ശ്രീ വൈക്കം മുഹമ്മദ് ബഷീറിന്റെ കഥയും സംഭാഷണവും പി ഭാസ്കരന്റെ ഏഴു ഗാനങ്ങൾ, ബാബുരാജിന്റെ സംഗീത സംവിധാനം. പി സുശീല, എസ് ജാനകി.കമുകറ പുരുഷോത്തമൻ , യേശുദാസ്, എന്നിവരുടെ പിന്നണി ഗാനങ്ങൾ എസ് .കൊന്നനാട്ടിന്റെ കലാസംവിധാനം ,തങ്കപ്പന്റെ നൃത്ത സംവിധാനം, ജി വെങ്കട്ടരാമന്റെ ചിത്ര സംയോജനം ,ഗംഗാധരന്റെ മേക്കപ്പ്, പി ഭാസ്കർ റാവുവിന്റെ ഛായാഗ്രഹണം എ വിൻസന്റിന്റെ സംവിധാനം, എന്നിവയോടെ ശ്രീ ടി കെ പരീക്കുട്ടി വിജയവാഹിനി സ്റ്റുഡിയോയിൽ വെച്ചു ചന്ദ്രതാരാ പ്രൊഡക്ഷൻസിനു വേണ്ടി നിർമ്മിച്ച ഭാർഗ്ഗവീ നിലയം എന്ന ചിത്രത്തിൽ പ്രേം നസീർ , മധു, പി ജെ ആന്റണി, അടൂർ ഭാസി , പപ്പു ,കെടാമംഗലം അലി, ബേബി ശാന്ത , മാലാശാന്ത, പാർവതി , വിജയ നിർമ്മല എന്നിവർ അഭിനയിച്ചു. 1964 നവംബർ 22 നു റിലീസ് ചെയ്തു.പ്രസ്തുത ചിത്രം ചന്ദ്രതാരാ പിക്ച്ചേഴ്സ് വിതരണം ചെയ്തു.മലയാളത്തിൽ അവതരിപ്പിച്ച ആദ്യത്തെ പ്രേതകഥയാണിത്.
കഥാസാരം
ഭാവനാ സമ്പന്നനായ ഒരു സാഹിത്യകാരൻ ഏകാന്തമായ ഒരു താമസസ്ഥലം അന്വേഷിച്ച് ഏറെക്കാലമായി നടന്നതിന്റെ ഫലമായി അനുയോജ്യമായ ഒരിടം കിട്ടി. ചുരുങ്ങിയ വാടകയ്ക്ക് നല്ലൊരു പാർപ്പിടം കിട്ടിയ സന്തോഷത്തിൽ തനിക്കായി കാത്തിരുന്ന യുവതിയെപ്പോലെ ആ മനോഹര ഭവനത്തിനു വന്ദനമേകിക്കൊണ്ട് അദ്ദേഹം അവിടെ താമസമാക്കി. ഏകാന്ത ഭീകരത തളം കെട്ടി നിൽക്കുന്ന പ്രസ്തുത മന്ദിരത്തിൽ ഒരു പ്രേതത്തിന്റെ ചലനങ്ങൾ ദൃശ്യമാകുന്നു.അപമൃതുവിനു ഇരയായ ഗൃഹനാഥയുടെ ആത്മാവ് അവിടെത്തന്നെ കഴിയുന്നുണ്ടെന്നു ധരിച്ച സാഹിത്യകാരൻ അദൃശ്യയായ ആ യുവസുന്ദരിയെ ഭാർഗ്ഗവിക്കുട്ടി എന്ന് സ്നേഹപൂർവം സംബോധന ചെയ്ത് ആ സഹവാസിനിയുടെ മൗനാനുവാദം ഓരോ കാര്യത്തിലും നേടി ദിനകൃത്യങ്ങൾ ചെയ്തു വന്നു.