അപ്രത്യക്ഷനായ ഒരു നേതാവിന്റെ തിരിച്ചുവരവും കൊലപാതകവും മുഖാമുഖത്തില്‍ അവതരിപ്പിക്കപ്പെടുന്നു. ഈ കൊലപാതകം ഉണ്ടാക്കുന്ന അനന്തര ഫലങ്ങളിലേക്ക് കണ്ണയച്ചു കൊണ്ടാണ് ഈ ചിത്രം അവസാനിക്കുന്നത്..
ഓട്ടു കമ്പനിയിലെ സമരം നയിച്ചുകൊണ്ടിരുന്ന ശ്രീധരന് മര്‍ദനത്തില്‍ പരിക്കേറ്റു കിടക്കവെ അഭയം നല്കിയ വീട്ടിലെ സാവിത്രിയുമായി എന്ന സ്ത്രീയുമായി ബന്ധപ്പെടുന്നു. കമ്പനി ഉടമയുടെ കൊലയെതുടര്ന്നു അയാള്‍ നാടുവിടുന്നു. പിന്നീടയാളെ കണ്ടവരില്ല. അയാള്‍ പ്രവര്‍ത്തിച്ചിരുന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അധികാരത്തില്‍ വരുന്നു, പിന്നീട് പിളരുന്നു. അയാളുടെ പഴയ സഹപ്രവര്‍ത്തകര്‍ ഒക്കെ അധികാര സ്ഥാനങ്ങളില്‍ എത്തുന്നു. ഈ ഘട്ടത്തില്‍ ആണ് ശ്രീധരന്റെ തിരിച്ചുവരവ്. പാര്‍ട്ടിയുടെ പിളര്‍പ്പിലും പോക്കിലും അസ്വസ്ഥതയുള്ള പ്രവര്‍ത്തകരും ഇരു പിളര്‍പ്പിലും പെട്ടവരും എല്ലാം പ്രത്യാശയോടെ അയാളെ ഉറ്റു നോക്കുന്നു. അയാളാവട്ടെ നിരന്തരമായ നിദ്രയിലും മദ്യപാനത്തിലും സ്വയം നഷ്ടപ്പെടുകയാണ്. പ്രതീക്ഷയോടെ അടുത്തവര്‍ നിരാശയോടെയും അമര്ഷതോടെയും അകലുന്നു. ശ്രീധരന് കൊല്ലപ്പെടുകയും ആ കൊലയുടെ പേരില്‍ പിളര്പ്പുകാര് ഒന്നിക്കുകയും ചെയ്യുന്നു.
അടൂരിന്റെ ചിത്രങ്ങളില്‍ ഭ്രമാത്മകത ഏറി വരുന്നതിന്റെ സൂചനകള്‍ ഈ ചിത്രം നല്കുന്നു.
ഇതിന്റെ രണ്ടാം പകുതി പ്രത്യക്ഷനാകുന്ന ശ്രീധരന് ഒരു ഭ്രമാത്മകത മാത്രം ആവാം. ഉറങ്ങിക്കിടക്കുന്ന മകനരികില്‍ ഉറക്കം തൂങ്ങി ഇരിക്കുന്ന സാവിത്രി വാതിക്കല് മുട്ട് കേള്‍ക്കുന്നു. വാതില്‍ തുറക്കുമ്പോള്‍ ശ്രീധരന് പ്രത്യക്ഷപ്പെടുകയാണ്. ഇത് ചിലപ്പോള്‍ സാവിത്രിയുടെ മനസ്സ് സൃഷ്ടിച്ച ഒരു ഭ്രമാത്മകത മാത്രം ആവാം. ചിത്രം അവസാനിക്കുമ്പോള്‍ ഉറങ്ങുന്ന മകന്നരികില്‍ ഉറക്കം തൂങ്ങിയിരിക്കുന്ന സാവിത്രിയെ നാം വീണ്ടും കാണുന്നു. വാതില്ക്കല് മുട്ട് കേള്‍ക്കുന്നു. തുറക്കുമ്പോള്‍ കാണുന്നത് സാവിത്രിയുടെ പിതാവിനെ ആണ്. ആദ്യം കണ്ട സമാനമായ ഷോട്ടിന്റെ തുടര്‍ച്ചയാവാം ഇത്.
പ്രതിരൂപാത്മക കഥക്കകത്തു തന്നെ സമകാലിക രാഷ്ട്രീയ ചര്‍ച്ചകള്‍ അടൂര്‍ ഈ ചിത്രത്തില്‍ പ്രയോഗിക്കുന്നു.
കടപ്പാട്: "മലയാള സിനിമയുടെ കഥ"- വിജയകൃഷ്ണന് [മാതൃഭൂമി ബുക്സ്]