അയാൾ കാറിന്റെ വാതിൽ തുറന്നു കൊടുത്തു. അവൾ കാറിനകത്തു കയറിയിരുന്നു.വിശ്വനാഥന്റെ ചോദ്യങ്ങൾക്കൊന്നും അവൾ വ്യക്തമായി മറുപടി നൽകിയില്ല.” ദയവു ചെയ്ത് എന്നോട് ചോദ്യങ്ങൾ ഒന്നും ചോദിക്കരുത് “ അതായിരുന്നു അവളുടെ മറുപടി.എങ്കിലും വിശ്വനാഥൻ അവളെ കാറിൽ നിന്നിറക്കി വിട്ടില്ല.അവളെ നേരെ തന്റെ വീട്ടിലേക്കാണു കൊണ്ടു പോയത്. വിശ്വന്റെ അമ്മയ്ക്ക് ഗൗരിയെ വളരെ ഇഷ്ടപ്പെട്ടു.ആ അമ്മയിൽ ഗൗരിയുടെ സാമീപ്യം അത്ഭുതകരമായ വ്യത്യാസങ്ങൾ വരുത്തി. വിശ്വനാഥന്റെ ജീവിതത്തിലും മെല്ലെ മെല്ലെ ഒരടുക്കും ചിട്ടയും ഒക്കെ വന്നു തുടങ്ങി.ഹോട്ടലുകളിലും ടി ബികളിലുമായി ഒഴിവുസമയം ചെലവഴിച്ചിരുന്ന വിശ്വൻ ആ പതിവുകളെല്ലാം പെട്ടെന്ന് നിറുത്തി , ഗൗരിയുടെ സാന്നിദ്ധ്യത്തിനു വേണ്ടി അയാളുടെ മനസ്സു കൊതിച്ചു. ഗൗരിയുടെ ഒരു നോട്ടത്തിനു വേണ്ടി, ഒരു വാക്കിനു വേണ്ടി , ഒരു മൃദുസ്മേരത്തിനു വേണ്ടി , ആ ഗാനമാധുരിക്കു വേണ്ടി അയാളുടെ മനസ്സു പിടച്ചു.
നാട്ടുകാർ അപവാദം പറയാൻ തുടങ്ങി.പരാതിയുടെ അലകൾ വിശ്വന്റെ സഹോദരന്റെ ചെവിയിലുമെത്തി. അവളെ ഉടനെ അടിച്ചിറക്കണമെന്ന് വാശിയുമായി വന്നെത്തിയ ചേട്ടനോട് വിശ്വൻ ഏറ്റുമുട്ടി.” ഞാൻ ഗൗരിയെ കല്യാണം കഴിക്കും , അവളുമൊരുമിച്ച് ഞാൻ ഈ വീട്ടിൽ താമസിക്കും “ വിശ്വൻ ചേട്ടന്റെ മുഖത്തു നോക്കി ദൃഢസ്വരത്തിൽ പറഞ്ഞു. “ ഇല്ല , ഞാൻ ഒരിക്കലും ചേട്ടന്റെ ഭാര്യയാവില്ല…” ഗൗരിയുടെ വാക്കുകൾ കേട്ടു വിശ്വൻ തളർന്നു പോയി.
ഒരു ദിവസം കുടിച്ചു ബോധം കെട്ടു കടന്നു വന്ന വിശ്വനോട് അവൾ “ ഇനി കുടിക്കരുതേ “ എന്ന് കേണപേക്ഷിച്ചു. അന്നു രാത്രി അവൾ തന്റെ കഥ അയാളോട് പറഞ്ഞു.
കവിയായ ബിന്ദുവിന്റെ ആരാധികയായിരുന്നു ഗൗരി.ബിന്ദുവിന്റെ ഒരു മനോജ്ഞസ്വപ്നമായിരുന്നു അവൾ.പക്ഷേ അവൾക്ക് ബിന്ദു എന്ന വ്യക്തിയോടുള്ളതിനേക്കാൾ ഇഷ്ടം ആ വ്യക്തിയുടെ കവിതയോടായിരുന്നു. സാഹചര്യങ്ങൾ അവരെ തമ്മിലടിപ്പിച്ചു.പക്ഷേ ഗൗരിയുടെ രോഗഗ്രസ്തനായ പിതാവ് വെറും ഒരു കവിതക്കാരനുമായുള്ള മകളുടെ ബന്ധം ഒട്ടും ഇഷ്ടപ്പെട്ടില്ല,സ്വപ്നങ്ങളും കവിതകളും മാത്രമായിരുന്നു ബിന്ദുവിന്റെ സമ്പത്ത്.ഗൗരിയെ ആശിക്കാൻ അയാൾക്ക് മറ്റൊന്നുമില്ലായിരുന്നു.ഗൗരിക്കു വേണ്ടി പണക്കാരനാകാൻ അയാൾ നാടു വിട്ടു.
ആയിടയ്ക്ക് ഗൗരിയുടെ അച്ഛൻ മരിച്ചു. വീടുമായി പിണങ്ങിക്കഴിഞ്ഞിരുന്ന അവളുടെ ചേട്ടനും ഭാര്യയും അതോടെ വീടിന്റെ ഭരണം ഏറ്റെടുത്തു. ചേട്ടത്തിയുടെ ദുർമ്മാർഗ്ഗിയും മദ്യപാനിയുമായ സഹോദരന്റെ പിടിയിൽ നിന്നും കുതറിയോടി രക്ഷപ്പെടാൻ ശ്രമിക്കവേയാണ് വിശ്വനാഥൻ അവളെ കണ്ടു മുട്ടിയത്. കഥ കേട്ടു കഴിഞ്ഞ വിശ്വനു അവളോട് സഹതാപം തോന്നി.
ബിന്ദു മടങ്ങി വന്നു.പണക്കാരനായിത്തന്നെ. തന്റെ ജീവിതസ്വപ്നമായ ഗൗരിക്കു വേണ്ടി അയാൾ നറ്ററ്റിലേക്ക് മടങ്ങുന്നതിനു മുൻപേ ഒരു മണിമാളിക പണിയിച്ചിരുന്നു. നിറയെ പട്ടുസാരികളും ആഭരണങ്ങളും നോട്ടുകെട്ടുകളുമായി മടങ്ങി വന്ന ബിന്ദു മറ്റൊരാളുടെ കൂടെ ഗൗരി താമസിക്കുന്നു എന്നറിഞ്ഞ് ഞെട്ടി. തനിക്കു വേണ്ടി തന്റെ മാളികയുടേ കോൺട്രാക്ട് എടുത്തു നടത്തിയ വിശ്വന്റെ വീട്ടിലാണവൾ എന്നു കൂടി അയാൾ അറിഞ്ഞു. താൻ പണിയിച്ചു കൊടുത്ത പുതിയ വീട് പണക്കാരനായ ബിന്ദുവിനു വേണ്ടിയായിരുന്നു എന്ന് വിശ്വൻ മനസ്സിലാക്കി. താൻ എന്നും ഭയപ്പെട്ടിരുന്ന ബിന്ദു ! കലുഷിതമായ മനസ്സോടെ വിശ്വൻ നേരെ ബിന്ദുവിന്റെ ബംഗ്ലാവിലേക്കാണു പോയത്……..
ശേഷം കാഴ്ചയിൽ..
കടപ്പാട് : പാട്ടുപുസ്തകം