സാഹിത്യകാരന്റെ അഭാവത്തിൽ വീട്ടുജോലികൾ ഭാർഗ്ഗവിക്കുട്ടി ചെയ്തു വന്നു. ജോലിക്കാരനായ പരീക്കണ്ണിക്ക് അവളിൽ നിന്നും പ്രഹരങ്ങളും ഏൽക്കേണ്ടി വന്നു.അന്വേഷ്ണ കുതുകിയായ സാഹിത്യകാരൻ ചില പഴയ കത്തുകളിൽ നിന്നും കിട്ടിയ തെളിവുകളെ ആസ്പദമാക്കി ഭാർഗ്ഗവിക്കുട്ടിയുടെ മരണഹേതുവിന്റെ സത്യരൂപം കണ്ടു പിടിക്കുവാൻ ഗവേഷണം ആരംഭിക്കുന്നതിനൊപ്പം അവളുടെ കഥയും എഴുതാൻ ആരംഭിക്കുന്നു. കിട്ടിയ തെളിവുകളും ഭാവനയും ചേർത്ത് അയാൾ എഴുതുന്ന കഥ എം. എൻ. എന്നറിയപ്പെടുന്ന നാരായണനെ ആ സാഹിത്യകാരന്റെ ശത്രുവാക്കി തീർക്കുന്നു. മരിച്ച ഭാർഗ്ഗവിക്കുട്ടിയുടെ അച്ഛന്റെ അനന്തിരവനായ നാണുക്കുട്ടനാണ് അവളുടെ ഘാതകരെന്ന് തെളിയുന്നു. എഴുതിയ കഥ അദൃശ്യയായ ഭാർഗ്ഗവിക്കുട്ടിയെ വായിച്ചു കേൾപ്പിക്കുന്ന രീതിയിൽ അവളുടെ പൂർവകാല പ്രേമകഥ ഫ്ലാഷ് ബാക്കിലൂടെ അവതരിപ്പിക്കുന്നുണ്ട്. ശശികുമാർ എന്ന ഗായകനും സാഹിത്യകാരനുമായ തന്റെ കാമുകനുമായി ഭാർഗ്ഗവിക്കുട്ടി പാടിയുല്ലസിച്ചു കഴിയുന്നതും, ശശിയും ഭാർഗ്ഗവിയും കൊല്ലപ്പെടുന്നതും അങ്ങനെ ഭാർഗ്ഗവീ നിലയമെന്ന സൗധം പ്രേതമന്ദിരമായി തീരുന്നതും വിവരിച്ചു കാണിക്കുന്നു. സാഹിത്യകാരൻ ഭാർഗ്ഗവിക്കുട്ടിയെ കഥ വായിച്ചു കേൾപ്പിക്കുന്നത് ശ്രദ്ധിച്ചു കേട്ടു കൊണ്ടു നിന്ന നാണുക്കുട്ടൻ ( എം എൻ ) കഠാരിയുമായി സാഹിത്യകാരനെ കൊല്ലുവാൻ അടുക്കുന്നു.അവർ തമ്മിലുള്ള മല്‍പ്പിടുത്തത്തിൽ നാണുക്കുട്ടൻ കിണറ്റിൽ വീഴുന്നു. അത് ഭാർഗ്ഗവിക്കുട്ടിയുടെ പ്രേതത്തിന്റെ പണിയായിരുന്നു.കിണറ്റിൽ വീണു പോയ സാഹിത്യകാരൻ രക്ഷപ്പെടുന്നതും ഭാർഗ്ഗവിയുടെ സഹായത്തോടു കൂടിയാണ് . ഭാർഗ്ഗവിക്കുട്ടി തന്റെ പ്രതികാരം നിർവഹിച്ചു കഴിയുന്നതോടെ കഥയവസാനിക്കുന്നു.
എഴുതിയത് : ജിജാ സുബ്രമണ്യന്‍
അവലംബം: മലയാള സിനിമാഡയറക്ടറി
കടപ്പാടു് : ബി വിജയകുമാര്‍