കഥാസാരം
മലകളും താഴ്വരകളും നിറഞ്ഞ മലബാർ പ്രദേശത്ത് തിരുവിതാം കൂറിൽ നിന്നും കുടിയേറിപ്പാർത്ത പല കുടുംബങ്ങളിൽ ഒന്നാണ് പുത്രിമാരായ ക്ലാരയും റിബേക്കയും ഉൾപ്പെട്ട മാത്തൻ സാറിന്റെ കുടുംബം.സ്ഥലത്തെ പ്രതാപവാനും പണക്കാരനുമായ ദേവസ്യാച്ചൻ വിഷയലമ്പടനായിരുന്നു. മറിയ എന്ന ഒരു പാവപ്പെട്ട സ്ത്രീയുടെ കന്യകാത്വം ദേവസ്യാച്ചൻ അപഹരിച്ചു. അവളിൽ അയാൾക്കൊരു പുത്രൻ ജനിച്ചു. കാമാർത്തി കെട്ടടങ്ങിയപ്പോൾ ദേവസ്യാച്ചൻ അപമാനഭയത്താൽ മറിയയെ നാട്ടിൽ നിന്നോടിച്ചു.മറിയയിലുണ്ടായ പുത്രൻ വളർന്നു വന്നു.പട്ടം നേടി ഫാദർ മാന്തോപ്പൻ എന്നറിയപ്പെടുന്ന വൈദികനായി അവിടുത്തെ പള്ളിയിലെ വികാരിയായി.ഏറെക്കാലം കഴിഞ്ഞു തന്റെ മകനെ ഒരു നോക്കു കാണുവാനായി മറിയ മടങ്ങിയെത്തി. പക്ഷേ അവളെ ദേവസ്യാച്ചൻ ഭീഷണിപ്പെടുത്തി.പ്രതിഫലേച്ഛ കൂടാതെ ചില്ലറ ജോലികൾ ചെയ്തു മാന്തോപ്പിനു സേവനമനുഷ്ഠിക്കാൻ തയ്യാറായ മറിയ തന്റെ ജനനിയാണെന്ന് മനസ്സിലാക്കി , തന്റെ മാതാവായി പരസ്യമായി അംഗീകരിച്ച് അവരെ ആ വൈദിക ശ്രേഷ്ഠൻ തന്റെ രക്ഷാവലയത്തിൽ താമസിപ്പിച്ചു.കടുവാതോമസ് എന്ന റൗഡിയുടെ ഭാര്യ അച്ചാമ്മയാണ് ദേവസ്യാച്ചന്റെ കാമഭ്രാന്തിനു പിന്നീട് ഇരയായത്. പിതാവിന്റെ കുടിലവൃത്തി കണ്ട് മനം നൊന്ത ഫാദർ മാന്തോപ്പൻ ജോലി തീർന്നിട്ടും വീട്ടിൽ തന്നെ അസമയത്തു തങ്ങുന്ന അച്ചാമ്മയെ താക്കീതു ചെയ്തു വീട്ടിൽ നിന്നകറ്റി. പക്ഷേ വൃദ്ധനായ ആ കാമകിങ്കരൻ തന്റെ ദുർവൃത്തികൾ തുടരാൻ അച്ചാമ്മയുടെ വീട്ടിലെത്തുക പതിവാക്കി.ദേവസ്യാച്ചന്റെ പുത്രൻ ചെറിയാൻ കുഞ്ഞിന്റെ ദുഷ് പ്രവൃത്തികൾക്ക് തുണയേകുക എന്നതായിരുന്നു കടുവാതോമസിന്റെ പ്രധാന ജോലി. കടുവായുടെ അളിയൻ ചാണ്ടി പള്ളിയിലെ കപ്യാരാണ്. മാത്തൻ സാറിന്റെ മകളായ ക്ലാരയിൽ അടക്കാനാവാത്ത ആഗ്രഹം ജനിച്ച ചെറിയാൻ കുഞ്ഞിനു അവളെ വല്ല തരത്തിലും വശത്താക്കാനുള്ള ശ്രമത്തിൽ കടുവായും ചാണ്ടിയും കൂട്ടു നിന്നു. മാത്തൻ സാറിന്റെ സ്ഥലത്തു കുറച്ചു ഭാഗം ചാണ്ടി വേലി കെട്ടി കൈവശപ്പെടുത്തി.