സീഐഡിയെ പ്രേമം കൊണ്ട് തടവിലാക്കുന്ന കൊള്ളസംഘത്തിലെ ഷീല.
കൊള്ളസംഘത്തിന്റെ നേതാവ് മൊട്ടത്തലയനായ ജോസ്പ്രകാശ്
എല്ലാം പതിവ് പോലെ..
സിഐഡിയ്ക്ക് ഒരു തൊപ്പി ഉണ്ടെന്ന വ്യത്യാസം മാത്രം!
കഥാസാരം
പാക്കിസ്ഥാനുമായുള്ള സമരത്തില്‍ വീരമൃത്യു വരിച്ച മേജര്‍ നായരുടെ ഭാര്യ തന്റെ മക്കളായ ശങ്കറിനെയും ജയചന്ദ്രനെയും അരുമയോടെ വളര്‍ത്തി. വിദ്യാഭ്യാസാനന്തരം ശങ്കര്‍ ഒരു പൈലറ്റും ജയചന്ദ്രന് ഇന്റലിജന്‍സ് വിഭാഗത്തിലെ ഒരു ഉദ്യോഗസ്ഥനുമായിത്തീര്ന്നു.
ആയിടക്കാണു് ‘സില്‍വര്‍ ഹെഡ്ഡ് ’ എന്നറിയപ്പെട്ടിരുന്ന ഒരു കള്ളക്കടത്ത് വ്യാപാരി വലിയ കൂട്ടുകെട്ടുണ്ടാക്കി രാജ്യത്തിനെതിരായി വമ്പിച്ച ഗൂഢാലോചന നടത്തിക്കൊണ്ടു് ആ നാട്ടില്‍ പ്രവര്‍ത്തനം തുടങ്ങിയതു്. ബുദ്ധിജീവികള്‍ക്കു് ഒരു ചോദ്യചിഹ്നമായിത്തീര്ന്ന സില്‍വര്‍ ഹെഡ്ഡ് പോലീസിനു പിടികിട്ടാപ്പുള്ളികൂടിയായിരുന്നു. ജടയും താടിയും വെച്ചു പര്ണ്ണശാലയിലെഴുന്നെള്ളി ഭക്തജനങ്ങള്‍ക്കു് ആശീര്‍വാദവും പ്രസാദവും കൊടുത്തുപോന്ന ഒരു സ്വാമിജിയും ആ അവസരത്തില്‍ അവിടെ പ്രത്യക്ഷപ്പെട്ടു. സ്വാമിജിയുടെ ആശ്രമം നാട്ടുകാരില്‍ പലരും സന്ദര്‍ശിച്ചു് ആശീര്‍വാദം വാങ്ങിത്തുടങ്ങി. രാജ്യാന്തര ചാരവൃത്തിയുടെയും കള്ളക്കടത്തിന്റെയും കിരീടം വയ്ക്കാത്ത രാജാവായി അറിയപ്പെട്ടിരുന്ന ജാക്സൺ, സില്‍വര്‍ ഹെഡ്ഡിന്റെ സുപ്രീം കമാണ്ടറായി പ്രവര്‍ത്തിച്ചു തുടങ്ങി.
പേർഷ്യയില്‍നിന്നും കല, മാല, ശാന്ത എന്നീ മൂന്നു മക്കളുമായി നാട്ടില്‍ തിരിച്ചെത്തിയ ഉന്നതനും ലക്ഷപ്രഭുവും പരോപകാരതല്പരനുമായ ആളാണു് ആർ. കെ. രാജ. പക്ഷെ അദ്ദേഹം സില്‍വര്‍ ഹെഡ്ഡിന്റെ വലയില്‍ കുടുങ്ങി. അഴകും ആരോഗ്യവും വേണ്ടുവോളമുള്ള കലയും, മാലയും അച്ഛനെ സഹായിക്കുവാന്‍ കൂടി. ശാന്ത മാത്രം ഒന്നിലും ഇടപെടാതെ മാറി നിന്നു.
