പനിനീർപ്പൂവു പോലെ പരിശുദ്ധമായിരുന്നു രാജുവിന്റെയും എത്സയുടെയും പ്രേമബന്ധം. സ്ഥലത്തെ ധനികനും പ്രമാണിയുമായ രാജശേഖരൻ തമ്പിയുടേ ഏക പുത്രനാണു രാജു.ഡിക്രൂസ് എന്ന ഓട്ടോമൊബൈൽ വർക്കുഷോപ്പ് ഉടമയുടെ ഏകപുത്രിയാണ് എത്സ. സാമൂഹികമോ സാമ്പത്തികമോ ആയ അസമത്വമോ ജാതിമതഭേദങ്ങളോ പ്രണയബദ്ധരായ ഈ യുവമിഥുനങ്ങൾക്ക് ഒരു വിലങ്ങുതടിയായിരുന്നില്ല. രാജശേഖരൻ തമ്പിയാൽ ഉപേക്ഷിക്കപ്പെട്ട രാജുവിനെയും എത്സയെയും അപഖ്യാതികളെ ഭയന്ന് സ്വീകരിക്കുവാൻ എത്സയുടേ പിതാവും തയ്യാറായില്ല.
അങ്ങനെ ജീവിതം രാജുവിനും എത്സയ്ക്കും ഒരു ചോദ്യചിഹ്നമായി മാറി.എന്നാൽ തന്നെയും അവരുടെ ലോകത്തിൽ ഇവയൊന്നും പ്രശ്നങ്ങളായി മാറിയിരുന്നില്ല. കൊഴിഞ്ഞു പൊയ്ക്കൊണ്ടിരുന്ന ഓരോ നിമിഷങ്ങളും ദിവസങ്ങളും അവരുടേ സ്നേഹബന്ധത്തിൽ പോറൽ ഏല്പ്പിക്കാൻ പോലും കഴിയാതെ ആ ദിവ്യാനുരാഗത്തെ അരക്കിട്ടുറപ്പിച്ചു കൊണ്ടേയിരുന്നു.അതിനുപരി വിഷമതകളും കഷ്ടപ്പാടുകളും അവരുടെ പരസ്പര സ്നേഹത്തെയും വിശ്വാസത്തെയും വർദ്ധിപ്പിക്കാനാണു ഉതകിയത്. തമ്മിൽ പിരിയാൻ സാധിക്കാത്ത വിധം പ്രണയബന്ധം അത്യുന്നതിയിൽ എത്തിയ ഈ യുവമിഥുനങ്ങളുടെ മദനോത്സവത്തിൽ വിധിയുടേ ക്രൂരവിനോദത്താൽ തിരശ്ശീല വീഴേണ്ടതായി വന്നു. സ്വന്തം ഭാര്യയെ അറിയിക്കാൻ പാടില്ലാത്തതും നിരന്തരം തന്റെ മനസ്സിനെ മഥിച്ചുകൊണ്ടിരുന്നതുമായ ഒരു രഹസ്യവുമായി രാജു ദിവസങ്ങൾ തള്ളി നീക്കി.
ജ്വലിച്ചു കൊണ്ടിരുന്ന ആ ശാപം രാജുവിന്റെ ഹൃദയത്തിൽ ഒതുക്കി.ഈ രഹസ്യം മറച്ചു പിടിച്ച് എത്സയുടേ മുന്നിൽ സാധാരണഗതിയിൽ ജീവിക്കുകയെന്നുള്ളത് രാജുവിനെന്നല്ല ഏതൊരു വ്യക്തിയ്ക്കും സാധിക്കുന്നതായിരുന്നില്ല.അവൾ ആ വിവരം അറിഞ്ഞപ്പോൾ ഒരു പൊട്ടിത്തെറി തന്നെ സൃഷ്ടിക്കപ്പെട്ടു. അവർ തമ്മിലുള്ള ജീവിതദൈർഘ്യം എണ്ണപ്പെട്ടതാണേന്ന് അറിഞ്ഞതിനു ശേഷമുള്ള ജീവിതം മനുഷ്യ മനസ്സിനു സങ്കല്പ്പിക്കാൻ പോലും കഴിയുന്നതായിരുന്നില്ല. എത്സയുടേ വേദനാജനകമായ ദിവസങ്ങളിലും അവൾ തന്റെ കാമുകനു വേണ്ടി കുസൃതിക്കാരിയും സന്തുഷ്ടയും ധീരയുമായി കാണപ്പെട്ടിരുന്നു. അങ്ങനെ അവർ തമ്മിൽ മനസ്സില്ലായ്മയോടു കൂടി വിട വാങ്ങി.എത്സയ്ക്ക് എന്തു സംഭവിച്ചു ? അവൾ ബുദ്ധിമതിയായിരുന്നോ ? അവൾ ജീവിക്കാൻ ആഗ്രഹിച്ചിരുന്നോ ? ഇവയ്ക്കുള്ള മറുപടിയാണ് മദനോത്സവം.
കടപ്പാട്: പാട്ടുപുസ്തകം