വികാരി മുടക്കിയിട്ടു പോലും സ്ഥലം വിട്ടു കൊടുക്കുവാൻ ചാണ്ടി തയ്യാറായില്ല.മാത്തൻ സാറിന്റെ സ്നേഹിത പുത്രനും വിദ്യാസമ്പന്നനും ചിത്രകാരനുമായ അഭയൻ സാറിന്റെ വീട്ടിലെത്തി. മാത്തൻസാർ സുഖക്കേടുകാരിയായ തന്റെ പുത്രി റബേക്കയുമായി ചികിത്സാർത്ഥം വെല്ലൂർക്കു പോയി. അഭയൻ മാത്രമാണ് ക്ലാരക്കു തുണയായിട്ടുള്ളത്. അവൾ സ്ഥലം കൈയ്യേറിയ ചാന്റിയുമായി ഏറ്റുമുട്ടി. അഭയനില്ലാത്ത സമയം നോക്കി വസ്തു കൈയ്യേറ്റത്തെ പറ്റി സംസാരിക്കാനെന്ന ഭാവേന എത്തിയ ചെറിയാൻ കുഞ്ഞ് ക്ലാരയെ ബലാത്സംഗം ചെയ്യുവാൻ ശ്രമിച്ചു. പക്ഷേ അഭയൻ തക്ക സമയത്തെത്തി ചെറിയാൻ കുഞ്ഞിനെ പ്രഹരിച്ചു മടക്കിയയച്ചു. ഇതിന്റെ ഫലമായി ചാണ്ടിയും തോമസും മറ്റുമടങ്ങിയ റൗഡി സംഘം അടുത്തുള്ള പിച്ചക്കനിയുടെ ചായക്കട അഭയനെതിരായുള്ള ഗൂഢാലോചനക്കുള്ള സങ്കേതമായി മാറ്റി.റബേക്കായെ ഡോക്ടർമാർ കൈയ്യൊഴിഞ്ഞു. മനസ്സിന്റെ ആനന്ദം മാത്രമേ അവൾക്കിനി ആശ്വാസം നൽകാൻ മരുന്നായിട്ടുള്ളതെന്ന് വെല്ലൂരിൽ നിന്നും മടങ്ങി വന്ന മാത്തൻ സാറിൽ നിന്നും അറിഞ്ഞ അഭയൻ തന്റെ ജീവിതം റബേക്കയുടെ ദീർഘായുസ്സിനു വേണ്ടി സമർപ്പിക്കുവാൻ തീരുമാനിച്ചു. അങ്ങനെ അവർ തമ്മിലടുത്തു.കാര്യങ്ങളറിഞ്ഞ ക്ലാര അഭയന്റെ മഹത്തായ ഈ ത്യാഗത്തിനു കൂട്ടു നിന്നു.ഒരു നല്ല ജീവിതം കഴിക്കുവാൻ ഇഷ്ടപ്പെട്ട അച്ചാമ്മ കുമ്പസാരിച്ച് ആ കുമ്പസാരത്തിന്റെ അടിസ്ഥാനത്തിൽ തന്റെ ജീവിതം ഭദ്രമാക്കി തരുവാൻ ഫാദർ മാന്തോപ്പനോട് അഭ്യർത്ഥിച്ചു.സ്വന്തം പിതാവിനോടാണ് സംസാരിക്കേണ്ടതെങ്കിലും ഫാദർ അതിനു സമ്മതിച്ചു. പക്ഷേ കുമ്പസാര രഹസ്യം ഭദ്രമായി സൂക്ഷിക്കേണ്ടതാണെന്ന് അച്ചൻ അവളെ അറിയിച്ചു.ഇതിനിടയിൽ ചാണ്ടി കൈവശപ്പെടുത്തിയ സ്ഥലത്ത് ഒരു കുടിൽ കെട്ടി അഭയൻ അവിടെ താമസമാക്കി. റിബേക്ക മിക്കവാറും സമയം അഭയന്റെ കൂടെ കഴിച്ചു കൂട്ടി.