ശങ്കര്‍ ഇതിനിടയില്‍ സില്‍വര്‍ ഹെഡ്ഡുമായി പരിചയപ്പെട്ടു. ഗൂഢസംഘത്തില്‍ ചേര്‍ന്നു് ഒരു പ്രധാന ഏജന്റായിത്തീര്ന്ന അയാള്‍ വിദേശത്തുനിന്നുമുള്ള രഹസ്യരേഖകള്‍ കൈമാറാനും രഹസ്യരേഖകള്‍ ചോര്ത്തിയെടുക്കുന്നതിനു് സില്‍വര്‍ ഹെഡ്ഡിനെ സഹായിച്ചു തുടങ്ങി. ശങ്കര്‍ കലയുമായി പ്രണയത്തിലുമായി.
ഇന്റലിജന്‍സ് ഓഫീസര്‍ ജയചന്ദ്രന്, പിതാവിന്റെ കാലടികളെ പിന്തുടര്ന്നു് നാടിനു സേവനം ചെയ്യുവാന്‍ പ്രതിജ്ഞാബദ്ധനാണു്. ഗൂഢസംഘത്തിന്റെ പ്രവര്‍ത്തികള്‍ കണ്ടുപിടിക്കുവാന്‍ നിയുക്തനായ ജയചന്ദ്രന് മാലയുമായി പരിചയമായി. മാലയും കള്ള സംഘവുമായി ബന്ധമുണ്ടെന്നു വഴിയെ മനസ്സിലാക്കിയ ജയചന്ദ്രന് അവളെ വെറുത്തു, എങ്കിലും മാല തന്നെ സഹായിക്കുന്നുണ്ടെന്നു ബോദ്ധ്യമായപ്പോള്‍ അവളോടു് അയാള്‍ക്കു പ്രിയം തോന്നിത്തുടങ്ങി.
കുഞ്ഞുണ്ണി എന്നൊരു വിദ്യാവിഹീനന് ആ നാട്ടിലുണ്ടു്. നല്ല കാര്യങ്ങള്‍ മാത്രം ചെയ്യണമെന്നു് ആഗ്രഹിച്ചിരുന്ന അയാള്‍ പല ഏടാകൂടത്തിലും ചെന്നു ചാടി. നാടിനോടു് അളവറ്റ സ്നേഹമുണ്ടായിരുന്ന അയാളെ ജയചന്ദ്രന് തന്റെ സഹായിയായെടുത്തു. നാട്ടിലെ ലവേഴ്സ് ക്ലബ്ബിന്റെ പ്രസിഡണ്ടായി ഒരു പ്രൊഫസ്സര്‍ ഹിംസേ ഉണ്ടായിരുന്നു. ആരോഗ്യവും സൌന്ദര്യവുമുള്ള യുവതീയുവാക്കളെ പ്രേമിക്കുവാൻ വിടുകയും മറ്റുമാണു് ലവേഴ്സ് ക്ലബ്ബിന്റെ പ്രവര്‍ത്തികള്‍. എങ്കിലും ആ പ്രൊഫസ്സര്ക്കും ഒരു ലക്ഷ്യമുണ്ടായിരുന്നു.
ജയചന്ദ്രന് കുഞ്ഞുണ്ണിയുടെ സഹായത്തോടെ ഗൂഢസംഘത്തിന്റെ പ്രവര്ത്തിപദ്ധതികള് മനസ്സിലാക്കുവാനും അവരുടെ സങ്കേതവും അവരുമായി അടുപ്പമുള്ള വ്യക്തികളെ കണ്ടുപിടിക്കുവാനുമായുള്ള പരിശ്രമങ്ങളിലേര്‍പ്പെട്ടു. പലവിധത്തിലുള്ള ആപല്‍ഘട്ടങ്ങളും അവര്‍ക്കു തരണം ചെയ്യേണ്ടതായി വന്നുകൂടി. അവരുടെ ശ്രമഫലമായി ആശ്രമത്തിലെ ജടയും താടിയുമുള്ള സ്വാമിജിയും സില്‍വര്‍ ഹെഡ്ഡും ഒരാളാണെന്നു് മനസ്സിലായി.
