന് രാജനു അറിയാമായിരുന്നു. എന്നാൽ തന്റെ ഒരു ജോലിക്കാരനെ യക്ഷിപ്പാറയിൽ കൊന്നിട്ടിരിക്കുന്നത് കണ്ടപ്പോൾ രാജൻ നടുങ്ങിപ്പോയി.ധൈര്യശാലിയും സാഹസികനുമായ ഒരു ചെറുപ്പക്കാരന് ഈ കൊച്ചു സംഭവം കണ്ട് പിൻ തിരിഞ്ഞോടാൻ സാധിക്കുകയില്ലല്ലോ. രാജൻ ബംഗ്ലാവിന്റെ പണികൾ പൂർത്തിയാക്കാൻ തന്നെ തീരുമാനിച്ചു.
പട്ടണത്തിലെ യാന്ത്രിക ജീവിതത്തിൽ നിന്നും മനോഹരമായ നീലമല എസ്റ്റേറ്റും ബംഗ്ലാവിലെ ജീവിതവുമായി ഇണങ്ങിച്ചേരാൻ രമയ്ക്ക് പെട്ടെന്നു കഴിഞ്ഞു. ഒരു വാനമ്പാടിയെപ്പോലെ അവളാ എസ്റ്റേറ്റിലാകെ ആടിപ്പാടി നടന്നു.യാദൃശ്ചികമായി ഒരു ദിവസം അവൾ ഊരക്കത്തിൽ നിന്നും വല്ലാത്തൊരു ശബ്ദം കേട്ടു ഞെട്ടിയുണർന്നു. സമയം അവൾക്ക് അറിയില്ലായിരുന്നു. എങ്കിലും ഏതാണ്ട് പാതിരാവായിക്കാണണം. ചില അവ്യക്ത രൂപങ്ങൾ തന്നെ ആക്രമിക്കാൻ വരുന്നതായി അവൾക്ക് തോന്നി. ശബ്ദിക്കാനാവാതെ അവൾ കിടക്കയിൽ തന്നെ തളർന്നു വീണു.ഈ സംഭവം അവളിൽ ഭയത്തിന്റെ വിത്തുകൾ വിതച്ചു. ഒരു ദിവസം ചേട്ടനെയും ചേച്ചിയെയും വിളിച്ചുണർത്തി വന്നു നോക്കുമ്പോൾ അവിടെ ആരെയും കാണുവാൻ കഴിഞ്ഞില്ല.പലകുറി ഇതാവർത്തിക്കേണ്ടി വന്നപ്പോൾ രമയ്ക്ക് ചിത്തഭ്രമമാണെന്ന് ചേട്ടനും ചേച്ചിയും വിധിയെഴുതി.പക്ഷേ രമയെ ആശ്വസിപ്പിക്കാൻ ആ എസ്റ്റേറ്റിലെ മാനേജർ ശേഖരപ്പിള്ള മാത്രമേ ഉണ്ടായിരുന്നുള്ളൂ.
എല്ലാ രാത്രികളും രമയിൽ ഭയം വിതച്ചു. ഒരു രാത്രി ചില രൂപങ്ങൾ തന്നെ കൊല്ലുമെന്ന് ഭയപ്പെട്ട രമ ബംഗ്ലാവിൽ നിന്നും ഓടി രക്ഷപ്പെടുന്നു. ചെന്നു ചേർന്നതോ രാജന്റെ മുന്നിൽ.അന്നു മുതൽ അവൾ രാജനുമൊത്ത് ടൂറിസ്റ്റ് ബംഗ്ലാവിൽ താമസം ആരംഭിച്ചു.മറ്റൊരിടത്തു താമസിച്ചാൽ ആ രൂപങ്ങളിൽ നിന്നും രക്ഷപ്പെടാം എന്നവൾ ആശിച്ചു.പക്ഷേ അവിടെയും ആ രൂപങ്ങൾ അവളെ പിൻ തുടർന്നെത്തി.എന്തുകൊണ്ട് ആ രൂപങ്ങൾ തന്റെ ജീവനു വേണ്ടി ഇങ്ങനെ പിന്നാലെ നടക്കുന്നു ? അവരുടെ ഉദ്ദേശം എന്താണ് ? ഈ ചിന്തകൾ അവളെയാകെ തളർത്തിക്കളഞ്ഞു.എങ്കിലും രാജന്റെ സാമീപ്യത്തിൽ അവളെല്ലാം മറന്നു. അവർ പരസ്പരം അടുത്തു.സ്നേഹത്തിനു കാര്യ കാരണങ്ങളൊന്നും ആവശ്യമില്ലല്ലോ.സാഹചര്യമാണല്ലോ എന്തിന്റെയും ഉറവിടവും നിദാനവും.
എസ്റ്റേറ്റിലെ ഒരിരുണ്ട സ്ഥലത്തു വെച്ച് സന്ധ്യ മയങ്ങും നേരത്ത് രാജൻ ഒരു കാട്ടുപെണ്ണിനെ കണ്ടുമുട്ടി.സ്വന്തം കണ്ണുകളെ വിശ്വസിക്കാൻ കഴിയാത്ത ഒരു നിമിഷമായിരുന്നു അത്.അയാൾ ആ കാട്ടുപെണ്ണിനെ തുറിച്ചു നോക്കി . രമ വേഷം മാറി വന്നു നിൽക്കുകയാണോ ?നോക്കി നിൽക്കെ അയാളുടെ ബുദ്ധി മരവിക്കുന്നതായി അയാൾക്ക് തോന്നി.
ഒരു ദിവസം ഈ കാട്ടുപെണ്ണിനെ പിൻ തുടർന്നു പോയ ദിനകറിന്റെ പ്രേതത്തെയാണ് അടുത്ത പ്രഭാതം കണി കണ്ടത്.നാടും നാട്ടുകാരും നടുങ്ങി. ദിനകറിന്റെ മരണത്തോടെ രമയിൽ രാജനു സംശയം ജനിച്ചു. അവളുടെ ഓരോ ചലനങ്ങളും അയാൾ സൂക്ഷ്മമായി ശ്രദ്ധിച്ചു കൊണ്ടിരുന്നു..
ഒരു നാൾ ആ കാട്ടുപെണ്ണ് രാജന്റെ മുന്നിൽ പ്രത്യക്ഷപ്പെട്ടു. ഇത്തവണ രാജന്റെ ജീവൻ അപകടത്തിലാക്കാനാണോ ഇവളുടെ ഈ ആഗമനം ? അയാൾ അവളെ രഹസ്യമായി പിൻ തുടർന്നു.ഇരുട്ട് താവളമടിച്ച എസ്റ്റേറ്റിലെ ഒറ്റയടിപ്പാതകളും പൊന്തക്കാടുകളും പേരാലുകളും പിന്നിട്ട് അയാൾ അവളെ പിൻ തുടർന്നു.ഒടുവിൽ എത്തിച്ചേർന്നതോ ? നമ്മുടെ നിഗമനങ്ങൾക്കും ഊഹങ്ങൾക്കും ചെന്നെത്താൻ കഴിയാത്ത ഒരിടത്തായിരുന്നു……………….
കടപ്പാട്: പാട്ടുപുസ്തകം