മലയാളികളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും തന്നിലേയ്ക്ക് നോക്കി ആത്മവിമർശനം നടത്താനും പ്രേരിപ്പിക്കുന്ന പഴയകാല സത്യൻ അന്തിക്കാട് ചിത്രങ്ങളിലൊന്ന് 'പൊന്മുട്ടയിടുന്ന താറാവ്' മലയാളികളുടെ സ്വർണ്ണഭ്രമം, ഗൾഫ് പ്രേമം, സ്വന്തം കാര്യം സാധിക്കാൻ ഉറ്റവരെ തള്ളിപ്പറയൽ തുടങ്ങിയ പച്ച യാഥാർഥ്യങ്ങളുമായി വന്ന ചിത്രത്തിന്റെ രചന രഘുനാഥ് പലേരി. ശ്രീനിവാസനാണ് നായകൻ എന്ന പ്രത്യേകതയുള്ള ചിത്രത്തിൽ ജയറാം, ഉർവ്വശി, ഇന്നസെന്റ്, ശാരി തുടങ്ങിയവരായിരുന്നു മറ്റ് താരങ്ങൾ.
ഉർവ്വശിയെ ഇഷ്ടപ്പെടുന്ന തട്ടാൻ ആയിരുന്നു ശ്രീനിവാസന്റെ വേഷം. ഉർവ്വശിയുടെ അച്ഛൻ വേഷം ചെയ്ത ഇന്നസെന്റ് ആ ബന്ധം സമ്മതിക്കാഞ്ഞതിനാൽ ഒരു സ്വർണ നെക്ലേസ് സമ്മാനമായി വാങ്ങുകയാണ് നായിക. അച്ഛൻ അതിൽ പ്രീതനായില്ലെന്ന് മാത്രമല്ല, നെക്ലേസ് കൈക്കലാക്കുകയും ജയറാം അവതരിപ്പിച്ച ഗൾഫ്കാരനെക്കൊണ്ട് മകളെ കെട്ടിക്കുകയും ചെയ്തു. വിധി തിരിഞ്ഞു കളിക്കുമല്ലോ. ജയറാം, ഒപ്പം നാട്ടുകാരും, ആ സ്വർണ നെക്ലേസിന്റെ പരമാർത്ഥം അറിയുന്നതാണ് ശിഷ്ട കഥ.
ഒഎൻവി-ജോൺസൺ ടീമിന്റെ ഹൃദയസ്പർശിയായ രണ്ട് ഗാനങ്ങളുണ്ടായിരുന്നു (കുന്നിമണിച്ചെപ്പ്, തീയിലുരുക്കി). ആരണ്യകം നിർമ്മിച്ച ബി ശശികുമാറിന്റെ രണ്ടാമത്തെ നിർമ്മാണ സംരംഭമായിരുന്നു പൊന്മുട്ടയിടുന്ന താറാവ്. ചിത്രത്തിന് ആദ്യമിട്ട പേര് വിശ്വകർമ്മ സംഘടനയുടെ എതിർപ്പ് മൂലം മാറ്റി. ഹിന്ദിയിൽ ചിത്രം റീമേയ്ക്ക് ചെയ്തെങ്കിലും മലയാളത്തിലെപ്പോലെ ജനപ്രിയമായില്ല.
(കഥാപാത്രങ്ങളുടെ പേരുകൾക്ക് പകരം നടീനടന്മാരുടെ പേരുകൾ ഉപയോഗിച്ചിട്ടുണ്ട്.)