എല്ലാം നിറഞ്ഞ യൗവനം.രസകരമായ പലതും യാത്രയിൽ സംഭവിച്ചു കൊണ്ടിരുന്നു.അവരങ്ങനെ പുലിക്കണ്ണൻ ഡാമിൽ എത്തിയിരിക്കയാണ്
പരിപാടിയനുസരിച്ച് അവിടെ രണ്ടു ദിവസത്തെ ക്യാമ്പുണ്ട്.
അണക്കെട്ടു കണ്ടു നടന്ന് പഠനസംഘത്തിലെ ഒരു വിദ്യാർത്ഥിനിയ്ക്ക് അപകടം സംഭവിച്ചപ്പോൾ ഓടിയെത്തി രക്ഷിച്ചത് അവിടുത്തെ വാച്ചറായ ശങ്കരപ്പിള്ളയായിരുന്നു.അങ്ങനെയാണ് പഠനസംഘത്തിലുണ്ടായിരുന്ന രാജഗോപാൽ എന്ന വിദ്യാർത്ഥിയെ ശങ്കരപ്പിള്ള കാണുന്നത്. രാജഗോപാലനെ കണ്ടപ്പോൾ വൃദ്ധനായ ശങ്കരപ്പിള്ളയ്ക്ക് അത്ഭുതമോ സന്തോഷമോ ഒക്കെ തോന്നി.അയാൾ ചിലതെല്ലാം രാജഗോപാലിനോട് ചോദിച്ചറിഞ്ഞു.രാജഗോപാലൻ ചോദിച്ചതിനൊന്നിനും അയാൾ വ്യക്തമായ മറുപടി പറഞ്ഞുമില്ല.ഏതോ ദുഃഖസ്മരണയോടെന്ന പോലെ അയാൾ തന്റെ കാവൽ പുരയിലേക്ക് മടങ്ങുക മാത്രം ചെയ്തു. അന്നുരാത്രിയിൽ രാജഗോപാലൻ തന്റെ സുഹൃത്തിനോടൊന്നിച്ച് കാവൽ പുരയിൽ ചെന്ന് ശങ്കരപ്പിള്ളയെ കണ്ടു.അങ്ങനെയാണ് ശങ്കരപ്പിള്ള ആ കഥ പറഞ്ഞത്.
അണക്കെട്ടു പണിയുന്നതിനു മുൻപുള്ള കഥയാണ്.അന്ന് അവിടെയെല്ലാം കൊടും കാടായിരുന്നു.രവിവർമ്മ എന്നു പേരുള്ള ഒരു എഞ്ചിനീയറുടെ നേതൃത്വത്തിൽ ഒരു സംഘം ഉദ്യോഗസ്ഥന്മാർ അണക്കെട്ടിനുള്ള സർവേ നടത്തുന്നതിനായി ആ കാട്ടിലേക്ക് വന്നു.അന്ന് രവിവർമ്മയുടെ പ്യൂണായിരുന്നു ശങ്കരപ്പിള്ള.അവിടെ ഒരണക്കെട്ടു പണിയുന്നതിനു എതിരായിരുന്നു അവിടെയുള്ള കാട്ടു ജാതിക്കാർ.അവർക്ക് അതിനുള്ള ന്യായങ്ങളും ഉണ്ടായിരുന്നു. കാടിനു നടുവിലുള്ള നദീതീരത്തു കൂടാരമടിച്ചു കൊണ്ട് സർവേ നടത്തിക്കൊണ്ടിരുന്ന രവിവർമ്മയെയും പാർട്ടിയെയും കൊന്നൊടുക്കുവാൻ കാട്ടുജാതിക്കാർ ഓരോന്നു ചെയ്തു കൊണ്ടിരുന്നു.അപ്പോഴെല്ലാം രവിവർമ്മയും പാർട്ടിയും മരണത്തിൽ നിന്നു രക്ഷപ്പെട്ടിരുന്നത് കാട്ടുജാതിക്കാരുടെ മൂപ്പനായ മുനിയാണ്ടിയുടെ മകളായ മാലയുടെ സഹായം കൊണ്ട് മാത്രമായിരുന്നു.അങ്ങനെ സുന്ദരിയായ മാലയും യുവാവായ രവിവർമ്മയും പരിചിതരായി.അണക്കെട്ടിനുള്ള സർവ്വേ പുരോഗമിക്കുന്നതിനോടൊപ്പം തന്നെ അവരുടെ പരിചയം പ്രേമബന്ധമായി ദൃഢപ്പെടുകയും ചെയ്തു.മാലയുടെ കൂട്ടുകാരിയാണു വള്ളി.ഈ പ്രേമബന്ധത്തിലുള്ള അപകടത്തെക്കുറിച്ച് വള്ളി മാലയെ കൂടെക്കൂടെ ഓർമിപ്പിച്ചു കൊണ്ടിരുന്നു.മാലയാണെങ്കിൽ രവിവർമ്മയ്ക്കു വേണ്ടി മരിക്കാൻ വരെ ഒരുക്കമാണ്.സർവേ പൂർത്തിയാക്കി നാട്ടിലേക്ക് മടങ്ങുമ്പോൾ മാലയെ വിവാഹം ചെയ്ത് കൂട്ടത്തിൽ കൊണ്ടു പോകണമെന്ന് രവിവർമയും തീരുമാനിച്ചിരിക്കുകയാണ്.
