സത്യധർമ്മാദികൾക്കു വേണ്ടി പ്രാണനെ പുല്ലാക്കിക്കൊണ്ട് പടവാളേന്തി മലയാള നാടിന്റെ മാനവും മഹിമയും പുലർത്തിയ നമ്മുടെ പ്രപിതാമഹന്മാരുടെ പാദമുദ്രകൾ ഇന്നും ഈ മണ്ണിൽ മായാതെ മറയാതെ കിടക്കുന്നു.
കടത്തനാടിന്റെ കളരിയിൽ നിന്നും കാലു കുത്തിക്കയറിയ കുമാരന്മാർ “ കുന്നത്തു വെച്ച വിളക്കു പോലെ ചെന്നേടം ചെന്നു ജയിച്ചു പോരിക”യാണു പതിവ്.
ഏതാണ്ട് ആ കാലത്താണ് ഈ കഥ തുടങ്ങുന്നത്.ചീനം വീട്ടിൽ തങ്ങൾ എന്നറിയപ്പെടുന്ന പുതുപ്പണത്തു വാഴുന്നോർക്ക് ഉപ്പാട്ടിയിലുണ്ടായ പുത്രൻ ഒതേനൻ മാണിക്കോത്ത് തച്ചോളി മേപ്പയുടെ താഴികക്കുടമായി തിളങ്ങി.മരുമകൻ ചന്തുവും അമ്മാവനോടൊപ്പം തന്നെ നിന്നു.
പ്രതാപിയായ താഴത്തു മഠത്തിലെ മൂത്തവരുടെ മകൾ മാതുക്കുട്ടി ചന്തുവിൽ അനുരക്തയായി.മുറച്ചെറുക്കനായ കുഞ്ഞിക്കേളുവിനു അസൂയ വർദ്ധിച്ചു.
ആയിടക്കാണു വയനാട്ടിലെ വലിയ കളരിയിൽ വർഷം തോറും നോൽക്കാറുള്ള നോയ്മ്പിനായി തച്ചോളി ഒതേനൻ പുറപ്പെട്ടത്.പോകും വഴി കുപ്രസിദ്ധമായ തുളുനാടൻ കോട്ട ഒന്നു കണ്ടു കളയാമെന്ന് അദ്ദേഹം കരുതി.നാടിനും നാട്ടുമുറകൾക്കും ചേരാത്ത കോട്ടക്കുടമയായ കണ്ടർമേനോന്റെ ചെയ്തികൾ കണ്ട് കടത്തനാട്ടിന്റെ കണ്ണിലുണ്ണിയായ ഒതേനന്റെ കരൾ തുടിച്ചു.ഒരു പോർവിളിയിൽ ആണത് അവസാനിച്ചത്.തനിക്കു വേണ്ടി കാത്തിരിക്കുന്ന കന്നിയെപ്പോലും കണക്കിലെടുക്കാതെ പ്രതികാരേച്ഛുവായ കണ്ടർമേനോൻ കടത്തനാട്ടിന്റെയും തച്ചോളി മേപ്പയുടെയും തലവിധി കുറിക്കാൻ വേണ്ടി കളത്തിലിറങ്ങി.എന്നിട്ടോ ???
നമ്മുടെ കഥ ഇവിടെ ആരംഭിക്കുന്നു…
കടപ്പാട് : പാട്ടുപുസ്തകം