മലബാറിൽ കലാപലഹള നടക്കുന്ന കാലം.ഒരു സംഘം കലാപകാരികൾ കേശവന്റെ കോവിലകം ആക്രമിച്ചു.കൊച്ചുകേശവന്റെ ദീനരോദനം കെട്ടിലമ്മ കേട്ടു.പൂജാമുറിയിലെ സത്യനാരായണ വിഗ്രഹത്തിനു മുന്നിൽ തൊഴുകയ്യോടെ നിറകണ്ണുകളോടെ നിന്നു കൊണ്ട് ആ തമ്പുരാട്ടി പ്രാർത്ഥിച്ചു.
“ഭഗവാനേ ! ഗുരുവായൂരപ്പാ ! കൊച്ചുകേശവനെയെങ്കിലും അക്രമികളുടെ കയ്യിൽ നിന്നും രക്ഷപ്പെടുത്തണേ. അവനെ ഞാൻ തിരുമുൻപിൽ നടയിരുത്തിക്കൊള്ളാം “
മനം നൊന്ത പ്രാർത്ഥനയ്ക്ക് ഫലമുണ്ടായി. കൊച്ചു കേശവൻ എങ്ങനെയോ രക്ഷപ്പെട്ടു. അവരാകട്ടെ അവനെ ഗുരുവായൂർ അമ്പലത്തിൽ നടയിരുത്തുകയും ചെയ്തു.
കേശവൻ ഗുരുവായൂർ ക്ഷേത്രത്തിലെ അന്തേവാസിയായി- ഗുരുവായൂർ കേശവനായി.ഗജരാജനായി. ആ വളർച്ചയുടെ സമുജ്ജ്വലങ്ങളായ ഘട്ടങ്ങൾ സംഭവങ്ങൾ നിരഞ്ഞ നീണ്ട സേവനചരിത്രമാണ്. നമ്മെ കിടിലം കൊള്ളിക്കുകയും , കോരിത്തരിപ്പിക്കുകയും , അത്ഭുത സ്തബ്ധരാക്കുകയും വികാര ഭരിതരാക്കുകയും ചെയ്യുന്ന ചരിത്രം.
കേശവൻ കേവലമൊരു കരിവീരൻ മാത്രമായിരുന്നുവോ ? ജനങ്ങൾ ജാതിമതഭേദമെന്യേ അവനിൽ കണ്ടത് മനുഷ്യനെയും ദേവനെയുമാണ്. അവൻ വിശിഷ്ടനും വിവേകശാലിയും വീരനും വിപ്ലവകാരിയുമായിരുന്നു. തന്റെ ചുറ്റുപാടിന്റെ ചലനങ്ങളിൽ അവന്റെ മൂകമനസ്സ് ജാഗരൂപമായിരുന്നു.എല്ലാം കാണുകയും കേൾക്കുകയും അറിയുകയും ചെയ്തു. എവറസ്റ്റിനെപ്പോലെ തലയുയർത്തി നിന്നു.
ഒന്നാം പാപ്പാനായ അച്യുതൻ നായരോട് കുഞ്ചുണ്ണിരാജാ –
“ അച്യുതാ! കണ്ണറ്റച്ചു കണ്ടില്ലെന്നു വെയ്ക്കാം.കാതടച്ച് കേട്ടില്ലെന്ന് വെയ്ക്കാം.കരളടയ്ക്കാൻ പറ്റ്വോ ? “ എന്ന് അഗ്നിപർവതം വിങ്ങിപ്പൊട്ടും പോലെ പറഞ്ഞപ്പോൾ അനന്തിരവൻ ഉണ്ണിരാജാ-
“ ഇത്രയും കാലം അമ്മാവൻ ആജ്ഞാപിച്ചു., ഇനി ഈയുള്ളവൻ അപേക്ഷിക്കുന്നതു കേൾക്കണം “ എന്ന് ശക്തമായി ശബ്ദിച്ചപ്പോൾ മനമുരുകുന്നുരുവിട്ടു നടന്ന കാര്യസ്ഥൻ കോമുണ്ണിയെ ചെറുളിയിൽ ചാത്തുക്കുട്ടിയാശാൻ എന്ന പടുവൃദ്ധൻ ആനക്കാരൻ -
“ കാരക്കോലു പിടിച്ച് തഴമ്പിച്ച കയ്യാ – ഇത് വിറയ്ക്കില്ല.മരണത്തെ കറുത്ത രൂപത്തിൽ ഒരു പുരുഷായുസ്സ് മുഴുവൻ മുൻപിൽ കണ്ട മനസ്സാ – പതറില്ലാ “ എന്നൊന്നിരുത്തിയപ്പോൾ നിഴലും വെളിച്ചവുമായി നീങ്ങുന്ന കാലത്തിന്റെ കണ്ണാടി കേശവൻ കാണുകയായിരുന്നു. ദുഃഖിതരോട് അവനു അനുകമ്പയുണ്ട്.ദുഷ്ടന്മാരോട് ദേഷ്യവും.
ഒരു ശർക്കരത്തുണ്ട് തന്ന് തന്റെ വയറു നിറയ്ക്കാറുള്ള നന്ദിനിക്കുട്ടി നാടു വിട്ടപ്പോൾ കേശവൻ നെടുവീർപ്പിട്ടു. നന്ദിനിക്കുട്ടിയുടെ അച്ഛനും തന്റെ പാപ്പാനുമായ അച്യുതൻ നായർ രോഗബാധിതനായപ്പോൾ കേശവൻ കുഞ്ഞിനെപ്പോലെ കരഞ്ഞു.മോഹഭംഗത്തിൽ മുഴുകി മൂകയായി തീർന്ന കൊച്ചു തമ്പുരാട്ടി ശ്രീദേവിയുടെ മുഖം കേശവനെ കരുമന കൊള്ളിച്ചു. കോവിലകത്തിന്റെ പടിപടിയായുള്ള പതനം കേശവന്റെ പാദപതനങ്ങളിൽ പതറിച്ചയുണ്ടാക്കി.ആയുഷ്കാലം മുഴുവൻ ആനപ്പറമ്പും ആനകളുമായി കഴിഞ്ഞ ആശാൻ പച്ചോലയിൽ മരിച്ചു കിടക്കുന്നത് കണ്ടപ്പോൾ കേശവൻ തന്റെയും അവസാനം കാണുകയായിരുന്നു.എത്രയെത്ര ദശാബ്ദങ്ങളായി ഗുരുവായൂരപ്പന്റെ തിടമ്പേറ്റിയ ആ ചുമലുമൊന്ന് വിറച്ചു !
ഗുരുവായൂർ കേശവൻ എന്ന ആനയുടെയും ആ ആനയെ ചുറ്റിപ്പറ്റി നീങ്ങുന്ന കുറേ മനുഷ്യരുടെയും കഥയാണിത്. ഗുരുവായൂർ കേശവൻ എന്ന ഭക്തോത്തമന്റെയും നാടിന്റെയും നാട്ടുകാരുടെയും കഥയാണിത്.
ഇവിടെ ജാതികളില്ലാ- മതങ്ങളില്ലാ- ഉച്ചനീചത്വങ്ങളില്ല- മനുഷ്യർ ! സർവോപരി കോലക്കുഴലിന്റെ സാമഗാന ലഹരിയിൽ കോൾമയിർ കൊള്ളുന്ന കേശവനും
കടപ്പാട്: പാട്ടുപുസ്തകം