മൂപ്പൻ മുനിയാണ്ടിയുടെ ഏറ്റവും അടുത്ത അനുയായിയാണു ചുടലമുത്തു.ക്രൂരനായ ഒരു യുവാവ്.,മാലയെ അവനിഷ്ടമാണ്.അവളെ വിവാഹം ചെയ്യണമെന്നാഗ്രഹമുണ്ട്.മുനിയാണ്ടിക്കും അതു സമ്മതമാണു.പക്ഷേ മാലക്ക് ഇഷ്ടമില്ല. അവൾക്ക് ചുടലമുത്തുവിനെ വെറുപ്പാണ്.എന്നാലും ചുടലമുത്തു അവളെ വിടാൻ ഭാവമില്ല.പിന്നാലെ കൂടിയിരിക്കുകയാണ്.
മാലയും രവിവർമയുമായി കാണാറുള്ള വിവരം മുനിയാണ്ടി അറിഞ്ഞു.അയാൾ മരത്തിന്റെ മുകളിലുള്ള “ ഒടിയിൽ “ മാലയെ തടവിൽ സൂക്ഷിച്ചു.
സർവ്വേ പൂർത്തിയായി.മാലയെ കൂടാതെ രവി നാട്ടിലേക്ക് മടങ്ങില്ല.മാല എവിടെയാണെന്ന് അറിയാനും കഴിയുന്നില്ല. അയാൾ കാട്ടിലാകെ അവളെ തേടി നടന്നു.അപ്പോഴാണു മാലയുടെ കൂട്ടുകാരിയായ വള്ളിയെ കണ്ടത്.മാലയെ മരത്തിൻ മുകളിലെ ഒടിയിൽ തടവിൽ പാർപ്പിച്ചിരിക്കുകയാണു എന്നുള്ള വിവരം വള്ളി പറഞ്ഞാണ് അയാൾ അറിയുന്നത്.മാലയെ രക്ഷിച്ചു കൊണ്ടു പോകാനെത്തിയ രവിവർമ്മ കാട്ടുജാതിക്കാരുടെ പിടിയിൽ അകപ്പെട്ടു.കാട്ടുജാതിക്കാരുടെ നെറിയും മുറയും തെറ്റിച്ച മാലയെയും കാമുകനായ രവിവർമ്മയെയും മലങ്കാളിയുടെ മുന്നിൽ കുരുതി കൊടുക്കുവാൻ മുനിയാണ്ടി വിധിച്ചു.കുരുതിക്കുള്ള ഒരുക്കങ്ങൾക്കിടയിൽ വള്ളിയുടെ സഹായത്താൽ മാലയും രവിവർമ്മയും രക്ഷപെട്ട് ഓടിപ്പോയി. അതിനു പകരമായി വള്ളിയെ മലങ്കാളിയുടെ മുന്നിൽ കുരുതി കൊടുക്കുകയും ചെയ്തു.
വർഷങ്ങൾ കഴിഞ്ഞു.അണക്കെട്ടിന്റെ പണി പൂർത്തിയായി.രവിവർമ്മ തന്റെ ഭാര്യയായ മാലയും മൂന്നു വയസുള്ള മകനുമൊരുമിച്ച് അണക്കെട്ടു കാണുവാൻ പട്ടണത്തിൽ നിന്നും വന്നിരിക്കയാണ്.മാലയിപ്പോൾ പരിഷ്കൃതയായ ഒരു യുവതിയാണ്.വസ്ത്രധാരണത്തിലും സംഭാഷണത്തിലുമെല്ലാം ആ പ്രത്യേകതയുണ്ട്.അണക്കെട്ടു കാണുവാൻ വന്ന രവിവർമ്മയും മാലയും മടങ്ങിപ്പോയില്ല. കാടിനു നടുവിലുള്ള പഴയ പ്രേമസങ്കേതത്തിൽ ചോരയിൽ കുളിച്ചു മരിച്ചു കിടന്നിരുന്ന അവരുടെ സമീപമിരുന്നു ആ കുഞ്ഞ് കരയുന്നുണ്ടായിരുന്നു . അന്നവിടെ കരഞ്ഞു കൊണ്ടിരുന്ന ആ കുഞ്ഞാണ് ഇന്ന് ശങ്കരപ്പിള്ളയുടെ മുന്നിലിരുന്ന് കഥ കേൾക്കുന്ന രാജഗോപാലൻ.
ഇനിയും ശങ്കരപിള്ള പറഞ്ഞ കഥയുടെ ബാക്കി ശങ്കരപിള്ള തന്നെ നിങ്ങളോടു പറയും.തിയേറ്ററിൽ വെച്ച് !