'ഇല കൊഴിയും ശിശിരത്തിൽ' എന്ന ഗാനത്തിലൂടെ പ്രശസ്തമായ 'വർഷങ്ങൾ പോയതറിയാതെ'. മോഹൻരൂപ് എഴുതി സംവിധാനം ചെയ്ത ചിത്രം 1987 ജൂൺ 11 ന് റിലീസ് ചെയ്തു. പ്രിൻസ് വൈദ്യൻ, രശ്മി കൈലാസ് എന്നീ പുതുമുഖങ്ങളായിരുന്നു നായികാനായകന്മാർ. കോട്ടയ്ക്കൽ കുഞ്ഞുമൊയ്തീൻകുട്ടി ഗാനരചന. സംഗീതം മോഹൻ സിത്താര.
പഠിക്കാൻ സമർത്ഥനായ ദരിദ്ര വിദ്യാർത്ഥിയെ (പ്രിൻസ്) സ്വന്തം വീട്ടിൽ ഒളിച്ച് താമസിപ്പിച്ച് സഹായിക്കുന്ന പ്രഫസർ (നെടുമുടി). പ്രഫസറുടെ മകൾ (രശ്മി) ഇല കൊഴിയും ശിശിരത്തിൽ മയങ്ങി അവനുമായി പ്രണയത്തിലാവുന്നു. പക്ഷെ നാട്ടിൽ അവന് കുടുംബം പറഞ്ഞു വച്ചിരിക്കുന്ന പെൺകുട്ടിയുണ്ടല്ലോ (മേനക). കുട്ടിക്കാലത്ത് കാഴ്ച നഷ്ടപ്പെട്ടവളാണ് അവൾ.
അവധിക്ക് അവൻ നാട്ടിൽ പോയപ്പോൾ ഉണ്ടായ ഷോക്ക് പ്രഫസറുടെ മകൾക്ക് മാനസിക രോഗമാണെന്ന് തെളിയിക്കുന്നു. കാമുകനെ അകറ്റാൻ പ്രഫസറുടെ മകൾ അവനെ തള്ളിപ്പറഞ്ഞു. കാമുകൻ അന്ധയായ മുറപ്പെണ്ണിനെ കല്യാണം കഴിച്ച് അവളുടെ രോഗം ചികിൽസിച്ച് ഭേദമാക്കി. ആ കണ്ണുകൾ പ്രഫസറുടെ മകളുടേതായിരുന്നു. മരിക്കുന്നതിന് മുൻപ് അവൾ അത് പറഞ്ഞേൽപ്പിച്ചിരുന്നു. 'ഇനി ഉണ്ണിയേട്ടനെ നിനക്കെന്നും കാണാം' എന്ന് കാമുകിയുടെ ശവകുടീരത്തിൽ പൂക്കൾ വച്ച് ഭാര്യ.
'ശിശിര'ത്തിന് പുറമെ ആനന്ദപ്പൂ മുത്തേ, ആ ഗാനം ഓർമ്മകളായി എന്നീ ഗാനങ്ങൾ കൂടിയുണ്ടായിരുന്നു. മോഹൻ സിത്താര പിറ്റേ വർഷം ഉപയോഗിച്ച 'മനസ്സേ ശാന്തമാകൂ' എന്ന പാട്ടിന്റെ ഈണം ബിജിഎം ആയി ഈ ചിത്രത്തിൽ കേൾക്കാം.
വേട്ട, നുള്ളിനോവിക്കാതെ എന്നിവയായിരുന്നു ഈ ചിത്രത്തിന് മുൻപ് മോഹൻരൂപ് സംവിധാനം ചെയ്തത്. സ്പർശം ആണ് ഒടുവിൽ റിലീസായ ചിത്രം. 53 വയസ്സിൽ അന്തരിച്ചു.