പരോപകാരിയെന്നും പ്രതാപശാലിയന്നും ധരിച്ചിരുന്ന ആർ.കെ. രാജയും മക്കള്‍ കലയും, മാലയും ഗൂഢസഘാംങ്ങളാണെന്ന വിവരവും അവര്‍ക്കു പിടികിട്ടി. സ്വന്തം സഹോദരനായ ജയശങ്കറും,ലവേഴ്സ് ക്ലബ്ബിന്റെ പ്രസിഡണ്ടായ പ്രൊഫസ്സറും, എല്ലാം ചേര്‍ന്ന ഒരു വലിയ ഗൂഢസംഘമാണു് സില്‍വര്‍ ഹെഡ്ഡിനുള്ളതെന്നറിഞ്ഞ ജയചന്ദ്രന് അത്ഭുതപ്പെട്ടുപോയി. എങ്കിലും തന്റെ ക്രിത്യനിര്വ്വഹണത്തില് നിന്നോ, നാടിനോടുള്ള ഉത്തരവാദിത്വത്തില്‍ നിന്നോ പിന്തിരിയുവാന് ആ യുവധീരന് തയ്യാറായില്ല. തന്റെ സഹോദരനും കാമുകിയുമെല്ലാം അപ്പുറത്താണെങ്കിലും അവരുമായി ഏറ്റുമുട്ടുവാന്‍ തന്നെ ജയചന്ദ്രന് തീരുമാനിച്ചു.
വളരെയധികം അപകടംപിടിച്ച പലഘട്ടങ്ങളും തന്റെ ഉദ്ദേശസാദ്ധ്യത്തിനായി കടന്നുപോകേണ്ടി വന്നു എങ്കിലും അവസാനം ജയചന്ദ്രന്,സില്‍വര്‍ ഹെഡ്ഡിനെ പിടികൂടി. കൂട്ടത്തില്‍ ശങ്കറും,രാജായും, കലയും, മാലയും, പ്രൊഫസ്സറുമെല്ലാം അറസ്റ്റു ചെയ്യപ്പെട്ടു.
പ്രേംനസീര്‍, ഷീല, കെ.പി. ഉമ്മർ, അടൂര്‍ ഭാസി, എന്‍.ഗോവിന്ദന്‍കുട്ടി, ജോസ് പ്രകാശ്, ഫ്രണ്ടു രാമസ്വാമി, നിക്കോളോസ്, രാധിക, സുശീല, ആറന്മുള പൊന്നമ്മ, പുഷ്പകുമാരി, ഹേമമാല, പത്മിനി, ലളിത തുടങ്ങിയവര്‍ അഭിനയിച്ച ഈ ചിത്രത്തിനുവേണ്ടി ഹരിപ്പാടു് ശ്രീകുമാരന്‍ തമ്പി ഏഴു പാട്ടുകള്‍ രചിച്ചു. സംഗീതസംവിധായകനായ ബാബുരാജ് ഈണവും യേശുദാസ്, ഉദയഭാനു, പി.ലീല, എസ്.ജാനകി, എൽ.ആർ.ഈശ്വരി, സി.ഒ. ആന്റോ, മഹാലക്ഷ്മി, കമലഎന്നിവര് ശബ്ദവും പകര്‍ന്നു.
ആര്.ബി . എസ്. മണി കലാസംവിധാനവും, ശ്രീനിവാസുലു ചിത്രസംയോജനവും, സുന്ദരം നൃത്തസംവിധാനവും, സി. ജെ. മോഹൻ ഛായാഗ്രഹണവും നിര്‍വ്വഹിച്ചു. ശ്യാമളാ സ്റ്റുഡിയോയില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ 'ലവ് ഇന്‍ കേരള' വിമലാ ഫിലിംസ് കേരളത്തില്‍ വിതരണം നടത്തി. 1968 ഓഗസ്റ്റ് 9 നു് ചിത്രം പ്രദര്‍ശനം ആരംഭിച്ചു.
എഴുതിയതു് : കല്യാണി
അവലംബം: മലയാള സിനിമാ ഡയറക്ടറി
കടപ്പാടു് : ബി. വിജയകുമാര്‍
|