ഇതു പൊതുജന സംസാരത്തിനിടയാക്കി.സ്ഥലത്തെ കാത്തലിക്ക് ആക്ഷൻ കമ്മറ്റി ഈ വിവരം അച്ചനെ ധരിപ്പിച്ചു. ഇതേപ്പറ്റി ഫാദർ അഭയനുമായി സംസാരിച്ചു.താൻ ക്രിസ്തുമതം സ്വീകരിക്കുവാൻ ഉദ്ദേശിക്കുന്നില്ലെന്നും നേരെ മറിച്ച് റബേക്കയെ രജിസ്റ്റർ വിവാഹം കഴിക്കുവാനാണു ഉദ്ദേശിക്കുന്നതെന്നും അഭയനിൽ നിന്നും മനസ്സിലാക്കിയ ഫാദർ കുപിതനായി.സ്വന്തം മതത്തിന്റെ താല്പര്യം രക്ഷിക്കാൻ വേണ്ടി വന്നാൽ വെടി വെയ്ക്കുമെന്ന് വരെ പറഞ്ഞിട്ട് അച്ചൻ അവിടെ നിന്നും ഇറങ്ങിപ്പോയി.ഈ സന്ദർഭം ശരിക്കും ഉപയോഗിക്കുവാൻ ചാണ്ടിക്കുഞ്ഞ് കടുവായെയും ചാണ്ടിയെയും ഉപദേശിച്ചു. അച്ചന്റെ കൈവശം ഉള്ള റിവോൾവറും അവർ കണ്ടു വെച്ചു.വിവാഹത്തിനുള്ള ഒരുക്കങ്ങൾ അഭയൻ നടത്തി.രജിസ്റ്റർ വിവാഹക്കാര്യം അറിഞ്ഞ മതഭക്തനായ മാത്തൻ സാർ മക്കളുടെ മുൻപിൽ പൊട്ടിത്തെറിച്ചു. അഭയനോട് മാപ്പു ചോദിച്ചു മാത്തൻ സാർ റബേക്കയെ വീട്ടിലേക്കു കൂട്ടിക്കൊണ്ടു പോയി.അന്നു രാത്രിയിൽ ചോറുമായി വന്ന ക്ലാരയും റബേക്കയും വെടിയേറ്റു മരിച്ചു കിടക്കുന്ന അഭയനെയും റിവോൾവറുമായി സമീപത്തു നിൽക്കുന്ന ഫാദർ മാന്തോപ്പനെയുമാണ് കണ്ടത്.തെളിവുകളെല്ലാം മാന്തോപ്പനു എതിരാണ്.അദ്ദേഹം അറസ്റ്റു ചെയ്യപ്പെട്ടു. കുമ്പസാരത്തിന്റെ രഹസ്യം കാത്തു സൂക്ഷിക്കുവാൻ കറ്റമപ്പെട്ട വികാരി അഭയന്റെ കൊലക്കുറ്റം സ്വയം ഏറ്റെടുത്തു. നിഷ്കളങ്കനായ പുരോഹിതനെ കഴുവിൽ നിന്നും രക്ഷിക്കുവാൻ മാത്തൻ സാർ അവിടുത്തെ നല്ല കൃസ്ത്യാനികളോട് ആവശ്യപ്പെട്ടു. സത്യാവസ്ഥ അറിയാവുന്ന അച്ചാമ്മ എല്ലാം തുറന്നു പറയുവാൻ തയ്യാറായി. പക്ഷേ കടുവാ തോമ അവളെ വെടിവെച്ചു കൊന്നു.ഇതൊടെ അച്ചന്റെ തോക്കു മോഷ്ടിച്ചത് ചാണ്ടിയാണെന്നും അഭയനെ കൊന്നത് കടുവാതോമയാണെന്നുമുള്ള സത്യാവസ്ഥ വെളിച്ചത്തു വന്നു.<
എഴുതിയത് : ജിജാ സുബ്രമണ്യന്
അവലംബം: മലയാള സിനിമാഡയറക്ടറി
കടപ്പാടു് : ബി വിജയകുമാര്